ടെഹ്റാൻ: അമേരിക്കയുമായും ഇസ്രയേലുമായുള്ള കടുത്ത യുദ്ധസാഹചര്യങ്ങൾക്കിടയിൽ ഇറാന്റെ പുതിയ പരമോന്നത നേതാവായ മൊജ്തബ ഖമനയ് കടുത്ത ഒളിവുജീവിതത്തിലേക്ക് മാറിയതായി യുഎസ് രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ. യുഎസുമായുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലാണ് ഈ നിർണായക വിവരങ്ങൾ പുറത്തുവരുന്നത്.
സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്നതിനാൽ അതീവ രഹസ്യമായ താവളത്തിലാണ് ഖമനയ്. പുറംലോകവുമായോ സ്വന്തം സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുമായോ നേരിട്ട് ആശയവിനിമയം നടത്താൻ അദ്ദേഹം തയ്യാറാകുന്നില്ല. 'ലാബിരിന്ത് ഓഫ് കൊറിയേഴ്സ്' അഥവാ അതീവ രഹസ്യമായ സന്ദേശവാഹകരുടെ ഒരു ശൃംഖല വഴി മാത്രമാണ് അദ്ദേഹം വിവരങ്ങൾ കൈമാറുന്നത്.
ഈ കടുത്ത നിയന്ത്രണങ്ങൾ കാരണം യുഎസുമായുള്ള സമാധാന ചർച്ചകളിൽ ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങൾ വൈകുന്നതായും റിപ്പോർട്ടിൽ പറയുന്നു.
യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ എപിക് ഫ്യൂരി' എന്ന സൈനിക നീക്കത്തിൽ മൊജ്തബ ഖമനയ്ക്ക് പരിക്കേറ്റിരുന്നു.
ഫെബ്രുവരി 28-ന് നടന്ന ഇതേ വ്യോമാക്രമണത്തിലാണ് മുൻ പരമോന്നത നേതാവും അദ്ദേഹത്തിന്റെ പിതാവുമായ ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത്. പിതാവിന്റെ ഗതി വരാതിരിക്കാനാണ് മൊജ്തബ അതീവ ജാഗ്രത പുലർത്തുന്നത്.
ഇറാന്റെ ഔദ്യോഗിക ചർച്ചാ പ്രതിനിധികൾക്കോ ഉയർന്ന ഭരണാധികാരികൾക്കോ പോലും അദ്ദേഹത്തിന്റെ ഒളിത്താവളം എവിടെയാണെന്ന് അറിയില്ല. വാഷിംഗ്ടൺ അയക്കുന്ന പുതിയ നിർദ്ദേശങ്ങൾ ഖമനയ്യിലേക്ക് എത്തുമ്പോഴേക്കും ദിവസങ്ങൾ പിന്നിട്ടിട്ടുണ്ടാകും. വിവരങ്ങൾ വൈകി ലഭിക്കുന്നതിനാൽ അദ്ദേഹത്തിന്റെ തീരുമാനങ്ങളും വൈകിയാണ് പുറത്തുവരുന്നത്.
ഇറാൻ സർക്കാരിലെയും സൈന്യത്തിലെയും വിവരങ്ങൾ ചോർത്തിയെടുത്ത് നേതാക്കളെ വധിക്കാൻ യുഎസിനും ഇസ്രയേലിനും സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇറാന്റെ പ്രധാന നേതാക്കളെല്ലാം ഇപ്പോൾ സുരക്ഷിതമായ ഭൂഗർഭ ബങ്കറുകളിലാണ് കഴിയുന്നത്. പരസ്പരം സംസാരിക്കാൻ പോലും ഇവർ ഭയപ്പെടുന്നു.
കമ്മ്യൂണിക്കേഷൻ പ്രതിസന്ധികൾ ഉണ്ടെങ്കിലും യുഎസുമായുള്ള സമാധാനക്കരാറിന്റെ പ്രാരംഭ വ്യവസ്ഥകൾക്ക് മൊജ്തബ ഖമനയ് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്നാണ് വിവരം. വരും ദിവസങ്ങളിൽ ഇതിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴി വ്യക്തമാക്കിയിട്ടുണ്ട്.