ന്യൂഡൽഹി: ഇറാന് മേലുള്ള അമേരിക്കൻ ഉപരോധം ലംഘിച്ച് എൽപിജി ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ യുഎസ് ട്രഷറി വകുപ്പുമായി 275 മില്യൺ ഡോളറിന്റെ (ഏകദേശം 2,300 കോടി രൂപ) വൻ ഒത്തുതീർപ്പിലെത്തി അദാനി ഗ്രൂപ്പ്. ട്രഷറി വകുപ്പിന് കീഴിലുള്ള വിദേശ ആസ്തി നിയന്ത്രണ ഓഫീസുമായാണ് അദാനി എന്റർപ്രൈസസ് ലിമിറ്റഡ് ധാരണയിലെത്തിയത്.
ഉപരോധ ലംഘനവുമായി ബന്ധപ്പെട്ട 32 ഓളം സിവിൽ കേസുകൾ അവസാനിപ്പിക്കാനാണ് ഈ തുക പിഴയായി ഒടുക്കുന്നത്. യു.എസ് ഏജൻസികളുടെ അന്വേഷണത്തോട് കമ്പനി പൂർണമായി സഹകരിക്കുകയും വിവരങ്ങൾ സ്വയം വെളിപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് വൻ തുക ഈടാക്കി കേസ് ഒത്തുതീർപ്പാക്കാൻ യു.എസ് ഭരണകൂടം അനുമതി നൽകിയത്.
യു.എസ് കടുത്ത ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള ഇറാനിൽ നിന്നുള്ള എൽപിജി , ഗുജറാത്തിലെ മുന്ദ്ര തുറമുഖം വഴി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത സംഭവത്തിലാണ് യുഎസ് ഏജൻസികൾ അന്വേഷണം നടത്തിയത്. 2023 നവംബർ മുതൽ 2025 ജൂൺ വരെയുള്ള കാലയളവിൽ അദാനി എന്റർപ്രൈസസ് ദുബായിലെ ഒരു ഇടനിലക്കാരൻ വഴിയാണ് ഈ എൽപിജി വാങ്ങിയത്.
ഒമാനിൽ നിന്നും ഇറാഖിൽ നിന്നും ഉള്ളതാണെന്ന വ്യാജരേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ ഇറക്കുമതിയെങ്കിലും, ഇത് യഥാർത്ഥത്തിൽ ഇറാനിൽ നിന്നുള്ളതായിരുന്നുവെന്ന് യുഎസ് ട്രഷറി കണ്ടെത്തി. ഗ്യാസിന്റെ വിലയിലും കപ്പലുകളുടെ യാത്രാ വിവരങ്ങളിലും പ്രകടമായ വ്യത്യാസങ്ങൾ ഉണ്ടായിട്ടും അത് കൃത്യമായി പരിശോധിക്കുന്നതിൽ അദാനി ഗ്രൂപ്പ് പരാജയപ്പെട്ടു.