Kerala
തിരുവനന്തപുരം: വെങ്ങാനൂരിൽ കടകളുടെ പൂട്ട് തകർത്ത് മോഷണം നടത്തിയ ആളെ പിടികൂടി. പനങ്ങോട് രമേഷ് മന്ദിരത്തിൽ രമേഷ് കുമാർ (55) ആണ് പിടിയിലായത്.
ഇയാൾ വെങ്ങാനൂർ, പനങ്ങോട് ഭാഗത്ത് കടകളുടെ പൂട്ട് പൊളിച്ച് പണം മോഷ്ടിച്ചു. കോവളം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി രണ്ടിന് പുലർച്ചെ പനങ്ങോടുള്ള ടിവി റിപ്പയറിംഗ് ഷോപ്പിലെയും അടുത്തുള്ള ഹെയർ ഡ്രസിംഗ് ഷോപ്പിലെയും ഷട്ടറിന്റെ പൂട്ടുപൊളിക്കുകയും, ടിവി റിപ്പയറിംഗ് ഷോപ്പിൽ നിന്ന് 15000 രൂപയും ഹെയർ ഡ്രസിംഗ് ഷോപ്പിൽ നിന്ന് 20000 രൂപയും പ്രതി മോഷ്ടിച്ചു.
പിടിയിലായ രമേഷ് കുമാർ കോവളം സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
District News
കൊല്ലം: വൃത്തിയും വെടിപ്പുമില്ലാതെ വേനൽക്കാലത്ത് മുളച്ചുപൊങ്ങുന്ന ജ്യൂസ് കടകൾക്കെതിരെ വടിയെടുത്ത് ഭക്ഷ്യസുരക്ഷാവകുപ്പ്.ഐസ് ഫാക്ടറികൾ, കുടിവെള്ള, ശീതളപാനീയ ശാലകൾ എന്നിവിടങ്ങളിലെല്ലാം വ്യാപക പരിശോധന പുരോഗമിക്കുകയാണ്.
കഴിഞ്ഞ മാർച്ച് ഒന്നു മുതൽ 18 വരെ 289 പരിശോധകളാണ് നടത്തിയത്. 32 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും (തിരുത്തൽ നോട്ടീസ്) 17 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും (പിഴയടയ്ക്കാൻ അറിയിപ്പ്) നൽകി.
ജ്യൂസ്, സർബത്ത്, ശീതളപാനീയം എന്നിവയുടെ 48 സർവൈലൻസ് സാംപിളുകളും പാക്കേജ് ഡ്രിങ്കിംഗ് വാട്ടറുകളുടെ 12 സർവൈലൻസ് സാംപിളുകളും ജ്യൂസുകളുടെ മൂന്നു സ്റ്റാറ്റ്യൂട്ടറി സാന്പിളുകളും ശേഖരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരം ഗവ.അനലിസ്റ്റ്സ് ലാബിലേക്ക് അയച്ചു.
ഇവയുടെ പരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക്, നിയമലംഘനം ബോധ്യപ്പെട്ടാൽ തുടർനടപടികൾ സ്വീകരിക്കും. തുറന്ന നിലയിൽ വെള്ളം കൊണ്ടുപോവുക, വെയിൽ ഏൽക്കുന്ന തരത്തിൽ കുപ്പിവെള്ളം തൂക്കിയിട്ട് വിൽപ്പന നടത്തുക എന്നിവയ്ക്ക് പിഴ ഈടാക്കും.
വേണം ലൈസൻസ്
റോഡുവക്കിലായാലും കടകളിലായാലും ജ്യൂസ് അല്ലെങ്കിൽ ശീതള പാനീയങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്ട്രേഷനോ നിർബന്ധമാണ്. ഇത്തരം സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന വെള്ളം, ഐസ് എന്നിവ നിശ്ചിത ഗുണനിലവാരത്തിലുള്ളതും സുരക്ഷിതവുമായിരിക്കണം.
കൂടാതെ, ജോലിക്കാരുടെ മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ ഉണ്ടായിരിക്കണം. ഭക്ഷ്യസുരക്ഷാവകുപ്പ് അംഗീകരിച്ച ഏതെങ്കിലും അനലിറ്റിക്കൽ ലാബിൽ പരിശോധിച്ച് വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണം.
ഈ റിപ്പോർട്ടും കടയിൽ സൂക്ഷിക്കേണ്ടതുണ്ട്. വെള്ളം ഉൾപ്പെടെ കടയിൽ സൂക്ഷിക്കുന്ന സാധനങ്ങൾ ഫുഡ്ഗ്രേഡ് പാത്രത്തിൽ അടച്ചു സൂക്ഷിക്കണം.
മുറിച്ച പഴങ്ങളും മറ്റും അധികസമയം ഫ്രീസറിൽ വയ്ക്കരുതെന്നും നിർദേശിക്കുന്നുണ്ട്.
ഗുണനിലവാരമുള്ള പഴങ്ങൾ മാത്രമേ ജ്യൂസിന് ഉപയോഗിക്കാവൂ.
കേടുവന്നതും പഴകിയതും പൂപ്പൽ വന്നതുമായ ഒന്നും ഉപയോഗിക്കാൻ പാടില്ലെന്നും നിർദേശങ്ങളിലുണ്ട്.
National
പാറ്റ്ന: മത്സ്യ, മാംസ വില്പന കടകൾ കുട്ടികളിൽ അക്രമവാസനയുണ്ടാക്കുകയും മതവികാരത്തെ വ്രണപ്പെടുത്തുകയും ചെയ്യുമെന്ന വിചിത്ര വാദവുമായി ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ.
സ്കൂളുകൾക്കും മതസ്ഥാപനങ്ങൾക്കും സമീപം പ്രവർത്തിക്കുന്ന മത്സ്യ, മാംസ, കോഴി വില്പനകടകൾ നിരോധിക്കും. ഇത്തരം കടകൾ മതവികാരത്തെ വ്രണപ്പെടുത്തുമെന്നും കുട്ടികളിൽ അക്രമവാസനയുണ്ടാക്കുമെന്നും സിൻഹ ആരോപിച്ചു.
നിതീഷ് കുമാർ മന്ത്രിസഭയിൽ നഗരവികസന വകുപ്പിന്റെ ചുമതല മുതിർന്ന ബിജെപി നേതാവായ സിൻഹയ്ക്കാണ്. നമ്മൾ പുതിയ ബിഹാർ സൃഷ്ടിക്കുകയാണ്. സർക്കാരിന്റെ എല്ലാ നടപടികളിലും ഇത് പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആളുകൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള അവകാശത്തിന് എതിരല്ല.
എന്നാൽ, അത്തരം വസ്തുക്കൾ തുറസായ സ്ഥലത്ത്, പ്രത്യേകിച്ച് മതസ്ഥാപനങ്ങളുടെ പരിസരത്ത് വിൽക്കുന്നത് മതവികാരങ്ങളെ വൃണപ്പെടുത്തും. കുട്ടികളിൽ അക്രമവാസനകൾ തടയാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തുനിന്ന് ഇവ മാറ്റി സ്ഥാപിക്കേണ്ടതുണ്ട്- സിൻഹ പറഞ്ഞു.
Kerala
കൊച്ചി: പറവൂര്‍ നഗരസഭയിലെ പൊതു കാനയിലേക്ക് അനധികൃതമായി പൈപ്പുകള്‍ സ്ഥാപിച്ച് മാലിന്യം ഒഴുക്കിയ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പിഴ. പൊതു കാനയിലേക്ക് മാലിന്യം ഒഴുക്കുന്നതിനായി അനധികൃതമായി സ്ഥാപിച്ച പൈപ്പുകള്‍ നീക്കം ചെയ്യാന്‍ നഗരസഭ ആരോഗ്യ വിഭാഗം നടപടികള്‍ ആരംഭിച്ചു.
നഗരത്തിലെ പൊതു കാനകളില്‍ കക്കൂസ് മാലിന്യവും ഭക്ഷണാവശിഷ്ടങ്ങളും ഒഴുകുന്നതായ പരാതിയെ തുടര്‍ന്നാണ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ഇതിന്റെ ഭാഗമായി മെയിന്‍ റോഡില്‍ മുന്‍സിപ്പല്‍ കവല മുതല്‍ ചേന്ദമംഗലം കവല വരെയുള്ള ഇരുവശത്തെയും കാനകളുടെ മൂടി തുറന്നു പരിശോധന നടത്തി.
ആദ്യഘട്ട പരിശോധനയില്‍ നമ്പൂരിയച്ചന്‍ ആലിന് സമീപമുള്ള പൊതു കാനയിലേക്ക് മാലിന്യം ഒഴുക്കാനായി സ്ഥാപിച്ച രണ്ടുസ്ഥാപനങ്ങളുടെ പൈപ്പുകള്‍ കണ്ടെത്തി. നഗരസഭ നിയമങ്ങള്‍ ലംഘിച്ചതിന്റെ അടിസ്ഥനത്തില്‍ ഇവര്‍ക്കെതിരെ പിഴ ചുമത്തുകയും നോട്ടീസ് നല്‍കുകയും ചെയ്തു.
നോട്ടീസില്‍ വ്യക്തമാക്കിയ നിശ്ചിത സമയപരിധിക്കുള്ളില്‍ പൈപ്പുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടികളിലേക്ക് നീങ്ങുമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്കി.
District News
കൊച്ചി: ക്വീന്‍സ് വാക്ക്വേയില് മാര്‍ച്ച് വരെ അറ്റകുറ്റപ്പണികളുടെ ഭാഗമായി കടകള്‍ അടച്ചിടും. കൊച്ചി നഗരത്തിലെ നെറ്റ് ലൈഫിന് ഏറെ ശ്രദ്ധ നേടിയ ഇടമാണ് ക്വീന്‍സ് വാക്ക്വേയും ഫുഡ് ഹബ്ബും. ബ്യൂട്ടിഫിക്കേഷന് ഓഫ് ക്വീന്‍സ് വാക്ക്വേ പദ്ധതിയുടെ ഭാഗമായി ആദ്യം നല്‍കിയിരുന്ന കരാര്‍ പൂര്‍ത്തിയായതിനാലാണ് കടകള്‍ അടച്ചത്.
ഇതിനൊപ്പം വാക്ക്വേയില് വാഹനങ്ങളില്‍ എത്തി കച്ചവടം ചെയ്യുന്നവര്‍ക്കെതിരെ ഗോശ്രീ ഐലന്‍ഡ്സ് ഡെവലപ്മെന്റ് അഥോറിറ്റി - ജിഡ നടപടി എടുത്തിരുന്നു. ഇതോടെ ക്വീന്‍സ് വാക്ക്വേയില് ആളുകള്‍ കുറഞ്ഞു. അതേസമം, മൂന്നു വര്‍ഷത്തെ ടെന്‍ഡര്‍ കാലാവധി അവസാനിച്ചതോടെയാണ് ജനുവരി നാലു മുതല്‍ വാക്ക്വേയിലെ കടകളും ഹോട്ടലുകളും അടച്ചത്.
പുതിയ കരാറുകാരുടെ തീരുമാനത്തിന് അനുസരിച്ചാണ് ഇനി കടകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുക. വാക്ക്വേയുടെ പരിപാലനത്തിനായി ഒന്നര ലക്ഷം രൂപയാണ് ജിഡ ചെലവാക്കിയിരുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വരുമാനം ലഭിക്കുന്നതിനുമായാണ് 2022 മുതല്‍ 2025 വരെ ജിഡ കരാര്‍ നല്‍കിയത്.
ഈ കരാര്‍ അവസാനിച്ചതോടെ മാസം 16 ലക്ഷം രൂപയ്ക്കാണ് പുതിയ കരാര്‍ നല്‍കിയിരിക്കുന്നത്. നേരത്തെ ഒരു മാസത്തേക്കു മൂന്ന് ലക്ഷം രൂപയായിരുന്നു കരാര്‍. ഡിസംബര്‍ അഞ്ചിനു കടകള്‍ ഒഴിയാന്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കടകള്‍ ഒഴിയാന്‍ കടയുടമകള്‍ സമയം ആവശ്യപ്പെട്ടതോടെയാണ് ജനുവരി വരെ നീട്ടിയത്.
Kerala
കൊച്ചി: ബ്രോഡ്വേയില് ഉണ്ടായ തീപിടിത്തത്തില്‍ നഷ്ടം 30 ലക്ഷമെന്നു നിഗമനം. ചൊവ്വാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് തീപിടിത്തമുണ്ടായത്. ബ്രോഡ്വേയിലെ ശ്രീധര്‍ തിയേറ്ററിനു സമീപമുള്ള കൊളുത്തറ ബസാറിലെ ഫാന്‍സി സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ വില്‍ക്കുന്ന അഞ്ച് സ്ഥാപനങ്ങളാണ് കത്തി നശിച്ചത്.
ഹാപ്പി ടോയ്സ് എന്ന കടയുടെ താഴത്തെ നിലയില്‍നിന്നാണ് ആദ്യം തീ കത്തിപ്പടര്‍ന്നത് പിന്നാലെ മറ്റ് കടകളിലേക്കും തീ പടരുകയായിരുന്നു. ക്രിസ്മസ്-പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വന്‍ തിരക്ക് അനുഭവപ്പെടുന്ന മേഖല കൂടിയാണ് കൊളുത്തറ ബസാര്‍. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടല്‍കൊണ്ട് തീപിടിത്തത്തിന്റെ ആഘാതം കുറയ്ക്കാനായത്.
എറണാകുളം ക്ലബ് റോഡിലെ ഫയര്‍ഫോഴ്സിനെയാണ് ആദ്യം വിവരം അറിയിച്ചത്. ഇവിടെനിന്നു രണ്ടു യൂണിറ്റുകളും ഗാന്ധി നഗറില്‍നിന്നു മൂന്നു യൂണിറ്റുകളും ആലുവ, മട്ടാഞ്ചേരി, വൈപ്പിന്‍, തൃക്കാക്കര, ഏലൂര്‍, നോര്‍ത്ത് പറവൂര്‍, അരൂര്‍, പട്ടിമറ്റം എന്നിവിടങ്ങളില്‍നിന്ന് ഓരോ യൂണിറ്റും വീതം എത്തിയാണ് തീയണച്ചത്.
ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിക്കാനുള്ള കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ കെഎസ്ഇബി ഇതു തള്ളി. കടകളുടെ സമീപമുള്ള മാലിന്യക്കൂമ്പാരത്തില്നിന്നാകും തീ പടര്‍ന്നത് എന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്.
ബ്രോഡ് വേയിലെ തീപിടിത്തം ആദ്യ സംഭവമല്ല. നേരത്തെയും പലവട്ടം ബ്രോഡ്വേയിൽ തീപിടിത്തം ഉണ്ടായിട്ടുണ്ട്. ഇതിനു ശേഷവും കാര്യമായ മുൻകരുതൽ എടുക്കുന്നില്ലെന്നാണ് ആക്ഷേപം.
കടകൾക്കു സമീപം മാലിന്യങ്ങൾ കൂടിക്കിടന്നതാണ് ഇത്തവണത്തെ തീപിടിത്തത്തിനു കാരണമെന്നാണ് വിലയിരുത്തൽ. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു നടപടിയെടുക്കുമെന്നു കോർപറേഷൻ മേയർ കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പ്രതികരിച്ചിരുന്നു.
Kerala
കൊച്ചി: ബ്രോഡ്വേയിൽ ഇന്ന് പുലർച്ചെ ഉണ്ടായ തീപിടിത്തത്തിൽ 12 കടകൾ കത്തിനശിച്ചു. ഫാൻസി, കളിപ്പാട്ട കടകളാണ് കത്തിനശിച്ചത്. ലക്ഷങ്ങളുടെ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
ബ്രോഡ്വേയിലുള്ള സിറ്റി ബസാർ എന്ന കടയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഇവിടെ ഉണ്ടായിരുന്ന ശുചീകരണ തൊഴിലാളിയാണ് തീപിടിത്തമുണ്ടായത് കണ്ടത്ത്. ഇയാൾ ഉടൻ തന്നെ വിവരം അഗ്നിശമനസേനയെ അറിയിക്കുകയായിരുന്നു.
ഫയർഫോഴ്സിന്റെ 12 യൂണിറ്റുകൾ എത്തി രണ്ട് മണിക്കൂറോളം നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടിവിലാണ് തീ അണയ്ക്കാൻ സാധിച്ചത്. സിറ്റി ബസാറിനു സമീപമുണ്ടായിരുന്ന മാലിന്യ കൂമ്പാരത്തിൽനിന്നുമാണ് തീപടർന്നതെന്നാണ് പ്രാഥമിക വിവരം. തീപിടിത്തത്തിൽ ആളപായമില്ല.