ആറളം ഫാമിൽ കാട്ടാന അക്രമണത്തിനെതിരെ ഫലപ്രദമായ നടപടി ആവശ്യപ്പെട്ടും തുടർ പ്രക്ഷോഭ പരിപാടികൾ ആലോചിക്കുന്നതിനുമായി ആറളം ഫാമിൽ നടന്ന ആദിവാസികളുടെ യോഗ
ഇരിട്ടി: ആറളത്ത് കാട്ടാന കൊലപ്പെടുത്തിയ അനീഷിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ചർച്ചയിൽ ജില്ലാ കളക്ടർ നിരുത്തരവാദപരമായ നിലപാട് സ്വീകരിച്ചെന്നാരോപിച്ച് ആദിവാസികൾ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമെന്ന നിലയിൽ ആറളം ഫാമിലെ പുനരധിവാസ മേഖലയിൽ പത്തു മുതൽ സത്യഗ്രഹ സമരം നടത്താനാണ് തീരുമാനം. ആറളത്ത് 15 പേർ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടും ജില്ലാ പുനരധിവാസ മിഷനെ ന്യായീകരിക്കുന്ന രീതിയിലുള്ള കളക്ടറുടെ നിലപാടാണ് പ്രതിഷേധത്തിന് വഴിവച്ചത്.
പുനരധിവാസ മിഷന് ഒരു വീഴ്ചയും പറ്റിയിട്ടില്ലെന്നായിരുന്നു യോഗത്തിൽ കളക്ടർ പറഞ്ഞതെന്ന് ആദിവാസി സംഘടനാ നേതാക്കൾ ആരോപിച്ചു. ആദിവാസി പുരധിവാസ മിഷൻ ജില്ലാ ചെയർമാൻ എന്ന നിലയിൽ പ്രത്യേക ബധ്യത തനിക്ക് ഇല്ലെന്ന കളക്ടറുടെ നിലപാട് സംശയാസ്പദവും പ്രതിഷേധാർഹവുമാണെന്ന് ആദിവാസി സംഘടനാ നേതാക്കൾ പറഞ്ഞു. സമരവുമായി ബന്ധപ്പെട്ടുള്ള തുടർ പ്രക്ഷാഭ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി ആറളം ഫാം പുനരധിവാസി മേഖലയിൽ യോഗം ചേർന്നു.
ആദിവാസി ഗോത്രമഹാസഭാ നേതാവ് കെ.എസ്. രമയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ ആദിവാസി സംഘടനാ നേതാക്കളായ എം. ഗീതാനന്ദൻ, അരുവിക്കൽ കൃഷ്ണൻ, ബിന്ദു രാജൻ, കുഞ്ഞിരാമൻ ചപ്പിലി, യദു ചന്ദ്രൻ, ചാമൻ മൂപ്പൻ എന്നിവർ പ്രസംഗിച്ചു.
Tags : Tribals nattuvishesham local news