Kerala
കാസർകോട്: കേരളത്തിൽ ഉഷ്ണതരംഗം തുടരുന്നതിനിടെ കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് സ്കൂൾ വിദ്യാർത്ഥിക്ക് സൂര്യാഘാതമേറ്റു. സ്കൂൾ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന 13 വയസ്സുകാരനാണ് സൂര്യാഘാതമേറ്റത്. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്.
ഉച്ചസമയത്ത് സ്കൂൾ ഗ്രൗണ്ടിൽ സുഹൃത്തുക്കൾക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിയുടെ ദേഹാസ്വാസ്ഥ്യം ശ്രദ്ധയിൽപ്പെട്ടത്. പുറംഭാഗത്തും തോളിലുമാണ് പൊള്ളലേറ്റത്. ഉടൻ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആശങ്കപ്പെടാനില്ലെന്നും കുട്ടി നിരീക്ഷണത്തിലാണെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. പകൽ 11 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.
ഈ സമയങ്ങളിൽ കുട്ടികളെ പുറത്ത് കളിക്കാൻ അനുവദിക്കരുതെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ചർമ്മത്തിൽ ചുവപ്പ് നിറം, തടിപ്പ്, പൊള്ളൽ, കടുത്ത തലവേദന, തലകറക്കം എന്നിവ കണ്ടാൽ ഉടൻ വൈദ്യസഹായം തേടണം. കാസർകോട് ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില സാധാരണയേക്കാൾ 2 മുതൽ നാല് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. നിർജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.