കൊച്ചി: മലപ്പുറം പാങ്ങ് പള്ളിപ്പറമ്പത്ത് എല്‍പി സ്കൂളില്‍നിന്നുള്ള വിനോദയാത്രാ സംഘത്തിന്റെ വാന്‍ മറിഞ്ഞ് അധ്യാപകരുള്‍പ്പെടെ ഒമ്പതുപേര്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി.
വാഹനത്തിലെ ഡ്രൈവര്‍ കാബിനില്‍ അനധികൃതമായി ഫ്ലാഷ് ലൈറ്റുകള്‍ ഘടിപ്പിച്ചിരുന്നതായി സംശയമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് തേടിയത്.
ഗതാഗത കമ്മീഷണറുടെ റിപ്പോർട്ട് പത്തു ദിവസത്തിനകം സമര്‍പ്പിക്കണമെന്നാണ് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീ കൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
കഴിഞ്ഞ മാസം 17ന് വാല്‍പ്പാറയിലെ ഹെയര്‍പിന്‍ വളവിലാണ് വാന്‍ മറിഞ്ഞത്. അപകടത്തിനുമുമ്പ് യാത്രക്കാര്‍ പോസ്റ്റ് ചെയ്ത വീഡിയോകളില്‍ മിന്നുന്ന ലൈറ്റുകള്‍ കാണുന്നുണ്ടെന്ന് കോടതി പറഞ്ഞു.
വാഹനങ്ങളിലെ അനധികൃത രൂപമാറ്റം സംബന്ധിച്ച് സ്വമേധയാ എടുത്ത ഹര്‍ജിയാണു പരിഗണനയിലുള്ളത്. രൂപമാറ്റം വരുത്തുകയോ ഫ്ലാഷ് ലൈറ്റുകള്‍ സ്ഥാപിക്കുകയോ ചെയ്താല്‍ നടപടി സ്വീകരിക്കണമെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.