മുംബൈ: ഓഹരി വിപണിയുടെ നിയന്ത്രിതാവായ സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡ് ഒാഫ് ഇന്ത്യ(സെബി) ഒടുവിൽ അനുമതി നൽകിയതോടെ ഏവരും കാത്തുകാത്തിരുന്ന നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എൻഎസ്ഇ) ഐപിഒ എത്തുന്നു.
പ്രാഥമിക വിപണിയിൽനിന്നും ഏറ്റവുമധികം പണം സമാഹരിക്കുമെന്ന് കരുതുന്ന ഐപിഒയുടെ പ്രൈസ് ബാൻഡ് അടക്കമുള്ള കാര്യങ്ങളിൽ വരുന്ന ആഴ്ചയിൽ തീരുമാനമാകുമെന്നാണ് അറിയുന്നത്.
സെപ്റ്റംബർ 15ഓടെ സബ്സ്ക്രിപ്ഷൻ ആരംഭിക്കുമെന്നാണ് കരുതുന്നത്. ജൂണോടുകൂടി തന്നെ എൻഎസ്ഇ രേഖകൾ സെബിക്ക് സമർപ്പിച്ചിരുന്നു. ഒരു രൂപ മുഖവിലയുള്ള 148.9 മില്യൺ ഓഹരികൾ അല്ലെങ്കിൽ എൻഎസ്ഇയുടെ പെയ്ഡ് അപ് ക്യാപ്പിറ്റലിന്റെ ആറുശതമാനം വിപണിയിലെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഐപിഒ ഏകദേശം 30,000 കോടി രൂപയ്ക്കു മുകളിൽ സമാഹരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അടുത്തിടെ ഹ്യൂണ്ടായ് ഇന്ത്യ 2024ൽ വിപണിയിൽ നിന്നു സമാഹരിച്ച 28,000 കോടി രൂപയുമായി താരതമ്യം ചെയ്യുന്പോൾ ഇത് റിക്കാർഡ് രേഖപ്പെടുത്തുമെന്നാണ് കണക്കാക്കുന്നത്.