കൊല്ലം: പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനിലെ ഭിന്നതയിൽ പ്രതികരണവുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ. ജി സുകുമാരൻ നായര്‍ പിതൃതുല്യനാണെന്നും അദ്ദേഹത്തെ ഒരിക്കലും എതിര്‍ക്കില്ലെന്നും ഇപ്പോള്‍ പത്തനാപുരം എൻഎസ്എസ് താലൂക്ക് യൂണിയനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് പിന്നിൽ രാഷ്ട്രീയമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
"എന്റെ പിതാവായ ആര്. ബാലകൃഷ്ണ പിള്ള ഒരു പായ ഇട്ടാണ് എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയൻ ആരംഭിച്ചത്. ഇന്ന് 300 കോടിയുടെ ആസ്തിയാണ് താലൂക്ക് യൂണിയനുള്ളത്. ഈ ആസ്തി കൈക്കലാക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.'ഗണേഷ് കുമാർ ആരോപിച്ചു.
"എനിക്ക് എല്ലാ സമുദായവും ഒരുപോലെയാണ്. മതേതര വിശ്വാസിയും സാധാരണക്കാരനുമാണ് ഞാൻ. വളഞ്ഞ വഴിയിൽ അല്ല ഞാൻ എൻഎസ്എസ് താലൂക്ക് യൂണിയന്റെ ഭാരവാഹിയായത്. വോട്ട് ചെയ്ത് തെരഞ്ഞെടുത്തതാണ്.
ജി. സുകുമാരൻ നായര്‍ ജീവിച്ചിരിക്കുന്നടത്തോളം അദ്ദേഹത്തെ എതിര്‍ക്കില്ലെന്ന് അച്ഛന് നൽകിയ വാക്കാണ്, അത് ഞാൻ പാലിക്കും. മന്നത്ത് പത്മനാഭൻ കെട്ടിപടുത്തതാണ് എൻഎസ്എസ് എന്ന മഹാപ്രസ്താനം. ഞാൻ ഏകാധിപതിയൊന്നുമല്ല. അത്തരത്തിൽ ഞാൻ ഏകാധിപതിയാണെന്ന് പത്തനാപുരത്തെ ജനങ്ങള്‍ പറയില്ല.'-ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
ഞാൻ സാധാരണക്കാരനായ പൊതുപ്രവര്‍ത്തകനാണ്. എല്ലാസമൂഹത്തിനും എന്നെ വിമര്‍ശിക്കാനും തിരുത്താനും അവകാശമുണ്ട്. ഞാൻ താലൂക്ക് യൂണിയൻ ഭാരവാഹിത്വത്തിൽ നിന്ന് രാജിവെക്കാൻ കത്ത് നൽകാൻ തയാറാണെന്ന് അറിയിച്ചതാണ്. പത്തനാപുരത്ത് എൻഎസ്എസിനെ ആരെങ്കിലും നയിച്ചാൽ മതിയല്ലോ. എനിക്ക് ജീവിക്കാൻ ഒരു തൊഴിലുണ്ട്. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും താൻ ഓടിളക്കി വന്നയാളല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
Tags : minister kb ganeshkumar responds issues pathanapuram nss taluk union