Kerala
കോട്ടയം: മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് അനുമതി നിഷേധിച്ച് എന്‍എസ്എസ്.
തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്തുള്ള സന്ദർശനം മറ്റ് വിവാദങ്ങൾക്ക് ഇടയാക്കുമെന്നും ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന് കർശന സുരക്ഷയൊരുക്കേണ്ടതിനാൽ, മന്നം സമാധിയിൽ പരിശോധനയ്ക്ക് അനുമതി നൽകാൻ സാധിക്കില്ലെന്നും എൻഎസ്എസ് അറിയിച്ചു.
എസ്ബി കോളജിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് ഉപരാഷ്ട്രപതി ഫെബ്രുവരി 28ന് ചങ്ങനാശേരിയിലെത്തുന്നത്. വൈകിട്ട് 3.30നാണ് കോളജിലെ കാവുകാട്ട് ഹാളിലാണ് ചടങ്ങ്.
ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം നെടുമ്പാശേരിയില്‍ ഇറങ്ങുന്ന ഉപരാഷ്ട്രപതി ഹെലികോപ്റ്ററില്‍ ചങ്ങനാശേരിയിലെത്തും. പെരുന്ന എന്‍എസ്എസ് കോളജ് ഗ്രൗണ്ടിലാണ് ഹെലികോപ്റ്റര്‍ ഇറങ്ങുക. ഇതിന് ശേഷം മന്നം സമാധിയിലെത്തി പുഷ്പാര്‍ച്ചന നടത്താനാണ് തീരുമാനിച്ചത്.
നേരത്തെ ഇക്കാര്യം ഷെഡ്യൂളിലുണ്ടായിരുന്നില്ല. മന്നം സമാധിയിലെ പുഷ്പാര്‍ച്ചന ഇന്ന് രാവിലെയാണ് തീരുമാനിച്ചത്.
International
ടെൽ അവീവ്: ഗാസയിൽനിന്നും കണ്ടെടുത്ത അവസാന ഇസ്രയേൽ ബന്ദിയുടെ മൃതദേഹവും സംസ്കരിച്ചു. പോലീസുകാരനായിരുന്ന റാൻ ഗാവിലിന്റെ (24) സംസ്കാര ചടങ്ങിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പങ്കെടുത്തു.
ഗാവിലിന്റെ ജന്മനാടായ തെക്കൻ ഇസ്രയേലിലെ മെയ്താറിലാണ് സംസ്കാരച്ചടങ്ങുകൾ നടന്നത്. ക്യാമ്പ് ഷൂറയിൽനിന്ന് വിലാപയാത്രയായാണു മൃതദേഹം മെയ്താറിൽ എത്തിച്ചത്.
ഹമാസിനെ പൂർണമായും ഇല്ലാതാക്കുകയെന്ന യുദ്ധ ലക്ഷ്യം കൈവരിക്കാനും അതുവഴി ഗാവിലിന്റെ രക്തസാക്ഷിത്വത്തെ ബഹുമാനിക്കാനും ഇസ്രയേൽ ദൃഢനിശ്ചയം ചെയ്തിട്ടുണ്ടെന്ന് അനുസ്മരണചടങ്ങിൽ നെതന്യാഹു പറഞ്ഞു.
NRI
കുവൈറ്റ് സിറ്റി: മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും തൃശൂർ ജില്ലാ മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ഇ.പി. കമറുദ്ദീൻ സാഹിബിന്റെ വിയോഗത്തിൽ കുവൈറ്റ് കെഎംസിസി തൃശൂർ ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
തൃശൂർ ജില്ലയിൽ പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ നേതാവായിരുന്നു അദ്ദേഹമെന്ന് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. സൗമ്യമായ പെരുമാറ്റവും ഉറച്ച നിലപാടുകളും കൊണ്ട് രാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും ആദരവ് പിടിച്ചുപറ്റാൻ അദ്ദേഹത്തിന് സാധിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ദീർഘകാലത്തെ സേവനം പാർട്ടി പ്രവർത്തകർക്ക് എന്നും ആവേശം പകരുന്നതാണ്. സാധാരണക്കാരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം, കെഎംസിസിയുടെ പ്രവാസ ലോകത്തെ കാരുണ്യ പ്രവർത്തനങ്ങൾക്കും എന്നും വലിയ പിന്തുണയും മാർഗനിർദ്ദേശവും നൽകിയിരുന്നു.
അദ്ദേഹത്തിന്റെ വിയോഗം മുസ്ലിം ലീഗിനും തൃശൂർ ജില്ലയിലെ പൊതുസമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് ഭാരവാഹികൾ പറഞ്ഞു.
കമറുദ്ദീൻ സാഹിബിന്റെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും വേദനയിൽ പങ്കുചേരുന്നതായും, പരേതന്റെ പരലോക മോക്ഷത്തിനായി പ്രാർഥിക്കുന്നതായും ജില്ലാ പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂർ, ജനറൽ സെക്രട്ടറി പി.കെ. മുഹമ്മദലി എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
Kerala
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പോരാട്ടത്തിന്റെ മറുപേരായിരുന്ന ’വിഎസ്’ എന്ന രണ്ടക്ഷരം ഇനി ജനഹൃദയങ്ങളിലെ ജ്വലിക്കുന്ന ഓർമ. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ നൂറ്റിയൊന്നാം വയസിലാണ് മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ വിടവാങ്ങിയത്.
ഇന്നലെ ഉച്ചകഴിഞ്ഞു 3.20ന് തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇന്നു രാവിലെ ഒന്‍പതു മുതൽ ദർബാർ ഹാളിൽ പൊതുദർശനം നടക്കും. ഉച്ചകഴിഞ്ഞ് ഭൗതികശരീരം വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുപോകും. തുടർന്ന് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിലും ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനമുണ്ടാകും. നാളെ ഉച്ചകഴിഞ്ഞ് ആലപ്പുഴയിലെ വലിയചുടുകാട്ടിൽ സംസ്കാരം നടക്കും. ഭാര്യ: വസുമതി. മക്കൾ: ഡോ. ആശ, അരുൺകുമാർ.
പക്ഷാഘാതത്തെ തുടർന്ന് ഏറെ നാളായി തിരുവനന്തപുരത്തെ വസതിയിൽ വിശ്രമജീവിതത്തിലായിരുന്ന വിഎസിനെ ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ജൂണ്‍ 23 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
1923 ഒക്ടോബർ 20ന് വേലിക്കകത്തു വീട്ടിൽ ശങ്കരൻ-അക്കാമ്മ ദന്പതികളുടെ മകനായി ജനിച്ച വി.എസ്. അച്യുതാനന്ദന്റെ ജീവചരിത്രം കേരളത്തിന്റെ രാഷ്ട്രീയചരിത്രം കൂടിയാണ്. നാലാം വയസിൽ അമ്മയെയും പതിനൊന്നാം വയസിൽ അച്ഛനെയും നഷ്ടമായ ബാല്യം.
അച്ഛന്റെ മരണത്തോടെ ഏഴാം ക്ലാസിൽ പഠിപ്പു നിർത്തി സഹോദരന്റെ തയ്യൽക്കടയിൽ സഹായിയായി. പിന്നീട് കയർ തൊഴിലാളിയായി. 16-ാം വയസിൽ കയർ തൊഴിലാളികളെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിച്ച് രാഷ്ട്രീയത്തിലേക്കു ചുവടുവച്ച വിഎസ്, 96-ാം വയസിൽ വിശ്രമജീവിതത്തിലേക്കു മടങ്ങും വരെ കേരള രാഷ്ട്രീയത്തിന്റെ കണ്ണും കരളുമായി നിലകൊണ്ടു.
രാഷ്ട്രീയത്തിലും ജീവിതത്തിലും എന്നും പ്രതികൂല സാഹചര്യങ്ങളോടു പടവെട്ടിയ വിഎസ് എല്ലായ്പോഴും വേറിട്ട സമരപാതയിലൂടെ ഒറ്റയാനായി നടന്നു.
കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ സമരപോരാളികളിൽ ഒരാളായി ജനഹൃദയങ്ങളിലിടം നേടി. പാർട്ടി സെക്രട്ടറിയായിരിക്കുന്പോഴും പ്രതിപക്ഷ നേതാവായിരിക്കുന്പോഴും മുഖ്യമന്ത്രിയായിരിക്കുന്പോഴും ജനകീയ കമ്യൂണിസ്റ്റ് എന്നു വാഴ്ത്തപ്പെട്ടപ്പോഴും കേരള രാഷ്ട്രീയത്തിലെ ആ വേറിട്ട മാതൃകയെ മലയാളി നേരിട്ടറിഞ്ഞു.