Business
ന്യൂയോർക്ക്: ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്്ട്രിക് കാർ എന്ന പേര് അമേരിക്കൻ ശതകോടീശ്വരൻ ഇലോണ് മസ്കിന്റെ ടെസ്ലയെ മറികടന്ന് ചൈനീസ് കന്പനിയായി ബിവൈഡി സ്വന്തമാക്കി.
വാർഷിക വില്പനയിൽ ടെസ്ലയെ പിന്നിലാക്കി ചരിത്രത്തിൽ ആദ്യമായാണ് ബിവൈഡിക്ക് ഒന്നാമതെത്തുന്നത്.
2025ൽ കാർ വില്പനയിൽ വലിയ ഇടിവാണ് ടെസ്ലയ്ക്കുണ്ടായത്. കഴിഞ്ഞ വർഷം വില്പനയിൽ ഒന്പത് ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ആകെ വിറ്റ ഇവികളുടെ എണ്ണം 16.4 ലക്ഷം ആണ്. തുടർച്ചയായ രണ്ടാം വർഷമാണ് വില്പനയിൽ കുറവുണ്ടാകുന്നത്.
2025ൽ ബിവൈഡിക്ക് കൂടിയ വില്പന നടന്നു. വില്പനയിൽ 28 ശതമാനത്തിന്റെ വർധനയുണ്ടായി. ആകെ 22.5 ലക്ഷം വാഹനങ്ങളാണ് ലോകവ്യാപകമായി വിറ്റത്. ടെസ്ലയെ അപേക്ഷിച്ച് വില കുറവാണെന്നത് ചൈനീസ് കന്പനിക്ക് അനുകൂലമായി. പ്രീമിയം ഉപയോക്താക്കൾ മാത്രം ടെസ്ല കാറുകളിലേക്ക് തിരിയുന്പോൾ എല്ലാത്തരം വാഹനപ്രേമികളെയും ആകർഷിക്കാൻ ബിവൈഡിക്ക് സാധിക്കുന്നു.
2025ലെ അവസാന മൂന്നു മാസങ്ങളിൽ ടെസ്ലയുടെ വില്പനയിലുള്ള കുറവ് 16 ശതമാനമാണ്. 2026ൽ ടെസ്ലയുടെ വില്പന കുറയുമെന്നാണ് വാൾസ്ട്രീറ്റ് അനലിസ്റ്റുകളുടെ നിഗമനം.
ചൈനീസ് കന്പനികളായ ഗിലി, എംജി, ബിവൈഡി എന്നിവ കാറുകൾക്ക് വില കുറച്ചുകൊണ്ട് ടെസ്ല ഉൾപ്പെടെയുള്ള പാശ്ചാത്യ കന്പനികൾക്കു വെല്ലുവിളി ഉയർത്തി. ഇതു തടയാൻ ഒക്ടോബറിൽ യുഎസിൽ കൂടുതൽ വിറ്റഴിക്കപ്പെട്ട രണ്ടു മോഡലുകളുടെ കുറഞ്ഞ വിലയിലുള്ള മോഡലുകളും വിപണിയിലിറക്കിയിരുന്നു. ഇവയ്ക്കും വില്പനയിൽ മെച്ചമുണ്ടാക്കാനായില്ല.
Business
സാൻ ഫ്രാൻസിസ്കോ: ഇലോണ് മസ്കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയ്ക്ക് വലിയ തിരിച്ചടി. യുഎസിൽ നവംബറിലെ വില്പന നാലു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങളുടെ വില കുറഞ്ഞതും പുതിയതുമായി മോഡലുകൾ പുറത്തിറക്കിയിട്ടും വില്പന കുറഞ്ഞു.
പുതിയ സ്റ്റാൻഡേർഡ് മോഡൽ കന്പനി അടുത്തിടെ പുറത്തിറക്കിയിരുന്നു. വില കുറഞ്ഞ ഈ മോഡലിലൂടെ നവംബറിൽ വില്പന ഉയർത്താമെന്നായിരുന്നു കന്പനി പ്രതീക്ഷിച്ചത്. എന്നാൽ, വില്പനയിൽ 23 ശതമാനം ഇടിവാണുണ്ടായത്. മുൻവർഷം നവംബറിൽ 51,513 വാഹനങ്ങൾ വിറ്റിടത്ത് ഇത്തവണ 39,800 ലേക്ക് താഴ്ന്നു. 2022 ജനുവരിക്കുശേഷമുള്ള താഴ്ന്ന വില്പനയാണിത്.
ടെസ്ലയ്ക്ക് മാത്രമല്ല, യുഎസിൽ മറ്റ് കന്പനികൾക്കും ഇവി വില്പനയിൽ തിരിച്ചടി നേരിടേണ്ടിവന്നിട്ടുണ്ട്. നവംബറിൽ മൊത്തം വില്പനയിൽ 41 ശതമാനം ഇടിവാണ് ഇവികൾക്ക് നേരിടേണ്ടി വന്നത്. ടെസ്ലയുടെ വിപണിവിഹിതം യുഎസിൽ ഉയർന്നിട്ടുണ്ട്. മുൻ വർഷത്തെ 43.1 ശതമാനത്തിൽനിന്ന് 56.7 ശതമാനമായി.
യൂറോപ്പിൽനിന്നും ചൈനയിൽനിന്നും കുറഞ്ഞ വിലയിൽ പുതിയ മോഡലുകൾ പുറത്തിറക്കുന്നത് മസ്കിന്റെ കന്പനിക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്. പുതിയ മോഡലുകൾ കാര്യമായി പുറത്തിറക്കാത്തതും ടെസ്ലയ്ക്ക് ആഗോള വിപണിയിൽ ക്ഷീണം സംഭവിക്കുന്നതിന് കാരണമാകുന്നുണ്ട്.
ഇന്ത്യയിലും വില്പന മോശം
വളരെ പ്രതീക്ഷയോടെ ഇന്ത്യയിലേക്ക് ഈ വർഷമെത്തിയ ടെസ്ലയ്ക്ക് ക്ഷീണമാണ്. പുറത്തിറങ്ങിയശേഷം വിപണിയിൽനിന്ന് തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്. വില്പന മന്ദഗതിയിലായി. സെപ്റ്റംബറിൽ ഡെലിവറി ആരംഭിച്ചതു മുതൽ ഇതുവരെ രാജ്യത്ത് ഏകദേശം 157 കാറുകൾ മാത്രമേ വിറ്റഴിച്ചിട്ടുള്ളൂ.
നവംബറിൽ 48 കാറുകൾ മാത്രമേ വിതരണം ചെയ്തിട്ടുള്ളൂ. സമയം വിയറ്റ്നാമീസ് ഇവി നിർമാതാക്കളായ വിൻഫാസ്റ്റ് നവംബറിൽ 291 കാറുകൾ വിറ്റു. കാറുകൾ വിറ്റു. ടെസ്ലയുടെ പ്രധാന എതിരാളിയായ ബിവൈഡിയും പ്രതിമാസം 500ലധികം വാഹനങ്ങൾ വിറ്റിട്ടുണ്ട്.
ഇന്ത്യയിലെ ഇലക്ട്രിക് കാർ വില്പനയിൽ നിലവിൽ ടെസ്ല പത്താം സ്ഥാനത്താണ്. ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ആണ് മുന്നിൽ.
NRI
ടെക്സസ്: ടെസ്ല 200 മില്യൺ ഡോളർ ചെലവിൽ നിർമിക്കുന്ന പുതിയ നിർമാണശാലയിൽ വൻ തൊഴിലവസരങ്ങൾ. ബ്രൂക്ക്ഷെയറിലെ ഈ നിർമാണ ശാലയിൽ 41 തസ്തികകളിലേക്കുള്ള ഒഴിവുകൾ കമ്പനി വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സീനിയർ മാനുഫാക്ചറിംഗ് എൻജിനിയർ, വെൽഡർ, ടെക്നിക്കൽ റൈറ്റർ, മാനേജർമാർ തുടങ്ങി വിവിധ മേഖലകളിലാണ് അവസരങ്ങൾ.
ടെസ്ലയ്ക്ക് വേണ്ടി 2026ഓടെ 375 പേർ, 2027ഓടെ 750 പേർ, 2028ഓടെ 1500 പേർ ജോലി ചെയ്യുമെന്നാണ് കണക്കാക്കപ്പെടുന്നത്.
നവംബർ 10 മുതൽ ജോബ് ഫെയർ ആരംഭിച്ചതായി പദ്ധതിയുടെ സാമ്പത്തിക വികസന വിഭാഗത്തിലെ പ്രോജക്ട് മാനേജർ റാമിറോ ബൗട്ടിസ്ത അറിയിച്ചു.
Business
മുംബൈ: ഇലോണ് മസ്കിന്റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ ഇലക്ട്രിക് വാഹന നിർമാണ കന്പനിയായ ടെസ്ല ഇന്ത്യയിലെ ആദ്യ ഷോറൂം അടുത്ത മാസം മുംബൈയിൽ തുറക്കും. യൂറോപ്പ്, ചൈന വിപണികളിൽ വാഹന വിൽപ്പന കുറയുന്നതിനിടെയാണ് ടെസ്ലയുടെ ഇന്ത്യൻ പ്രവേശനം. അമേരിക്കയും ചൈനയും കഴിഞ്ഞാൽ ലോകത്തിലെ മൂന്നാമത്തെ കാർ വിപണിയാണ് ഇന്ത്യ. ചൈനയിലും യൂറോപ്പിലും വിൽപ്പന മാന്ദ്യം നേരിടുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിപണിയെ പ്രതീക്ഷയോടെയാണ് ടെസ്ല കാണുന്നത്.
ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളാണ് ആദ്യം ഷോറൂമിൽ വിൽപ്പനയ്ക്ക് എത്തിക്കുക. ആദ്യ സെറ്റ് കാറുകൾ ഇന്ത്യയിൽ എത്തിയതായാണ് റിപ്പോർട്ടുകൾ. ടെസ്ലയുടെ മോഡൽ-വൈ റിയർ വീൽ ഡ്രൈവ് എസ്യുവി കാറുകളായിരിക്കും ആദ്യം ഇന്ത്യൻ നിരത്തിലേക്ക് എത്തിക്കുക. ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ഇലക്ട്രിക് കാറാണ് മോഡൽ വൈ.
കാറിനൊപ്പം സൂപ്പർ ചാർജർ ഘടകങ്ങൾ, കാർ ആക്സസറികൾ, ഉത്പന്നങ്ങൾ, സ്പെയറുകൾ എന്നിവയും യുഎസ്, ചൈന, നെതർലൻഡ്സ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ട്.
ജൂലൈ പകുതിയോടെ മുംബൈയിൽ ആദ്യ ഷോറൂം തുറന്നശേഷം ന്യൂഡൽഹിയിലും ടെസ് ല ഷോറൂം ആരംഭിക്കും.
ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനത്തിന് വർഷങ്ങളായുള്ള കാത്തിരിപ്പാണ് അവസാനിക്കുക. താരിഫുകളും പ്രാദേശിക ഉത്പാദനവും സംബന്ധിച്ച് മസ്കും കേന്ദ്ര സർക്കാരും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ടെസ്ലയുടെ വരവ് നീട്ടിക്കൊണ്ടുപോയത്. ഫെബ്രുവരിയിൽ യുഎസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മസ്കും തമ്മിൽ നടത്തിയ കൂടിക്കാഴ്ച നടത്തിയതാണ് ടെസ്ലയുടെ ഇന്ത്യയിലേക്കുള്ള വഴിതുറന്നത്.