National
പാറ്റ്ന: ബിഹാറിലെ സ്കൂളുകൾക്കും മതസ്ഥാപനങ്ങൾക്കും സമീപമുള്ള തുറന്ന സ്ഥലങ്ങളിൽ ഇറച്ചിയും മീനും വിൽക്കുന്നത് നിരോധിക്കാൻ സർക്കാർ തീരുമാനം.
വിദ്യാലയങ്ങൾക്ക് സമീപം മാംസം പരസ്യമായി വിൽക്കുന്നത് കുട്ടികളിൽ അക്രമവാസനകൾ ഉണ്ടാക്കുന്നുവെന്നും ഇത് തടയാൻ നിയന്ത്രണം അത്യാവശ്യമാണെന്നും ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ പറഞ്ഞു.
വിദ്യാലയങ്ങൾക്ക് പുറമെ തിരക്കേറിയ പൊതുസ്ഥലങ്ങളിലും ആരാധനാലയങ്ങൾക്ക് സമീപവും ഈ നിയന്ത്രണം ബാധകമായിരിക്കും. ആരോഗ്യപരമായ കാഴ്ചപ്പാടിലും സാമൂഹിക ഐക്യം നിലനിർത്താനുമാണ് ഇത്തരമൊരു തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, ആരുടെയും ഭക്ഷണരീതികളോട് സർക്കാരിന് എതിർപ്പില്ലെന്നും പൊതുജനങ്ങളുടെ വികാരങ്ങളെയും ശുചിത്വത്തെയും മാനിക്കേണ്ടതുണ്ടെന്നും സിൻഹ പറഞ്ഞു. ഈ തീരുമാനം ഏതെങ്കിലും പ്രത്യേക സമുദായത്തെയോ ഭക്ഷണ താത്പര്യങ്ങളെയോ ലക്ഷ്യം വച്ചുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2007ലെ ബിഹാർ മുൻസിപ്പൽ ആക്ട് സെക്ഷൻ 345 പ്രകാരമാണ് ഈ പുതിയ നിരോധനം നടപ്പിലാക്കുന്നത്. നഗരപ്രദേശങ്ങളിൽ ലൈസൻസില്ലാതെ മാംസവിൽപ്പന നടത്തുന്നത് ഈ നിയമം വഴി കർശനമായി തടയും.
ചീഫ് മുൻസിപ്പൽ ഓഫീസറുടെ കൃത്യമായ ലൈസൻസ് ഇല്ലാതെ ഇനി മുതൽ ആർക്കും ഇറച്ചി വെട്ടുകാരനായോ മീൻ വിൽപ്പനക്കാരനായോ പ്രവർത്തിക്കാൻ സാധിക്കില്ലെന്നും സർക്കാർ അറിയിച്ചു. നിയമ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നഗരസഭാ അധികൃതർക്ക് നൽകിയിട്ടുള്ള നിർദ്ദേശം.
National
ന്യൂഡൽഹി: ബിഐഎസ് സർട്ടിഫിക്കേഷൻ ഇല്ലാത്ത കളിപ്പാട്ടങ്ങൾ വിറ്റഴിച്ചതിന് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ സ്നാപ്ഡീലിന് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അഥോറിറ്റി (സിസിപിഎ). 2020ലെ ടോയ്സ് ക്വാളിറ്റി കൺട്രോൾ ഓർഡർ ലംഘിച്ചതിനാണ് അഥോറിറ്റി നടപടിയെടുത്തത്. സ്നാപ്ഡീലിന്റെ മാതൃകമ്പനിയായ ‘ഏസ് വെക്റ്റർ ലിമിറ്റഡിനെതിരെ' സ്വമേധയാ എടുത്ത കേസിനെതുടർന്നാണ് ചീഫ് കമ്മീഷണർ നിധി ഖാരെ വിധി പ്രഖ്യാപിച്ചത്.
നിരോധിച്ച കളിപ്പാട്ടങ്ങൾ നീക്കം ചെയ്തെന്ന് കമ്പനി അവകാശപ്പെട്ടെങ്കിലും 2025 ഡിസംബർ വരെ പ്ലാറ്റ്ഫോമിൽ ഇവ ലഭ്യമായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പല കളിപ്പാട്ടങ്ങളിലും നിർമാതാവിന്റെ പേര്, വിലാസം, ബിഐഎസ് സർട്ടിഫിക്കേഷൻ നമ്പർ എന്നിവ രേഖപ്പെടുത്തിയിരുന്നില്ല. സെല്ലർമാരുടെ സ്വയം സാക്ഷ്യപ്പെടുത്തൽ മാത്രം വിശ്വസിച്ച് കളിപ്പാട്ടങ്ങൾ വിൽക്കാൻ അനുവദിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് അഥോറിറ്റി നിരീക്ഷിച്ചു.
ഓഫറുകൾ വഴി വിൽപ്പന നിയന്ത്രിക്കുന്നതിനാലും ഉത്പന്നങ്ങൾക്ക് ഗുണനിലവാര ഉറപ്പ് നൽകുന്നതിനാലും പ്ലാറ്റ്ഫോമിന് ഇതിൽ തുല്യ ഉത്തരവാദിത്തമുണ്ടെന്ന് അഥോറിറ്റി വ്യക്തമാക്കി. സ്നാപ്ഡീലിന് പുറമെ ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ കമ്പനികൾക്കും കളിപ്പാട്ടങ്ങളിലെ ബിഐഎസ് നിയമലംഘനത്തിന് സിസിപിഎ നോട്ടീസ് അയച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബംപർ ഭാഗ്യക്കുറി ടിക്കറ്റുകൾ ഇപ്പോൾ വിപണിയിൽ.ഒന്നാം സമ്മാനം 10 കോടി രൂപയാണ്.ഒരു ലക്ഷം രൂപയുടെ അഞ്ച് സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും.
രണ്ടാം സമ്മാനം ഒരു കോടി രൂപ ഒരാൾക്ക് ലഭിക്കും. മൂന്നാം സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ട് എണ്ണംവച്ച് 12 പേർക്കും നാലാം സമ്മാനമായി ഒരു ലക്ഷം രൂപ വിതം 54 പേർക്കും ലഭിക്കും.
കൂടാതെ 5000, 2000, 1000, 500, 250 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ ആകെ 1,81,513 എണ്ണം സമ്മാനങ്ങൾ സമ്മർ ബംപർ ഭാഗ്യക്കുറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിക്കുന്നു.
BR 108 നമ്പർ സമ്മർ ബംപർ ഭാഗ്യക്കുറി SA, SB, SC, SD, SE, SG, എന്നിങ്ങനെ ആറ് പരമ്പരകളിലായാണ് ടിക്കറ്റുകൾ ലഭ്യമാകുന്നത്.250 രൂപയാണ് ഓരോ ടിക്കറ്റിന്റെയും വില. നറുക്കെടുപ്പ് മാർച്ച് 28 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും.
Business
കോട്ടയം: റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ട് 72 മണിക്കൂര്‍ റിപ്പബ്ലിക് ഡേ സെയില്‍ ഇന്നുമുതല്‍ 26 വരെ നടത്തും.
മെഗാ സെയിലിലൂടെ പുതിയ ഡിജിറ്റല്‍ ഗാഡ്ജറ്റുകളും ഹോം അപ്ലയന്‍സുകളും വന്‍ വിലക്കുറവില്‍ ഉപയോക്താക്കള്‍ക്കു സ്വന്തമാക്കാം. സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്, എല്‍ഇഡി ടിവികള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ എന്നിവയ്ക്ക് ഓഫറുകളും ആകര്‍ഷകമായ സമ്മാനങ്ങളുമാണ് മൂന്നു ദിവസങ്ങളില്‍ ഓക്സിജന്‍ ഒരുക്കിയിരിക്കുന്നത്.
പുതിയ മോഡലുകളായ വിവോ x300, റിയല്‍മി 16 പ്രോ, റെഡ്മി നോട്ട് 15, ഓപ്പോ റെനോ 15 സീരീസ് മുതല്‍ ഐഫോണ്‍ 17 സീരീസ് വരെയുള്ള സ്മാര്‍ട്ട്ഫോണുകള്‍ക്ക് റിപ്പബ്ലിക് ഓഫറുകള്‍ ലഭ്യമാണ്. സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നവര്‍ക്കായി 24 മാസത്തെ പലിശരഹിത വായ്പാസൗകര്യവും ഒരുക്കിയിട്ടുണ്ട്. ലാപ്ടോപ്പ് വിപണിയിലും വന്‍ മാറ്റങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്.
ആപ്പിള്‍, ലെനോവോ, എച്ച്പി, അസൂസ്, ഏസര്‍, ഡെല്‍ തുടങ്ങിയ ബ്രാന്‍ഡഡ് ലാപ്ടോപ്പുകളുടെ വന്‍ ശേഖരം ഓക്സിജനിലുണ്ട്. ലാപ്ടോപ്പ് പര്‍ച്ചേസുകള്‍ക്കൊപ്പവും 4,400 രൂപ വിലയുള്ള പ്രീമിയം കിറ്റ് സമ്മാനമായി ലഭിക്കും. പ്രതിദിനം 118 രൂപ മുതലുള്ള ഇഎംഐ സൗകര്യവും തെരഞ്ഞെടുത്ത ബ്രാന്‍ഡുകള്‍ക്ക് രണ്ടു വര്‍ഷത്തെ അധിക വാറന്റിയും സൗജന്യ ആക്സിഡന്റല്‍ ഡാമേജ് പ്രൊട്ടക്ഷന്‍ കവറേജും ലഭ്യമാണ്.
ഹോം അപ്ലയന്‍സസ് വിഭാഗത്തിലും ഓഫറുകളുണ്ട്. എല്‍ഇഡി ടിവി പര്‍ച്ചേസുകള്‍ക്കൊപ്പം ഒരു ഇഎംഐ കാഷ്ബാക്കായി ലഭിക്കും. കൂടാതെ സ്ക്രാച്ച് ആന്‍ഡ് വിന് ഓഫറിലൂടെ 9,990 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്കൗണ്ടും നേടാം. എയര്‍ കണ്ടീഷണറുകള്‍ക്ക് 6,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറും സൗജന്യ ഇന്‍സ്റ്റലേഷനും നല്‍കും. വാഷിംഗ് മെഷീന്, റഫ്രിജറേറ്റര്‍, കിച്ചണ്‍ അപ്ലയന്‍സസ് എന്നിവയ്ക്ക് കുറഞ്ഞ വിലയും കോംബോ ഓഫറുകളുമുണ്ട്.
ഗാഡ്ജറ്റുകള്‍ക്കും മൊബൈല്‍ ആക്സസറീസിനും പുറമെ പ്രിന്ററുകള്‍ക്കും വിലക്കുറവുണ്ട്. ബോട്ട് എയര്ഡോപ്സുകളും ബോട്ട് നെക്ക് ബാന്‍ഡും 699 രൂപയ്ക്കും, ബോട്ട് പാര്‍ട്ടി പാല് 450 ,സ്പീക്കറുകള്‍ 12,999 രൂപയ്ക്കും ലഭിക്കും. ബെല്‍കിന്‍ അഡാപ്റ്ററുകള്‍ 1,490 രൂപയ്ക്കും ലഭ്യമാണ്. 13,490 രൂപ മുതല്‍ക്ക് ബ്രാന്‍ഡഡ് പ്രിന്ററുകള്‍ ഉപയോക്താക്കള്‍ക്കു വാങ്ങാം.
ഇന്‍വെര്‍ട്ടറുകള്‍ക്കും ബാറ്ററികള്‍ക്കും ആകര്‍ഷകമായ ആനുകൂല്യങ്ങളുണ്ട്. വി-ഗാര്‍ഡ് സ്മാര്‍ട്ട് ഇന്വെര്ട്ടറുകള്ക്കൊപ്പം സൗജന്യ ഇന്‍സ്റ്റലേഷനും ഏതൊരു ഇന്‍വെര്‍ട്ടര്‍-ബാറ്ററി കോംബോ പര്‍ച്ചേസിനുമൊപ്പം സൗജന്യ ഇന്‍വെര്‍ട്ടര്‍ ട്രോളിയും ലഭിക്കും. 3,000 രൂപ വരെ ഉറപ്പായ എക്സ്ചേഞ്ച് ബോണസുമുണ്ട്.
കോംബോ ഓഫറുകള്‍, മികച്ച എക്സ്ചേഞ്ച് മൂല്യം, ഇഎംഐ സ്കീമുകള്‍ എന്നിവ സമന്വയിപ്പിച്ച് ഡിജിറ്റല്‍ ഷോപ്പിംഗ് അനുഭവം ലാഭകരമാക്കുകയാണ് 72 മണിക്കൂര്‍ സെയിലിലൂടെ ഓക്സിജന്‍ ലക്ഷ്യമിടുന്നത്. ഇന്നുമുതല്‍ 26 വരെ കേരളത്തിലുടനീളമുള്ള ഓക്സിജന്‍ ഡിജിറ്റല്‍ ഷോറൂമുകളില്‍ ഈ ആനുകൂല്യങ്ങള്‍ ലഭ്യമാണ്.
Kerala
പത്തനംതിട്ട: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പത്തനംതിട്ട തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, പെരിങ്ങര, പഞ്ചായത്തുകളിൽ വളർത്തു പക്ഷികളുടെ മുട്ട, ഇറച്ചി വിൽപ്പന നിരോധിച്ചു.
ഇന്നുമുതൽ ഏഴു ദിവസത്തേക്കാണ് നിരോധനം. താറാവ്, കോഴി, കാട, മറ്റ് വളർത്തു പക്ഷികളുടെ ഇറച്ചി, മുട്ട എന്നിവയ്ക്കാണ് നിരോധനം
ഇത് സംബന്ധിച്ച നിർദേശം ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി. തദ്ദേശസ്ഥാപന സെക്രട്ടറിമാർ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്നും നിർദേശമുണ്ട്. കൂടുതൽ പക്ഷികളിലേക്ക് രോഗബാധ പടരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു.