പരവൂർ: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയതോടെ സംസ്ഥാനത്തുനിന്ന് ഗൾഫിലേക്കുള്ള പഴം-പച്ചക്കറി കയറ്റുമതി തടസപ്പെട്ടു. നിലവിൽ കോഴിക്കോട്, നെടുമ്പാശേരി വിമാനത്താവളങ്ങളിൽ വൻ തോതിൽ പഴം- പച്ചക്കറികള് കിടക്കുകയാണ്.
ഈ സാഹചര്യത്തിൽ കയറ്റുമതിക്കായി ശേഖരിച്ച പച്ചക്കറികൾ ഉൾപ്പെടെയുള്ളവ കേരളത്തിലെ പ്രാദേശിക മാർക്കറ്റിൽ വിറ്റഴിക്കുകയേ നിവർത്തിയുള്ളൂ. അങ്ങനെയെങ്കിൽ അടുത്ത ദിവസങ്ങളിൽ തന്നെ സംസ്ഥാനത്ത് പഴം- പച്ചക്കറി വിലയിൽ വൻ ഇടിവുണ്ടാകുമെന്നാണ് കരുതുന്നത്.
കയറ്റുമതിയിൽ തടസം തുടരുകയാണങ്കിൽ ഇവ നാട്ടൻപുറങ്ങളിലെ വിപണികളിൽ വിറ്റഴിക്കാൻതന്നെയാണ് കയറ്റുമതിക്കാരുടെയും കർഷകരുടെയും തീരുമാനം.
ഇവിടെനിന്നുള്ള പച്ചക്കറികളുടെ വലിയ വിപണിയാണ് ഗൾഫ് രാജ്യങ്ങൾ കേരളത്തിലും തമിഴ്നാട്ടിലുംനിന്നുമുള്ള വിവിധ തരം പഴങ്ങളും പച്ചക്കറികളും വലിയ തോതിലാണ് ഗൾഫിലേക്ക് കയറ്റി അയയ്ക്കുന്നത്. കേരളത്തിൽനിന്നുള്ള ചക്കയ്ക്ക് ഉൾപ്പെടെ ഇപ്പോൾ അവിടെ വലിയ ഡിമാന്റാണ്.
യുദ്ധസാഹചര്യം രൂക്ഷമായി തുടരുന്നതിനാൽ വിമാന ചരക്ക് ഗതാഗതത്തിൽ ഉണ്ടായ അനിശ്ചിതത്വവും ചില രാജ്യങ്ങളിലെ അപ്രതീക്ഷിത നിയന്ത്രണങ്ങളും കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു കഴിഞ്ഞു.
കേരളത്തിലെയും തമിഴ്നാട്ടിലെയും മൊത്തവിതരണ മാർക്കറ്റുകളിൽ ഇതിനകംതന്നെ വിലയിൽ ഗണ്യമായ കുറവുണ്ടായതായി വ്യാപാരികൾ സൂചിപ്പിച്ചു. വരും ദിവസങ്ങളിൽ ചരക്കുകൾ കൂടുതൽ എത്തുന്നതോടെ വിലയിൽ വീണ്ടും വലിയ ഇടിവ് ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് വ്യാപാരികൾ.
ഇപ്പോഴത്തെ വിലയിടിവ് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുക കർഷകരെയാണ്. കയറ്റുമതി വിപണിയിൽ കർഷകർക്ക് മാന്യമായ വില ലഭിച്ചിരുന്നു. കയറ്റുമതി തടസപ്പെട്ട് ആഭ്യന്തര വിപണിയിലേക്ക് മാറുമ്പോൾ കർഷകർക്ക് വരുമാനത്തിൽ വലിയ കുറവുണ്ടാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഏതായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ കയറ്റുമതിക്കാരും കർഷകരും വ്യാപാരികളുമൊക്കെ വലിയ ആശങ്കയിലാണ്. യുദ്ധസാഹചര്യം എത്രത്തോളം നീണ്ടുനിൽക്കുമോ അത്രയും കാലം കയറ്റുമതി തടസപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. യുദ്ധാവസ്ഥയിൽ മാറ്റമൊന്നും സംഭവിക്കാതെ തുടർന്നാൽ സംസ്ഥാനത്തെ പഴം-പച്ചക്കറി വിപണിയിൽ വലിയ വിലയിടിവിന് സാധ്യതയുണ്ട്.
Tags : Middle East war vegetable Fruits exports Gulf suspended Kozhikode Nedumbassery