NRI
റിയാദ്: സാഹിത്യവും കലയും സമൂഹത്തിൽ മാറ്റം സൃഷ്ടിക്കാനുള്ള ഉപാധികളാണെന്ന ഇടതുപക്ഷ കാഴ്ചപ്പാടുകൾ ചർച്ച ചെയ്യുന്നതായിരുന്നു ചില്ലയുടെ മേയ് മാസവായന.
മുതിർന്ന പത്രപ്രവർത്തകനും ഇടതു മനുഷ്യാവകാശ ചിന്തകനുമായ പ്രഫുൽ ബിദ്വായ് രചിച്ച "ദി ഫീനിക്സ് മൊമെന്റ്: ചലഞ്ചെസ് കോൺഫ്രൺറ്റിംഗ് ഇന്ത്യൻ ലെഫ്റ്റ്' എന്ന കൃതിയുടെ വായനാനുഭവം പങ്കുവച്ചുകൊണ്ടാണ് ജോമോൻ സ്റ്റീഫൻ വായനയ്ക്ക് തുടക്കം കുറിച്ചത്.
ഇന്ത്യൻ ഇടതുപക്ഷം നേരിട്ട തെരഞ്ഞെടുപ്പ് തിരിച്ചടികളും സംഘടനാപരമായ തളർച്ചകളും പുനർജീവന സാധ്യതയും പുസ്തകം വരച്ചുകാട്ടുന്നുണ്ട്.
രാജ്യത്ത് ഇടതുപക്ഷം അപ്രസക്തമായിട്ടില്ലെന്നും ഇന്ത്യൻ ജനാധിപത്യ സംവിധാനത്തിനകത്ത് നേരിടുന്ന വെല്ലുവിളികൾ, കൈവരിച്ച നേട്ടങ്ങൾ, പരിമിതികൾ, ഭാവി അതിജീവന സാധ്യതകൾ എന്നിവയെ വിമർശനാത്മകമായി വിലയിരുത്തുകയാണ് ഈ കൃതി ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സമകാലിക ഇന്ത്യൻ രാഷ്ട്രീയ പരിതസ്ഥിതിയിൽ, വർഗപരമായ നിലപാട് ഉയർത്തിയുള്ള പ്രത്യയശാസ്ത്ര നയങ്ങൾക്കൊപ്പം, ദളിത്, ആദിവാസി, സ്ത്രീ, പരിസ്ഥിതി വിഷയങ്ങൾ ഏറ്റെടുത്തു മാത്രമേ ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് മുന്നേറാൻ സാധ്യതയുള്ളൂ എന്നും പുസ്തകം വിശദീകരിക്കുന്നു.
കെ.ആർ. മീര രചിച്ച "കലാച്ചി' എന്ന നോവൽ വായനയുടെ വിവിധ തലങ്ങൾ വിപിൻ കുമാർ സദസിന് മുന്നിൽ പങ്കുവച്ചു. ഉറക്കത്തെ ഒരു രാഷ്ട്രീയ രൂപകമാക്കി പരിവർത്തിപ്പിച്ചു കൊണ്ടാണ് ഈ നോവൽ മനുഷ്യ ജീവിതത്തിന്റെ സാമൂഹ്യതലത്തെ അഭിസംബോധന ചെയ്യുന്നത്.
ഒന്നുറങ്ങി ഉണരുമ്പോള് സ്വന്തം രാജ്യത്ത് അന്യരായിപ്പോകുന്നവരുടെ കഥ പറയുന്ന, ഒരു ജനാധിപത്യരാജ്യത്ത് മതവും രാഷ്ട്രീയവും പരസ്പരം കലർന്ന് ദേശീയതയും പൗരത്വവും നിർണയിക്കുന്ന അവസ്ഥ എത്രത്തോളം ഭീകരമാണെന്ന് അവതരിപ്പിക്കുന്ന നോവലിലെ കഥ സന്ദർഭങ്ങൾ വിപിൻ വിശദീകരിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ജ്വലിക്കുന്ന ഓർമയായിമാറിയ ധീര വിപ്ലകാരി ഭഗത് സിംഗ് രചിച്ച "യുവാക്കളായ രാഷ്ട്രീയ പ്രവർത്തകരോട്' എന്ന കൃതിയുടെ വായന സതീഷ് കുമാർ വളവിൽ പങ്കുവച്ചു.
എങ്ങനെ ആയിരിക്കണം ഒരു വിപ്ലവ പാർട്ടി, പരിപാടി, കൈവരിക്കേണ്ട ലക്ഷ്യം, നിലവിലുള്ള സാഹചര്യം തുടങ്ങി ഒരു വിപ്ലവ പാർട്ടിക്ക് ആവശ്യമായ ഘടകങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യുന്നതാണ് ഈ കൃതി.
യുവാക്കളുടെ രാഷ്ട്രീയവിദ്യാഭ്യാസം അതിനായുള്ള പഠനങ്ങൾ തുടങ്ങിയ ഭാഗങ്ങൾ സതീഷ് സദസിന് മുന്നിൽ വായിച്ചു. തുടർന്ന് നടന്ന ചർച്ചയ്ക്ക് സീബ കൂവോട് തുടക്കം കുറിച്ചു.
കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, ഷംസുദ്ദീൻ അസീസിയ, നജിം കൊച്ചുകലുങ്ക്, സുബിൻ തുടങ്ങിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾ ഉപസംഹരിച്ചു കൊണ്ട് ചില്ല കോഓർഡിനേറ്റർ സുരേഷ് ലാൽ സംസാരിച്ചു.
NRI
റിയാദ്: കേളി കലാ സാംസ്കാരിക വേദി സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേളി ദവാദ്മി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു. ബലിപെരുന്നാൾ ദിനത്തിൽ ദവാദ്മി റോയൽസ് ക്രിക്കറ്റ് ഗ്രൗണ്ടിൽ തെക്കനേഷ്യൻ രാജ്യങ്ങളിലെ എട്ട് ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.
ബലിപെരുന്നാൾ ദിനത്തിൽ രാവിലെ 7.30ന് ആരംഭിച്ച ടൂർണമെന്റ് കോർട്ടർ ഫൈനൽ മത്സരങ്ങളടക്കം അതേ ദിവസവും സെമിഫൈനലും ഫൈനലും പിറ്റേദിവസവും ആയാണ് സംഘടിപ്പിച്ചത്. ട്വന്റി -20 ഫോർമാറ്റിലായിരുന്നു മത്സരങ്ങൾ.
ഫൈനലിൽ വിന്നേഴ്സ് ടീമായ "അസദ് ഇലവൻ' ടീമിന് ദവാദ്മി ഇന്ത്യൻ റസ്റ്റോറന്റ് സ്പോൺസർ ചെയ്ത ട്രോഫിയും സംഘാടക സമിതി അനൗൺസ് ചെയ്തിരുന്ന കാഷ് പ്രൈസും നൽകി. റണ്ണേഴ്സ് അപ് ടീമായ സനയ ടൈഗറിന് റീം നജദ് സ്പൈസസ് കറി പൗഡർ സ്പോൺസർ ചെയ്ത ട്രോഫിയും അനൗൺസ് ചെയ്തിരുന്ന കാഷ് പ്രൈസും നൽകി.
കൂടാതെ പ്ലെയർ ഓഫ് ദ സീരീയസിനും പ്ലെയർ ഓഫ് ദ മാച്ചിനും കേളി ട്രോഫിയും കാഷ് പ്രൈസും ടൂർണമെന്റ് ഗ്രൗണ്ടിൽ നടന്ന സമാപനയോഗത്തിൽ സമ്മാനിച്ചു. സമാപനയോഗം കേളി കേന്ദ്ര കമ്മിറ്റി സെക്രട്ടറി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.
കേളി മുഖ്യ രക്ഷാധികാരി കെ.പി.എം. സാദിഖ്, കേളി കേന്ദ്ര കമ്മിറ്റി ട്രഷറർ മധു ബാലുശേരി, കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് റഫീഖ് ചാലിയം, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ റഫീഖ് പാലത്ത്, ഷാജി പ്ലാവിളയിൽ, എന്നിവർ ആശംസകൾ നേർന്നു.
ദവാദ്മിയിലെ പൗര പ്രമുഖരും വിവിധ സ്ഥാപന ഉടമകളും നിരവധി കായികപ്രമികളും ടൂർണമെന്റിന്റെ ഭാഗമായി. വിവിധ സബ് കമ്മറ്റികളടങ്ങിയ സംഘാടക സമിതി ടൂർണമെന്റിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ഏരിയ പ്രസിഡന്റ് രാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഏരിയ സെക്രട്ടറി ഉമ്മർ സ്വാഗതവും സംഘാടകസമിതി കൺവീനർ മുജീബ് നന്ദിയും പറഞ്ഞു.
NRI
റിയാദ്: നീണ്ട രണ്ട് പതിറ്റാണ്ടിന്റെ സൗദി ജയിൽവാസത്തിന് ശേഷം കോഴിക്കോട് കോടമ്പുഴ സ്വദേശി മച്ചിലകത്ത് പീടിയേക്കൽ അബ്ദുൽ റഹീം ഒടുവിൽ സ്വന്തം മണ്ണിൽ തിരിച്ചെത്തി.
റിയാദിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ഇന്ന് രാവിലെ 7.35-ഓടെയാണ് റഹീം കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയത്. മകന്റെ മുഖമൊന്ന് കാണാൻ വർഷങ്ങളായി കണ്ണീരോടെ കാത്തിരുന്ന എൺപത് വയസ്സായ ഉമ്മ ഫാത്തിമയുടെയും ലക്ഷക്കണക്കിന് മനുഷ്യരുടെയും കാത്തിരിപ്പിനാണ് ഇതോടെ ശുഭപര്യവസാനമായത്.
മടക്കയാത്രയിൽ റഹീമിന്റെ മോചനത്തിന് വേണ്ടി അടിയുറച്ചു പ്രവർത്തിച്ച ലീഗൽ കമ്മിറ്റിയിലെ പവർ ഓഫ് അറ്റോണി സിദ്ദീഖ് തുവ്വൂരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ജയിൽ ഉദ്യോഗസ്ഥരാണ് റഹീമിനെ റിയാദ് എയർപോർട്ടിൽ എത്തിച്ച് എമിഗ്രേഷൻ ഉൾപ്പടെയുള്ള നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി യാത്രയാക്കിയത്.
2006 നവംബറിലാണ് ഹൗസ് ഡ്രൈവർ വീസയിൽ റഹീം റിയാദിൽ എത്തിയത്. ചലനശേഷി നഷ്ടപ്പെട്ട അനസ് അൽ ശഹ്റി എന്ന 18 വയസുകാരനായ സൗദി ബാലനെ പരിചരിക്കലായിരുന്നു ചുമതല. എന്നാൽ ജോലിയിൽ പ്രവേശിച്ച് കൃത്യം ഒരു മാസത്തിന് ശേഷം ഉണ്ടായ ഒരു നിർഭാഗ്യകരമായ സംഭവത്തിൽ അനസ് മരണപ്പെടുകയും ഡിസംബർ 25-ന് റഹീം അറസ്റ്റിലാവുകയുമായിരുന്നു.
ട്രാഫിക് സിഗ്നലിൽ വെച്ചുണ്ടായ തർക്കത്തിനിടെ അനസ് റഹീമിന്റെ മുഖത്തേക്ക് തുപ്പുകയും, ഇത് തടയാൻ റഹീം കൈയുയർത്തിയപ്പോൾ അനസിന്റെ ദേഹത്ത് ഘടിപ്പിച്ചിരുന്ന മെഡിക്കൽ ഉപകരണത്തിൽ അബദ്ധത്തിൽ തട്ടുകയുമായിരുന്നു. തുടർന്ന് അനസ് അബോധാവസ്ഥയിലാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
2011-ൽ റിയാദ് പബ്ലിക് കോടതി റഹീമിന് വധശിക്ഷ വിധിച്ചതോടെയാണ് കേസ് സങ്കീർണമായത്. എന്നാൽ മാധ്യമപ്രവർത്തകരും കെഎംസിസിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി നിയമസഹായ സമിതിയും ഇന്ത്യൻ എംബസിയും നടത്തിയ ശക്തമായ ഇടപെടലുകൾ ഒടുവിൽ ഫലം കണ്ടു. കഠിനമായ ചർച്ചകൾക്കൊടുവിൽ 15 മില്യൻ സൗദി റിയാൽ (ഏകദേശം 34 കോടി രൂപ) ദിയാധനം (മോചനദ്രവ്യം) സ്വീകരിച്ച് മാപ്പ് നൽകാമെന്ന് സൗദി കുടുംബം സമ്മതിച്ചു.
തുടർന്ന് ‘സേവ് അബ്ദുൾ റഹീം‘ എന്ന മൊബൈൽ ആപ്ലിക്കേഷനിലൂടെ ലോക മലയാളി സമൂഹം ഒറ്റക്കെട്ടായി കൈകോർക്കുകയും, ചുരുങ്ങിയ ദിവസങ്ങൾക്കകം 34 കോടി രൂപ സമാഹരിച്ച് കോടതി വഴി കൈമാറുകയും ചെയ്തു. ഇതേത്തുടർന്ന് 2024 ജൂലൈയിൽ വധശിക്ഷ റദ്ദാക്കിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ശിക്ഷാകാലാവധി പൂർത്തിയാവുകയും ഫൈനൽ എക്സിറ്റ് അടക്കമുള്ള നിയമപരമായ തടസങ്ങൾ നീങ്ങുകയും ചെയ്തതോടെയാണ് റഹീമിന് സ്വന്തം നാട്ടിലേക്ക് മടങ്ങാൻ വഴിതുറന്നത്.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 2025-26 അധ്യയന വർഷത്തെ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്കാരമായ "പ്രതീക്ഷ'യുടെ വിതരണോദ്ഘാടനം റിയാദിൽ നടന്നു. ബത്ത അൽ യാസ്മിൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേളി ആക്ടിംഗ് പ്രസിഡന്റ് രാമകൃഷ്ണൻ ധനുവച്ചപുരം അധ്യക്ഷത വഹിച്ചു.
അൽ അലിയ ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ കവിത ലത കതിരേശൻ പുരസ്കാര വിതരണം ഉദ്ഘാടനം ചെയ്തു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സമിതി അംഗം സീബാ കൂവോട്, കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, പ്രസിഡന്റ് ശ്രീഷ സുകേഷ്, ട്രഷറർ സീന സെബിൻ, കേളി വൈസ് പ്രസിഡന്റ് റഫീഖ് ചാലിയം എന്നിവർ ആശംസകൾ നേർന്നു.
സാംസ്കാരിക കമ്മിറ്റി കൺവീനർ സതീഷ് വളവിൽ പുരസ്കാര പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. കേളി അംഗങ്ങളുടെയും കുടുംബവേദി അംഗങ്ങളുടെയും പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച് ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർഥികൾക്കാണ് കാഷ് അവാർഡും മൊമന്റോയും ഉൾപ്പെട്ട പ്രതീക്ഷ പുരസ്കാരം നൽകുന്നത്.
ഈ അധ്യയന വർഷത്തിൽ 228 വിദ്യാർഥികൾ പുരസ്കാരത്തിനർഹരായി. ഇതിൽ 212 പേർക്കുള്ള പുരസ്കാര വിതരണം കേരളത്തിലെ വിതരണം ജില്ലാ കേന്ദ്രങ്ങളിലായി വരും ദിവസങ്ങളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
റിയാദിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് വിജയികളായ നാല് പ്ലസ് ടു വിദ്യാർഥികൾക്കും 12 പത്താം ക്ലാസ് വിദ്യാർഥികൾക്കും ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
NRI
റിയാദ്: കേളി കുടുംബവേദിയുടെ "ജ്വാല അവാർഡ് 2026'ന്റെ ഭാഗമായി റിയാദിൽ സംഘടിപ്പിച്ച മെഗാ ഡ്രോയിംഗ് മത്സരം ശ്രദ്ധേയമായി. പ്രമുഖ വ്യാപാര ഗ്രൂപ്പായ അൽ വഫ ഹൈപ്പർ മാർക്കറ്റിന്റെ സഹകരണത്തോടെ മലാസ് ഷോള ഷോപ്പിംഗ് മാളിൽ നടന്ന ചിത്രരചനാ മത്സരത്തിൽ ആയിരത്തിൽപരം കുട്ടികൾ പങ്കെടുത്തു.
റിയാദിലെ വിവിധ ഇന്റർനാഷണൽ സ്കൂളുകളിലെ കുട്ടികളുടെ സാന്നിധ്യവും വലിയ ജനപങ്കാളിത്തവും മികച്ച സംഘാടന മികവും പരിപാടിയെ ശ്രദ്ധേയമാക്കി. പ്രായത്തിന്റെ അടിസ്ഥാനത്തിൽ (4 - 6), (7 - 10), (11 - 15) എന്നീ മൂന്ന് വിഭാഗങ്ങളിലായി മത്സരം സംഘടിപ്പിച്ചു.
ആദ്യ രണ്ട് വിഭാഗങ്ങളിലെ കുട്ടികൾക്ക് മുൻകൂട്ടി തയാറാക്കിയ ചിത്രങ്ങൾ നിറം നൽകാനായിരുന്നു അവസരം. മൂന്നാം വിഭാഗത്തിന് "ജീവിതത്തിൽ നഴ്സുമാരുടെ പ്രാധാന്യം' എന്ന തത്സമയ വിഷയത്തെ ആസ്പദമാക്കി ചിത്രം വരച്ച് നിറം നൽകുക എന്നതായിരുന്നു മത്സരം.
കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗവും ചിത്രകല അധ്യാപികയുമായ വിജിലാ ബിജുവായിരുന്നു മത്സരത്തിന്റെ കോഓർഡിനേറ്റർ. അധ്യാപികയും ആർട്ടിസ്റ്റുമായ നൂറിയ, ആർട്ടിസ്റ്റുകളായ ദീപ്തി, അനുരാഗ് എന്നിവർ വിധികർത്താക്കളായി.
ഓരോ വിഭാഗത്തിലെയും വിജയികൾക്ക് കാഷ് പ്രൈസിനൊപ്പം സർട്ടിഫിക്കറ്റും സമ്മാനമായി നൽകി. കാറ്റഗറി ഒന്നിൽ സജ സയ്യിദ് ഒന്നാം സ്ഥാനവും നിഥില പ്രകാശ് രണ്ടാം സ്ഥാനവും നിതിക്ഷ നന്ദകുമാർ മൂന്നാം സ്ഥാനവും നേടി.
കാറ്റഗറി രണ്ടിൽ ഫാത്തിമ ഷെഹ്റോസ് ബക്ഷി ഒന്നാം സ്ഥാനവും ഇഫ്രാ തബസും രണ്ടാം സ്ഥാനവും ഫർനാസ് ഫാത്തിമ ഖാൻ മൂന്നാം സ്ഥാനവും നേടി. കാറ്റഗറി മൂന്നിൽ റയാൻ അലി ഒന്നാം സ്ഥാനവും റിത്വിൻ റീജേഷ് രണ്ടാം സ്ഥാനവും ഫാത്തിമ ഹനാൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മത്സരസമയം രക്ഷിതക്കാൾക്കായി ഷുഹൈബ് മലക്കാര്, ആബിദ് എന്നിവരുടെ ഗാനമേള അടക്കമുള്ള കലാ പരിപാടികളും സംഘടിപ്പിച്ചു. രോഷ്നി മഹേഷ്, നേഹ പുഷ്പരാജ് എന്നിവർ അവതാരകരായി.
പരിപാടിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സിജിന് കൂവള്ളൂര്, ബിജു തായമ്പത്ത്, സതീഷ് കുമാര് വളവില്,സിംനേഷ് വയനാൻ എന്നിവർ പ്രവർത്തിച്ചു.
ജ്വാല 2026 സംഘാടക സമിതി കൺവീനർ ദീപ രാജൻ, ചെയർപേഴ്സൺ വി.എസ്. സജീന, ട്രഷറർ ഗീത ജയരാജ്, കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, പ്രസിഡന്റ് ശ്രീഷ സുകേഷ്, ട്രഷറർ സീനാ സെബിൻ, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, കുടുംബവേദി രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇഖ്ബാൽ, സീബാ കൂവോട്, വോളണ്ടിയർമാരായി കേളി പ്രവർത്തകർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
NRI
റിയാദ്: കേളി മുസാഹ്മിയ ഏരിയ ഗുവയ്യ യൂണിറ്റ് അംഗം വിജയരാജൻ ആചാരിക്ക് യൂണിറ്റ് തലത്തിൽ യാത്രയയപ്പ് നൽകി. ഗുവയ്യയിൽ സനയ്യ വർക്ക്ഷോപ്പിൽ കാർപ്പന്റർ ജോലി ചെയ്തു വരികയായിരുന്ന വിജയരാജൻ കൊല്ലം സ്വദേശിയാണ്.
ഇഖാമ കാലാവധി കഴിഞ്ഞിട്ടും കമ്പനി പ്രതികരിക്കാതിരുന്ന സാഹചര്യത്തിൽ, ഏറെ നാളായി എംബസിയിൽ നിന്ന് ഫൈനൽ എക്സിറ്റിനു വേണ്ടി കാത്തിരിക്കുകയായിരുന്നു.
ഒടുവിൽ കേളി ജീവകാരുണ്യ വിഭാഗത്തിന്റെ ഇടപെടൽ മൂലം നടപടിക്രമങ്ങൾ വേഗത്തിലാവുകയും എക്സിറ്റ് ലഭിക്കുകയും ചെയ്തു. ഗുവയ്യയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഏരിയ കമ്മിറ്റി അംഗം ശ്യാം അധ്യക്ഷത വഹിച്ചു.
കേന്ദ്ര കമ്മിറ്റി അംഗവും മുസാഹ്മിയ ഏരിയ സെക്രട്ടറിയുമായ അനീഷ് അബൂബക്കർ, എക്സിക്യൂട്ടീവ് അംഗങ്ങളായ നെൽസൺ, മണി, യൂണിറ്റ് അംഗങ്ങൾ ജയകൃഷ്ണൻ, സാജൻ, രാമദാസൻ, ഗോപൻ എന്നിവർ ആശംസകൾ നേർന്നു.
യൂണിറ്റ് ആക്ടിംഗ് സെക്രട്ടറി സക്കീർ സ്വാഗതവും വിജയൻ നന്ദിയും രേഖപ്പെടുത്തി.
NRI
റിയാദ്: സിൽവർ ജൂബിലിയയുടെ ഭാഗമായി "വസന്തം അഞ്ചാം സീസൺ' എന്ന പേരിൽ കേളി കലാസാംസ്കാരിക വേദി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കഴിഞ്ഞ അഞ്ചുവർഷങ്ങളായി തുടർച്ചയായി വസന്തം എന്ന പേരിൽ നടത്തി വരുന്ന പരിപാടികളിൽ അനുസ്മരണ സമ്മേളനം, നാടൻ പാട്ട് എന്നിവ അരങ്ങേറി.
കേളി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാംഗവുമായ കെ.പി.എം. സാദിഖ് അധ്യക്ഷനായ അനുസ്മരണ സമ്മേളനത്തിൽ രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യിൽ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.
രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ, കേളി സെക്രട്ടറി എസ്. സുനിൽ കുമാർ, കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, കേളി കേന്ദ്ര കമ്മിറ്റി അംഗം സതീഷ് കുമാർ വളവിൽ എന്നിവർ സംസാരിച്ചു.
അനുസ്മരണ സമ്മേളനത്തിന് ശേഷം കവി കുരീപ്പുഴ ശ്രീകുമാറിനെതിരായ അതിക്രമത്തിൽ പ്രതിഷേധിച്ച് കൊണ്ടുള്ള പ്രമേയം സാംസ്കാരിക സമിതി ജോയിന്റ് കൺവീനർ രാജേഷ് ഓണകുന്ന് അവതരിപ്പിച്ചു.
തുടർന്ന് അസീസിയ, ഉമ്മുൽ ഹമ്മാം, ഒലയ, നസീം, ന്യൂ സനയ്യ, ബത്ത, ബദിയ, മലാസ്, റൗദ, സനയ്യ അർബൈൻ, സുലൈ എന്നീ ഏരിയകളും കുടുംബവേദിയും നാടൻ പാട്ടുകൾ അവതരിപ്പിച്ചു.
രക്ഷാധികാരി സമിതി അംഗം സീബ കൂവോട് പരിപാടിയും മൊമെന്റോ വിതരണവും ക്രമീകരിച്ചു. രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇഖ്ബാൽ സ്വാഗതവും ഗീവർഗീസ് ഇടിച്ചാണ്ടി നന്ദിയും പറഞ്ഞു.
NRI
റിയാദ്: 36 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ബത്ഹ ഏരിയയുടെ നേതൃത്വത്തിൽ ബത്ഹ ബി യൂണിറ്റ് അംഗം വി.ശശികുമാറിന് യാത്രയയപ്പ് നൽകി. 1990ൽ സൗദിയിലെത്തിയ ശശികുമാർ റിയാദിലും ദമാമിലുമായി വിവിധ കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ട്.
17 വർഷമായി റിയാദിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ അഡ്മിനിസ്ട്രേഷൻ വകുപ്പിൽ ജോലി ചെയ്തുവരികയായിരുന്നു. ബത്ഹ ലൂഹ ഹാളിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് അഡ്വ. അജിത് ഖാൻ അധ്യക്ഷനായി.
കേളി മുഖ്യരക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായി, കേളി സെക്രട്ടറി സുനിൽ കുമാർ, പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ജോയിന്റ് സെക്രട്ടറി രജീഷ് പിണറായി, വൈസ് പ്രസിഡന്റുമാരായ രാമകൃഷ്ണൻ, റഫീഖ് ചാലിയം, കേന്ദ്രകമ്മിറ്റി അംഗം ബിജു തായമ്പത്ത്, കേന്ദ്ര കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയുമായ ഷഫീഖ് അങ്ങാടിപ്പുറം, ബത്ഹ രക്ഷാധികാരി സമിതി സെക്രട്ടറി മോഹൻദാസ്, മർഗബ് രക്ഷാധികാരിസമിതി സെക്രട്ടറി അനിൽ അറക്കൽ, ബത്ഹ ഏരിയ പ്രസിഡന്റ് ഫക്രുദീൻ, ട്രഷറർ സലിം മടവൂർ, ഏരിയ ജോയിന്റ് സെക്രട്ടറി രാജേഷ് ചാലിയാർ, ബത്ഹ രക്ഷാധികാരി സമിതി അംഗങ്ങളായ ദീപ രാജൻ, ഉമ്മർ, രാജേഷ് കാടപ്പടി, സൗബീഷ്, സുധീഷ് തറോൽ, ബിജു ഉള്ളാട്ടിൽ, ധനേഷ്, ബി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഷൈജു യശോധരൻ, റിംഷാദ്, സെന്റർ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഹാഷിഖ് വലപ്പാട്, യൂണിറ്റ് അംഗങ്ങളായ സമദ് അരീക്കോട്, പ്രവീൺ ശശികുമാർ തുടങ്ങിയവർ ആശംസകൾ നേർന്നു.
യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ജയകുമാർ പുഴക്കൽ സമ്മാനിച്ചു. ജയകുമാർ പുഴക്കൽ സ്വാഗതവും ശശികുമാർ നന്ദിയും പറഞ്ഞു.
NRI
റിയാദ്: അവധിക്ക് നാട്ടിൽ പോയ കൊട്ടാരക്കര നടുക്കുന്ന് കുരിക്കാട്ടു വീട്ടിൽ കോശി ലൂക്കോസ് (65) അന്തരിച്ചു. ചെങ്ങമനാട് കുരിക്കാട്ടു വീട്ടിൽ തരിയൻ ലൂക്കോസ് - തങ്കമ്മ ലൂക്കോസ് ദമ്പതികളുടെ മകനാണ്.
കഴിഞ്ഞ 30 വർഷമായി അൽഖർജ് സഹനയിൽ പ്ലമ്പിംഗ് - ഇലക്ട്രിക്കൽ ഷോപ്പ് നടത്തി വരികയായിരുന്നു. ദീർഘകാലമായി കുടുംബസമേതം അൽഖർജിൽ താമസിച്ചു വരികയായിരുന്ന കോശി കഴിഞ്ഞ മാസമാണ് അവധിക്ക് നാട്ടിൽ പോയത്.
ഭാര്യ ലീലാമ്മ. മക്കൾ: കൈയ്സൺ കോശി (സൗദി), ലിൻഡ കോശി (യുകെ). കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ സഹന യൂണിറ്റ് ജോയിന്റ് ട്രഷററാണ് മകൻ കൈയ്സൺ.
NRI
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം തിരൂർ സ്വദേശി പഴയ പുത്തൻ വീട്ടിൽ അലി അക്ബർ (58) റിയാദിലെ അൽഖർജിൽ അന്തരിച്ചു. തിരൂർ അരിക്കഞ്ചിറ പരേതനായ കുഞ്ഞുമുഹമ്മദ് - ഫാത്തിമ ദമ്പതികളുടെ മകനാണ്.
കഴിഞ്ഞ 33 വർഷത്തിലേറെയായി അൽഖർജ് മലഫിൽ ബൂഫിയ ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദിലെ കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സ തേടിയിരുന്നു.
തുടർചികിത്സയ്ക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി തയാറെടുക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്. അൽഖർജിൽ ഡ്രൈവറായി ജോലി ചെയ്യുന്ന സഹോദരൻ റൂമിലെത്തി വിളിച്ചുണർത്താൻ ശ്രമിച്ചപ്പോൾ അനക്കമില്ലാത്തതിനെ തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കേളി അൽഖർജ് ഏരിയ മലഫ് യൂണിറ്റ് അംഗമായിരുന്നു. സഹോദരങ്ങൾ ഷുക്കൂർ, മുജീബ് (ഇരുവരും അൽഖർജിൽ ജോലി ചെയ്യുന്നു). ഏക സഹോദരി സജീന. ഭാര്യ: സാബിറ, മൂന്ന് മക്കൾ.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് കേളി കലാ സാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.
NRI
റിയാദ്: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിനായി കേളി കലാസാംസ്കാരിക വേദി തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു. മലാസ് ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷനിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷത വഹിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസനവും ക്ഷേമവും ചർച്ച ചെയ്യേണ്ട സമയത്ത് പ്രതിപക്ഷം അതിൽ നിന്ന് ഒഴിഞ്ഞുനിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വൻകിട പദ്ധതികളോടൊപ്പം സാധാരണക്കാരന്റെ ക്ഷേമവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുന്ന രീതിയാണ് ഇടതുസർക്കാർ നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത അഞ്ച് വർഷത്തേക്കുള്ള ദീർഘവീക്ഷണമുള്ള പ്രകടനപത്രികയാണ് ഇടതുമുന്നണി മുന്നോട്ട് വച്ചിട്ടുള്ളതെന്നും സ്വരാജ് പറഞ്ഞു.
പ്രകടനപത്രികയിൽ പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുന്നതിനുള്ളതാണെന്നും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ മുന്നോട്ട് വച്ച 1500 കാര്യങ്ങളിൽ 99 ശതമാനവും നടപ്പിലാക്കിയ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങൾ ഇപ്പോൾ അതിനെ വിശ്വാസത്തോടെ സ്വീകരിക്കുന്നതെന്നും കൺവൻഷനിൽ സംസാരിച്ചവർ പറഞ്ഞു.
പ്രവാസികളോടുള്ള മുഖ്യമന്ത്രിയുടെ അഭ്യർഥനയും ഇടതുമുന്നണി സ്ഥാനാർഥികൾക്ക് വോട്ട് അഭ്യർഥിച്ചുകൊണ്ടുള്ള സ്ഥാനാർഥികളുടെ വീഡിയോകളും കേളി സാംസ്കാരിക വിഭാഗം ചെയർമാൻ ഫൈസൽ കൊണ്ടോട്ടി തയാറാക്കിയ വീഡിയോയും കൺവൻഷനിൽ പ്രദർശിപ്പിച്ചു.
തുടർഭരണം എന്തിന് എന്ന കാമ്പയിനിന്റെ ഭാഗമായി ഒപ്പ് ശേഖരണവും നടത്തി. കേളി രക്ഷാധികാരി സമിതി അംഗങ്ങളായ സെബിൻ ഇഖ്ബാൽ, സുരേന്ദ്രൻ കൂട്ടായി, സീബ കൂവോട്, ഗീവർഗീസ് ഇടിച്ചാണ്ടി, ന്യൂ ഏജ് പ്രതിനിധി ഷാജഹാൻ, ഐഎംസിസി പ്രതിനിധി ഗസ്നി, കേരള കോൺഗ്രസ് എം പ്രതിനിധി ബോണി, കേളി സെക്രട്ടറി എസ്. സുനിൽ കുമാർ, കേളി കുടുംബവേദി സെക്രട്ടറി വി.കെ. ഷഹീബ, പ്രസിഡന്റ് ശ്രീഷ സുകേഷ് എന്നിവർ സംസാരിച്ചു.
രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം സ്വാഗതവും ഷമീർ കുന്നുമ്മൽ നന്ദിയും പറഞ്ഞു.
NRI
റിയാദ്: സൗദിയിൽ വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു. റിയാദിലെ അസീസിയയിൽ താമസിക്കുന്ന വേങ്ങര നെടുംപറമ്പ് സ്വദേശി കാങ്കട കടവൻ ഈസ്മായിൽ (51) ആണ് മരിച്ചത്.
മൻഫുഅ അൽഈമാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. താമസിക്കുന്ന ഫ്ലാറ്റിലെ മലിനജല പൈപ്പ് ലൈൻ ശുദ്ധീകരിക്കുന്നതിനായി ഒഴിച്ച സൾഫ്യൂരിക് ആസിഡിൽനിന്നുള്ള വാതകമാണ് അപകടത്തിനു കാരണമായത്.
ആസിഡ് ഒഴിച്ച വിവരമറിയാതെ ബാത്റൂമിൽ പോയ ഈസ്മായിൽ വാതകം ശ്വസിച്ചു ബോധരഹിതനാകുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം.
ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും തൊട്ടടുത്ത ദിവസം അദ്ദേഹം മരിച്ചു.
International
റിയാദ്: സൗദിയിലെ റിയാദ് നഗരത്തിലെ ജനവാസ മേഖലയിൽ ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ച് നാല് പ്രവാസികൾക്ക് പരിക്കേറ്റു. പ്രതിരോധ മന്ത്രാലയമാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. റിയാദിൽ ഇസ്ലാമിക രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ അടിയന്തിര യോഗം നടക്കവേയായിരുന്നു ഇറാന്റെ ആക്രമണം.
International
റിയാദ്: സൗദി അറേബ്യയിൽ വീണ്ടും ഡ്രോൺ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ. റാസ് തന്നൂറ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെയാണ് ആക്രമണ ശ്രമമുണ്ടായത്. ഇതുസംബന്ധിച്ച് പ്രതിരോധ മന്ത്രാലയം സ്ഥിരീകരണം നടത്തിയിട്ടുണ്ട്.
ബുധനാഴ്ചയുണ്ടായ ആക്രമണ ശ്രമത്തിൽ നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. പ്രാഥമിക വിലയിരുത്തലുകൾ പ്രകാരം ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണത്തിന് ശ്രമിച്ചതെന്ന് മാലിക്കി കൂട്ടിച്ചേർത്തു.
രാവിലെ നടന്ന ഡ്രോൺ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായും ഇന്ധന വിതരണത്തെ ഇത് ബാധിച്ചിട്ടില്ലെന്നും ഊർജ മന്ത്രാലയ വക്താവ് അറിയിച്ചു.
International
റിയാദ്: സൗദി അറേബ്യയിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം നടത്തി ഇറാൻ. റിയാദിലെ എംബസി കെട്ടിടത്തിന് നേരെയാണ് ഇറാന്റെ ഡ്രോൺ ആക്രമണം. പശ്ചിമേഷ്യയിലെ യുഎസ് കോൺസുലേറ്റുകൾക്ക് നേരെയുണ്ടായ ഒടുവിലത്തെ ആക്രമണമാണ് റിയാദിലേത്.
യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിന് ശേഷം അറബ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ വ്യാപക ആക്രമണം നടത്തിയിരുന്നു. യുഎസ് എംബസി രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ആക്രമണത്തിൽ തീപിടിത്തവും കെട്ടിടത്തിന് ചെറിയ നാശനഷ്ടങ്ങളും ഉണ്ടായതായി സൗദി പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. തിങ്കളാഴ്ച കുവൈറ്റിലെ യുഎസ് എംബസി കോമ്പൗണ്ടിന് നേരെയും ഇറാൻ ആക്രമണം നടത്തിയിരുന്നു.
NRI
റിയാദ് : ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ വർഷങ്ങളായി സജീവമായി പ്രവർത്തിച്ച് വരുന്ന റിയാദ് പട്ടാമ്പി കൂട്ടായ്മയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റിയാദിൽ നടന്ന പൊതുയോഗത്തിൽ സമഗ്രമായ ചർച്ചകൾക്ക് ശേഷം പുതിയ നേതൃത്വം രൂപം കൊണ്ടു.
അർഷാദ് പട്ടാമ്പിയെ പ്രസിഡന്റായും ഷെബിൻ അലിയെ സെക്രട്ടറിയായും മുനവർ അലിയെ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി ഉനൈസ് പതിയിലും ഷഹബാസ് (ഷാമോൻ) ഉം, ജോയിന്റ് സെക്രട്ടറിമാരായി നജീബ് പട്ടാമ്പിയും മുഹമ്മദ് ഷമീമും തെരഞ്ഞെടുത്തു.
അഡ്വൈസറി ബോർഡ് ചെയർമാനായി അഫ്സൽ പട്ടാമ്പിയും വൈസ് ചെയർമാനായി ബാബു പി. ഹുസൈനും തെരഞ്ഞെടുക്കപ്പെട്ടു. പുതിയ പ്രവർത്തക സമിതിയിൽ അനീസ്, ഫാസിൽ മുനീർ, കെ.ടി. മുനീർ, ഷിഹാദ് (സിയ), സദ്ദാം പട്ടാമ്പി, മുജീർ സി. അബ്ദുള്ള, അബ്ദുൽ റൗഫ്, ലത്തീഫ്, അസഹർ അലി, ഷാഫി ലിബർട്ടി എന്നിവരും ഉൾപ്പെടുന്നു.
പുതിയ പ്രവർത്തക സമിതിയുടെ നേതൃത്വത്തിൽ കൂട്ടായ്മയുടെ സേവന, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും സമൂഹത്തിന്റെ ഐക്യവും സഹകരണവും വർധിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
റിയാദിലെ വിവിധ ഭാഗങ്ങളിലായി സേവന പ്രവർത്തനങ്ങൾ, സാംസ്കാരിക പരിപാടികൾ, കുടുംബ സംഗമങ്ങൾ, സഹായ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ വർഷങ്ങളായി സജീവമായി പ്രവർത്തിക്കുന്ന പട്ടാമ്പി കൂട്ടായ്മ, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ നേതൃത്വത്തിൽ ഈ പാരമ്പര്യത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന പദ്ധതികളുമായി മുന്നോട്ടുപോകുകയാണ്.
NRI
റിയാദ്: വാഹനമോടിക്കുന്നതിനിടെ പക്ഷാഘാതം ബാധിച്ച് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം പോരുവഴി മയ്യത്തുംകര സ്വദേശി കാരൂർ ജലീൽ മൗലവി (51) ആണ് മരിച്ചത്.
20 വർഷമായി റിയാദിൽ ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഈ മാസം 11നാണ് കാറോടിക്കുന്നതിനിടെ ജലീലിന് പക്ഷാഘാതം അനുഭവപ്പെട്ടത്.
തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് വ്യാഴാഴ്ച അന്ത്യം സംഭവിച്ചത്.
ശൂരനാട് വല്യത്ത് അബ്ദുൽ മജീദ് - അദബിയ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: ഷീജ. മക്കൾ: ആയിഷ, ഫിദ, അമീൻ.
മൃതദേഹം നസീം ഹയ്യുൽ സലാം മഖ്ബറയിൽ കബറടക്കി.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ ജനകീയ ഇഫ്താർ മാർച്ച് ആറിന് നടക്കും. റിയാദിൽ മലയാളി പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ നടക്കുന്ന ഏറ്റവും വലിയ ജനകീയ ഇഫ്ത്താറാണ് കേളി വർഷംതോറും നടത്തി വരുന്നത്.
മലാസ് ലുലു ഹൈപ്പര് അരീനയിലാണ് ഇത്തവണയും സംഗമം നടക്കുന്നത്. ആയിരകണക്കിന് ആളുകള് പങ്കെടുക്കുന്ന ഇഫ്താര് കേളിയും കേളി കുടുംബവേദിയും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.
ഇഫ്താർ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം കേളി രക്ഷാധികാരി സെക്രട്ടറിയും ലോക കേരള സഭാ അംഗവുമായ കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു.
കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് അധ്യക്ഷനായ പരിപാടിയിൽ രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം സംഘാടക സമിതി പാനൽ അവതരിപ്പിച്ചു.
സീബ കൂവോട് ചെയർപേഴ്സൺ രാമകൃഷ്ണൻ ധനുവച്ചപുരം, സുധീർ പോരേടം വൈസ് ചെയർമാൻമാർ, ഷമീർ കുന്നുമ്മൽ കൺവീനർ, കിഷോർ ഇ. നിസാം, തോമസ് ജോയ് ജോയിന്റ് കൺവീനർമാർ, ജോസഫ് ഷാജി സാമ്പത്തിക കൺവീനർ മോഹൻദാസ്, സലിം ആംലാദ്, ശ്രീഷ സുകേഷ് ജോയിന്റ് കൺവിനർമാർ, ഗതാഗതം നസീർ മുള്ളൂർക്കര, വിഭവ സമാഹരണം അനിരുദ്ധൻ കീച്ചേരി, സ്റ്റേഷനറി ജവാദ് പരിയാട്ട്, പബ്ലിസിറ്റി സിജിൻ കൂവള്ളുർ, പശ്ചാത്തല സജ്ജീകരണം ജാഫർ ഖാൻ, ഭക്ഷണം സുനീർ ബാബു, ഭക്ഷണ പാക്കിംഗ് റഫിക്ക് ചാലിയം, വളണ്ടിയർ ക്യാപ്റ്റൻ ഗഫൂർ ആനമങ്ങാട്, സ്റ്റോർ ഇൻ ചാർജ് റഫിക്ക് പാലത്ത് എന്നിവർ കൺവീനർമാരായ 151 അംഗ സംഘാടക സമിതിക്ക് യോഗം രൂപം നൽകി.
രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, സീബാ കൂവോട്, ജോസഫ് ഷാജി എന്നിവർ അഭിവാദ്യം അർപ്പിച്ചു. ട്രഷറർ മധു ബാലുശ്ശേരി സ്വാഗതവും കൺവീനർ ഷമീർ കുന്നുമ്മൽ നന്ദിയും പറഞ്ഞു.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ രണ്ട് ദിവസം നീണ്ടുനിന്ന 12-ാമത് കേന്ദ്ര സമ്മേളനം സമാപിച്ചു. ഭരണഘടനാ ഭേദഗതി അംഗീകരിച്ചുകൊണ്ട് 35 അംഗങ്ങളടങ്ങിയ പുതിയ കേന്ദ്ര കമ്മിറ്റി നിലവിൽ വന്നു.
73 യൂണിറ്റുകളുടെയും 15 ഏരിയ കമ്മിറ്റികളുടെയും സമ്മേളനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയ ശേഷമാണ് കേന്ദ്ര സമ്മേളനം നടന്നത്. പ്രഫ. എം.എം. നാരായണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
രണ്ടാം ദിവസത്തെ പ്രതിനിധി സമ്മേളനം സെബിൻ ഇഖ്ബാൽ, ഗഫൂർ ആനമങ്ങാട്, രജീഷ് പിണറായി, ഷാജു പെരുവയൽ എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ചു.
സെക്രട്ടറി സുരേഷ് കണ്ണപുരം കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ടും ഭരണഘടനാ ഭേദഗതിയും ട്രഷറർ ജോസഫ് ഷാജി വരവ് - ചെലവ് കണക്കുകളും രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ചാരിറ്റബിൾ സൊസൈറ്റിയുടെ കണക്കുകളും അവതരിപ്പിച്ചു.
15 ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് 41 പേർ ചർച്ചയിൽ പങ്കെടുത്തു. സുരേഷ് കണ്ണപുരം, ജോസഫ് ഷാജി, കെ.പി.എം. സാദിഖ്, എം.എം. നാരായണൻ എന്നിവർ ചർച്ചകൾക്ക് മറുപടി നൽകി.
സ്റ്റിയറിംഗ് കമ്മിറ്റി സുരേഷ് കണ്ണപുരം, ജോസഫ് ഷാജി, സുനിൽ കുമാർ, മധു ബാലുശേരി, സുനിൽ സുകുമാരൻ, കാഹിം ചേളാരി.
രജിസ്ട്രേഷൻ കമ്മറ്റി മധുസൂദനൻ എടപ്പുറത്ത്, സജീവ് കുമാർ, ഹാഷിം കുന്നുംതറ, രാമകൃഷ്ണൻ ധനുവച്ചപുരം, സുരേഷ് ലാൽ, പി.കെ. ഷാജി, ജോഷി പെരിഞ്ഞനം.
മിനിറ്റ്സ് കമ്മിറ്റി നിസാർ റാവുത്തർ, ഷിബു തോമസ്, ബൈജു ബാലചന്ദ്രൻ, ഉമ്മർ ദവാദ്മി, പ്രഭാകരൻ ബേത്തൂർ, സുധീഷ് തരോൾ.
പ്രമേയ കമ്മിറ്റി ഷാജി റസാഖ്, സതീഷ് കുമാർ വളവിൽ, നാസർ കാരക്കുന്ന്, ശശി കാട്ടൂർ, സമീർ കൊല്ലം, ജോമോൻ സ്റ്റീഫൻ.
ക്രഡൻഷ്യൽ കമ്മറ്റി റഫീഖ് ചാലിയം, നൗഫൽ ഉള്ളാട്ട് ചാലി, അനിരുദ്ധൻ കീച്ചേരി, സിജിൻ കൂവള്ളൂർ, റാഷിഖ് റഫീഖ്, ലിപിൻ പശുപതി, താജുദ്ദീൻ ഹരിപ്പാട്, ശിഹാബുദ്ദീൻ കുഞ്ചിസ്, ജയപ്രകാശ് മഞ്ചേരി എന്നിങ്ങനെ വിവിധ സബ് കമ്മിറ്റികൾ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു.
പുതിയ ഭാരവാഹികൾ
പ്രസിഡന്റ് - ഗഫൂർ ആനമങ്ങാട്, വൈസ് പ്രസിഡന്റുമാർ - റഫീഖ് ചാലിയം, രാമകൃഷ്ണൻ ധനുവച്ച പുരം, സെക്രട്ടറി - സുനിൽ കുമാർ, ജോയിന്റ് സെക്രട്ടറിമാർ - ഷാജി റസാഖ്, രജീഷ് പിണറായി,
ട്രഷറർ - മധു ബാലുശേരി, ജോയിന്റ് ട്രഷറർ - സിംനേഷ് വയനാൻ, സെക്രട്ടറിയേറ്റ് അംഗങ്ങൾ - കാഹിം ചേളാരി, നസീർ മുള്ളൂർക്കര, ജോസഫ് ഷാജി.
ലിപിൻ പശുപതി, സതീഷ് കുമാർ വളവിൽ, ഷെബി അബ്ദുൽ സലാം, സുധീർ പൊരേടം, നൗഫൽ സിദ്ധീഖ്, സുരേഷ് പെരിന്തൽമണ്ണ, നൗഫൽ ഉള്ളാട്ട് ചാലി, ഷാജി പ്ലാവിലയിൽ, സജീവ് കുമാർ, ഹാരിസ് മണ്ണാർക്കാട്, തോമസ് ജോയ്, മുഹമ്മദ് ഷഫീഖ്, ബിജു തായമ്പത്ത്, സിജിൻ കൂവള്ളൂർ, കിഷോർ ഇ. നിസാം, റഫീഖ് പാലത്ത്, ഷിജിൻ, സുജിത്ത്, അനീഷ് അബൂബക്കർ, കെ.കെ. ഷാജി, ബിജി തോമസ്, ജാഫർ ഖാൻ, കൃഷ്ണൻകുട്ടി, ഹാഷിം കുന്നുംതറ എന്നിവരടങ്ങിയ 35 അംഗ കേന്ദ്ര കമ്മിറ്റിയെയും സ്ഥിരം ഓഡിറ്ററായി സുനിൽ സുകുമാരനെയും സമ്മേളനം തെരഞ്ഞെടുത്തു.
പ്രമേയ കമ്മിറ്റി അംഗങ്ങൾക്കുപുറമെ സുധീർ പൊരേടം, ഷെബി അബ്ദുൽ സലാം, ഉനൈസ് ഖാൻ, മൂസാ കൊമ്പൻ, നിഖിൽ, രാജേഷ് ഓണക്കുന്ന്, മജീഷ്, ധനേഷ് എന്നിവർ വിവിധ വിഷയങ്ങളിലായി 13 പ്രമേയങ്ങൾ അവതരിപ്പിച്ചു.
രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോഷ് തയ്യിൽ, സീബാ കൂവോട്, ചന്ദ്രൻ തെരുവത്ത്, ഗീവർഗീസ് ഇടിച്ചാണ്ടി, ഖസീം പ്രവാസി സംഘം സെക്രട്ടറി ഉണ്ണി കണിയാപുരം എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.
12-ാം സമ്മേളനത്തിന്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ നടപ്പാക്കേണ്ട പദ്ധതികൾ കെ.പി.എം. സാദിഖ് പ്രഖ്യാപിച്ചു. ക്രഡൻഷ്യൽ റിപ്പോർട്ട് റഫീഖ് ചാലിയം അവതരിപ്പിച്ചു. പുതിയ സെക്രട്ടറി സുനിൽ കുമാർ നന്ദി രേഖപ്പെടുത്തി.
NRI
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മേളനം വി.എസ്. അച്യുതാനന്ദൻ നഗറിൽ ആരംഭിച്ചു. രണ്ട് ദിവസത്തെ സമ്മേളനം സിപിഎം മലപ്പുറം മുൻ ജില്ലാ കമ്മറ്റി അംഗവും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മറ്റി അംഗവുമായ പ്രഫ. എം.എം. നാരായണൻ ഉദ്ഘാടനം ചെയ്തു.
ഭരണാധികാരികളെ ജനം തെരഞ്ഞെടുക്കുന്നതിന് പകരം തെരഞ്ഞെടുക്കേണ്ടവരെ ഭരണാധികാരികൾ തീരുമാനിക്കുന്ന അവസ്ഥ എസ്ഐആർ മുഖേന സൃഷ്ടിക്കപ്പെടുകയാണെന്ന് അദ്ദേഹം വിമർശിച്ചു. സാമ്രാജ്യത്വ നയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാൻ കപട ദേശീയത ഉയർത്തിപ്പിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുൻകാലങ്ങളിൽ തൊഴിൽ തേടി പ്രവാസം സ്വീകരിച്ചിരുന്നവരിൽ നിന്ന് വ്യത്യസ്തമായി, പുതിയ പ്രവാസികൾ സ്വസ്ഥജീവിതം തേടിയാണ് പോകുന്നതെന്നും അതിനാൽ നാട്ടിലേക്ക് മടങ്ങാൻ മടിക്കുന്ന പ്രവണത വർധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രവാസികളെ ഉൾക്കൊള്ളുന്നതിൽ പല രാഷ്ട്രങ്ങളും വിമുഖത കാണിക്കുന്ന സാഹചര്യത്തിൽ, കേരളത്തെ പ്രതിസന്ധിക്കാലങ്ങളിലും കൈപിടിച്ചുയർത്തി ഇന്ത്യയിലെ മികച്ച പ്രതിശീർഷ വരുമാന സംസ്ഥാനമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച പ്രവാസികളിൽ നിന്നുള്ള വരുമാന ഉറവ വറ്റാൻ സാധ്യതയുണ്ടെന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈസ് പ്രസിഡന്റ് രജീഷ് പിണറായി താത്കാലിക അധ്യക്ഷനെ ക്ഷണിച്ചുകൊണ്ട് ആരംഭിച്ച സമ്മേളനത്തിന്റെ ആദ്യദിന നടപടിക്രമങ്ങൾ പ്രസിഡന്റ് സെബിൻ ഇഖ്ബാൽ നിയന്ത്രിച്ചു. രാജീവും സംഘവും ആലപിച്ച സ്വാഗതഗാനത്തോടെ തുടക്കമായ സമ്മേളനത്തിൽ സതീഷ് കുമാർ വളവിൽ, നൗഫൽ സിദ്ദീഖ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു.
സംഘാടക സമിതി കൺവീനർ നസീർ മുള്ളൂർക്കര സ്വാഗതം പറഞ്ഞു. പതിനൊന്നാം സമ്മേളനത്തിൽ പ്രഖ്യാപിച്ച ഭവന നിർമാണ സഹായ പദ്ധതിയുടെ ഫണ്ട് സുനിൽ ഉദിനൂക്കാരനും ഇസ്മായിൽ കൊടിഞ്ഞിക്കും കേളി സെക്രട്ടറി സുരേഷ് കണ്ണപുരം കൈമാറി.
രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കുടുംബവേദി സെക്രട്ടറി ഷഹീബ വികെ, മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ, എൻആർകെ കൺവീനർ സുരേന്ദ്രൻ കൂട്ടായ്, ചില്ല കോഓർഡിനേറ്റർ സുരേഷ് ലാൽ, റെഡ് സ്റ്റാർ സെക്രട്ടറി റിയാസ് പള്ളാട്ട്, മാധ്യമപ്രവർത്തകൻ ഷമീർ കുന്നുമ്മൽ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.
രണ്ടാം ദിവസം പ്രതിനിധി സമ്മേളനം നടക്കും. 15 ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് 380 പേർ സമ്മേളനത്തിൽ പങ്കെടുക്കും.
NRI
റിയാദ്: കേളി കലാസ്കാരിക വേദിയുടെ 12-ാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി "അട്ടിമറിക്കപ്പെടുന്ന ജനാധിപത്യം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
സാംസ്കാരിക കമ്മിറ്റി അംഗം ഷബി അബ്ദുൾ സലാം മോഡറേറ്ററായ സെമിനാർ മലയാളം മിഷൻ സൗദി ചാപ്റ്റർ സെക്രട്ടറി ജോമോൻ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിൽ തെരഞ്ഞെടുക്കുന്ന സർക്കാരുകളെ പണാധിപത്യത്തിലൂടെ അട്ടിമറിക്കുന്നത് നാം നേരിൽ കണ്ടുകൊണ്ടിരിക്കുന്നു. ആഗോള തലത്തിലും സ്ഥിതി മറിച്ചല്ല.
ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തെ സാമ്രാജ്യത്വം തങ്ങളുടെ 51-ാം സംസ്ഥാനമാക്കുമെന്ന കാഴ്ചയും മറ്റൊരു രാജ്യത്തിന്റെ പ്രസിഡന്റിനെയും കുടുംബത്തേയും കള്ളക്കേസ് ചുമത്തി രാജ്യത്ത് കടന്നു കയറി പിടിച്ചു കൊണ്ടുപോകുന്നതും ഇത്തരത്തിലുള്ള അട്ടിമറികളുടെ ഏറ്റവും പുതിയ ഉദാഹരണങ്ങളാണെന്നും ജോമോൻ സ്റ്റീഫൻ പറഞ്ഞു.
വിഭവ ചൂഷണ സാധ്യത ഇല്ലാത്തിടത്ത് കോർപ്പറേറ്റ് ശക്തികൾ തിരിഞ്ഞുനോക്കാറില്ലെന്നു പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് കേളി സാംസ്കാരിക കമ്മിറ്റി അംഗം സുധീർ പോരേടം അഭിപ്രായപ്പെട്ടു.
തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകൾ മാത്രമല്ല പൗരന്റെ അവകാശങ്ങൾക്കുമേലുള്ള കടന്നു കയറ്റവും അടിച്ചമർത്തലുകളും ജനാധിപത്യ അട്ടിമറികളുടെ ഭാഗമാണെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
കെഎംസിസി പ്രതിനിധി സിദ്ദീഖ് കോങ്ങാട്, കേരള പ്രവാസി കമ്മീഷൻ അംഗം എംഎം നയിം, ന്യൂ ഏയ്ജ് പ്രതിനിധി ഷാജഹാൻ, റിയാദ് മീഡിയ ഫോറം ജനൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, ഒഐസിസി പ്രതിനിധി അബ്ദുള്ള വല്ലാഞ്ചിറ, ഐഎംസിസി പ്രതിനിധി ഹാഷിം, കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിക്ക്, കുടുംബ വേദി സെക്രട്ടറി സീബാ കൂവോട്, എൻആർകെ കൺവീനർ സുരേന്ദ്രൻ കൂട്ടായ്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ജോയിന്റ് സെക്രട്ടറി മധു ബാലുശേരി, രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ എന്നിവർ വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.
സാംസ്കാരിക കമ്മിറ്റി കൺവീനർ ഷാജി റസാഖ് സ്വാഗതവും കമ്മിറ്റി അംഗം നാസർ പട്ടാമ്പി നന്ദിയും പറഞ്ഞു.
Kerala
റിയാദ്: സൗദി അറേബ്യയിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. റിയാദിൽ ജോലി ചെയ്തിരുന്ന നിലമ്പൂർ പാതാർ സ്വദേശിനി പൊൻകുഴി റംലത്ത് (57) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
റംലത്ത് 10 വർഷത്തിലേറെയായി റിയാദിൽ ഹൗസ്കീപ്പറായി ജോലി ചെയ്യുകയായിരുന്നു. അവിവാഹിതയായ റംലത്ത് പരേതരായ അസൈനാരുടെയും ഇത്താച്ചുമ്മയുടെയും മകളാണ്. സൗദി തൊഴിലുടമയുടെ അഭ്യർഥനയുടെ അടിസ്ഥാനത്തിൽ മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് വേണ്ടിയുള്ള നിയമനടപടികൾ പുരോഗമിക്കുന്നു.
NRI
റിയാദ്: 29 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന മുൻ കേളി വൈസ് പ്രഡന്റ് മെഹ്റൂഫിനും കേളി കുടുംബവേദി പ്രവർത്തക ലൈല മെഹ്റൂഫിനും കേളി കലാസാസ്കാരി വേദി സനയ്യ 40 എരിയാ കമ്മറ്റിയുടേയും കേളി കുടുംബവേദിയുടേയും സംയുക്താഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.
കേളിയുടെ പ്രാരംഭഘട്ടത്തിൽ അംഗത്വത്തിൽ എത്തിയ മെഹ്റൂഫ് കേന്ദ്ര മാധ്യമ കമ്മറ്റി, സൈബർ വിഭാഗം എന്നീ സബ് കമ്മറ്റികളിലും അംഗമായിരുന്നു. കണ്ണൂർ കതിരൂർ സ്വദേശിയായ മെഹ്റൂഫ് റിയാദിൽ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. ബത്ത ലുഹ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പു യോഗത്തിൽ ഏരിയാ പ്രസിഡന്റ് ജോർജ് അധ്യക്ഷനായി.
കേളി രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി പ്രഭാകരൻ കണ്ടോന്താർ, രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, ട്രഷറർ ജോസഫ് ഷാജി, ജോയി സെക്രട്ടറി മധു ബാലുശേരി, കേളി വൈസ് പ്രസിഡന്റുമാരുമായ രജീഷ് പിണറായി, ഗഫൂർ ആനമങ്ങാട് കേന്ദ്ര കമ്മിറ്റിഅംഗങ്ങൾ, ഏരിയാ രക്ഷാധികാരി സെക്രട്ടറി സുനീർ ബാബു, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷ സുകേഷ്, ഏരിയാ രക്ഷാധികാരി സമിതി അംഗങ്ങളായ വിജയകുമാർ, സുകേഷ് കുമാർ, ഷാഫി, അബ്ദുൾ നാസർ എരിയാ കമ്മറ്റിയംഗങ്ങളായ അബ്ദുൾ സത്താർ, ഹരിദാസൻ, രാജൻ പി കെ, ജയകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നും നിരവധി അംഗങ്ങളും, കുടുംബവേദി അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ഏരിയാ രക്ഷാധികാരി കമ്മിറ്റിക്കു വേണ്ടി സുനീർ ബാബുവും ഏരിയാ കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി ജാഫർ ഖാനും, കുടംബവേദിക്കുവേണ്ടി പ്രസിഡന്റ് പ്രിയ വിനോദും വിവിധ യൂണിറ്റുകൾക്കായി യൂണിറ്റ് പ്രതിനിധികളും ഉപഹാരങ്ങൾ സമ്മാനിച്ചു. ഏരിയാ സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിന് യാത്ര പോകുന്ന മെഹ്റൂഫും ലൈലയും നന്ദി പറഞ്ഞു.
International
റിയാദ്: റിയാദിലെ ജയിലിൽ മോചനം കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ കേസ് ഫയൽ ഗവർണറേറ്റിൽനിന്ന് ബന്ധപ്പെട്ട വിവിധ വകുപ്പുകളിലേക്ക് നീക്കുന്നതിനുള്ള നടപടിക്രമങ്ങള് ആരംഭിച്ചു.
ഫയൽ അയച്ചതായുള്ള വിവരം അഭിഭാഷകർക്കും ഇന്ത്യൻ എംബസിക്കും പവർ ഓഫ് അറ്റോർണി സിദ്ദിഖ് തുവ്വൂരിനും ലഭിച്ചതായി റിയാദിലെ അബ്ദുൾ റഹിം നിയമ സഹായ സമിതി അറിയിച്ചു.
ഇതിനോടകം 19 വർഷത്തിലധികം ജയിൽ ശിക്ഷ പൂർത്തിയാക്കിയ അബ്ദുൾ റഹീമിന് അവശേഷിക്കുന്ന ശിക്ഷാകാലയളവിൻമേൽ ഇളവു നൽകി മാപ്പ് ലഭിക്കാനുള്ള ശ്രമത്തിലാണ് റഹീമിന്റെ അഭിഭാഷകരും എംബസിയും നിയമ സഹായസമിതിയും.
ശിക്ഷയിൽ ഇളവ് നൽകുന്നത് പരിഗണിക്കണമെന്ന് അഭിഭാഷകരായ റെന, അബുഫൈസൽ എന്നിവർ മുഖേന നിയമസഹായ സമിതി റിയാദ് ഗവർണർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. വിധിപ്രകാരം ശിക്ഷാ കാലയളവായ 20 വർഷം 2026 മേയ് 20നാണ് പൂർത്തിയാവുക.
നടപടികളുടെ പുരോഗതിയുമായി ബന്ധപ്പെട്ട് വിവിധ കാര്യാലയങ്ങളെ സമീപിച്ചപ്പോഴാണ് ഗവർണറേറ്റിൽ നിന്നുള്ള നടപടികൾ പൂർത്തിയാക്കി ഫയൽ മറ്റു വകുപ്പുകളിലേക്ക് അയച്ച കാര്യം അധികൃതർ അറിയിച്ചത്.
NRI
റിയാദ്: റൂമിലെ എസി അറ്റകുറ്റപണികൾക്കായി ഇറക്കുന്നതിനിടെ രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് ബോധരഹിതനായി താഴെ വീഴുകയും തുടർന്ന് ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മലപ്പുറം ബാലാത്തുരുത്തി സ്വദേശി മനോഹരൻ (65) അന്തരിച്ചു.
കഴിഞ്ഞ 17 വർഷമായി സൗദിയിൽ നിർമാണ മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്ന മനോഹരൻ, പരേതനായ കുട്ടന്റെയും സുഭദ്രയുടെയും മകനാണ്. ഭാര്യ രമ്യ. മക്കൾ: അശ്വിൻ, അശ്വതി.
റൂമിലെ എസി ഇറക്കുന്നതിനിടെ താഴെ വീണ് ബോധരഹിതനായ മനോഹരനെ ഉടൻ തന്നെ സുഹൃത്തുക്കൾ റിയാദിലെ ദറൈയ്യാ ആശുപത്രിയിൽ എത്തിച്ചു. ഒരു മാസത്തോളം ചികിത്സയിൽ കഴിഞ്ഞത് പലപ്പോഴും ഐസിയുവിൽ വെന്റിലേറ്ററിന്റെെ സഹായത്തോടെയായിരുന്നു.
ദീർഘകാലം ചികിത്സ ആവശ്യമായതിനാൽ തുടർന്ന് ഷാക്കിറ ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ നിന്നും മരണം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം ബാലാതുരുത്തിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
ബോധരഹിതനായ രോഗിയെ ആംബുലൻസിൽ കൊണ്ടുവരാത്തത്തും നൽകിയ വിവരങ്ങളിലെ പൊരുത്തകേടും സംശയത്തിനിടയാക്കിയതിനാൽ ദറൈയ്യാ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചു.
പോലീസെത്തി റൂമിലുണ്ടായിരുന്നവരെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്ത് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പിന്നീട് റൂം പരിശോധിച്ചതിന് ശേഷം അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു എങ്കിലും കേസ് നിലനിൽക്കുന്നുണ്ടായിരുന്നു.
എന്നാൽ മനോഹരന്റെ മരണത്തിന് ശേഷം കേസ് ഉള്ളതിനാൽ പേപ്പർ ജോലികൾ രണ്ടാഴ്ചത്തെ കാലതാമസം നേരിട്ടതായി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നേതൃത്വം നൽകിയ കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗം അറിയിച്ചു.
അപകടത്തെ കുറിച്ച് ആശുപത്രിയിൽ നൽകിയ മൊഴിയായി രേഖപ്പെടുത്തിയത് എസി ശരീരത്തിൽ വീണ് എന്നതാണ്. അത്തരത്തിലുള്ള പരിക്കുകൾ കാണാതിരുന്നതാണ് സംശയത്തിന് ഇടയാക്കിയത്.
അപകടത്തെ കുറിച്ച് നൽകുന്ന മൊഴി കൃത്യമായില്ലെങ്കിൽ ഇത്തരത്തിൽ പോലീസ് കേസും മൃതദേഹം നാട്ടിലെത്തിക്കാൻ താമസം നേരിടുകയും ചെയ്യുമെന്നും പരമാവതി ആംബുലൻസിൽ തന്നെ അപകടത്തിൽ പെടുന്ന രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കണമെന്നും കേളി ജീവകാരുണ്യ വിഭാഗം ഓർമപ്പെടുത്തി.
NRI
റിയാദ്: നോർക്ക ഐഡി - നോർക്ക കെയർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ച് കേളി കലാസാംസ്കാരിക വേദി ബത്ഹ ഏരിയ. ഹനാദി അൽ ഹർബി കോൺട്രാക്ടിംഗ് കമ്പനിയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ബത്ഹ ലൂഹ ഹാളിൽ രാവിലെ ഒമ്പത് മുതൽ രാത്രി ഏഴ് വരെ നടന്ന ക്യാമ്പിൽ നിരവധി മലയാളികൾ പങ്കെടുത്തു. റിയാദിലെയും പരിസര പ്രദേശങ്ങളിലെയും മുഴുവൻ മലയാളികൾക്കും നോർക്ക ഐഡി ലഭ്യമാക്കി അവർക്ക് നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ സംരക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
സാധാരണക്കാരായ പ്രവാസികൾക്ക് ക്യാമ്പ് വളരെയധികം ഉപകാരപ്രദമായെന്ന് പങ്കെടുത്തവർ പറഞ്ഞു. കേളി കേന്ദ്ര കമ്മിറ്റി അംഗം ബിജു തായമ്പത്ത്, ജ്യോതീഷ് കോറോത്ത്, പി.എ. ഹുസെെൻ, മൂസ കൊമ്പൻ, ദീപ, അനസ്, ജയകുമാർ പുഴക്കൽ, അരുൺ, സുധീഷ് തറോൽ, സൗബീഷ് കള്ളിയിൽ, രാജേഷ് ചാലിയാർ, ഫൈസൽ അലയാൻ, ഷഫീഖ് ആലുക്കൽ, മൻസൂർ അലി തുടങ്ങിയവർ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ നടത്തി.
മുഖ്യ രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യിൽ, പ്രഭാകരൻ കണ്ടോന്താർ, കേന്ദ്രകമ്മിറ്റി അംഗം രാമകൃഷണൻ, ബത്ഹ രക്ഷാധികാരി സെക്രട്ടറി മോഹൻദാസ്, മർഗബ് രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി അനിൽ അറക്കൽ, ഏരിയ ആക്ടിംഗ് സെക്രട്ടറി ഫക്രുദ്ദീൻ മമ്പാട്, ഏരിയ ട്രഷറർ സലിം മടവൂർ, ബത്ഹ രക്ഷാധികാരി സമിതി അംഗങ്ങളായ ഉമ്മർ, തങ്കച്ചൻ, ഇസ്മായിൽ കൊടിഞ്ഞി, മർഗബ് രക്ഷാധികാരി സമിതി അംഗം വിനോദ്, ഏരിയ കമ്മിറ്റി അംഗം സലിം അംലാദ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
ബത്ഹ ഏരിയയിലെയും മറ്റ് ഏരിയകളിലെയും അംഗങ്ങൾക്കൊപ്പം പൊതുസമൂഹത്തിൽ നിന്നും നിരവധി മലയാളികളും ക്യാമ്പ് പ്രയോജനപ്പെടുത്തി.
NRI
റിയാദ്: "ആരവം 25' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ച് കേളി അസീസിയ ഏരിയ കമ്മിറ്റി. അസീസിയ ഗ്രേറ്റ് ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ ഓണസദ്യയും വൈവിധ്യമാർന്ന കലാ പരിപാടികളും അരങ്ങേറി.
കേളി രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, കുടുംബവേദി അംഗങ്ങൾ, പൊതുസമൂഹത്തിൽപ്പെട്ടവർ എന്നിവർ ഉൾപ്പെടെ നിരവധിപേർ പരിപാടിയിൽ പങ്കെടുത്തു. 16 വിഭവങ്ങളോടെ കേളി പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരുക്കിയ ഓണസദ്യ, പൂക്കളം, മാവേലി എന്നിവ ഓണാഘോഷത്തിന്റെ തനിമ ആസ്വാദകരിലേക്ക് എത്തിച്ചു.
കുടുംബവേദിയിലെ കുട്ടികളുടെ നൃത്തങ്ങളും വിവിധ കലാ-കായിക പരിപാടികളും കാണികൾക്ക് ആനന്ദം പകർന്നു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം എഴുത്തുകാരി അനിത്ര ജോമി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അലി പട്ടാമ്പി അധ്യക്ഷത വഹിച്ചു.
കേളി രക്ഷാധികാരി കൺവീനർ കെ.പി.എം. സാദിഖ്, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, കുടുംബ വേദി വൈസ് പ്രസിഡന്റ് വി.എസ്. സജീന,
ജോയിന്റ് സെക്രട്ടറി സുനിൽകുമാർ, വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, കേന്ദ്ര കമ്മിറ്റി അംഗം ഷാജി റസാഖ്, അസീസിയ രക്ഷാധികാരി കൺവീനർ ഹസൻ പുന്നയൂർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ആക്ടിംഗ് സെക്രട്ടറി അജിത്പ്രസാദ് സ്വാഗതവും സംഘാടക സമിതി കൺവീനർ സുഭാഷ് നന്ദിയും അറിയിച്ചു. കലാ-കായിക പരിപാടികൾക്കുള്ള മൊമെന്റോകൾ സംഘാടക സമിതി കൺവീനർ സുഭാഷ്, ചെയർമാൻ ഷമീർബാബു, ആക്ടിംഗ് സെക്രട്ടറി അജിത്, ഏരിയ ട്രഷറർ ലജീഷ് നരിക്കോട്, പബ്ലിസിറ്റി കൺവീനർ റാഷിഖ് എന്നിവർ നൽകി.
NRI
റിയാദ്: മലാസ് ജരീറിൽ മലപ്പുറം സ്വദേശി കുഴഞ്ഞുവീണു മരിച്ചു. 30 വർഷമായി ജരീറിലുള്ള ബൂഫിയയിൽ ജോലി ചെയ്യുകയായിരുന്ന ചെമ്മേരിപാറ സ്വദേശി പരേതനായ അവറ കുന്നേടത്തിന്റെയും ബിരിയകുട്ടിയുടെയും മകനായ സിദ്ദീഖ്(57) ആണ് മരിച്ചത്.
ജോലിക്ക് വരുന്ന സമയം കഴിഞ്ഞും സിദ്ദീഖിനെ കാണാതായതിനെ തുടർന്ന് സുഹൃത്ത് ആസാദ് ചേമ്പിൽ റൂമിൽ അന്വേഷിച്ചെത്തിയപ്പോൾ അവശനായി മുറിയിലെ തറയിൽ കിടക്കുന്നതാണ് കണ്ടത്.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി തൊട്ടടുത്തുള്ള നാഷണൽ കയർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
കേളി മലാസ് ഏരിയ ജീവകാരുണ്യ കൺവീനർ പി.എൻ.എം. റഫീഖ്, ഏരിയ പ്രസിഡന്റ് മുകുന്ദൻ എന്നിവരുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കി.
മൃതദേഹം റിയാദിലെ നസീം മഖ്ബറയിൽ കബറടക്കി. ഭാര്യ റംല. മക്കൾ മുഹമ്മദ് ഷമീർ, മുഹമ്മദ് സമ്മാസ്, സബാന അഫ്സത്ത്.
NRI
തിരുവനന്തപുരം: റിയാദില് ജോലിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. തിരുവനന്തപുരം വെള്ളറട കരക്കാട്ടുവിള അനില് ഭവനില് രാമചന്ദ്രന് (അനി - 57) ആണ് മരിച്ചത്.
ഭാര്യ: ദീപ്തി ജലജ. മക്കൾ: ആദിത്യ അനില്, ആദര്ശ് അനില്.