സുൽത്താൻ ബത്തേരി: സ്വർണപ്പാളി മോഷണത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമാണ് ഉത്തരവാദിത്വമെന്ന് രമേശ് ചെന്നിത്തല. സ്വർണപ്പാളി അന്വേഷണം ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സ്വർണപ്പാളി വിഷയത്തിൽ കെ.പി. ശങ്കരദാസിന്റെ ഹർജി തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞത് നൂറുശതമാനം ശരിയാണ്. കോടാനുകോടി ഭക്തജനങ്ങളെ വിഷമിപ്പിച്ച സംഭവമാണിത്. ഓരോ ദിവസവും കൂടുതുൽ സ്വർണം പോയതിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്.
ഇക്കാര്യത്തിൽ കേരളം ഭരിക്കുന്ന സർക്കാരിനും മുഖ്യമന്ത്രിക്കും ഉത്തരവാദിത്വമില്ലേ. ജയിലിൽ കിടക്കുന്നവരെല്ലാം സിപിഎം നേതാക്കളല്ലേ. പത്തു വർഷം കേരളം ഭരിച്ചു. മൂന്ന് തവണ ദേവസ്വം ബോർഡ് പ്രസിഡന്റുമാരെ നിയമിച്ചു. അവരാണ് ഇന്ന് ജയിലിൽ കിടക്കുന്നത്. അപ്പോൾ പാർട്ടിക്കും ഗവണ്മെന്റിനും ഈ കാര്യത്തിൽ വലിയ ഉത്തരവാദിത്വമുണ്ട്.
ഉത്തരവാദിത്വം ഒന്നും നിറവേറ്റാതെ മറ്റുള്ളവരെ ആക്ഷേപിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും പാർട്ടിയും സ്വീകരിക്കുന്നത്. ഇതൊക്കെ ജനങ്ങൾ തിരിച്ചറിയും.അടിച്ചുകൊണ്ടുപോയ സ്വർണം എവിടെ? തൊണ്ടിമുതൽ എവിടെ? ഒരു വിദേശ വ്യവസായി എന്നോട് പറഞ്ഞ കാര്യങ്ങൾ ഞാൻ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ പറഞ്ഞു. അതിന്റെ അന്വേഷണം എവിടം വരെയായി.
അന്വേഷണം ത്വരിതപ്പെടുത്തണം. വൻ സ്രാവുകൾ രക്ഷപ്പെടാൻ സമ്മതിച്ചുകൂടാ. കുറ്റം ചെയ്തവരെ രക്ഷിക്കാൻ വേണ്ടിയിട്ടുള്ള കവചം തീർക്കുകയാണ് സർക്കാരിപ്പോൾ. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പ്രത്യേക അന്വേഷണ സംഘത്തിലേക്ക് രണ്ടുപേരെ കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ സിപിമ്മിന്റെ പോലീസ് അസോസിയേഷനിലെ രണ്ടു ഭാരവാഹികളെ കൊടുത്തു.
മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ എസ്ഐടിയുടെ അന്വേഷണത്തെ അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. അങ്ങനെയൊന്നും സത്യം മൂടിവയ്ക്കാൻ കഴിയില്ല. കുറ്റക്കാരെ നിയമത്തിനുമുന്നിലെത്തിക്കാൻ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി യുഡിഎഫും കോണ്ഗ്രസും മുന്നോട്ട് പോകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Tags : Ramesh Chennithala Chief Minister government sabarimala Gold theft Sabarimal Gold pali