പ്രതീകാത്മക ചിത്രം
തൃപ്പൂണിത്തുറ: ബസ് ഡ്രൈവർക്ക് പെട്ടെന്നുണ്ടായ അപസ്മാരത്തെ തുടർന്ന് കിഴക്കേക്കോട്ടയിൽ നിയന്ത്രണം വിട്ട സ്വകാര്യബസ് പോസ്റ്റിലും പെട്ടിക്കടകളിലും ഇടിച്ചു കയറി. ശനിയാഴ്ച വൈകിട്ടായിരുന്നു എസ്എൻ ജംഗ്ഷൻ ഭാഗത്തു നിന്നു വന്ന എറണാകുളം - കൂത്താട്ടുകുളം ബസ് അപകടത്തിൽപ്പെട്ടത്. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടയുടൻ ഡ്രൈവർ ബസിന്റെ വേഗത കുറച്ചതിനാൽ വലിയ അപകടമൊഴിവായി. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവറെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകട സമയത്ത് ബസ് സ്റ്റോപ്പിലുണ്ടായിരുന്ന പൂത്തോട്ട സ്വദേശിനി എൻ.പി. ഷാലിയുടെ സന്ദർഭോചിതമായ ഇടപെടൽ മൂലം അപകടമുണ്ടായ സ്ഥലത്ത് കക്കയിറച്ചി വിൽക്കുകയായിരുന്ന സ്ത്രീ രക്ഷപ്പെട്ടു. ദിശ മാറി വരുന്ന ബസിനെ കണ്ട ഷാലി, കക്കയിറച്ചി വിൽക്കുകയായിരുന്ന വനജയെ പെട്ടെന്ന് തന്നെ വലിച്ച് മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു.