കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റ ദിൽവാർ അലിയെ ആശുപത്രിയിലേക്ക് എത്തിച്ചപ്പോൾ.
തൃശൂര്‍: വാൽപാറയിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ശനിയാഴ്ചയുണ്ടായ സംഭവത്തിൽ തേയിലത്തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഇതര സംസ്ഥാന തൊഴിലാളിയായ ദിൽവാർ അലിക്കാണ് പരിക്കേറ്റത്.
അപ്പർ പരലൈ എസ്റ്റേറ്റിൽ തേയിലച്ചെടികൾക്ക് മരുന്ന് തളിക്കുന്നതിനിടെയായിരുന്നു കരടിയുടെ ആക്രമണമുണ്ടായത്. ഈ സമയം ദിൽവാർ അലി ഉൾപ്പെടെ അഞ്ച് തൊഴിലാളികളാണ് തോട്ടത്തിൽ ജോലിയിലുണ്ടായിരുന്നത്. നിലവിളി കേട്ട് ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ എത്തിയപ്പോഴേക്കും കരടി ഓടിമറഞ്ഞു.
ഉടൻ തന്നെ ദിൽവാറിനെ വാൽപാറ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആനമല കടുവ സങ്കേതത്തിന്റെ ഭാഗമായ വാല്പാറയില് കരടി ഉള്‍പ്പെടെയുള്ള വന്യജീവികളുടെ സാന്നിധ്യം അടുത്തിടെ വര്‍ധിച്ചതായി വനംവകുപ്പ് അറിയിച്ചു.