National
തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത തന്ത്രി കണ്ഠര് രാജീവര് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഐസിയുവിൽ നിരീക്ഷണത്തിൽ തുടരുന്നു.
മെഡിസിൻ കാർഡിയോളജി വിഭാഗം ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്നാണ് ഐസിയുവിലേക്ക് മാറ്റിയത്. ശനിയാഴ്ച രാവിലെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ വച്ച് ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്നാണ് തന്ത്രിയെ ആശുപത്രിയിൽ എത്തിച്ചത്.
ആദ്യം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക പരിശോധനകൾ നടത്തിയതിന് ശേഷം വിദഗ്ദ പരിശോധനക്കായി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം, തന്ത്രിയെ ശബരിമലയിലെ ദ്വാരപാലക ശിൽപ പാളികള്‍ കടത്തിയ കേസിലും എസ്ഐടി പ്രതിചേർക്കും. സ്വർണ പാളി ചെമ്പാക്കി മാറ്റിയ മഹസറിലും ഒപ്പിട്ടത് വഴി തന്ത്രിക്കും ഗൂഡാലോചനയിൽ പങ്കുണ്ടെന്നാണ് എസ്ഐടി പറയുന്നത്.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണസംഘം രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിലും തന്ത്രി കണ്ഠര് രാജീവരെ പ്രതി ചേർക്കും.
കഴിഞ്ഞ ദിവസം ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കടത്താൻ സഹായിച്ചെന്ന കേസിലാണ് തന്ത്രിയെ എസ്ഐടി അറസ്റ്റ് ചെയ്തത്. സ്വർണപ്പാളി കേസിലും തന്ത്രിയെ ഉടൻ പ്രതി ചേർക്കും.
തന്ത്രി കണ്ഠര് രാജീവർക്കെതിരേ ചുമത്തിയിരിക്കുന്നത് ജീവപര്യന്തം കഠിനതടവു വരെ കിട്ടാവുന്ന ഗൗരവതരമായ വകുപ്പുകളാണ്. തന്ത്രിയെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പ്രത്യേക അന്വേഷണസംഘം അടുത്ത ദിവസം കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
കഴിഞ്ഞ ദിവസം കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്ത തന്ത്രിയെ പൂജപ്പുര സ്പെഷൽ സബ് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. ഗൂഢാലോചന, അനധികൃത സ്വത്ത് സന്പാദനം, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസവഞ്ചന ഉൾപ്പെടെയുള്ള നിർണായക വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറും ശബരിമലയിലെ ദേവസ്വം ജീവനക്കാരും നൽകിയ മൊഴികളാണ് തന്ത്രിക്കു കുരുക്കായത്.
2004 മുതൽ ഉണ്ണികൃഷ്ണൻ പോറ്റിയും തന്ത്രിയും തമ്മിൽ ബന്ധമുണ്ടെന്നും പോറ്റിയെ ബംഗളൂരുവിലെ ക്ഷേത്രത്തിൽ മേൽശാന്തിയാക്കിയത് തന്ത്രിയാണെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തൽ. 2019 മേയിൽ പോറ്റി കട്ടിളപ്പാളി കടത്തിയപ്പോൾ തന്ത്രിയുടെ മൗനാനുവാദം ഉണ്ടായിരുന്നു. ആ സമയത്തും തന്ത്രി സന്നിധാനത്ത് പൂജ ചെയ്തിരുന്നു.
കട്ടിളപ്പാളി ശ്രീകോവിലിൽ ഇല്ലായിരുന്നുവെന്ന് അദ്ദേഹത്തിനറിയാമായിരുന്നിട്ടും ബന്ധപ്പെട്ടവർക്ക് പരാതി നൽകിയില്ലെന്നാണ് എസ്ഐടി കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
തന്ത്രിയെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്കു കൊണ്ടുപോയപ്പോഴും കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, താൻ നിരപരാധിയാണെന്നാണ് തന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചത്.
അതേസമയം ശബരിമലയിൽ നിന്നു സ്വർണം കവർച്ച ചെയ്തതിന്റെ ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണെന്നാണ് തന്ത്രിയുടെ അഭിഭാഷകൻ വാദിക്കുന്നത്. തന്ത്രി ആചാരലംഘനം നടത്തിയെന്ന കുറ്റം നിലനിൽക്കില്ലെന്നും അന്വേഷണം അട്ടിമറിക്കാൻ ഗൂഢാലോചനയുണ്ടെന്നും തന്ത്രിയുടെ അഭിഭാഷകൻ ആരോപിച്ചു.
Kerala
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ സമ്മര്‍ദത്തിലായ സിപിഎം തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റിലൂടെ മുഖംരക്ഷിക്കാന്‍ ശ്രമിക്കുന്നു. പൊതുവെ സൗമ്യനും ശബരിമലയുമായി ബന്ധപ്പെട്ട താന്ത്രിക കാര്യങ്ങളില്‍ കര്‍ക്കശക്കാരനുമായിരുന്നു കണ്ഠര് രാജീവര്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു യുവതീപ്രവേശന വിഷയത്തില്‍ കര്‍ശന നിലപാടെടുത്ത തന്ത്രി ശബരിമലയില്‍ നടത്തിയ ശുദ്ധികലശം മുഖ്യമന്ത്രി പിണറായി വിജയനെ ചൊടിപ്പിക്കുകയും ചെയ്തു.
ദൈവതുല്യർ
അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, തന്ത്രിയെ സംശയത്തിന്റെ നിഴലിലേക്കു വലിച്ചിഴയ്ക്കും വിധം ദൈവതുല്യരായി കരുതുന്നവര്‍ക്കു പങ്കുണ്ടെന്ന തരത്തില്‍ പരാമര്‍ശം നടത്തിയത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തന്ത്രിയെ എസ്ഐടി വീട്ടിലെത്തി കാണുകയും മൊഴിയെടുക്കുകയും ചെയ്തു. പിന്നീട് എസ്ഐടി ആസ്ഥാനത്തും വിളിച്ചുവരുത്തി. ശബരിമലയിലെ സ്വര്‍ണപ്പാളി അറ്റകുറ്റപ്പണി നടത്താന്‍ അഴിച്ചുമാറ്റിയതും പുറത്തു കൊണ്ടുപോയതും അന്നു തന്ത്രിയായിരുന്ന രാജീവരുടെ അനുമതിയോടെയാണെന്ന തരത്തില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാരുടെ മൊഴിയും എസ്ഐടിക്കു ലഭിച്ചിരുന്നു. ഇക്കാര്യം പാര്‍ട്ടി വൃത്തങ്ങള്‍ക്കും വ്യക്തമായതിനാലാണ് എ. പത്മകുമാറിനെതിരേ സിപിഎം തലത്തില്‍ ഒരു നടപടിയും തത്കാലം വേണ്ടെന്നു തീരുമാനിച്ചത്. സ്വര്‍ണക്കൊള്ളയില്‍ പത്മകുമാറിനു നേരിട്ടു പങ്കുണ്ടോയെന്നു വ്യക്തമായിട്ടു മതി നടപടിയെന്ന നിലപാടിലായിരുന്നു പാര്‍ട്ടി നേതൃത്വം. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമായി എ. പത്മകുമാര്‍ ഇപ്പോഴും തുടരുകയാണ്.
ബംഗളൂരുവിൽനിന്ന് വരവ്
കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന് പോറ്റിയെ ശബരിമലയില്‍ പരികര്‍മിയാക്കിയത് തന്ത്രി കണ്ഠരര് രാജീവരുടെ ശിപാര്‍ശ പ്രകാരമായിരുന്നു എന്നതാണ് അറസ്റ്റിന് പ്രധാന കാരണം. കൂടാതെ പാളികള്‍ ശ്രീകോവിലില്‍ നിന്നും ഇളക്കി കൊണ്ടുപോകാന്‍ അനുജ്ഞ നല്കിയതും തന്ത്രിയാണ്.
ഉരായ്മക്കാരായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പാളി അറ്റകുറ്റപ്പണികള്‍ക്ക് ഇളക്കി കൊണ്ടുപോകാന്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ തന്ത്രിക്ക് അനുമതി നല്കാതിരിക്കാന് കഴിയില്ലെന്നതാണ് മറുവാദം. എന്നാല്‍, ശബരിമലയില്‍നിന്ന് ഇതര സംസ്ഥാനങ്ങളിലേക്കു കൊണ്ടുപോയ പാളികള്‍ തന്ത്രി കണ്ഠര് രാജീവരുമായി ബന്ധമുള്ള ക്ഷേത്രങ്ങളിലെത്തിച്ചതും അന്വേഷണ വിഷയത്തിലുള്‍പ്പെട്ടു.
കഴിഞ്ഞവര്‍ഷം ദ്വാരപാലക ശില്പപാളികള് ഇളക്കി കൊണ്ടുപോയപ്പോഴും ശബരിമല ക്ഷേത്രത്തിന്റെ താന്ത്രിക ചുമതല കണ്ഠര് രാജീവര്‍ക്കു തന്നെയായിരുന്നു. ബംഗളൂരുവിലെ ശ്രീരാംപുര അയ്യപ്പ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന ഉണ്ണികൃഷ്ണന് പോറ്റിയെ 2007ല്‍ ശബരിമലയില്‍ എത്തിച്ചത് ആ ക്ഷേത്രത്തിലെ തന്ത്രികൂടിയായിരുന്ന രാജീവരാണ്. ഇക്കാര്യത്തില്‍ പലതവണ എസ്ഐടി തന്ത്രിയില്‍നിന്നു വിവരങ്ങള്‍ തേടിയിരുന്നു.
മുഖ്യമന്ത്രിയുടെ രോഷം
2018ല്‍ യുവതി പ്രവേശനത്തിനെതിരേ ശക്തമായ നിലപാടെടുത്ത കണ്ഠര് രാജീവര്‍ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന് പരസ്യമായി രംഗത്തുവന്നിരുന്നു. പത്തനംതിട്ടയില്‍ തന്ത്രിക്കെതിരേ വിവാദ പരാമര്‍ശം ഉയര്‍ത്താനും അന്നു പിണറായി ശ്രമിച്ചിരുന്നു. മുണ്ടിന്റെ കോന്തലയില്‍ കെട്ടിയിടുന്ന താക്കോല്‍ വലിയ അധികാരസ്ഥാനമെന്ന് ആരും ധരിക്കരുതെന്നു മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ പന്പയില് നടന്ന അയ്യപ്പ സംഗമത്തിനു തിരിതെളിയിക്കാന്‍ രാജീവരെ ഒഴിവാക്കി കണ്ഠരര് മോഹനരെയാണ് സര്‍ക്കാര്‍ ക്ഷണിച്ചത്. വിവാദങ്ങളില്‍പെട്ട കണ്ഠര് മോഹനരെ ശബരിമലയിലെ താന്ത്രിക കര്മങ്ങളില്നിന്നു മാറ്റിനിര്‍ത്തിയിരിക്കുകയുമാണ്.
Kerala
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവർക്കതിരേ റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ. തന്ത്രി പ്രതികൾക്കൊപ്പം ഗൂഢാലോചനയിൽ പങ്കാളിയായി. തന്ത്രി-പോറ്റി ബന്ധം അന്വേഷിക്കണം. വിശ്വാസികളെ വ്രണപ്പെടുത്തി.
കട്ടിളപ്പാളിയിലെ സ്വർണം, പ്രഭാവലയം, എന്നിവ കൊണ്ടുപോയിട്ടും തന്ത്രി ഇടപെടിട്ടില്ല. ആചാരലംഘനത്തിനും പ്രതികൾക്കൊപ്പം ലാഭമുണ്ടാക്കാനും കൂട്ടുനിന്നു എന്നിങ്ങനെയാണ് എസ്ഐടി റിപ്പോർട്ടിലെ പരാമർശങ്ങൾ.
അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ തന്ത്രിയെ റിമാൻഡ് ചെയ്തു. പ്രതിക്കു ജാമ്യം നൽകുന്നതിനെ എതിർത്ത എസ്ഐടി, ജാമ്യം നൽകിയാൽ ആത്മീയ പരിവേഷവും സ്വാധീനവും ഉപയോഗിച്ച് തെളിവു നശിപ്പിക്കാൻ ഇടയുണ്ടെന്നും കോടതിയിൽ വാദിച്ചു. ഇതോടെയാണ് തന്ത്രിക്കു ജാമ്യം നൽകാതെ റിമാൻഡ് ചെയ്തത്.
ഭക്തർക്കിടയിലും സമൂഹത്തിലെ ഉന്നത വ്യക്തികളുമായും അടുത്ത ബന്ധം സൂക്ഷിക്കുന്നയാളാണു തന്ത്രിയെന്ന് എസ്ഐടി ചൂണ്ടിക്കാട്ടി. സാമ്പത്തിക ഇടപാടുകളിൽ വിശദമായ അന്വേഷണം വേണം. ശബരിമലയിലെ മുതലുകൾ തന്ത്രി അപഹരിച്ചു. ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തിയ തന്ത്രിക്ക് ജാമ്യം നൽകുന്നത് തെറ്റായ സന്ദേശം നൽകുമെന്നും എസ്ഐടി വാദിച്ചു.
ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ദേവസ്വം ബോർഡ് നിർദേശപ്രകാരം സ്വർണപ്പാളികൾ നൽകിയപ്പോൾ തന്ത്രി തടഞ്ഞില്ല, മൗനാനുവാദം കൊടുത്തു. ദേവസ്വം മാനുവൽ പ്രകാരം തന്ത്രി ക്ഷേത്രചൈതന്യം കാത്തുസൂക്ഷിക്കാൻ ബാധ്യസ്ഥനാണെന്നും എസ്ഐടിയുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.