ന്യൂഡൽഹി: ഏറെ വിവാദങ്ങൾക്കും ആശങ്കകൾക്കും വഴിതുറന്ന വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആർഎ) ഭേദഗതി ബിൽ 12ന് പാർലമെന്റ് ചർച്ചയ്ക്കെടുക്കും. ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മിസോറം മുഖ്യമന്ത്രി ലാൽദുഹോമയാണ് ഇക്കാര്യം അറിയിച്ചത്.
ക്രൈസ്തവ സഭ ഉൾപ്പെടെ നിരവധി സന്നദ്ധ സംഘടനകൾ ആശങ്ക പ്രകടിപ്പിച്ച ബില്ലിന് മുൻകാല പ്രാബല്യം ഉണ്ടാകുമെന്ന വ്യവസ്ഥ നടപ്പാക്കില്ലെന്ന് അമിത് ഷാ ഉറപ്പ് നൽകിയതായും ലാൽദുഹോമ വ്യക്തമാക്കി. ബില്ലിന്മേലുള്ള ചർച്ചയ്ക്ക് അമിത് ഷാ തുടക്കം കുറിക്കും. എന്നാൽ പഴയ ബിൽ അതേപടിയായിരിക്കും സർക്കാർ ഇനി പരിഗണിക്കുക. അവസാന നിമിഷം ഏതെങ്കിലും തരത്തിൽ കേന്ദ്രസർക്കാർ ഭേദഗതി വരുത്തുമോ എന്നാണ് ഇനി അറിയേണ്ടത്.
ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതിയെ പ്രതിനിധീകരിച്ച് സിബിസിഐ സെക്രട്ടറി ജനറലും ഡൽഹി ആർച്ച്ബിഷപ്പുമായ ഡോ. അനിൽ കൂട്ടോ, സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ തുടങ്ങിയവർ നേരത്തേ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിഎംകെയുടെ രാജ്യസഭാംഗം പി.വിത്സൻ അധ്യക്ഷനായുള്ള ജോയിന്റ് ആക്ഷൻ ഫോറം ഓൺ മൈനോറിറ്റി എന്ന സംഘടനയും അമിത് ഷായെ കണ്ട് ആശങ്ക അറിയിച്ചു.
സംയുക്ത നിവേദനം നൽകി
ബിൽ പൂർണമായും പിൻവലിക്കണമെന്ന ആവശ്യമാണ് സിബിസിഐ ഉന്നയിച്ചത്. എന്നാൽ അമിത് ഷാ ഇതിനോട് അനുകൂലമായ നിലപാടല്ല സ്വീകരിച്ചത് എന്നാണു സൂചന. പ്രതിപക്ഷ എംപിമാർ ബില്ലിനെതിരേ പ്രതിഷേധിക്കണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു.ബിൽ ഉയർത്തുന്ന ആശങ്കകൾ സംബന്ധിച്ച സംയുക്ത നിവേദനം പ്രതിനിധി സംഘങ്ങൾ അമിത് ഷായ്ക്ക് കൈമാറി.
മുൻകാല പ്രാബല്യത്തോടെയുള്ള നിയമനിർമാണം വർഷങ്ങളായി പ്രവർത്തിക്കുന്ന സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയ ജീവകാരുണ്യ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും അതിനാൽ പുതിയ നിയമം ഭാവിയിലേക്കു മാത്രം ബാധകമാക്കണമെന്നും പ്രതിനിധി സംഘം കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
മുൻകൂട്ടി വിദേശ സഹായം അവസാനിപ്പിക്കുന്ന സംഘടനകളെ കുറ്റക്കാരായി കാണരുതെന്നും അവരുടെ സ്വത്തുക്കൾ പൊതുജനക്ഷേമത്തിനായി തുടർന്നും ഉപയോഗിക്കാൻ അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സിബിസിഐ അധ്യക്ഷൻ ആർച്ച്ബിഷപ് കർദിനാൾ ഡോ. ആന്റണി പൂലയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം കഴിഞ്ഞ മാസം പത്തിന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ക്രൈസ്തവ സംഘടനകളുടെ ഉൾപ്പെടെ ആശങ്ക അറിയിച്ചിരുന്നു.
ബിൽ നിയമമാകുമ്പോൾ ആശങ്കപ്പെടേണ്ട യാതൊന്നും ഉണ്ടാകില്ലെന്ന് 45 മിനിറ്റോളം നീണ്ട അന്നത്തെ കൂടിക്കാഴ്ചയിൽ അദ്ദേഹം സഭാ പ്രതിനിധികൾക്ക് ഉറപ്പു നൽകിയിരുന്നു. ബിൽ വീണ്ടും പരിഗണനയ്ക്കു വരുമ്പോൾ ശക്തമായി എതിർക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ പിന്തുണ ഇല്ലാതെതന്നെ ബിൽ പാസാക്കാനാകും.