കോഴിക്കോട്: ഒഴിവുസമയത്തെ പരീക്ഷണം എന്ന നിലയിൽ ആരംഭിച്ച പച്ചക്കറി കൃഷി സൂപ്പർ ഹിറ്റായതിന്റെ ത്രില്ലിലാണ് ഒരു കൂട്ടം ഡ്രൈവർമാർ. കോഴിക്കോട് പറമ്പിൽ ബസാറിലെ ടാക്സി- ഗുഡ്സ് ഡ്രൈവർമാരാണ് സ്റ്റാൻഡിനോട് ചേർന്ന വയലിൽ ജൈവരീതിയിൽ കൃഷി നടത്തുന്നത്.
ചീര, പയർ, വെണ്ട, മത്തൻ, പാവയ്ക്ക, വെള്ളരി, ഇളവൻ, പടവലം, പീച്ചിങ്ങ തുടങ്ങിയവയെല്ലാം 10 സെന്റോളം സ്ഥലത്ത് സമൃദ്ധമായി വിളഞ്ഞിരിക്കുകയാണ്. ഒഴിവുസമയത്ത് കൃഷി നടത്തിയാലോ എന്ന സൗഹൃദ കൂട്ടായ്മയിലെ ആലോചന പിന്നീട് വേരു പിടിക്കുകയായിരുന്നു.
വയലിന്റെ ഉടമയായ കൊളക്കാട്ടിൽ ബിജുവിനോട് അനുമതി വാങ്ങി നിലമൊരുക്കി. മികച്ചയിനം വിത്തുകൾ വാങ്ങി തൈകൾ മുളപ്പിച്ചു.
ഒഴിവുസമയങ്ങളിൽ എല്ലാം ശ്രദ്ധയോടെ പരിചരണം നടത്തി. ചാണകവും മറ്റു ജൈവവളങ്ങളും മാത്രമാണ് ഉപയോഗിച്ചത്. പി. ചന്ദ്രശേഖരൻ, ഹരീഷ് പാറേക്കാട്ടിൽ, മഹേഷ് മണ്ണാറക്കൽ, അബ്ദുൾ റഹീസ്, വിജീഷ്, ഷാഹുൽ ഹമീദ് എന്നിവരാണ് കൃഷിക്കായി മുന്നിട്ടിറങ്ങിയത്. മറ്റുള്ള ഡ്രൈവർമാരും പിന്തുണയും സഹായങ്ങളുമായി ഒപ്പം കൂടി.
വിളവെടുക്കുന്ന പച്ചക്കറി വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നതിന് പുറമെ തോട്ടത്തിൽ വച്ചുതന്നെ വിൽപ്പന നടത്തുന്നുമുണ്ട്. മികച്ച രീതിയിൽ വിളവ് ലഭിച്ചതിനാൽ വരും വർഷങ്ങളിലും കൃഷി തുടരണമെന്ന തീരുമാനത്തിലാണ് ഡ്രൈവർമാർ.
Tags : nattu vishesham Vegetable farming