തേരി, നർമദ വൻകിട അണക്കെട്ടു പദ്ധതികൾക്കെതിരേ വടക്കൻ സംസ്ഥാനങ്ങളിൽ മുമ്പ് ഉയർന്ന അതേ പ്രതിഷേധം മധ്യപ്രദേശിലെ ബുന്ദേൽഖണ്ഡിലും ഉയരുകയാണ്. പന്ന, ഛത്താർപുർ ജില്ലകളിലെ പന്ത്രണ്ട് ഗ്രാമങ്ങളിൽ അധിവസിക്കുന്ന ഏഴായിരം ഗോത്രവാസി കുടുംബങ്ങൾ പുഴയോരത്ത് രണ്ടാഴ്ചയിലേറെയായി രാപകൽ പ്രതിഷേധ കൊടുങ്കാറ്റുയർത്തുകയാണ്. അധികാരികളുടെ കണ്ണുതുറപ്പിക്കാൻ ആത്മാഹുതി വരിക്കാനെന്ന മട്ടിൽ സ്ത്രീകൾ നദിയോരത്തു ചുള്ളിക്കന്പുകൾ നിരത്തി ചിതയൊരുക്കി അതിൽ ശയിച്ചതും ദേശീയശ്രദ്ധ നേടി.
ഉപവാസത്തിൽ തുടങ്ങിയ പ്രതിഷേധം
കെൻ, ബെത്വ നദീസംയോജന പദ്ധതിയുടെ ഭാഗമായി ദൗധൻ ഗ്രാമത്തിൽ വൻ അണക്കെട്ടു നിർമിക്കുന്പോൾ വീടും കൃഷിയിടവും നഷ്ടപ്പെടുന്നവർ നിയമാനുസൃതമുള്ള നഷ്ടപരിഹാരവും പുനരധിവാസവും ആവശ്യപ്പെട്ടാണ് പ്രക്ഷോഭം നടത്തുന്നത്. ഖോണ്ട്, സൗർ സമുദായങ്ങളിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ആദിവാസികൾ പുഴയോരത്ത് നടത്തുന്ന പ്രക്ഷോഭം ദേശീയശ്രദ്ധ നേടിക്കഴിഞ്ഞു.
ധാരണയായ നഷ്ടപരിഹാരത്തുക ഭാഗികമായി നൽകിയിട്ട് ശേഷിക്കുന്നത് പിന്നീട് നൽകാമെന്ന ഉറപ്പിൽ ഉടൻ കുടിയിറങ്ങണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. രണ്ടുമാസം മുമ്പ് ഉപവാസത്തിൽ തുടങ്ങിയ പ്രതിഷേധം യോഗങ്ങളിലേക്കും റോഡ് ഉപരോധത്തിലേക്കും കളക്ടറേറ്റ് മാർച്ചിലേക്കും കടന്നപ്പോൾ ഗോത്രവാസികളെ ബലമായി കുടിയിറക്കാൻ തുനിഞ്ഞതോടെയാണ് വീടു വിട്ടിറങ്ങി ഇരകൾ പുഴയോരത്ത് മുദ്രാവാക്യങ്ങൾ മുഴക്കിയും പ്ലക്കാർഡുകൾ സ്ഥാപിച്ചും സംഘടിത സമരത്തിലേക്ക് നീങ്ങിയത്. പ്രദേശവാസികളായ പുരുഷന്മാർ ഈ മാസം അഞ്ചിന് ഡൽഹിയിലും മാർച്ച് നടത്തിയിരുന്നു.
നർമദ, തേരി അണക്കെട്ട് നിർമാണത്തിൽ പെരുവഴിയിലായവരുടെ ഗതികേട് ഇവിടെയും ആവർത്തിക്കുമെന്നാണ് ഗോത്രവാസികളുടെ ആശങ്ക. പുതിയ പാർപ്പിടവും നഷ്ടപ്പെടുന്ന സ്ഥലത്തിന് തുല്യമായ ഭൂമിയും അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ നൽകാതെ കുടിയിറങ്ങില്ലെന്നും വേണ്ടിവന്നാൽ ആത്മാഹുതി നടത്തുമെന്നാണ് ഇവരുടെ നിലപാട്.
അമിത് ഭട്നാഗറിന്റെ നേതൃത്വത്തിൽ ജയ് കിസാൻ ആന്ദോളൻ പ്രസ്ഥാനത്തിലെ പ്രവർത്തകരും പിന്തുണയുമായി സമരഭൂമിയിൽ സജീവമാണ്. അധികാരികൾ ഇവിടേക്ക് ഭക്ഷണവും കുടിവെള്ളവും തടഞ്ഞതോടെ മനുഷ്യാവകാശ സംഘടനകളും രംഗത്തുവന്നു. അണക്കെട്ട് നിർമിക്കുന്നതോടെ ഒട്ടേറെ പ്രദേശങ്ങൾ വെള്ളത്തിലാകുമെന്നും പന്ന കടുവാസങ്കേതത്തിലെ കടുവ, കഴുകൻ ഉൾപ്പെടെ ഒട്ടേറെ വന്യജീവികൾക്ക് അതിജീവനം അസാധ്യമാകുമെന്നു പരിസ്ഥിതിസംഘടനകൾ പറയുന്നു. കടുവാ സങ്കേതം ഉൾപ്പെടെ പ്രദേശത്തെ 30 ശതമാനം ജനങ്ങളെ പദ്ധതി ദോഷകരമായി ബാധിക്കും.
ഇരുപതു ലക്ഷം മരങ്ങൾ വെട്ടിമാറ്റേണ്ടിവരുന്നത് വനത്തെ ആശ്രയിച്ചു കഴിയുന്ന ഗോത്രവാസികളുടെ ജീവിതം അസാധ്യമാക്കുമെന്നും ഗുരുതര പരിസ്ഥിതി പ്രശ്നങ്ങൾക്ക് വഴിതെളിക്കുമെന്നുമാണ് ആശങ്ക. 24 ഗ്രാമങ്ങൾ ജലസമാധിയാകുന്ന സാഹചര്യമുണ്ട്.
പദ്ധതി നടപ്പായാൽ ബുന്ദേൽഖണ്ഡിൽ 10.62 ലക്ഷം ഹെക്ടറിൽ ജലസേചനവും 62 ലക്ഷം പേർക്കു കുടിവെള്ളവും ലഭിക്കുമെന്നും പ്രദേശത്തിന്റെ സമഗ്രവികസനത്തിന് പദ്ധതി വഴിതെളിക്കുമെന്നുമാണ് സർക്കാർ നിലപാട്. 77 മീറ്റർ ഉയരവും 2.13 കിലോമീറ്റർ നീളവുമുള്ള അണക്കെട്ടും പന്ന കടുവ സങ്കേതത്തിലൂടെ വൻ ടണലുകൾ വഴി രണ്ട് നദികളെയും സംയോജിപ്പിക്കുന്നതുമാണ് നിർദിഷ്ട പദ്ധതി.
ജലസമൃദ്ധമായ കെൻ നദിയിലെ വെള്ളം വരൾച്ചബാധിത ബിത്വ നദിയിലെത്തിച്ച് 221 കിലോമീറ്റർ കനാലിലൂടെ മധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ പത്തു ജില്ലകളിൽ കൃഷിക്കും രണ്ടായിരം ഗ്രാമങ്ങളിൽ കുടിവെള്ളത്തിനും പ്രയോജനപ്പെടുത്തും. ഏഴു ലക്ഷം കർഷകർക്ക് നേട്ടം കിട്ടുന്ന പദ്ധതി അടിയന്തരപ്രധാന്യത്തോടെ നടപ്പാക്കാനാണു തീരുമാനം. കൂടാതെ, മധ്യപ്രദേശിന് പ്രയോജനപ്പെടുന്ന 103 മെഗാവാട്ട് ജലവൈദ്യുതിയും 27 മെഗാവാട്ട് സൗരോർജ വൈദ്യുതിയും ലക്ഷ്യമിടുന്നു. ചന്ദേല രജപുത്ര രാജഭരണകാലത്തെ വിവിധ ജില്ലകളിൽ ശേഷിപ്പുകളായുള്ള 42 പുരാതന വൻകുളങ്ങളെ ജലസമൃദ്ധമാക്കി വീണ്ടെടുക്കാനും ലക്ഷ്യമിടുന്നു.
എന്നാൽ, സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കും നിർമാണരീതിക്കുമെതിരേ കടുത്ത എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. മനുഷ്യരെപ്പോലെ വനജീവികളുടെ സംരക്ഷണവും ഉറപ്പുവരുത്താൻ സർക്കാരിനു കടമയുണ്ടെന്നും ഭൂമിയിൽ നിലനിൽക്കുകയെന്നത് ജീവികളുടെയും അവകാശമാണെന്നാണ് കോടതി നിരീക്ഷിച്ചത്.