International
ടെൽ അവീവ്: യുദ്ധത്തിൽ ഇതുവരെ അത്യാധുനിക ആയുധങ്ങൾ പ്രയോഗിച്ചിട്ടില്ലെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയം. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ നീണ്ട യുദ്ധത്തിന് തയാറാണെന്നും ഇറാൻ അറിയിച്ചു.
ഈ യുദ്ധത്തിനായി ആസൂത്രണം ചെയ്തതിനെക്കാൾ കൂടുതൽ കാലം പ്രതിരോധിക്കാനും ആക്രമണാത്മക പ്രതിരോധം തുടരാനുമുള്ള ശേഷി ഞങ്ങൾക്കുണ്ടെന്ന് മന്ത്രാലയ വക്താവ് റെസ തലായി-നിക്ക് പറഞ്ഞു.
തങ്ങളുടെ പക്കലുള്ള എല്ലാ നൂതന ആയുധങ്ങളും ഉപകരണങ്ങളും ആദ്യ ദിവസങ്ങളിൽ തന്നെ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ദുബായിലെ യുഎസ് കോൺസുലേറ്റ് അക്രമിക്കാൻ ശ്രമം. കോൺസുലേറ്റിന് സമീപമുള്ള പ്രദേശത്തെ തീപിടുത്തം നിയന്ത്രിക്കാൻ സാധിച്ചതായി ദുബായ് അധികൃതർ സ്ഥിരീകരിച്ചു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ആളപായമില്ല. നേരത്തെ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം നടന്നിരുന്നു.
National
റാസ്പുർ: ഛത്തീസ്ഗഡിൽ വൻ ആയുധശേഖരം പിടികൂടി. ഇൻഡോ- ടിബറ്റൻ ബോർഡർ പോലീസാണ് ആയുധങ്ങൾ പിടികൂടിയത്. മാവോയിസ്റ്റുകൾ ഒളിപ്പിച്ച അത്യാധുനിക ആയുധങ്ങൾ അടക്കമാണ് പിടികൂടിയിരിക്കുന്നത്.
57 അംഗ ഇൻഡോ- ടിബറ്റൻ ബോർഡർ പോലീസ് സംഘമാണ് ആയുധങ്ങൾ പിടികൂടിയത്. വനത്തിൽ നാല് ഇടങ്ങളിൽ നിന്നുമാണ് ആയുധശേഖരം കണ്ടെത്തിയത്.
അടുത്തമാസം 31ഓടെ രാജ്യം മാവോയിസ്റ്റ് മുക്തമാക്കും എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾക്കെതിരെ വലിയ തെരച്ചിൽ നടക്കുകയാണ്. വനമേഖലയിൽ ഒരു ദിവസം നീണ്ടുനിന്ന പരിശോധനകൾക്ക് ഒടുവിലാണ് ആയുധങ്ങൾ കണ്ടെത്തിയത്.
International
വാഷിംഗ്ടൺ ഡിസി: ചൈനീസ് ഭീഷണി നേരിടുന്ന തായ്വാന് വന്പൻ ആയുധ പാക്കേജ് പ്രഖ്യാപിച്ച് അമേരിക്കയിലെ ട്രംപ് ഭരണകൂടം. എട്ടു വിൽപന കരാറുകളിലായി മിസൈലുകളും ഡ്രോണുകളും അടക്കം 1,115 കോടി ഡോളറിന്റെ ആയുധങ്ങൾ തായ്വാനു വിൽക്കാൻ തീരുമാനിച്ചതായി അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്ട്മെന്റ് അറിയിച്ചു.
തായ്വാന് അമേരിക്ക പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ സൈനികസഹായമാണിത്. ട്രംപിനു മുന്പ് പ്രസിഡന്റായിരുന്ന ജോ ബൈഡന്റെ കാലത്ത് മൊത്തം 840 കോടി ഡോളറിന്റെ സൈനികസഹായമേ തായ്വാനു ലഭിച്ചിരുന്നുള്ളൂ.
ഹിമാർസ് റോക്കറ്റ് സംവിധാനത്തിന്റെ 82 യൂണിറ്റ്, 420 ആർമി ടാക്റ്റിക്കൽ മിസൈൽ സംവിധാനങ്ങൾ എന്നിവ അടക്കമാണ് ട്രംപ് ഭരണകൂടം തായ്വാനു നല്കുന്നത്. യുക്രെയ്ൻ സേന റഷ്യൻ അധിനിവേശത്തെ ചെറുക്കാനായി ഫലപ്രദമായി ഉപയോഗിക്കുന്ന ആയുധങ്ങളാണിവ.
തായ്വാൻ പാക്കേജിൽ നൂറു കോടി ഡോളറിന്റെ സൈനിക സോഫ്റ്റ്വേറുകളും ഉൾപ്പെടുന്നതായാണ് അറിയിപ്പ്. തായ്വാന്റെ സുരക്ഷ വർധിപ്പിക്കാനും മേഖലയിൽ സന്തുലനം ഉറപ്പാക്കാനും സൈനിക പാക്കേജിനു കഴിയുമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു.
അതേസമയം, അമേരിക്കൻ പ്രഖ്യാപനത്തിൽ രോഷത്തോടെയാണ് ചൈന പ്രതികരിച്ചത്. ചൈനയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ധാരണകൾ ലംഘിക്കപ്പെട്ടെന്നും അമേരിക്കൻ ആയുധങ്ങൾ ചൈനയുടെ പരമാധികാരത്തിനു ദോഷകരമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
Kerala
കൊച്ചി: മാരകായുധങ്ങളുമായി ബാറിൽ ആക്രമണം. ഞായറാഴ്ച വൈറ്റിലയിലുള്ള ബാറിലായിരുന്നു സംഭവം. ആക്രമണം നടത്തിയ യുവതിയടക്കം മൂന്നു പേർ പിടിയിൽ. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിൻ ഷാ, അൽ അമീൻ എന്നിവരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികൾ മദ്യപിക്കുന്നതിനിടെ ബാറിലെത്തിയ മറ്റൊരാളുമായി തർക്കമുണ്ടായി. ബാർ ജീവനക്കാർ ഇത് ചോദ്യം ചെയ്തത്തോടെ സംഘർഷം തുടങ്ങുകയായിരുന്നു. തുടർന്ന് പുറത്തുപോയ അലീനയും സുഹൃത്തുക്കളും തിരികെ എത്തിയത് വടിവാളുമായാണ്.
സംഘം കാറിൽനിന്ന് വടിവാളുമെടുത്ത് ബാറിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വടിവാൾ കൊണ്ടുവന്ന തിരുവനന്തപുരം സ്വദേശി വൈഷ്ണവ് ഒളിവിലാണ്. ആക്രമണത്തിൽ ബാര് ജീവനക്കാർക്കും മർദനമേറ്റു.
ബാറിൽ നിന്ന് പോയ ശേഷം അഞ്ചു തവണ പ്രതികൾ മടങ്ങി വന്ന് ആക്രമണം നടത്തിയെന്നും ജീവനക്കാരെ മർദിച്ചെന്നുമാണ് ബാർ ഉടമ നൽകിയിരിക്കുന്ന പരാതി. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി എറണാകുളത്ത് എത്തിയവരാണ് അക്രമികളെന്നാണ് അറിയുന്നത്. സംഘർഷത്തിൽ യുവതിയുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്.