മുംബൈ: ഫിൻ-ഇൻഫ്ലുവൻസറും മാർക്കറ്റ് ട്രെയിനറുമായ അവധൂത് ദിൻകർ സാഠേയ്ക്കും അദ്ദേഹത്തിന്റെ സ്ഥാപനമായ അവധൂത് സാഠേ ട്രേഡിംഗ് അക്കാദമിക്കും സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) വിലക്ക് ഏർപ്പെടുത്തി.
ഓഹരി വിപണിയിലെ പരിശീലന പരിപാടികളുടെ മറവിൽ നിയമവിരുദ്ധമായി നിക്ഷേപ ഉപദേശവും റിസർച്ച് അനലിസ്റ്റ് സേവനങ്ങളും നൽകിയെന്നാരോപിച്ചാണ് വിലക്ക്.
ഈ നിയമവിരുദ്ധ പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികളിൽനിന്ന് നേടിയ 546.16 കോടി രൂപയുടെ നിയമവിരുദ്ധലാഭം (അണ്‍ലോഫുൾ ഗെയ്ൻസ്) തിരികെ നൽകാനും സെബി ഉത്തരവിട്ടു.
2017 മുതൽ 2025 വരെയുള്ള കാലയളവിലെ സാഠേയുടെ പ്രവർത്തനങ്ങളാണ് സെബി നിരീക്ഷിച്ചത്. ഇക്കാലയളവിൽ സ്റ്റോക്ക് മാർക്കറ്റ് പരിശീലന കോഴ്സുകളുടെ മറവിൽ സാഠേയും അക്കാദമിയും 3.37 ലക്ഷത്തിലധികം ആളുകളിൽ നിന്ന് 601 കോടി രൂപ പിരിച്ചെടുത്തതായി കണ്ടെത്തി.
2024 മാർച്ചിൽ സാഠേയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും തെറ്റിദ്ധരിപ്പിക്കുന്ന പ്രവർത്തനങ്ങൾ തുടർന്നതിനാലാണ് കടുത്ത നടപടിയിലേക്ക് സെബി നീങ്ങിയത്.