District News
കടയ്ക്കല്‍ : ഒൻപത് വയസുകാരനെ ടൂറിസ്റ്റ് ബസിനുള്ളില്‍ വച്ച് പ്രകൃതിവിരുദ്ധ ലൈഗികാതിക്രമത്തിന് വിധേയമാക്കിയ ബസ് ജീവനക്കാരന് കടയ്ക്കലിൽ അറസ്റ്റിലായി. കടയ്ക്കൽ കാറ്റാടിമൂട് സ്വദേശിയായ റെജി (50) ആണ് അറസ്റ്റിലായത്.
വിവാഹയാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇയാള്‍ കുട്ടിയെ ബസിനുള്ളിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. ഭയന്ന കുട്ടി മാതാപിതാക്കളോട് വിവരം പറഞ്ഞതോടെയാണ് ക്രൂരത പുറംലോകം അറിഞ്ഞത്. തുടർന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്കി.
കേസെടുത്ത കടയ്ക്കല്‍ പോലീസ് പോക്സോ, കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തു.
ബസില്‍ തന്നെ പ്രതിയെ തടഞ്ഞു വച്ച് പോലീസിന് കൈമാറുകയുമായിരുന്നു. വൈദ്യപരിശോധന പൂര്‍ത്തിയാക്കി പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
എന്നാല്‍ കേസിനാസ്പദമായ സംഭവം നടന്നത് ഇരവിപുരത്ത് ആയതിനാല്‍ ഇനിയുള്ള നടപടി ക്രമങ്ങള്‍ അവിടേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: സംവിധായകനും മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ ചലച്ചിത്ര അക്കാദമിക്ക് പോലീസ് നോട്ടീസ് നൽകും. ജൂറിയുടെ വിശദാംശങ്ങൾ, ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ എന്നിവയും ആവശ്യപ്പെടും.
തനിക്കുണ്ടായ ദുരനുഭവം അക്കാദമി ഭാരവാഹികളെ അറിയിച്ചിരുന്നുവെന്ന് ചലച്ചിത്ര പ്രവർത്തക മൊഴി നൽകിയിട്ടുണ്ട്. ഐഎഫ്എഫ്കെയുടെ സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള ജൂറി അംഗങ്ങളായിരുന്നു പരാതിക്കാരിയും പി.ടി. കുഞ്ഞുമുഹമ്മദും. കഴിഞ്ഞ മാസം ആറിന് ഹോട്ടലിൽ വച്ച് കുഞ്ഞുമുഹമ്മദ് മുറിയിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നാണ് പരാതി നൽകിയത്.
ഇങ്ങിനെയൊരു പരാതി ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് അക്കാദമി ഉപാധ്യക്ഷയായ കുക്കു പരമേശ്വരൻ നേരത്തെ പറഞ്ഞിരുന്നു. എപ്പോഴാണ് എന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ മാസം ആറിന് ഐഎഫ്എഫ്കെ സിനിമാ സെലക്ഷന് വേണ്ടി എത്തിയ പരാതിക്കാരി, അക്കാദമി എടുത്തു നൽകിയ ഹോട്ടലിലാണ് താമസിച്ചത്. അന്ന് മറ്റ് ജൂറി അംഗങ്ങളും ഇതേ ഹോട്ടലിൽ താമസിച്ചിരുന്നു.
സിനിമാ സ്ക്രീനിംഗിന് ശേഷം ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് പരാതി. തുടർന്ന് അക്കാദമിയെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും പരാതിക്കാരി പോലീസിന് മോഴി കൊടുത്തു . എന്നിട്ട് അക്കാദമി എന്തുനടപടിയെടുത്തു എന്ന് വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് അക്കാദമിക്ക് പോലീസ് നോട്ടീസ് നൽകിയത്.