NRI
ടെക്സസ്: വസന്തകാലത്തിന്റെ വരവേൽപ്പിനായി വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളോടെ "സ്പ്രിംഗ് എക്സ്പോ 2026' സംഘടിപ്പിക്കുന്നു.
പുതിയ പള്ളി മന്ദിരത്തിനായുള്ള ഫണ്ട് ശേഖരണാർഥം നടത്തുന്ന ഈ മേള മേയ് രണ്ടിന് രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ ഗാർലൻഡിലെ എംജിഎം ഓഡിറ്റോറിയത്തിൽ (MGM Auditorium, 5210 Locust Grove Rd, Garland, TX 75043)നടക്കും.
സാംസ്കാരിക പൈതൃകവും കമ്യൂണിറ്റിയുടെ ഐക്യവും വിളിച്ചോതുന്ന എക്സ്പോയിൽ കുടുംബങ്ങൾക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അത്യാധുനികമായ ആഭരണങ്ങൾ, വംശീയ വസ്ത്രങ്ങൾ എന്നിവയുടെ വലിയ ശേഖരം മേളയിലുണ്ടാകും. പ്രാദേശിക ബിസിനസുകളുടെ വിവിധ സ്റ്റാളുകളും എക്സ്പോയുടെ ഭാഗമാകും.
ലൈവ് ബിബിക്യു, വൈവിധ്യമാർന്ന ഇന്ത്യൻ വിഭവങ്ങൾ എന്നിവ ഫുഡ് കോർട്ടിൽ ലഭ്യമായിരിക്കും. ആയുർവേദ മസാജ്, തെറാപ്പി, ഹെൽത്ത് കൺസൾട്ടേഷനുകൾ തുടങ്ങിയ വെൽനസ് സേവനങ്ങളും മേളയിൽ ഒരുക്കിയിട്ടുണ്ട്.
കിഡ്സ് റൈഡുകൾ, ഗെയിമുകൾ, മറ്റ് വിനോദ പരിപാടികൾ എന്നിവ കുട്ടികൾക്കായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നു. മെഹന്ദി/ഹെന്ന ആർട്ട്, ആകർഷകമായ സമ്മാനങ്ങൾ ലഭിക്കുന്ന റാഫിൾ നറുക്കെടുപ്പ് എന്നിവയും എക്സ്പോയുടെ മാറ്റുകൂട്ടും.
പുതിയ പള്ളി മന്ദിരത്തിനായുള്ള നിർമാണ പ്രവർത്തനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ എക്സ്പോ സംഘടിപ്പിക്കുന്നത്.
മുഴുവൻ കുടുംബാംഗങ്ങളുമായി ഈ ആഘോഷത്തിൽ പങ്കുചേരാൻ ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ടെസി - 469 222 1602, എസ്തർ - 469 556 0829.
NRI
ഡാളസ്: ടെക്സസിൽ ഡോ. റുബെലിസ് ബൊളീവറിനെയും അഞ്ച് വയസുള്ള മകളെയും ഇമിഗ്രേഷൻ അധികൃതർ കസ്റ്റഡിയിലെടുത്തു. കലിഫോർണിയയിൽ നടക്കാനിരിക്കുന്ന കേസ് സംബന്ധിച്ച കോടതി നടപടികളിൽ പങ്കെടുക്കാൻ യാത്ര ചെയ്യുന്നതിനിടെയാണ് ഇവരെ ഏപ്രിൽ 11ന് ടെക്സസിലെ മക്അലൻ വിമാനത്താവളത്തിൽ വച്ച് പിടികൂടിയത്.
കഴിഞ്ഞ ആഴ്ച മറ്റൊരു വെനിസ്വേലൻ ഡോക്ടറും അറസ്റ്റിലായിരുന്നു. ഡോക്ടറുടെ പക്കൽ 2030 വരെ കാലാവധിയുള്ള ഔദ്യോഗിക ജോലി അനുമതി പത്രം ഉണ്ടായിരുന്നു. എന്നാൽ വെനിസ്വേലയിൽ നിന്നുള്ള രേഖകൾക്ക് സാധുതയില്ലെന്ന് പറഞ്ഞാണ് അധികൃതർ അവരെ തടഞ്ഞുവെച്ചത്.
കസ്റ്റഡിയിലെടുത്ത് 16 മണിക്കൂറിന് ശേഷം മകളെ വിട്ടയച്ചെങ്കിലും ഡോക്ടറെ ഇമിഗ്രേഷൻ ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റി. പത്തുവർഷത്തോളമായി ഡോ. റുബെലിസ് അമേരിക്കയിൽ താമസിച്ചുവരികയാണ്.
ഡോക്ടറുടെ അറസ്റ്റിനെതിരെ മെഡിക്കൽ സമൂഹവും ജനപ്രതിനിധികളും രംഗത്തെത്തിയിട്ടുണ്ട്.അമേരിക്കയിലെ വിവിധ ആശുപത്രികളിൽ നിലവിൽ രണ്ടായിരത്തിലധികം വെനിസ്വേലൻ ഡോക്ടർമാർ ജോലി ചെയ്യുന്നുണ്ട്.
എന്നാൽ ഇവരിൽ 90 ശതമാനത്തിലധികം പേരുടെയും ഇമിഗ്രേഷൻ നടപടികൾ പൂർത്തിയായിട്ടില്ല. കൃത്യമായ രേഖകൾ കൈവശമുണ്ടായിട്ടും ഡോക്ടർമാരെ ഇത്തരത്തിൽ തടഞ്ഞുവയ്ക്കുന്നത് വലിയ ആശങ്കയ്ക്കും പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
NRI
റിച്ചാർഡ്സൺ (ടെക്സസ്): മേയ് രണ്ടിന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തെരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം അവസാനിക്കുന്നു. അവസാന തീയതി ഏപ്രിൽ രണ്ടിനാണ്.
അപേക്ഷകൾ ഏപ്രിൽ രണ്ടിനകം തപാലിൽ അയക്കുകയോ, അന്നേദിവസം പ്രവൃത്തിസമയം അവസാനിക്കുന്നതിന് മുൻപ് നേരിട്ട് കൗണ്ടി രജിസ്ട്രാർ ഓഫീസിൽ എത്തിക്കുകയോ ചെയ്യണം.
അപേക്ഷാ ഫോമുകൾ www.votetexas.gov എന്ന വെബ്സൈറ്റിൽ നിന്നും പ്രിന്റ് ചെയ്യാം. കൂടാതെ റിച്ചാർഡ്സൺ ലൈബ്രറിയിലും ഫോമുകൾ ലഭ്യമാണ്.
പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്ക് വോട്ടർ കാർഡുകൾ തപാൽ വഴി ലഭിക്കും. ഏപ്രിൽ 20 മുതൽ 28 വരെയാണ് മുൻകൂർ വോട്ടിംഗ് സൗകര്യം ഉണ്ടായിരിക്കുക.
International
ടെക്സസ്: അമേരിക്കയിലെ ടെക്സസിലുള്ള പ്രമുഖ എണ്ണ ശുദ്ധീകരണ ശാലയായ വലേറോ പോർട്ട് ആർതർ റിഫൈനറിയിൽ ശക്തമായ സ്ഫോടനം. സ്ഫോടനത്തെത്തുടർന്നു വൻ തീപിടിത്തവും ഉണ്ടായി. ഇന്നു പുലർച്ചെ അഞ്ചോടെയാണു സംഭവം. തീപിടിത്തത്തെത്തുർന്ന് കിലോമീറ്ററുകളോളം കറുത്ത പുകപടലങ്ങൾ ഉയർന്നതു വൻ പരിഭ്രാന്തി പരത്തി. സമീപവാസികളോടു വീടിനുള്ളിൽ തന്നെ കഴിയാൻ പ്രാദേശിക ഭരണകൂടം നിർദേശം നൽകി.
സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾ കുലുങ്ങിയതായും വലിയ തീജ്വാലകൾ ഉയരുന്നതായും ദൃക്സാക്ഷികൾ പറഞ്ഞു. പോർട്ട് ആർതർ ഫയർ ഡിപ്പാർട്ട്മെന്റ് തീയണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. നിലവിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. മുൻകരുതൽ നടപടിയായി ആളുകളെ ഒഴിപ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് അധികൃതർ അറിയിച്ചു.
സ്ഫോടനത്തെത്തുടർന്ന് വിഷവാതകങ്ങൾ പുറന്തള്ളപ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കാൻ വായുനിലവാര പരിശോധന ആരംഭിച്ചിട്ടുണ്ട്. സുരക്ഷാകാരണങ്ങളാൽ റിഫൈനറിക്കു സമീപമുള്ള പ്രധാന പാതകളിലൂടെ ഗതാഗതം നിരോധിച്ചു.
റിഫൈനറിയിലെ ഹീറ്റിംഗ് യൂണിറ്റിലുണ്ടായ തകരാറാകാം സ്ഫോടനത്തിനു കാരണമെന്ന് അധികൃതർ സംശയിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ റിഫൈനറികളിലൊന്നായ പോർട്ട് ആർതർ വലേറോ പ്ലാന്റിൽ പ്രതിദിനം 4.35 ലക്ഷം ബാരൽ ഇന്ധനമാണ് ഉത്പാദിപ്പിക്കുന്നത്. ഈ പ്ലാന്റിലെ പ്രവർത്തനം ദീർഘകാലത്തേക്കു തടസപ്പെട്ടാൽ മേഖലയിലെ ഇന്ധന വിതരണത്തെ ബാധിക്കും.
NRI
ടെക്സസ്: വാക്കോയിൽ ഐ-35 ഹൈവേയിൽ നടത്തിയ പരിശോധനയിൽ 500 പൗണ്ടിലധികം (ഏകദേശം 227 കിലോ) ലഹരിമരുന്ന് (480 പൗണ്ട് മെത്താംഫെറ്റാമൈൻ 40 പൗണ്ട് ബ്ലാക്ക് ടാർ ഹെറോയിൻ) ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി പിടികൂടി.
വ്യാഴാഴ്ച പുലർച്ചെ 2.30ന് ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് ഒരു വാഹനം തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
പരിശോധനയ്ക്കിടെ പോലീസ് നായ ലഹരിമരുന്നിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതാണ് വലിയ വേട്ടയ്ക്ക് വഴിയൊരുക്കിയത്.
NRI
കലിഫോർണിയ: സൗന്ദര്യവർധക ചികിത്സയ്ക്കായി പോയപ്പോൾ തന്റെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ ചുട്ടുപൊള്ളുന്ന കാറിനുള്ളിൽ ഉപേക്ഷിച്ചതിനെത്തുടർന്ന് ഒരു വയസുകാരൻ മരിച്ച സംഭവത്തിൽ കലിഫോർണിയ സ്വദേശിനിയായ മായ ഹെർണാണ്ടസിന് 15 വർഷം തടവ് ശിക്ഷ വിധിച്ചു.
2025 ജൂണിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നും രണ്ടും വയസുള്ള മക്കളെ കാറിനുള്ളിലിരുത്തി മായ ഒരു മെഡിക്കൽ സ്പായിലേക്ക് പോയി. എസി ഓൺ ചെയ്ത് കാർ ലോക്ക് ചെയ്ത ശേഷമാണ് അവർ പോയതെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞ് എൻജിൻ തനിയെ ഓഫ് ആയതോടെ കാറിനുള്ളിലെ താപനില കുത്തനെ ഉയർന്നു.
ഏകദേശം രണ്ട് മണിക്കൂറോളം കുട്ടികൾ കാറിനുള്ളിൽ കുടുങ്ങി. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഒരു വയസുകാരൻ അമിലിയോ ഗ്വിറ്ററസ് മരിച്ചിരുന്നു. കുട്ടിയുടെ ശരീരതാപനില 107 ഡിഗ്രി ഫാരൻഹീറ്റിൽ (41.6°C) എത്തിയിരുന്നു.
രണ്ടാം ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയിരുന്നെങ്കിലും, പിന്നീട് നടന്ന ഒത്തുതീർപ്പ് പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യ സമ്മതിച്ചതിനെത്തുടർന്നാണ് 15 വർഷത്തെ ശിക്ഷ കോടതി വിധിച്ചത്.
NRI
ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥയായി സ്റ്റേറ്റ് റപ്രസെന്ററ്റീവ് ജിന ഹിനോജോസയും ഏറ്റുമുട്ടും. ചൊവ്വാഴ്ച നടന്ന പ്രൈമറി തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെയാണ് ഇരുവർക്കും തങ്ങളുടെ പാർട്ടികളുടെ നാമനിർദേശം ലഭിച്ചത്.
തന്നെ വെല്ലുവിളിച്ച 10 സ്ഥാനാർഥികളെയും പിന്നിലാക്കി 82.5 ശതമാനം വോട്ടുകൾ നേടിയാണ് ഗ്രിഗ് ആബട്ട് വിജയിച്ചത്. നവംബറിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ടെക്സസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിക്കുന്ന ഗവർണറായി ആബട്ട് മാറും.
ഡെമോക്രാറ്റിക് പ്രൈമറിയിൽ എട്ട് എതിരാളികളെ പരാജയപ്പെടുത്തി 60 ശതമാനം വോട്ടുകളോടെയാണ് ജിന ഹിനോജോസ വിജയം ഉറപ്പിച്ചത്. 1995-ന് ശേഷം ടെക്സസിൽ ഒരു ഡെമോക്രാറ്റിക് ഗവർണർ എന്ന ലക്ഷ്യവുമായാണ് ഹിനോജോസ മത്സരരംഗത്തുള്ളത്.
വസ്തു നികുതി കുറയ്ക്കുക, അതിർത്തി സുരക്ഷ ഉറപ്പാക്കുക എന്നിവയാണ് ആബട്ടിന്റെ പ്രധാന ലക്ഷ്യങ്ങൾ. എന്നാൽ എല്ലാവർക്കും പ്രാപ്യമായ ആരോഗ്യരക്ഷ, ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്നിവയിലാണ് ഹിനോജോസ ഊന്നൽ നൽകുന്നത്.
നവംബർ മൂന്നിനാണ് ടെക്സസ് ഗവർണർ പദവിയിലേക്കുള്ള നിർണായകമായ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.
NRI
ടെക്സസ്: ചൊവ്വാഴ്ച ടെക്സസിൽ സംയുക്ത പ്രൈമറി തെരഞ്ഞെടുപ്പ് നടക്കുന്നു. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനാണ് പ്രൈമറി വോട്ടെടുപ്പ് നടത്തുന്നത്.
രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ വോട്ട് രേഖപ്പെടുത്താം. ടെക്സസിൽ വോട്ടർമാർക്ക് ഏതെങ്കിലും പാർട്ടിയിൽ അംഗത്വം വേണമെന്ന് നിർബന്ധമില്ല. എന്നാൽ ഒരു വർഷം ഒരു പാർട്ടിയുടെ പ്രൈമറിയിൽ മാത്രമേ വോട്ട് ചെയ്യാവൂ എന്ന നിബന്ധനയുണ്ട്.
സ്ഥാനാർത്ഥിക്ക് 50 ശതമാനത്തിലധികം വോട്ട് ലഭിച്ചാൽ വിജയിയായി പ്രഖ്യാപിക്കും. ആർക്കും ഭൂരിപക്ഷം ലഭിക്കാത്ത പക്ഷം ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച ആദ്യ രണ്ട് സ്ഥാനാർഥികൾ തമ്മിൽ വീണ്ടും മത്സരം നടക്കും.
ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികൾക്കായി പ്രത്യേകം ബാലറ്റുകളാണ് ഉള്ളത്. നിങ്ങളുടെ പ്രിസിങ്ക്റ്റുകൾ അനുസരിച്ചുള്ള സാമ്പിൾ ബാലറ്റുകൾ പരിശോധിക്കാവുന്നതാണ്. ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും വോട്ട് ചെയ്യാൻ പ്രത്യേക സഹായങ്ങളും ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ബാറിന് പുറത്ത് നടന്ന വെടിവയ്പിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിനി ഉൾപ്പടെ മൂന്നുപേർ കൊല്ലപ്പെട്ടു. ഓസ്റ്റിനിലെ ടെക്സസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയായ സവിത ഷാന്‍(21) ആണ് കൊല്ലപ്പെട്ട ഇന്ത്യൻ വംശജ.
ആക്രമണം നടത്തിയ സെനഗലില്‍ നിന്നുള്ള എന്‍ഡിയാഗ ഡയഗ്നെ(53) എന്നയാളെ സംഭവസ്ഥലത്ത് വച്ച് തന്നെ പോലീസ് വെടിവെച്ചു കൊന്നു. ബാക്ക്യാര്‍ഡ് ബിയര്‍ ഗാര്‍ഡനില്‍ പുലര്‍ച്ചെ 1.59ഓടെയാണ് വെടിവയ്പ്പ് നടന്നത്.
പ്രതി ആദ്യം ഒരു എസ്യുവിയില് നിന്ന് വെടിയുതിര്‍ത്ത ശേഷം വാഹനത്തില്‍ നിന്ന് റൈഫിള്‍ കാണിച്ച് പുറത്തുകടക്കുകയായിരുന്നു. ഇതിനിടയിലാണ് അക്രമിയെയും പോലീസ് വെടിവച്ച് കൊലപ്പെടുത്തിയത്.
സംഭവസ്ഥലത്തു നിന്നും പ്രതിയുടെ വീട്ടില്‍ നിന്നും ഇറാനിയന്‍ പതാകയും തീവ്രവാദ സ്വഭാവമുള്ള ചില രേഖകളും കണ്ടെടുത്തിട്ടുണ്ട്. ആക്രമണത്തിൽ 14പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ ഭൂരിഭാഗവും വിദ്യാർഥികളാണ്.
NRI
ഹൂസ്റ്റൺ: ടെക്സസിലെ കാറ്റി മേഖലയിൽ വീടിനോട് ചേർന്നുള്ള സ്വിമ്മിംഗ് പൂളിൽ വീണ് രണ്ട് പെൺകുഞ്ഞുങ്ങൾ മരിച്ചു. ബുധനാഴ്ച രാവിലെയാണ് രണ്ട് വയസും മൂന്ന് വയസും പ്രായമുള്ള സഹോദരിമാരെ സ്വിമ്മിംഗ് പൂളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്.
രാവിലെ 11.30 ഓടെ ഗ്രീക്ക് എഡ്ജ് കോർട്ടിലെ വീടിന് പിന്നിലുള്ള പൂളിലാണ് അപകടം നടന്നത്. കുട്ടികൾ അവരുടെ അമ്മയ്ക്കും മുത്തശ്ശിമാർക്കും ഒപ്പമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.
സാധനങ്ങൾ വാങ്ങാൻ പുറത്തുപോയി തിരിച്ചെത്തിയ മുത്തശ്ശിയാണ് കുട്ടികൾ വെള്ളത്തിൽ കിടക്കുന്നത് ആദ്യം കണ്ടത്. ഈ സമയം കുട്ടികളുടെ അമ്മയും മുത്തച്ഛനും വീടിനുള്ളിൽ ഉറങ്ങുകയായിരുന്നു.
മുത്തശ്ശിയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളും പോലീസും ചേർന്ന് ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകി. ഹെലികോപ്റ്റർ മാർഗം കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഹാരിസ് കൗണ്ടി ഷെരീഫ് എഡ് ഗോൺസാലസ് സംഭവം സ്ഥിരീകരിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപകാലത്ത് ഹൂസ്റ്റൺ മേഖലയിൽ കുട്ടികൾ വെള്ളത്തിൽ വീണുള്ള അപകടങ്ങൾ വർദ്ധിക്കുന്നത് അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്.
International
ന്യൂയോർക്ക്: അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തു നടന്ന പ്രത്യേക തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയെ ഞെട്ടിച്ച് ഡെമോക്രാറ്റുകൾക്ക് അട്ടിമറി വിജയം.
റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉറച്ച കോട്ടയായിരുന്ന ഡാളസിനടുത്ത ടാറന്റ് കൗണ്ടിയിലെ സ്റ്റേറ്റ് സെനറ്റ് സീറ്റിലാണ് ഡെമോക്രാറ്റ് സ്ഥാനാർഥി ടെയ്ലർ റെഹ്മെറ്റ് വിജയിച്ചത്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ട് പിന്തുണച്ച ലെയ്ഗ് വാംബ്സ്ഗാൻസിനെയാണ് റെഹ്മെറ്റ് പരാജയപ്പെടുത്തിയത്.
2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് 17 പോയിന്റുകൾക്ക് വിജയിച്ച മണ്ഡലത്തിലാണ് ഈ അപ്രതീക്ഷിത മാറ്റം സംഭവിച്ചിരിക്കുന്നത്. ഈ വിജയം റിപ്പബ്ലിക്കൻ പാർട്ടിക്കുള്ള ഒരു മുന്നറിയിപ്പാണെന്ന് രാഷ്ട്രീയനിരീക്ഷകർ വിലയിരുത്തുന്നു. ഈ വർഷം നവംബറിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി ലഭിച്ച ഫലം ഡെമോക്രാറ്റിക് പാർട്ടിക്ക് വലിയ ആവേശം നൽകിയിരിക്കുകയാണ്.
ഇതോടൊപ്പം ടെക്സസിലെ 18-ാം കോൺഗ്രഷണൽ ഡിസ്ട്രിക്ടിൽ നടന്ന തെരഞ്ഞെടുപ്പിലും ഡെമോക്രാറ്റ് സ്ഥാനാർഥി ക്രിസ്റ്റ്യൻ മെനഫി മികച്ച വിജയം നേടി. ഇതോടെ യുഎസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ്സിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഭൂരിപക്ഷം വീണ്ടും കുറഞ്ഞു. നിലവിൽ 218 സീറ്റുകൾ മാത്രമാണ് ഹൗസിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളത്.
International
ന്യൂയോർക്ക്: കനത്ത മഞ്ഞുവീഴ്ചയിലും ശക്തമായ ശീതക്കാറ്റിലും മരവിച്ച് അമേരിക്ക. ഇതുവരെ 42 പേർക്ക് ജീവൻ നഷ്ടമായി. പലപ്രദേശങ്ങളിലും വൈദ്യുതിബന്ധം വിഛേദിക്കപ്പെടുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു.
ടെക്സാസിലെ ഫന്നിൻ കൗണ്ടിയിൽ മൂന്ന് സഹോദരങ്ങൾ മഞ്ഞ് മൂടി കുളത്തിൽ വീണു മരിച്ചു.
പെൻസിൽവേനിയയിലെ ലെഹി കൗണ്ടിയിൽ, മഞ്ഞ് നീക്കം ചെയ്യുന്നതിനിടെ മൂന്ന് പേർ മരിച്ചതായും റിപ്പോർട്ടുണ്ട്. ഹൃദ്രോഗമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉള്ള വ്യക്തികൾ മഞ്ഞ് നീക്കം ചെയ്യുമ്പോൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.
NRI
ടെക്സസ്: ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു.
കുളത്തിന് മുകളിൽ ഐസ് കട്ടപിടിച്ചത് ശ്രദ്ധിക്കാതെ അതിലൂടെ നടക്കാൻ ശ്രമിക്കവെ ഐസ് പാളി തകരുകയും കുട്ടികൾ വെള്ളത്തിൽ വീഴുകയുമായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ഐസ് മൂടിക്കിടക്കുന്ന ജലാശയങ്ങൾക്കും കുളങ്ങൾക്കും അരികിൽ പോകരുതെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.
പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായതും ഗതാഗതം തടസപ്പെട്ടതും ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
NRI
ഓസ്റ്റിൻ: ടെക്സസ് സംസ്ഥാനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത ശൈത്യവും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് ഗവർണർ ഗ്രെഗ് ആബട്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതൽ അതിശൈത്യം ആരംഭിക്കുമെന്നാണ് പ്രവചനം.
വടക്ക്, വടക്കുപടിഞ്ഞാറൻ ടെക്സസ് മേഖലകളിലായിരിക്കും ശൈത്യം ഏറ്റവും കൂടുതൽ ബാധിക്കുക. തെക്കുകിഴക്കൻ ടെക്സസിൽ ശനിയാഴ്ചയോടെ ഇതിന്റെ ഫലങ്ങൾ കണ്ടുതുടങ്ങും.
ടെക്സസ് ഡിവിഷൻ ഓഫ് എമർജൻസി മാനേജ്മെന്റിനോടും നാഷനൽ ഗാർഡിനോടും സജ്ജമായിരിക്കാൻ ഗവർണർ നിർദേശിച്ചു. ഗതാഗതം, ആരോഗ്യം, പൊതുമരാമത്ത് തുടങ്ങി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് സുരക്ഷാ നടപടികൾ സ്വീകരിക്കുന്നത്.
യാത്രയ്ക്ക് മുൻപായി "DriveTexas.org' വഴി റോഡ് സാഹചര്യങ്ങൾ പരിശോധിക്കണമെന്നും തണുപ്പിനെ പ്രതിരോധിക്കാൻ സർക്കാർ ഒരുക്കിയിട്ടുള്ള വാമിംഗി സെന്ററുകൾ പ്രയോജനപ്പെടുത്തണമെന്നും ഗവർണർ അഭ്യർഥിച്ചു.
വൈദ്യുതി വിതരണത്തിൽ തടസമുണ്ടാകില്ലെന്ന് എർക്കോട്ട് ഉറപ്പുനൽകിയിട്ടുണ്ട്.
NRI
ഡെന്റൺ കൗണ്ടി: ടെക്സസിലെ ഡെന്റൺ കൗണ്ടിയിൽ ചരിത്രത്തിലാദ്യമായി വെസ്റ്റേൺ ഡയമണ്ട്ബാക്ക് റാറ്റിൽസ്നേക്ക് ഇനത്തിൽപ്പെട്ട വിഷപ്പാമ്പിനെ കണ്ടെത്തി. മേഖലയിൽ ഈ പാമ്പിന്റെ സാന്നിധ്യം ഔദ്യോഗികമായി രേഖപ്പെടുത്തുന്നത് ഇതാദ്യമായാണ്.
ആർഗൈലിലെ ഒരു വീടിന്റെ ഗാരേജിലാണ് പാമ്പിനെ കണ്ടത്. വന്യജീവികളെ കൈകാര്യം ചെയ്യുന്ന റോബ് ബോൾസ് എന്ന വിദഗ്ധനാണ് മൂന്നര അടി നീളമുള്ള പാമ്പിനെ പിടികൂടിയത്.
സാധാരണയായി കാണപ്പെടുന്ന ഉപദ്രവകാരിയല്ലാത്ത ബുൾസ്നേക്ക് ആയിരിക്കുമെന്നാണ് അദ്ദേഹം ആദ്യം കരുതിയതെങ്കിലും പരിശോധനയിൽ ഇത് അപകടകാരിയായ റാറ്റിൽസ്നേക്ക് ആണെന്ന് തെളിഞ്ഞു.
പാമ്പിനെ പിന്നീട് യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ ആർലിംഗ്ടൺ റിസർച്ച് സെന്ററിലേക്ക് പഠനത്തിനായി മാറ്റി. ടെക്സസിലെ ഏറ്റവും അപകടകാരിയായ പാമ്പുകളിൽ ഒന്നായാണ് വെസ്റ്റേൺ ഡയമണ്ട്ബാക്ക് റാറ്റിൽസ്നേക്ക് അറിയപ്പെടുന്നത്.
തണുപ്പ് കാലമായതിനാൽ അഭയം തേടിയാകാം പാമ്പ് ഗാരേജിൽ എത്തിയതെന്ന് ശാസ്ത്രജ്ഞനായ ഗ്രെഗ് പാൻഡെലി പറഞ്ഞു.
NRI
ഹാരിസ് കൗണ്ടി: അമേരിക്കയിലെ ഹാരിസ് കൗണ്ടിയിലുള്ള കാറ്റി മേഖലയിൽ ദമ്പതികളെ വീടിനുള്ളിൽ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.
ദമ്പതികളുടെ മക്കളാണ് വെടിയൊച്ച കേട്ട് പോലീസിനെ വിവരമറിയിച്ചത്. വീടിന്റെ രണ്ട് ഭാഗങ്ങളിലായാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് ഇവരുടെ രണ്ട് മുതിർന്ന മക്കളും ഏഴ് വയസ്സുള്ള വളർത്തു മകളും വീട്ടിലുണ്ടായിരുന്നു.
വീട്ടിലേക്ക് ആരെങ്കിലും അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.
NRI
ടെക്സസ്: കാരൾട്ടണിൽ യുവാവിനെ കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെ 16 വയസുകാരൻ വെടിയേറ്റു മരിച്ചു. ഈ മാസം അഞ്ചിന് വൈകുന്നേരമായിരുന്നു സംഭവം.
അഞ്ച് കൗമാരക്കാർ അടങ്ങുന്ന സംഘം ലഹരിമരുന്ന് ഇടപാടിനെന്ന വ്യാജേന 20 വയസുകാരനായ യുവാവിനെ കാണാൻ എത്തി. എന്നാൽ യുവാവിനെ തോക്കുചൂണ്ടി കൊള്ളയടിക്കാനായിരുന്നു ഇവരുടെ പദ്ധതി എന്ന് പോലീസ് പറഞ്ഞു.
സംഘത്തിലെ 16 വയസുകാരൻ തോക്ക് പുറത്തെടുത്തതോടെ 20 വയസുകാരൻ സ്വയരക്ഷയ്ക്കായി തിരികെ വെടിവയ്ക്കുകയായിരുന്നു. വെടിയേറ്റ കൗമാരക്കാരൻ ആശുപത്രിയിൽ വച്ച് മരിച്ചു.
ഒപ്പമുണ്ടായിരുന്ന മറ്റ് നാല് കൗമാരക്കാർക്കെതിരേ പോലീസ് കവർച്ചാക്കുറ്റം ചുമത്തി. സ്വയരക്ഷയ്ക്കായി വെടിവച്ച 20 വയസുകാരനെതിരേ നിലവിൽ കേസുകളൊന്നും എടുത്തിട്ടില്ല.
NRI
ടെക്സസ്: ലീഗ് സിറ്റി മലയാളി സമാജത്തിന്റെ (എൽസിഎംഎസ്) പത്താം വാർഷികാഘോഷങ്ങൾക്ക് ആവേശകരമായ തുടക്കം. ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി വെബ്സ്റ്ററിലെ ഹെറിറ്റേജ് പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച് ഗ്രൗണ്ടിൽ അരങ്ങേറിയ "വിന്റർ ബെൽസ് 2025' ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
ക്രിക്കറ്റ് താരം ശിവനാരായണൻ ചന്ദർപോൾ മുഖ്യ അതിഥിയായി സമാജത്തിന്റെ പത്താം വാർഷികാഘോഷങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കായിക - നിയമ രംഗത്തെ പ്രമുഖരായ പത്മശ്രീ ഷൈനി വിൽസൺ, അർജുന അവാർഡ് ജേതാവ് വിൽസൺ ചെറിയാൻ, പ്രമുഖ നിയമവിദഗ്ധൻ ജോസ് ഏബ്രഹാം എന്നിവരും വിശിഷ്ട അതിഥികളായി വേദി പങ്കിട്ടു.
"തട്ടുകട തെരുവ്' ജനസാഗരത്തെ ആകർഷിച്ചു. നൂറിലധികം തനത് കേരളീയ വിഭവങ്ങൾ തത്സമയം തയ്യാറാക്കി നൽകി. റീവ റെജി, ജെഫിൻ മാത്യു, ഡാനി ജോസ് എന്നിവരുടെ ഇൻസ്ട്രമെന്റൽ മ്യൂസിക്കും, ലക്ഷ്മി മെസ്മിൻ, രശ്മി നായർ, ജസ്റ്റിൻ തോമസ് എന്നിവർ നയിച്ച 'വിന്റർ മെലഡി' ഗാനനിശയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ രോഗിയുമായി വന്ന മെക്സിക്കന്‍ നാവിക സേനയുടെ വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തിൽ രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ടെക്സസിലെ ഗാല്‍വെസ്റ്റണ്‍ ബേയിലാണ് അപകടമുണ്ടായത്. വിമാനത്തില്‍ എട്ടു പേരായിരുന്നു ഉണ്ടായിരുന്നത്. ഇവരിൽ രണ്ട് പേരെ ജീവനോടെ കണ്ടെടുത്തു. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.
നാല് നാവികസേന ജീവനക്കാരും മറ്റു നാലു പൗരന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് മെക്സിക്കന്‍ നാവികസേന സ്ഥിരീകരിച്ചു. പൊള്ളലേറ്റ രോഗികളെ കൊണ്ടുവന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3:17ഓടെയാണ് അപകടമുണ്ടായത്. ഫ്ളൈറ്റ് റാഡാര്‍ 24 ല്‍ നിന്നുള്ള ഡാറ്റ പ്രകാരം, മെക്സിക്കന്‍ സംസ്ഥാനമായ യുകാറ്റന്റെ തലസ്ഥാനമായ മെറിഡയില്‍ നിന്ന് പറന്നുയര്‍ന്ന ഇരട്ട ടര്‍ബോ വിമാനമായ വിമാനംഗാല്‍വെസ്റ്റണ്‍ സ്കോള്‍സ് അന്താരാഷ്ട്ര വിമാന ത്താവളത്തിലേക്ക് പോകുകയായിരുന്നു.
പൊള്ളലേറ്റവരെ ചികിത്സയ്ക്കായി കൊണ്ടുപോകുന്ന മെക്സിക്കൻ സന്നദ്ധ സംഘടനയായ മിച്ചൗ ആൻഡ് മൗ ഫൗണ്ടേഷന്റെ മെഡിക്കൽ മിഷന്റെ ഭാഗമായിരുന്നു ഈ വിമാനം.
NRI
ഡാളസ്: മുട്ടം ചാങ്ങോത്ത് വടക്കേതിൽ പരേതനായ സി.എം. ചെറിയാന്റെ ഭാര്യ ഏലിയാമ്മ ചെറിയാൻ (ചിന്നമ്മ, 87) ഡാളസ് ടെക്സസിൽ അന്തരിച്ചു. പരേത തുമ്പമൺ പെരുംമ്പലത്ത് കിഴക്കതിൽ കുടുംബാംഗം.
മക്കൾ: സണ്ണി ചെറിയാൻ (തുമ്പമൺ), സോമി ലൂക്കോസ് (ഡാളസ്). മരുമക്കൾ: മിനി സണ്ണി (തുമ്പമൺ), യോഹന്നാൻ ലുക്കോസ് (ബേബിക്കുട്ടി, ഡാളസ്).
പൊതുദർശനം വ്യാഴാഴ്ച വൈകുന്നേരം 6.30 മുതൽ ഒമ്പത് വരെ ഷാരോൺ ഫെലോഷിപ് ചർച്ചിൽ (940 Barnes Bridge Rd, Mesquite TX 75150).
സംസ്കാര ശുശ്രൂഷ വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഷാരോൺ ചർച്ചിൽ ആരംഭിച്ച് 12.30ന് ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോം & മെമ്മോറിയൽ ഗാർഡനിൽ (500 US - 80, Sunnyvale TX 75182).
കൂടുതൽ വിവരങ്ങൾക്ക്: യോഹന്നാൻ ലുക്കോസ് - 214 755 1026, സാമുവൽ പനവേലി - 214 435 0124.
NRI
ടെക്സസ്: ഭവനരഹിതർക്ക് സൗജന്യ ഭവനനിർമാണ പദ്ധതിയുടെ ആദ്യ ഗഡു ഓർമ വില്ലേജിനു കൈമാറി. കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഭവനരഹിതർക്ക് വീടുകൾ വച്ചുനൽകുന്ന പദ്ധതി ഈ വർഷമാണ് ലീഗ് സിറ്റി മലയാളി സമാജം തുടക്കം കുറിച്ചത്.
പദ്ധതിയുടെ ആരംഭമായി കൊല്ലം ജില്ലയിലെ ഓർമ വില്ലേജിൽ ആദ്യ ഭവനത്തിന്റെ നിർമാണം ഏകദേശം പൂർണമാക്കുകയും ഇതുവരെയുള്ള നിർമാണതുക ഓർമ വില്ലേജിന് വേണ്ടി ജോസ് പുന്നൂസിന് കൈമാറുകയും ചെയ്തു.
ഭവന നിർമാണ പ്രവർത്തനങ്ങൾ സംഘടനാ വൈസ് പ്രസിഡന്റ് സോജൻ ജോർജ് നേരിട്ട് സന്ദർശിച്ചു വിലയിരുത്തി. ലീഗ് സിറ്റി മലയാളി സമാജത്തിലെ അംഗങ്ങളിൽ നിന്നുമാണ് ഇതിനുള്ള തുക കണ്ടെത്തിയത്.
മുൻ വർഷങ്ങളിൽ ഒട്ടേറെപ്പേർക്ക് ചികിത്സാ സഹായങ്ങൾ, അതുപോലെ കേരളത്തിൽ ജല പ്രളയം ഉണ്ടായപ്പോൾ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു വലിയ സംഭാവന എന്നിങ്ങനെയുള്ള പ്രവർത്തികൾ ചെയ്ത് സംഘടന കേരളത്തോടൊപ്പം ഉണ്ട് എന്ന് തെളിയിക്കുകയുണ്ടായി.
ഇനിയും കൂടുതൽ വീടുകൾ വരും വർഷങ്ങളിലും നിർമിച്ചു നൽകണമെന്നാണ് സംഘടനയുടെ ആഗ്രഹമെന്ന് പ്രസിഡന്റ് ബിനീഷ് ജോസഫ് അറിയിച്ചു. സെക്രട്ടറി ഡോ.രാജ്കുമാർ മേനോൻ പരിപാടികൾക്ക് നേതൃത്വം നൽകി.
കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് - ബിനീഷ് ജോസഫ് 409 256 0873, സെക്രട്ടറി - ഡോ.രാജ്കുമാർ മേനോൻ 262 744 0452.
NRI
ഓസ്റ്റിൻ: ടെക്സസ് പാർക്സ് ആൻഡ് വൈൽഡ്ലൈഫ് വിഭാഗം നവംബർ രണ്ടിന് ടെക്സസ് സ്റ്റേറ്റ് പാർക്സ് ഡേ ആയി ആചരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 89 സ്റ്റേറ്റ് പാർക്കുകളിലും പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് പ്രഖ്യാപിച്ച
ഈ ദിനത്തിൽ വന്യജീവി നിരീക്ഷണം, നടപ്പ്, സൈക്കിൾ യാത്ര, നീന്തൽ, പാഡിൽബോർഡിംഗ്, ഫോട്ടോഗ്രഫി തുടങ്ങിയ സാധാരണ ദിവസംഉപയോഗ പ്രവർത്തനങ്ങൾ പൂർണ്ണമായും സൗജന്യമായിരിക്കും. എങ്കിലും, ക്യാംപിങ് പോലെയുള്ള പ്രത്യേക പരിപാടികൾ എന്നിവയ്ക്ക് സാധാരണ ഫീസ് ബാധകമായിരിക്കും.
പാർക്കുകളിലെ പ്രധാന ദിനപരിപാടികളിൽ ബേഡ് വാച്ചിംഗ് ഹൈക്ക് (Brazos Bend State Park), ഫ്രോഗ് പോണ്ട് ഫ്രോളിക്(Enchanted Rock), മിഷൻ ഹിസ്റ്ററി ടൂർ (Goliad State Park), ഡൈനോസർ വാലി ഹൈക്ക്, ഡേ ഓഫ് ദ ഡെഡ് ആഘോഷം (Lake Bob Sandlin) തുടങ്ങിയവ ഉൾപ്പെടും.
പാർക്കുകൾ സാധാരണ ദിവസങ്ങളിലേതുപോലെ പ്രവർത്തിക്കുമെങ്കിലും ക്യാപാസിറ്റി പരിധി ഉള്ളതിനാൽ തിരക്ക് ഒഴിവാക്കാൻ സന്ദർശകർ മുൻകൂട്ടി റിസർവേഷൻ ചെയ്യുന്നതിന് അധികൃതർ ശുപാർശ ചെയ്യുന്നു.
കൂടാതെ, വെറ്ററൻസ് ഡേ (നവംബർ 11) മുന്നോടിയായി, മുൻ സൈനികർക്കും നിലവിൽ സൈനിക സേവനം നടത്തുന്നവർക്കും ഗോൾഡ് സ്റ്റാർ കുടുംബങ്ങൾക്കും സൗജന്യ പാർക്ലാൻഡ് പാസ്പോർട്ട് ലഭ്യമാണെന്നും അധികൃതർ അറിയിച്ചു.
NRI
വാഷിംഗ്ടൺ ഡിസി: ടെക്സസിലെ ഓസ്റ്റിനിൽ നടന്ന വെടിവയ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ടാർഗെറ്റ് സ്റ്റോറിന്റെ പാർക്കിംഗ് സ്ഥലത്താണ് വെടിവയ്പുണ്ടായത്.
പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ കാർ മോഷ്ടിച്ച് രക്ഷപെടാൻ ശ്രമിച്ച ഇയാളെ സൗത്ത് ഓസ്റ്റിനിൽ വച്ച് പോലീസ് സാഹസികമായിയാണ് പിടികൂടിയത്.
30 വയസ് പ്രായമുള്ള ആളാണ് പിടിയിലായതെന്നും ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സംശയമുണ്ടെന്നും ഓസ്റ്റിൻ പോലീസ് മേധാവി ലിസ ഡേവിസ് പറഞ്ഞു.
International
ടെക്സാസ്: അമേരിക്കയിലെ ടെക്സാസിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 24 പേർ മരിച്ചു. സമ്മർ ക്യാമ്പിനെത്തിയ 25 പെൺകുട്ടികൾ ഉൾപ്പടെ നിരവധി പേരെ കാണാതായി.
വെള്ളിയാഴ്ച വൈകിട്ടോടെ പെയ്ത കനത്ത മഴയിൽ ടെക്സാസിലെ കെർ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഗ്വാഡൽപെ നദി കരകവിഞ്ഞൊഴുകിയതാണ് ദുരന്തത്തിന് കാരണമായത്. ടെക്സാസിലെ സാൻ അന്റോണിയോയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലാണ് കനത്ത പ്രളയം ഉണ്ടായത്.
ഇതുവരെ 24 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. പലരുടെയും മൃതദേഹങ്ങൾ വാഹനങ്ങൾക്കുള്ളിൽ കുടുങ്ങികിടക്കുന്ന നിലയിലായിരുന്നു. നിരവധി വീടുകളും മരങ്ങളും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
237 പേരെ രക്ഷപ്പെടുത്തി. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഏകദേശം 500 രക്ഷാപ്രവർത്തകരെയും 14 ഹെലികോപ്റ്ററുകളും നീന്തൽ വിദഗ്ധരും അടക്കമുള്ളവരെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്.