പ്രതീകാത്മക ചിത്രം
ഹൂസ്റ്റൺ: ടെസ്ല കാർ നിയന്ത്രണം വിട്ട് വീടിനുള്ളിലേക്ക് ഇടിച്ചുകയറി 76 വയസുകാരിയായ മാർത്ത ആവില മരിച്ച സംഭവത്തിൽ കമ്പനിക്കെതിരേ ടെക്സസിലെ കുടുംബം കോടതിയെ സമീപിച്ചു.
ടെസ്ലയുടെ ഫുൾ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യയുടെ തകരാറാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് മകൾ ജെന്നിഫർ ബാർബറാണ് കേസ് ഫയൽ ചെയ്തത്. കുറഞ്ഞത് ഒരു ദശലക്ഷം ഡോളർ (ഏകദേശം 8.3 കോടി രൂപ) നഷ്ടപരിഹാരമാണ് കുടുംബം ആവശ്യപ്പെടുന്നത്.
അപകടസമയത്ത് വാഹനം ഓട്ടോമാറ്റിക് മോഡിലായിരുന്നുവെന്ന് ഡ്രൈവർ പോലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ സാങ്കേതികവിദ്യയുടെ പിഴവല്ലെന്നും ഡ്രൈവർ ആക്സിലറേറ്റർ 100 ശതമാനവും അമർത്തി കാറിന്റെ വേഗത 117 കിലോമീറ്റർ വരെ ഉയർത്തിയതാണ് അപകടത്തിന് കാരണമായതെന്ന് ടെസ്ല മേധാവി ഇലോൺ മസ്കും കമ്പനി അധികൃതരും വ്യക്തമാക്കി.
അപകടത്തിൽ ജെന്നിഫറിന്റെ ഭർത്താവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ടെക്സസ് പോലീസും യുഎസ് വാഹന സുരക്ഷാ ഏജൻസിയായ എൻഎച്ച്ടിഎസ്എയും അന്വേഷണം നടത്തിവരികയാണ്.
Tags : Texas Tesla Fatal Crash USA