Kerala
ഇടുക്കി: അയ്യപ്പന്റെ സ്വര്‍ണം കവര്‍ച്ച ചെയ്ത് ജയിലിലായവര്ക്കെതിരേ നടപടി എടുക്കാത്ത നാണംകെട്ട പാര്‍ട്ടിയാണ് സിപിഎമ്മെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം അണക്കരയിലെത്തിയ അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു.
കോണ്‍ഗ്രസ് കേരളത്തില്‍ ചെയ്തതു പോലെ രാജ്യത്ത് ഏതെങ്കിലും പാര്‍ട്ടി ചെയ്തിട്ടുണ്ടോ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ പരാതിയില്‍ ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് സ്വീകരിക്കും. പീഡനകേസ് പ്രതിയെയും സ്വര്‍ണം മോഷ്ടിച്ചവരെയും ഒപ്പം നിര്‍ത്തിയാണ് സിപിഎം വലിയ വര്‍ത്തമാനം പറയുന്നത്.
ജനങ്ങള്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും താരതമ്യം ചെയ്യും. ഗൗരവകരമായ തെളിവുകള്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്ക്കെതിരേ കോടതിക്ക് മുന്നിലുള്ളതുകൊണ്ടാണ് അവര്‍ക്ക് ജാമ്യം നിഷേധിച്ചത്. പരാതി പോലും ഇല്ലാത്ത സമയത്താണ് രാഹുലിനെ പാര്‍ട്ടിയില്‍ നിന്നു സസ്പെന്‍ഡ് ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായത്.
മുഖ്യമന്ത്രിക്ക് ആദ്യം ലഭിച്ച പരാതിയുടെ കോപ്പി നേതൃത്വത്തിന് കിട്ടിയിരുന്നു. ചൊവ്വാഴ്ച കിട്ടിയ പരാതി കെപിസിസി അധ്യക്ഷന്‍ ഡിജിപിക്ക് കൈമാറി. ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും സ്വീകരിക്കാത്ത നടപടിയാണിത്. പാര്‍ട്ടിക്ക് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാന്‍ അനുവദിക്കില്ല. പാര്‍ട്ടിയെ ഞങ്ങള്‍ സംരക്ഷിക്കും. പാര്‍ട്ടിക്ക് ഒരു ക്ഷീണവുമില്ല. പാര്‍ട്ടിയെ കുറിച്ച് അഭിമാനമാണുള്ളത്.
ശബരിമലയിലെ കൊള്ള അന്തരീക്ഷത്തില്‍ നിന്നും പോകുന്നതിനു വേണ്ടിയാണ് ഈ വിഷയത്തെ കുറിച്ച് സിപിഎം പറയുന്നത്. എത്രയോ സ്ത്രീകളുടെ പരാതിയാണ് എ.കെ.ജി സെന്ററിലെ അലമാരയില്‍ പൊടിപിടിച്ചു കിടക്കുന്നത്. കണ്ണൂരില്‍ നിന്നും ആലപ്പുഴയില്‍ നിന്നും കൊല്ലത്തു നിന്നും തിരുവനന്തപുരത്ത് നിന്നും പാര്‍ട്ടി പ്രവര്‍ത്തകരുടേതുള്‍പ്പെടെ പരാതികളുണ്ട്. പോലീസിന് കൊടുക്കാത്ത ആ പരാതികളൊക്കെ ഒന്ന് പൊടിതട്ടിയെടുക്ക്.
പീഡന കേസിലെ പ്രതികളും അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവരും സിപിഎമ്മിന് ഒപ്പം നില്‍ക്കുകയാണ്. അവര്‍ക്കെതിരേ ഒരു നടപടിയും ഇല്ല. ഈ വിഷയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ആയാലും കുഴപ്പമില്ല. ജനങ്ങള്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും താരതമ്യം ചെയ്യുമെന്നും സതീശന് പറഞ്ഞു.
Kerala
കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസും സിപിഎം നേതാവ് പത്മകുമാറിനെതിരായ ശബരിമല സ്വര്‍ണക്കേസും താരതമ്യം ചെയ്യേണ്ടെന്നും രണ്ടും രണ്ടാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. കാലിക്കട്ട് പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.
പത്മകുമാര്‍ എംഎല്‍എ ഒന്നുമല്ലല്ലോ? എസ്ഐടി അന്വേഷണം പൂര്‍ത്തിയായതിനുശേഷം നടപടി പാര്‍ട്ടി ആലോചിക്കും. പത്മകുമാറിനെതിരായ കേസില്‍ എന്തിനാണ് തിരക്കു കൂട്ടുന്നതെന്നും അദേഹം മാധ്യമ പ്രവര്‍ത്തകരോടു ചോദിച്ചു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസ് ഒളിപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസും മാധ്യമങ്ങളും എല്ലാം ചേര്‍ന്ന് രാഹുലിനു സംരക്ഷണം ഒരുക്കുകയാണ്. പോലീസിന് അദ്ദേഹത്തെ കണ്ടെത്തുന്നതില്‍ പരിമിതി ഉണ്ട്. എങ്കിലും ഉടന്‍ അറസ്റ്റ് ചെയ്യാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. അറസ്റ്റ് ഒരു കാരണത്താലും വൈകിക്കുന്ന സ്ഥിതി ഉണ്ടാകില്ല.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്ഐടി അറസ്റ്റു ചെയ്ത പത്മകുമാറിനെ പാര്‍ട്ടി ഒരിക്കലും സംരക്ഷിക്കില്ല. എസ്എ ടി റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അദ്ദേഹത്തിനെതിരേ പാര്‍ട്ടി നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ തിടുക്കം ആവശ്യമില്ല. ശബരിമലയിലെ ഒരു തരി സ്വര്‍ണം പോലും നഷ്ടപ്പെടാന്‍ അനുവദിക്കില്ല എന്നതാണു പാര്‍ട്ടി നിലപാട്. ശബരിമല കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം മുന്നോട്ടുപോകുന്നത് കൊണ്ടാണ് കോണ്‍ഗ്രസ് ഇപ്പോള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാത്തതെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി ഇങ്ങോട്ടു പിന്തുണച്ചതിന് ഉത്തരവാദിയല്ല.ജമാഅത്തെ ഇസ്ലാമിയുമായി ഇടതുപക്ഷം ഒരു കാലത്തും ധാരണയുണ്ടാക്കിയിട്ടില്ല. ഓരോ വാര്‍ഡിലും ഓരോ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്ന കാലം ജമാഅത്തെ ഇസ്ലാമിക്ക് ഉണ്ടായിരുന്നു. അക്കാലത്ത് ചിലയിടങ്ങളില്‍ ഏകപക്ഷീയമായി അവര്‍ എല്‍ഡിഎഫിനു വോട്ട് ചെയ്യുമെന്നു പ്രഖ്യാപിച്ചിരുന്നു. ഇത്തരത്തില്‍ ഏകപക്ഷീയമായി ഇങ്ങോട്ടു പിന്തുണ നല്കുന്നതിനു പാര്‍ട്ടിക്ക് ഉത്തരവാദിത്വം ഇല്ലെന്നു എം.വി. ഗോവിന്ദന് പറഞ്ഞു.
ഭൂരിപക്ഷ വര്‍ഗീയതയുമായും ന്യൂനപക്ഷ വര്‍ഗീയതയുമായും ഇടതുപക്ഷത്തിനു ബന്ധമില്ല. ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപി ഐയുടെയും പിന്തുണ തേടുക വഴി ന്യൂനപക്ഷ വര്‍ഗീയതയെ കൂട്ടുപിടിക്കുന്നത് യുഡിഎഫാണ്. വര്ഗീയതയിലേക്കാണു മുസ്ലിം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പോക്കെന്നും എം.വി. ഗോവിന്ദന് ആരോപിച്ചു.
കണ്ണൂരും പിടിക്കുമെന്നു ഗോവിന്ദൻ
ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം എക്കാലത്തേക്കാളും ശക്തമായ പ്രകടനം കാഴ്ചവയ്ക്കും. കണ്ണൂര്‍ കോര്‍പറേഷനും എല്‍ഡിഎഫ് പിടിക്കും. ഇപ്പോള്‍ കണ്ണൂര്‍ കോര്പറേഷന് മാത്രമാണു യുഡിഎഫ് ഭരിക്കുന്നത്. കൊല്ലം കോര്‍പറേഷനില്‍ വന്‍ വിജയം നേടും.
ജില്ലാ പഞ്ചായത്തുകളിലും പഞ്ചായത്തുകളിലുമെല്ലാം വലിയ മുന്നേറ്റം ഇത്തവണ ഉണ്ടാകുമെന്നും എം.വി. ഗോവിന്ദന് പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം. മെഹബൂബ്, കാലിക്കട്ട് പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ്, സെക്രട്ടറി പി.കെ. സജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.