Sports
ദുബായി: ഒരിടവേളയ്ക്ക് ശേഷം ഐസിസി ഏകദിന ബാറ്റർമാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി വിരാട് കോഹ്ലി. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന രോഹിത് ശര്‍മ കോഹ്ലിയുടെ വരവോടെ മൂന്നാം സ്ഥാനത്തേയ്ക്ക് വീണു.
2021 ജൂലൈയ്ക്ക് ശേഷം ആദ്യമായിട്ടാണ് കോഹ്ലി ഒന്നാമതെത്തുന്നത്. ന്യൂസിലന്‍ഡിനെതിരെ വഡോദരയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയാണ് കോഹ്ലി ഒന്നാമതെത്തിയത്. വഡോദരയിൽ 91 പന്തില്‍ നിന്ന് 93 റണ്‍സ് നേടിയിരുന്നു കോഹ്ലി.
ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ കോലി ഒന്നാം സ്ഥാനത്തേക്ക് ഉയരുന്നത് 11-ാം തവണയാണ്. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഹോം പരമ്പരയില്‍ 135, 102, പുറത്താകാതെ 65 എന്നിങ്ങനെ സ്കോറുകള്‍ നേടാന്‍ കോഹ്ലിക്ക് സാധിച്ചിരുന്നു.
Sports
വഡോദര: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ നാല് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
ന്യൂസിലൻഡ് ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം ഓരോവർ ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. തകർപ്പൻ അർധ സെഞ്ചുറി നേടിയ സൂപ്പർ താരം വിരാട് കോഹ്ലിയുടെയും നായകൻ ശുഭ്മാൻ ഗില്ലിന്റെയും ഇന്നിംഗ്സുകളുടെയും മികച്ച പ്രകടനം പുറത്തെടുത്ത ശ്രേയസ് അയ്യരുടെയും മികവിലാണ് ഇന്ത്യ വിജയലക്ഷ്യം മറികടന്നത്.
അവസാന ഓവറുകളിലെ കെ.എൽ. രാഹുലിന്റെയും ഹർഷിത് റാണയുടെയും പ്രകടനവും ഇന്ത്യൻ വിജയത്തിൽ നിർണായകമായി. 93 റൺസെടുത്ത കോഹ്ലിയാണ് ഇന്ത്യയുടെ ടോപ്സ്കോറർ. എട്ട് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സി. ഗിൽ 56 റൺസാണ് എടുത്തത്.
ശ്രേയസ് അയ്യർ 49 റൺസ് സ്കോർ ചെയ്തു. രാഹുലും ഹർഷിതും 29 റൺസ് വീതമാണ് എടുത്തത്. ന്യൂസിലൻഡിന് വേണ്ടി കൈൽ ജാമീസൺ നാല് വിക്കറ്റെടുത്തു. ആദിത്യ അശോക്, ക്രിസ്റ്റ്യൻ ക്ലർക്ക് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 300 റൺസെടുത്തത്. ഡാരൽ മിച്ചലിന്റെയും ഡിവോൺ കോൺവെയുടെയും ഹെൻറി നിക്കോൾസിന്റെയും അർധ സെഞ്ചുറികളുടെ മികലിവാണ് കിവീസ് മികച്ച സ്കോർ പടുത്തുയർത്തിയത്.
84 റൺസെടുത്ത ഡാരൽ മിച്ചലാണ് ന്യൂസിലൻഡിന്റെ ടോപ്സ്കോറർ. 71 പന്തിൽ അഞ്ച് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു മിച്ചലിന്റെ ഇന്നിംഗ്സ്. ഹെന്റി 62 റൺസും കോൺവെ 56 റൺസുമാണ് എടുത്തത്. അവസാന ഓവറുകളിൽ ആഞ്ഞടിച്ച ക്രിസ്റ്റ്യൻ ക്ലർക്കിന്റെ ഇന്നിംഗ്സും നിർണായകമായി. 17 പന്തിൽ 24 റൺസാണ് ക്ലർക്ക് എടുത്തത്.
ഇന്ത്യയ്ക്ക് വേണ്ടി ഹർഷിത് റാണയും പ്രസിദ് കൃഷ്ണയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കുൽദീപ് യാദവ് ഒരു വിക്കറ്റെടുത്തു. വിജയത്തോടെ ഇന്ത്യ പരമ്പരയിൽ 1-0 ത്തിന് മുന്നിലെത്തി.
Sports
മുംബൈ: വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം റൗണ്ട് മത്സരങ്ങളിൽ വിരാട് കോഹ്ലി മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ രോഹിത് ശർമ നിരാശപ്പെടുത്തി. ഗുജറാത്തിനെതിരായ മത്സരത്തിൽ ഡൽഹിക്ക് വേണ്ടിയിറങ്ങിയ കോഹ്ലി 77 റൺസെടുത്ത് ടീമിന്റെ ടോപ്സ്കോററായി.
മത്സരത്തിൽ ഡൽഹി ഏഴ് റൺസിന് വിജയിച്ചു. ഡൽഹി ഉയർത്തിയ 254 റൺസ് പിന്തുടർന്ന ഗുജറാത്ത് 247 റൺസിൽ ഓൾഔട്ടാവുകയായിരുന്നു. ഡൽഹി നായകനും ഇന്ത്യൻ താരവുമായ റിഷഭ് പന്ത് 70 റൺസെടുത്തു. കോഹ്ലിയാണ് മത്സരത്തിലെ താരമായത്.
അതേസമയം ഉത്തരാഖണ്ഡിനെതിരായ മത്സരത്തിൽ മുംബൈയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ രോഹിത് ശർമയ്ക്ക് റൺസ് ഒന്നും എടുക്കാനായില്ല. നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത് പുറത്താവുകയായിരുന്നു.
മത്സരത്തിൽ മുംബൈ 51 റൺസിന് വിജയിച്ചു. മുംബൈ ഉയർത്തിയ 332 റൺസ് പിന്തുടർന്ന ഉത്തരാഖണ്ഡിന് 280 റൺസ് എടുക്കാനെ സാധിച്ചുള്ളു.
Sports
റായ്പുർ: ഇന്ത്യയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരന്പരയിലെ രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 359 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 358 റണ്‍സെടുത്തു.
ഋതുരാജ് ഗെയ്ക്വാദിന്റെയും വിരാട് കോഹ്ലിയുടെയും സെഞ്ചുറികളാണ് ഇന്ത്യയെ കൂറ്റൻ സ്കോറിലെത്തിച്ചത്. 83 പന്തിൽ രണ്ട് സിക്സും 12 ഫോറും ഉൾപ്പെടെ 105 റണ്‍സാണ് ഗെയ്ക്വാദ് നേടിയത്. താരത്തിന്റെ കന്നി സെഞ്ചുറിയായിരുന്നു.
കോഹ്ലി 93 പന്തിൽ രണ്ട് സിക്സും ഏഴ് ഫോറും ഉൾപ്പെടെ 102 റണ്‍സെടുത്താണ് മടങ്ങിയത്. കോഹ്ലിയുടെ തുടർച്ചയായ രണ്ടാമത്തെ സെഞ്ചുറിയും 53-ാമത്തെ ഏകദിന സെഞ്ചുറിയുമായിരുന്നു.
നായകൻ കെ.എൽ. രാഹുലും ഇന്ത്യയ്ക്കായി മികച്ച ഇന്നിംഗ്സ് കാഴ്ചവച്ചു. പുറത്താകാതെ രാഹുൽ 43 പന്തിൽ രണ്ട് സിക്സും ആറ് ഫോറും ഉൾപ്പെടെ 66 റണ്‍സെടുത്തു. രവീന്ദ്ര ജഡേജയും പുറത്താകാതെ 24 റണ്‍സെടുത്തു. യശ്വസി ജയ്സ്വാൾ 22 റണ്‍സും രോഹിൽ ശർമ 14 റണ്‍സും നേടി.
ദക്ഷിണാഫ്രിക്കയ്ക്കായി മാർകോ ജാൻസെൻ രണ്ട് വിക്കറ്റ് വീഴ്ത്തി. ലുംഗി എൻഗിഡിയും നാന്ദ്രെ ബർഗറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
റായ്പുര്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിംഗ്. റായ്പുരിൽ വീണ്ടും ടോസ് ജയിച്ച ദക്ഷിണാഫ്രിക്കൻ നായകൻ തെംബ ബാവുമ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങുന്നത്. അതേസമയം, തോൽവിയോടെ തുടങ്ങിയ ദക്ഷിണാഫ്രിക്കൻ ടീമിൽ മൂന്ന് മാറ്റങ്ങളുണ്ട്. ക്യാപ്റ്റനായി തെംബ ബാവുമ തിരിച്ചെത്തിയപ്പോള്‍ കേശവ് മഹാരാജും ലുംഗി എൻഗിഡിയും പ്ലേയിംഗ് ഇലവനിലെത്തി.
മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം വിജയിച്ച് കിരീടം സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം പരമ്പര സമനിലയിലാക്കി പോരാട്ടം അവസാന മത്സരത്തിലേക്ക് നീട്ടാനാണ് ദക്ഷിണാഫ്രിക്കയുടെ ശ്രമം.
ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവന്: ക്വിന്റൺ ഡി കോക്ക്, എയ്ഡൻ മാർക്രം, തെംബ ബാവുമ (ക്യാപ്റ്റൻ), മാത്യു ബ്രീറ്റ്സ്കെ, ടോണി ഡി സോർസി, ഡെവാൾഡ് ബ്രെവിസ്, മാർക്കോ യാൻസെൻ, കോർബിൻ ബോഷ്, കേശവ് മഹാരാജ്, നാന്ദ്രെ ബർഗർ, ലുംഗി എൻഗിഡി.
ഇന്ത്യ പ്ലേയിംഗ് ഇലവന്: യശസ്വി ജയ്സ്വാൾ, രോഹിത് ശർമ, വിരാട് കോഹ്ലി, ഋതുരാജ് ഗെയ്ക്വാദ്, വാഷിംഗ്ടൺ സുന്ദർ, കെ.എൽ. രാഹുൽ (ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, ഹർഷിത് റാണ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.
Sports
റായ്പുര്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ സീനിയേഴ്സായ വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവരെ മയപ്പെടുത്താനുള്ള നീക്കവുമായി ബിസിസിഐ. മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറുമായി രോ-കോ സഖ്യം ശീതസമരത്തിലാണെന്നാണ് ടീമിന്റെ അകത്തളങ്ങളില്‍നിന്നുള്ള വിവരം.
ഗംഭീര്‍ തലമുറമാറ്റത്തിന്റെ മറപിടിച്ച് കോഹ്ലി, രോഹിത് എന്നിവരെ ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് നൈസായി ഒഴിവാക്കിയിരുന്നു. വിടപറയാന്‍പോലും കാത്തുനില്‍ക്കാതെ 2025 ഐപിഎല്ലിനിടെയായിരുന്നു ഇരുവരും ടെസ്റ്റ് ക്രിക്കറ്റില്‍നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചത്. അതും ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യന്‍ ടീമിന്റെ പര്യടനത്തിനു തൊട്ടുമുമ്പ്. നിലവില്‍ ഏകദിനത്തില്‍ മാത്രമേ രോ-കോ സഖ്യം ഇന്ത്യക്കായി കളിക്കുന്നുള്ളൂ.
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലായിരുന്നു രോഹിത്തും കോഹ്ലിയും ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനുശേഷം ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തിയത്. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയില്‍ രോഹിത് 202 റണ്‍സുമായി പ്ലെയര്‍ ഓഫ് ദ സീരീസായി. ഇന്ത്യ ജയിച്ച മൂന്നാം ഏകദിനത്തില്‍ രോഹിത് സെഞ്ചുറിയും (121*) കോഹ്ലി (74*) അര്‍ധസെഞ്ചുറിയും നേടി. അതിനുശേഷം ഇരുവരും ഇന്ത്യന്‍ ജഴ്സിയില്‍ കളിച്ച മത്സരമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കെതിരായ റാഞ്ചി ഏകദിനം.
റാഞ്ചിയില്‍ കോഹ്ലി (135) സെഞ്ചുറിയും രോഹിത് (57) അര്‍ധസെഞ്ചുറിയും നേടി. സൂപ്പര്‍ ബാറ്റിംഗിലുമായി സീനിയേഴ്സായ രോഹിത്തും കോഹ്ലിയും തങ്ങളുടെ ക്ലാസ് തുടരെ വെളിപ്പെടുത്തിയതും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഹോം ടെസ്റ്റ് പരമ്പര ദയനീയമായി കൈവിട്ടതുമെല്ലാം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസിംഗ് റൂം അന്തരീക്ഷത്തില്‍ കലുഷിതാവസ്ഥ സൃഷ്ടിച്ചതായാണ് റിപ്പോര്‍ട്ട്.
കൂടിക്കാഴ്ച ഇന്ന്?
രോഹിത്, കോഹ്ലി എന്നിവരുമായി ബിസിസിഐയും ടീം മാനേജ്മെന്റും കൂടുക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനം നടക്കുന്ന റായ്പുരില്‍ ഇന്നായിരിക്കും യോഗമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്നു യോഗം നടന്നില്ലെങ്കില്‍ മൂന്നാം ഏകദിനത്തിന്റെ വേദിയായ വിശാഖപട്ടണത്തില്‍ അതുണ്ടാകുമെന്നാണ് വിവരം. നാളെയാണ് ഇന്ത്യ x ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം.
യോഗത്തില്‍ ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ, ജോയിന്റ് സെക്രട്ടറി പ്രഭ്തേജ് സിംഗ് ഭാട്യ, മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍, സെലക്ഷന് കമ്മിറ്റി ചെയര്മാന് അജിത് അഗാര്‍ക്കര്‍ എന്നിവര്‍ക്കൊപ്പം ഓഹരി ഉടമകളും പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിസിസിഐ പ്രസിഡന്റും ഡല്‍ഹി ടീമില്‍ കോഹ്ലിയുടെ സഹതാരവുമായിരുന്ന മിഥുന് മന്ഹാന് യോഗത്തില്‍ സംബന്ധിക്കുമോ എന്നതില്‍ വ്യക്തതയില്ല.
വളരുന്ന അസ്വസ്ഥത
മുഖ്യപരിശീലകന്‍ ഗൗതം ഗംഭീറും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും ഒരുവശത്തും രോഹിത്തും കോഹ്ലിയും എതിര്ഭാഗത്തുമായാണ് ഇന്ത്യന്‍ പുരുഷ ക്രിക്കറ്റിന്റെ ഏകദിന യാത്രയെന്നാണ് സൂചന. ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ അജിത് അഗാര്‍ക്കറുമായി രോ-കോ സഖ്യം വ്യക്തമായ അകലം പാലിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ മുഖ്യപരിശീലക സ്ഥാനത്ത് എത്തിയപ്പോഴത്തെ സൗഹൃദം ഗംഭീറിന് നിലവില്‍ രോഹിത്തിനോടും കോഹ്ലിയോടും ഇല്ലെന്നതാണ് വാസ്തവം. ഇരുവരുടെയും ഭാവി സംബന്ധിച്ച ചോദ്യങ്ങളില്‍നിന്ന് ഗംഭീര്‍ തന്ത്രപരമായി ഒഴിഞ്ഞുമാറുകയാണ് പതിവ്.
റാഞ്ചി ഏകദിനത്തില്‍ കളിച്ചതോടെ, രാജ്യാന്തര ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ഒന്നിച്ചു കളിച്ചതിന്റെ (392) റിക്കാര്‍ഡ് രോഹിത്തും കോഹ്ലിയും സ്വന്തമാക്കി. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്സ് (352) റിക്കാര്‍ഡ് രോഹിത്തും ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഏറ്റവും കൂടുതല്‍ സെഞ്ചുറി (6) റിക്കാര്‍ഡില്‍ കോഹ്ലിയും എത്തിയിരുന്നു.
ടെസ്റ്റ് പ്രശ്നവും വിഷയം
യോഗത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പ്രശ്നങ്ങളും ചര്‍ച്ചയാകും. ടീം സെലക്ഷനെതിരേ മുന്‍ താരങ്ങള്‍ അടക്കം രംഗത്തുവന്ന പശ്ചാത്തലത്തിലാണ് ബിസിസിഐ യോഗം വിളിച്ചിരിക്കുന്നത്. ടെസ്റ്റില്‍ കരുണ്‍ നായര്‍, സര്‍ഫറാസ് ഖാന് തുടങ്ങിയവരെ അതിവേഗം തഴഞ്ഞതും സായ് സുദര്ശന്, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍ തുടങ്ങിയവരെ സ്ഥിരമായി നിലനിര്‍ത്തുന്നതും തുറന്ന വിമര്‍ശനങ്ങള്‍ക്കു കാരണമായിരുന്നു.
റാഞ്ചിയില്‍ ഇന്ത്യ 17 റണ്‍സിന് ജയിച്ചെങ്കിലും ബൗളിംഗിലെ പിഴവും ബലഹീനതയും എടുത്തു കാണിക്കപ്പെട്ടു. വാഷിംഗ്ടണ്‍ സുന്ദറിനെ സ്പിന്‍ ഓള്‍റൗണ്ടറായി ഉള്‍പ്പെടുത്തിയെങ്കിലും മൂന്ന് ഓവര്‍ മാത്രമേ എറിയിച്ചുള്ളൂ. മാനേജ്മെന്റ് ക്വോട്ടയില്‍ ചില കളിക്കാര്‍ ഗംഭീര്‍-അഗാര്‍ക്കര്‍ കൂട്ടുകെട്ടില്‍ ദേശീയ ടീം ജഴ്സി അണിയുന്നതായുള്ള ആക്ഷേപവും ശക്തമായിട്ടുണ്ട്.
Sports
സിഡ്നി: ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളിൽ രണ്ടാമതെത്തി സൂപ്പർ താരം വിരാട് കോഹ്ലി. ഓസ്ട്രേലിയയ്ക്കെതിരെ സിഡ്നി ഏകദിനത്തില്‍ 54 റണ്‍സ് നേടിയ ഇന്നിംഗ്സോടെയാണ് കോഹ്ലി രണ്ടാമതെത്തിയത്.
കോലിക്ക് നിലവില്‍ 14,255 റണ്‍സായി. 14234 റണ്‍സ് നേടിയ മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാരയെയാണ് കോലി മറികടന്നത്. 452 ഇന്നിംഗ്സില്‍ 18,426 റണ്‍സ് നേടിയ ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗ് (13,704), മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ സനത് ജയസൂര്യ (13,439) എന്നിവര്‍ കോലിക്ക് പിന്നിലായി.
ടി20യും ഏകദിനവും ഒന്നിച്ചെടുത്താന്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം വിരാട് കോലിയാണ്. 18,143 റണ്‍സാണ് കോലി നേടിയത്. ഈ മത്സരത്തിലൂടെ കോലി സച്ചിനെ മറികടക്കുകയായിരുന്നു. 14,255 റണ്‍സ് ഏകദിനത്തിലും 4188 റണ്‍സ് ടി20 ഫോര്‍മാറ്റിലും.
അതേസമയം, സച്ചിന് ഒരു ടി20 മത്സരം മാത്രമാണ് കളിച്ചത്. അതില്‍ 10 റണ്‍സിന് പുറത്താവുകയും ചെയ്തു. കുമാര്‍ സംഗക്കാര (15,616), രോഹിത് ശര്‍മ (15,601), മഹേല ജയവര്‍ധനെ (14,143), റിക്കി പോണ്ടിംഗ് (14,105) എന്നിവര്‍ പിന്നിലായി.
സിഡ്നിയില്‍ ഓസീസിനെതിരെ 81 പന്തില്‍ 74 റണ്‍സുമായി കോഹ്ലി പുറത്താവാതെ നിന്നിരുന്നു. ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിംഗ്സ്. മത്സരത്തിൽ ഇന്ത്യ ഒൻപത് വിക്കറ്റിന് വിജയിച്ചു.
Sports
ലണ്ടൻ: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി നിർണയിക്കുന്ന യുവനിര ഇന്ന് ഇംഗ്ലണ്ടിനെതിരേ അഞ്ച് മത്സര പരന്പരയിലെ ആദ്യ മത്സരത്തിനിറങ്ങും. റണ്‍മെഷീൻ വിരാട് കോഹ്ലിയും ഹിറ്റ്മാൻ രോഹിത് ശർമയും വിരമിച്ച ശേഷമുള്ള ആദ്യ പരന്പര, ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിൽ ഇന്ത്യ ഇറങ്ങുന്ന ആദ്യ പരന്പര... അടുത്ത ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിനുള്ള തുടക്കം കൂടിയാണിത്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30നു ലീഡ്സിലെ ഹെഡിംഗ്ലി സ്റ്റേഡിയത്തിൽ മത്സരം ആരംഭിക്കും.
2007ന് ശേഷം ഇംഗ്ലണ്ടിൽ ഇതുവരെ ഒരു പരന്പര നേടാൻ ഇന്ത്യക്കു സാധിച്ചിട്ടില്ല. സീനിയർ താരങ്ങളുടെ അഭാവത്തിൽ ഗില്ലിന്റെ നേതൃത്വത്തിലിറങ്ങുന്ന യുവനിരയുടെ മുന്നിലുള്ള വെല്ലുവിളി പരന്പര നേട്ടമാണ്.
ഫ്രഷ് സ്റ്റാർട്ട്
വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവർക്കാണ് ഇംഗ്ലീഷ് പിച്ചിൽ മുൻപരിചയമുള്ളത്. രണ്ട് ലോക ചാന്പ്യൻഷിപ്പ് ഫൈനൽ അടക്കം ശുഭ്മാൻ ഗിൽ മൂന്ന് മത്സരങ്ങൾ ഇംഗ്ലണ്ടിൽ കളിച്ചെങ്കിലും 14.66 ശരാശരിയിൽ ആകെ നേടിയത് 88 റണ്‍സ്. ഓപ്പണർ യശസ്വി ജയ്സ്വാൾ, കരുണ്‍ നായർ, സായ് സുദർശൻ എന്നിവർ ആദ്യമായാണ് ഇംഗ്ലീഷ് മണ്ണിൽ ഇറങ്ങുന്നത്.
ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനത്തെത്തുടർന്ന് ടീമിൽ ഇടംനേടിയ കരുണ്‍ നായർക്കും സായ് സുദർശനും സ്ഥിരാംഗമാകാൻ ബാറ്റിംഗ് കരുത്തറയിക്കണം. ഐപിഎൽ ഓറഞ്ച് ക്യാപ് ജേതാവാണ് സുദർശൻ. അതേസമയം, ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ടീമിലേക്കു തിരിച്ചെത്തിയ കരുണ്‍ നായറിൽ പ്രതിക്ഷയേറെയാണ്.
റെഡ് ബോളിൽ റെഡ് കാർഡ്
റെഡ് ബോൾ ക്രിക്കറ്റിൽ സമീപകാലത്ത് ഇന്ത്യ ഇരുട്ടിൽതപ്പുകയാണ്. അവസാന പരന്പരകളിൽ ഓസീസിനെതിരേയും ന്യൂസിലൻഡിനെതിരേയും വന്പൻ തോൽവി ഏറ്റുവാങ്ങി. രോഹിത്, കോഹ്ലി എന്നിവർ ഈ പരന്പരകളിൽ ഫോമില്ലായ്മയുടെ പേരിൽ വിമർശിക്കപ്പെട്ടു. ഋഷഭ് പന്ത് 43.50, ജയ്സാൾ 31.66, സർഫറാസ് ഖാൻ 28.50 എന്നീ ശരാശരിയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു.
അതേസമയം രോഹിത് ശർമ (368 റണ്‍സ്), കെ.എൽ. രാഹുൽ (315), ചേതേശ്വർ പൂജാര (306), രവീന്ദ്ര ജഡേജ (287), കോഹ്ലി (249) എന്നവിരായിരുന്നു കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യൻ ബാറ്റിംഗ് കരുത്ത്. രാഹുലും ജഡേജയും മാത്രമാണ് ഇവരിൽ ഇന്നത്തെ ടീമിൽ കളിക്കാനുള്ളത്.
ഗില്ലിലെ നായകൻ
ചുരുങ്ങിയ ടെസ്റ്റ് മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള ശുഭ്മാൻ ഗിൽ ശക്തരായ ഇംഗ്ലണ്ടിനെതിരേ എങ്ങനെ യുവനിരയെ നയിക്കുമെന്നതും ഏവരും ഉറ്റുനോക്കുന്നു. ജയ്സ്വാൾ- സുദർശൻ സഖ്യം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാൻ സാധ്യതയുണ്ട്. മൂന്നാം നന്പറിൽ പരിചയസന്പന്നരായ രാഹുൽ അല്ലെങ്കിൽ കരുണ്‍ ഇറങ്ങും. നാലാം നന്പറിൽ ഗില്ലും അഞ്ചാമനായി പന്തും ഇറങ്ങുമെന്നാണ് സൂചന. ബാസ്ബോൾ ബാറ്റിംഗ് പുറത്തെടുക്കുന്ന ഇംഗ്ലണ്ടിനെതിരേ ഗില്ലിന്റെ ക്യാപ്റ്റൻസി പരീക്ഷിക്കപ്പെടും.
ബുംറയ്ക്ക് ഒപ്പം ആരെല്ലാം
ഇന്ത്യൻ പേസാക്രമണത്തിന്റെ കുന്തമുനയായ ജസ്പ്രീത് ബുംറ മൂന്നു മത്സരങ്ങളിൽ മാത്രമേ കളിക്കൂ. അധിക സമ്മർദം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
പരന്പരയിൽ മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ് എന്നിവർ പരീക്ഷിക്കപ്പെടും. ആർ. അശ്വിന്റെ അഭാവത്തിൽ കുൽദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദർ എന്നിവർക്കും സ്പിന്നിൽ കരുത്തറിയിക്കേണ്ടതുണ്ട്. ബുംറയ്ക്ക് ഒപ്പം പേസ് ആക്രമണത്തിന് ആരെല്ലാം എന്നതും കണ്ടറിയണം.