District News
കോഴിക്കോട്: ഒഴിവുസമയത്തെ പരീക്ഷണം എന്ന നിലയിൽ ആരംഭിച്ച പച്ചക്കറി കൃഷി സൂപ്പർ ഹിറ്റായതിന്റെ ത്രില്ലിലാണ് ഒരു കൂട്ടം ഡ്രൈവർമാർ. കോഴിക്കോട് പറമ്പിൽ ബസാറിലെ ടാക്സി- ഗുഡ്സ് ഡ്രൈവർമാരാണ് സ്റ്റാൻഡിനോട് ചേർന്ന വയലിൽ ജൈവരീതിയിൽ കൃഷി നടത്തുന്നത്.
ചീര, പയർ, വെണ്ട, മത്തൻ, പാവയ്ക്ക, വെള്ളരി, ഇളവൻ, പടവലം, പീച്ചിങ്ങ തുടങ്ങിയവയെല്ലാം 10 സെന്റോളം സ്ഥലത്ത് സമൃദ്ധമായി വിളഞ്ഞിരിക്കുകയാണ്. ഒഴിവുസമയത്ത് കൃഷി നടത്തിയാലോ എന്ന സൗഹൃദ കൂട്ടായ്മയിലെ ആലോചന പിന്നീട് വേരു പിടിക്കുകയായിരുന്നു.
വയലിന്റെ ഉടമയായ കൊളക്കാട്ടിൽ ബിജുവിനോട് അനുമതി വാങ്ങി നിലമൊരുക്കി. മികച്ചയിനം വിത്തുകൾ വാങ്ങി തൈകൾ മുളപ്പിച്ചു.
ഒഴിവുസമയങ്ങളിൽ എല്ലാം ശ്രദ്ധയോടെ പരിചരണം നടത്തി. ചാണകവും മറ്റു ജൈവവളങ്ങളും മാത്രമാണ് ഉപയോഗിച്ചത്. പി. ചന്ദ്രശേഖരൻ, ഹരീഷ് പാറേക്കാട്ടിൽ, മഹേഷ് മണ്ണാറക്കൽ, അബ്ദുൾ റഹീസ്, വിജീഷ്, ഷാഹുൽ ഹമീദ് എന്നിവരാണ് കൃഷിക്കായി മുന്നിട്ടിറങ്ങിയത്. മറ്റുള്ള ഡ്രൈവർമാരും പിന്തുണയും സഹായങ്ങളുമായി ഒപ്പം കൂടി.
വിളവെടുക്കുന്ന പച്ചക്കറി വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നതിന് പുറമെ തോട്ടത്തിൽ വച്ചുതന്നെ വിൽപ്പന നടത്തുന്നുമുണ്ട്. മികച്ച രീതിയിൽ വിളവ് ലഭിച്ചതിനാൽ വരും വർഷങ്ങളിലും കൃഷി തുടരണമെന്ന തീരുമാനത്തിലാണ് ഡ്രൈവർമാർ.
Kerala
പരവൂർ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയതോടെ സംസ്ഥാനത്തുനിന്ന് ഗൾഫിലേക്കുള്ള പഴം-പച്ചക്കറി കയറ്റുമതി തടസപ്പെട്ടു. നിലവിൽ കോഴിക്കോട്, നെടുമ്പാശേരി വിമാനത്താവളങ്ങളിൽ വൻ തോതിൽ പഴം- പച്ചക്കറികള് കിടക്കുകയാണ്.
ഈ സാഹചര്യത്തിൽ കയറ്റുമതിക്കായി ശേഖരിച്ച പച്ചക്കറികൾ ഉൾപ്പെടെയുള്ളവ കേരളത്തിലെ പ്രാദേശിക മാർക്കറ്റിൽ വിറ്റഴിക്കുകയേ നിവർത്തിയുള്ളൂ. അങ്ങനെയെങ്കിൽ അടുത്ത ദിവസങ്ങളിൽ തന്നെ സംസ്ഥാനത്ത് പഴം- പച്ചക്കറി വിലയിൽ വൻ ഇടിവുണ്ടാകുമെന്നാണ് കരുതുന്നത്.
കയറ്റുമതിയിൽ തടസം തുടരുകയാണങ്കിൽ ഇവ നാട്ടൻപുറങ്ങളിലെ വിപണികളിൽ വിറ്റഴിക്കാൻതന്നെയാണ് കയറ്റുമതിക്കാരുടെയും കർഷകരുടെയും തീരുമാനം.
ഇവിടെനിന്നുള്ള പച്ചക്കറികളുടെ വലിയ വിപണിയാണ് ഗൾഫ് രാജ്യങ്ങൾ കേരളത്തിലും തമിഴ്നാട്ടിലുംനിന്നുമുള്ള വിവിധ തരം പഴങ്ങളും പച്ചക്കറികളും വലിയ തോതിലാണ് ഗൾഫിലേക്ക് കയറ്റി അയയ്ക്കുന്നത്. കേരളത്തിൽനിന്നുള്ള ചക്കയ്ക്ക് ഉൾപ്പെടെ ഇപ്പോൾ അവിടെ വലിയ ഡിമാന്റാണ്.
യുദ്ധസാഹചര്യം രൂക്ഷമായി തുടരുന്നതിനാൽ വിമാന ചരക്ക് ഗതാഗതത്തിൽ ഉണ്ടായ അനിശ്ചിതത്വവും ചില രാജ്യങ്ങളിലെ അപ്രതീക്ഷിത നിയന്ത്രണങ്ങളും കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു.
കേരളത്തിലെയും തമിഴ്നാട്ടിലെയും മൊത്തവിതരണ മാർക്കറ്റുകളിൽ ഇതിനകംതന്നെ വിലയിൽ ഗണ്യമായ കുറവുണ്ടായതായി വ്യാപാരികൾ സൂചിപ്പിച്ചു. വരും ദിവസങ്ങളിൽ ചരക്കുകൾ കൂടുതൽ എത്തുന്നതോടെ വിലയിൽ വീണ്ടും വലിയ ഇടിവ് ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് വ്യാപാരികൾ.
ഇപ്പോഴത്തെ വിലയിടിവ് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുക കർഷകരെയാണ്. കയറ്റുമതി വിപണിയിൽ കർഷകർക്ക് മാന്യമായ വില ലഭിച്ചിരുന്നു. കയറ്റുമതി തടസപ്പെട്ട് ആഭ്യന്തര വിപണിയിലേക്ക് മാറുമ്പോൾ കർഷകർക്ക് വരുമാനത്തിൽ വലിയ കുറവുണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഏതായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ കയറ്റുമതിക്കാരും കർഷകരും വ്യാപാരികളുമൊക്കെ വലിയ ആശങ്കയിലാണ്. യുദ്ധസാഹചര്യം എത്രത്തോളം നീണ്ടുനിൽക്കുമോ അത്രയും കാലം കയറ്റുമതി തടസപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. യുദ്ധാവസ്ഥയിൽ മാറ്റമൊന്നും സംഭവിക്കാതെ തുടർന്നാൽ സംസ്ഥാനത്തെ പഴം-പച്ചക്കറി വിപണിയിൽ വലിയ വിലയിടിവിന് സാധ്യതയുണ്ട്.
District News
ചെറുപുഴ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സമഗ്രപച്ചക്കറി ഉത്പാദന യഞ്ജം 2025-26 പദ്ധതിയുടെ ഭാഗമായി സ്ഥാപന പച്ചക്കറി കൃഷി ആരംഭിച്ചു.
നടീൽ ഉദ്ഘാടനം ഇടവരമ്പ് ഗവ. എൽപി സ്കൂളിൽകൃഷി ഓഫിസർ പി. അഞ്ജു നിർവഹിച്ചു. സ്കൂൾ മുഖ്യാധ്യാപിക സി.കെ. ബീന അധ്യക്ഷ ത വഹിച്ചു.
കൃഷി അസിസ്റ്റന്റ് സുരേഷ് കുറ്റൂർ, സുനിൽ മാടത്താനി, ബിജു കുര്യൻ, റീജ എന്നിവർ പ്രസംഗിച്ചു. ചെറുപുഴ കൃഷിഭവൻ വഴി സമർപ്പിച്ച പദ്ധതി അധിഷ്ഠിത സ്ഥാപന പച്ചക്കറി കൃഷിയിൽ 54,500 രൂപയാണ് കൃഷി വകുപ്പ് കൃഷിക്കായി അനുവദിച്ചത്.50 സെന്റ് സ്ഥലത്ത് കൃത്യതാ കൃഷിയിലൂടെ 13 ഇനം പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.
District News
കൊല്ലം: അമൃതുകുളങ്ങര മുണ്ടയ്ക്കൽ ഈസ്റ്റ് ഗവ.എൽപി സ്കൂളിൽ ജൈവ പച്ചക്കറി കൃഷി തുടങ്ങി. ‘കൂട്ടുകൂടാം ഹരിത ചങ്ങാതിക്കൊപ്പം’എന്ന പരിപാടിയിൽ കുട്ടികൾ 50 പൂച്ചട്ടികളിൽ പച്ചക്കറി തൈകൾ നട്ടു.
വഴുതന, പച്ചമുളക്, വെണ്ട, തക്കാളി തുടങ്ങി സ്കൂൾ ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികളാണ് നട്ടത്. തൈകളുടെ വളർച്ചാഘട്ടങ്ങൾ കുട്ടികൾ ജൈവ ഡയറിയിൽ രേഖപ്പെടുത്തും. ജൈവ കൃഷിയുടെ ബാലപാഠങ്ങൾ കുട്ടികളിൽ എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
അമൃതലയ പ്രസിഡന്റ് കെ.പ്രസന്നകുമാറും പ്രധാനാധ്യാപിക എസ്.ലളിതാഭായിയും ചേർന്ന് ആദ്യ പച്ചക്കറിത്തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഡി.ഡിക്സൺ, എസ്.സുമിന, ഗ്രേസ് മൈക്കിൾ എന്നിവർ നേതൃത്വം നൽകി.