Kerala
തിരുവനന്തപുരം: ശിവഗിരി മഠത്തിലെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തി. ഏതാണ്ട് മുക്കാല്‍ മണിക്കൂറോളം മഠത്തില്‍ ചെലവഴിച്ച രാഹുല്‍ ശ്രീനാരായണ ഗുരുദേവ സമാധിയിൽ ദർശനം നടത്തി.
നിയമസഭാ തെരഞ്ഞെടുപ്പിലും സംസ്ഥാന രാഷ്ട്രീയത്തിലും ശിവഗിരി മഠത്തിന്റെ നിലപാട് രാഹുലിനെ അറിയിച്ചതായി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. പിന്നാക്ക ജനവിഭാഗങ്ങൾ മുഖ്യധാരയിൽ നിന്ന് പിന്തള്ളപ്പെട്ടുപോകുകയാണെന്നും അവരെ കൂടി പരിഗണിക്കണമെന്നും സ്വാമി സച്ചിദാനന്ദ രാഹുലിനോടു പറഞ്ഞു.
ജയസാധ്യതയുള്ള മണ്ഡലങ്ങളിൽ അവർക്ക് സീറ്റ് അനുവദിക്കണമെന്ന ആവശ്യം രേഖാമൂലം രാഹുലിനു നൽകുകയും ചെയ്തു. അതേസമയം പേരുകളോ മണ്ഡലങ്ങളോ മഠം നിർദേശിച്ചിട്ടില്ലെന്നും സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി.
എംപിമാരായ കെ.സി.വേണുഗോപാൽ, അടൂർ പ്രകാശ്, എംഎൽഎമാരായ പി.സി.വിഷ്ണുനാഥ്, ചാണ്ടി ഉമ്മൻ തുടങ്ങിയ നേതാക്കളും രാഹുലിനൊപ്പമുണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വർക്കലയിൽ വി.ജോയിയെ വീണ്ടും മത്സരിപ്പിക്കാനുള്ള നീക്കത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം. തുടർച്ചയായി ജോയിയെ തന്നെ മത്സരിപ്പിക്കുന്നത് സ്ഥാനാർത്ഥിയാക്കാൻ മറ്റാരും ഇല്ലാത്തതുകൊണ്ടാണോ എന്ന ചോദ്യം യോഗത്തിൽ ഉയര്‍ന്നു.
ജില്ലാ സെക്രട്ടറിയായിരിക്കെ പ്രത്യേക ഇളവ് നൽകി വീണ്ടും ജോയിയെ മത്സരിപ്പിക്കുന്നത് എന്തിനെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിൽ വിമർശനം. സെക്രട്ടറിമാരെ മത്സരിപ്പിക്കേണ്ട ധാരണ തെറ്റിച്ചെന്നും വിമര്‍ശനം ഉയര്‍ന്നു. സിറ്റിംഗ് എംഎൽഎമാരെ മത്സരിപ്പിക്കാനാണ് തീരുമാനം.
അങ്ങനെയാണ് ജോയിയെ സ്ഥാനാർത്ഥിയാകുന്നതെന്ന് ഗോവിന്ദൻ പറഞ്ഞു. വർക്കല എംഎൽഎയും ജില്ലാ സെക്രട്ടറിയുമായിരിക്കെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ ജോയ് സ്ഥാനാർത്ഥിയായി. തോറ്റതിന് പിന്നാലെ സെക്രട്ടറി പദത്തിൽ തുടർന്നു.
ഇതിന് പിന്നാലെയാണ് വര്‍ക്കലയിൽ വീണ്ടും മത്സരിക്കുന്നത്. ജോയി മത്സരിക്കുന്നതിനാൽ എ.എ.റഹിമിന് ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകി.
Kerala
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്കിടെ യുവതിയെ ശല്യം ചെയ്ത കേസിലെ പ്രതി ലോഡ്ജിൽ മരിച്ച നിലയിൽ. ബാലരാമപുരം സ്വദേശി വിമൽകുമാർ ആണ് മരിച്ചത്. വർക്കലയിലെ ലോഡ്ജിലാണ് വിമൽകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫെബ്രുവരി 11ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരത്തേക്ക് കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്ത വനിത അഭിഭാഷകയെ ശല്യം ചെയ്തെന്ന പരാതിയിൽ ഇയാൾക്കെതിരെ മംഗലപുരം പോലീസ് കേസെടുത്തിരുന്നു.
ദൃശ്യങ്ങൾ സഹിതമാണ് യുവതി പരാതി നൽകിയത്. ഇതേ തുടർന്ന് വിമൽകുമാറിനായി പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് മരണം. യുവതിയുടെ പരാതിയിൽ കേസ് നമ്പർ സഹിതം ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
വിമൽകുമാറിനെ മുറിക്ക് പുറത്ത് കാണാത്തതിനെ തുടർന്ന് ലോഡ്ജ് മാനേജർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വാതിൽ തുറന്നപ്പോഴാണ് കമിഴ്ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.
Kerala
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം സെൻട്രൽ സീറ്റ് സിപിഎം ഏറ്റെടുക്കാൻ സാധ്യത. ജനാധിപത്യ കേരള കോൺഗ്രസ് കഴിഞ്ഞ തവണ വിജയിച്ച സീറ്റാണ് തിരുവനന്തപുരം സെൻട്രൽ.
തൊണ്ടിമുതൽ കേസിൽ ആന്റണി രാജു അയോഗ്യനായ സാഹചര്യത്തിലാണ് നിർണായക നീക്കം. ജനതാദൾ മത്സരിച്ച കോവളം സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം തിരുവനന്തപുരം ജില്ലയിലെ10 നിയമസഭാ മണ്ഡലങ്ങളിൽ ഒമ്പതിടത്തും സിറ്റിംഗ് എംഎൽഎമാരെ മത്സരിപ്പിക്കാനാണ് സിപിഎം നേതൃത്വത്തിന്റെ നീക്കം. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും വർക്കല എംഎൽഎയുമായ വി.ജോയ് വീണ്ടും മത്സരിക്കുന്നത് സംബന്ധിച്ച് പാർട്ടിയിൽ ഭിന്നാഭിപ്രായമുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിൽ ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ച ചർച്ചയുണ്ടാകും.
Kerala
വര്‍ക്കല: വർക്കലയിൽ എംഡിഎംഎ പിടികൂടിയതിനെ തുടർന്ന് അറസ്റ്റിലായ പ്രതികളുടെ വാഹനത്തിൽ നിന്ന് 500ഗ്രാം എംഡിഎംഎ കൂടി കണ്ടെത്തി. വാഹനത്തിന്റെ വിവിധ ഭാഗങ്ങൾ അഴിച്ച് നടത്തിയ പരിശോധനയിലാണ് ലഹരി ശേഖരം കണ്ടെത്തിയത്.
പാരിപ്പള്ളി എഴിപ്പുറം സ്വദേശി ഷേക്ക് അഹമ്മദ്, മലപ്പുറം കരുവാരക്കുണ്ട് സ്വദേശി ഷാഫി എന്നിവരെ ജനുവരി 22ന് പുലർച്ചെ ഡാൻസാഫ് സംഘം നടത്തിയ വാഹന പരിശോധനയിൽ ഒന്നര ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു.
ഡൽഹി രജിസ്ട്രേഷനിലുള്ള ഇന്നോവ ക്രിസ്റ്റ കാറിലായിരുന്നു പ്രതികൾ സഞ്ചരിച്ചിരുന്നത്. ഇതിന് പിന്നാലെ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. പ്രതികളെ പള്ളിക്കൽ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് വാഹനത്തിൽ സൂക്ഷിച്ചിരുന്ന ലഹരി ശേഖരത്തെ കുറിച്ച് വിവരം ലഭിച്ചത്.
തുടർന്ന് പോലീസ് വാഹനത്തിനുള്ളിൽ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മെക്കാനിക്കിനെ എത്തിച്ച് വാഹനത്തിന്റെ ഭാഗങ്ങൾ അഴിച്ച് നടത്തിയ പരിശോധനയിലാണ് മ്യൂസിക് സിസ്റ്റത്തിന്റെ പിൻഭാഗത്തുള്ള രഹസ്യ അറയിൽ സൂക്ഷിച്ച 500ഗ്രാം എംഡിഎംഎ കണ്ടെത്തിയത്.
Kerala
തിരുവനന്തപുരം : വർക്കലയിൽ കുന്ന് ഇടിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ജെ സി ബി ഡ്രൈവർ മരിച്ചു. കൊല്ലം നെടുങ്ങാവ് സ്വദേശി അനീഷാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ ചെറു ന്നിയൂർ വെള്ളിയാഴ്ച കാവ് ക്ഷേത്രത്തിനു സമീപമായി രുന്നു അപകടം.
കുന്ന് ഇടിച്ചു മാറ്റുന്നതിനിടെ ജെസിബിയുടെ മുകളിലേക്കു മണ്ണിടിഞ്ഞു വീഴുകയായിരുന്നു. മണ്ണിനടിയിൽ അകപ്പെട്ടുപോയ അനീഷിനെ ഫയർ ഫോഴ്സ് സംഘം എത്തി പുറത്തെടുത്തു ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
തിരുവനന്തപുരം: വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.
അഞ്ചുതെങ്ങ് നെടുങ്ങണ്ട നളിനി ഭവനില്‍ ഋഷികയെയാണ് വീടിനുള്ളില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടക്കാവൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കൻണ്ടറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ് ഋഷിക.
വര്‍ക്കലയിലെ സ്വകാര്യആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്കരിക്കും.
Kerala
തിരുവനന്തപുരം: 93ാമത് ശിവഗിരി തീർഥാടനത്തിന് ഇന്ന് തുടക്കം. രാവിലെ 7.30ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധർമ്മപതാക ഉയർത്തും. സമ്മേളനം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
ഗവർണർ രാജേന്ദ്ര ആർലേക്കർ ഉൾപ്പെടെയുള്ളവർ സമ്മേളനത്തിൽ പങ്കെടുക്കും. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി എം.ബി. രാജേഷ് തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിക്കും. ജനുവരി ഒന്ന് വരെയാണ് തീർഥാടനം.
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയവർ വരും ദിവസങ്ങളിൽ സമ്മേളനത്തിൽ പങ്കെടുക്കും.
Kerala
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം അകത്തുമുറിയിൽ വന്ദേഭാരത് ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം. ഡ്രൈവർ മദ്യലരിയിൽ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് ഓടിച്ചുകയറ്റിയ ഓട്ടോറിക്ഷയാണ് അപകടമുണ്ടാക്കിയത്.
അകത്തുമുറി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിന്റെ പണി നടക്കുന്നതിനാൽ റോഡിൽ നിന്നും വാഹനം ഓടിച്ച് പ്ലാറ്റ്ഫോമിൽ കയറ്റാൻ കഴിയുന്നതാണ്. ഓട്ടോറിക്ഷ ഡ്രൈവർ ഇത്തരത്തിൽ പ്ലാറ്റ്ഫോമിലേക്ക് കയറ്റിയ വാഹനമാണ് അപകടമുണ്ടാക്കിയത്.
ട്രെയിൻ വരുന്പോൾ വാഹനം റെയിൽവേ ട്രാക്കിലേക്ക് തള്ളിയിട്ട് പ്രതി ഇറങ്ങി ഓടിയതായാണ് ലഭിക്കുന്ന വിവരം. ഇയാൾക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരത് ആണ് അപകടത്തിൽപെട്ടത്.
ഓട്ടോറിക്ഷ ട്രാക്കിൽ കണ്ട ലോക്കോ പൈലറ്റ് ഉടൻ വേഗം കുറച്ചു. ഓട്ടോയിൽ ഇടിച്ചതിനെ തുടർന്ന്
ഓട്ടോയുമായി ട്രെയിൻ അൽപ ദൂരം മുന്നോട്ട് നീങ്ങി. അപകടത്തെ തുടർന്ന് ഒരു മണിക്കൂർ ട്രെയിൻ പിടിച്ചിട്ടിരുന്നു.
Kerala
തിരുവനന്തപുരം: 93-ാമത് ശിവഗിരി തീർഥാടനത്തോട് അനുബന്ധിച്ച് ഡിസംബർ 31ന് രണ്ട് താലൂക്കുകളിൽ ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ചിറയിൻകീഴ്, വർക്കല താലൂക്ക് പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയ പ്രകാരമുള്ള പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല. ഡിസംബർ 30 മുതൽ ജനുവരി ഒന്നു വരെയാണ് ശിവഗിരി തീർത്ഥാടനം.
Kerala
തിരുവനന്തപുരം: വർക്കലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച റിസോർട്ട് ജീവനക്കാർ അറസ്റ്റിൽ. ഇടുക്കി ഏലപ്പാറ സ്വദേശി ജിജോ, വർക്കല സ്വദേശി ബിജിത്ത്, നെയ്യാർഡാം സ്വദേശി പ്രവീൺ എന്നിവരാണ് പിടിയിലായത്.
വർക്കല സ്കൈ ലാർക് റിസോർട്ടിലെ ജീവനക്കാരാണ് അറസ്റ്റിലായവർ. ഇന്ന് പുലർച്ചെ മേൽവെട്ടൂർ ജംഗ്ഷനിലാണ് സംഭവം. മേൽവെട്ടൂർ ജംഗ്ഷനിൽ പ്രതികൾ യാത്രക്കാരെ ഉപദ്രവിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്.
പ്രതികൾ പോലീസ് ഉദ്യോഗസ്ഥരുടെ മുഖത്തിടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സുജിത്ത് എന്ന പോലീസ് ഉദ്യോഗസ്ഥന് ചെവിക്കും കവിളെല്ലിനും പരിക്കേറ്റതായി ആശുപത്രി അധികൃതർ അറിയിച്ചു.
പ്രതികൾ പോലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം വലിച്ചു കീറുകയും, ഫോൺ പിടിച്ചു വാങ്ങി എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. ഇതേ തുടർന്ന് സംഭവസ്ഥലത്തേക്ക് കൂടുതൽ പോലീസ് സംഘമെത്തി പ്രതികളെ കീഴ്പ്പെടുത്തുകയായിരുന്നു.
Kerala
തിരുവനന്തപുരം: വര്‍ക്കല ക്ലിഫിൽ വൻ തീപിടുത്തം. നോര്‍ത്ത് ക്ലിഫിലെ റിസോര്‍ട്ടിലാണ് വൻ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു.
നോര്‍ത്ത് ക്ലിഫിലെ കലയില റിസോര്‍ട്ടിലാണ് തീപിടിത്തമുണ്ടായത്. റൂമിൽ വാടക്ക് താമസിച്ച വിനോദ സഞ്ചാരികളടക്കമുള്ളവര്‍ ഓടി രക്ഷപ്പെട്ടു.
സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Kerala
തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പാപനാശം തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് അവർ തന്നെ മൃതദേഹം കരയ്ക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ടൂറിസം പോലീസ് എത്തി വർക്കല സ്റ്റേഷനിലും അയിരൂർ സ്റ്റേഷനിലും വിവരമറിയിച്ചു. ഈ രണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലും കാണാതായവരുടെ വിവരങ്ങൾ ശേഖരിക്കും.
ഏകദേശം 40 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റും.
Kerala
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനില്‍ നിന്ന് അക്രമി ചവിട്ടിതള്ളിയിട്ട ശ്രീക്കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍. നിലവിൽ ക്രിട്ടിക്കല്‍ കെയര്‍ ഐസിയുവില്‍ വെന്റിലേറ്ററിലാണ് ശ്രീക്കുട്ടി.
അതേസമയം ആരോഗ്യനില കൂടുതല്‍ വഷളാകാത്തതിനാല്‍ ഡോക്ടര്‍മാര്‍ പ്രതീക്ഷ പങ്കുവയ്ക്കുന്നുണ്ട്. രണ്ട് ദിവസം ഇതേ സ്ഥിതി തുടര്‍ന്നാല്‍ പതിയെ മെച്ചപ്പെടുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
അബോധാവസ്ഥയിലാണെങ്കിലും ഇടയ്ക്ക് കൈകാലുകള്‍ അനക്കാന്‍ ശ്രമിച്ചു. വീഴ്ചയുടെ ആഘാതത്തില്‍ തലച്ചോറ് ഇളകി മറിഞ്ഞുള്ള ആക്സോണല്‍ ഇന്‍ജുറിയുണ്ടായെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്.