ദുബായ്: എണ്ണ ഉത്പാദക-കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കുമായുള്ള (ഓർഗനൈസേഷൻ ഓഫ് ഓയിൽ ഓഫ് പെട്രോളിയം എക്സ്പോർട്ട് കൺട്രീസ്) അഞ്ചു പതിറ്റാണ്ടിലധികം നീണ്ട ബന്ധം അവസാനിപ്പിച്ച് യുഎഇ. റഷ്യ ഉൾപ്പെടുന്ന ഒപെക് ഇതര രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് അംഗത്വവും യുഎഇ ഉപേക്ഷിക്കും. മേയ് ഒന്നിനാണ് തീരുമാനം പ്രാബല്യത്തിലാകുക.
എണ്ണ ഉത്പാദനത്തിലെ നിയന്ത്രണങ്ങളും അയൽരാജ്യമായ സൗദി അറേബ്യയുമായുള്ള ബന്ധം വഷളാകുന്നതുമാണ് ഒപെക് വിടാൻ യുഎഇയെ പ്രേരിപ്പിച്ചത്. സാന്പത്തിക വിഷയത്തിലും മേഖലയിലെ രാഷ്ട്രീയത്തിലും ഇരുരാജ്യങ്ങളും തമ്മിൽ തർക്കം നിലനിൽക്കുന്നുണ്ട്.
1967ൽ അബുദാബി എമിറേറ്റ്സ് ഒപെകിൽ അംഗമായി. തുടർന്ന് 1971ൽ യുഎഇ നിലവിൽ വന്നതോടെ ആ പേരിൽ അംഗത്വമെടുത്തു. സൗദി, ഇറാക്ക് എന്നിവ കഴിഞ്ഞാൽ ഒപെക്കിലെ ഏറ്റവും വലിയ എണ്ണ ഉത്പാദകരാജ്യമാണ് യുഎഇ. 2019ൽ ഖത്തറും ഒപെക്കിൽനിന്നു പിന്മാറിയിരുന്നു. ഒമാൻ, ബഹറിൻ എന്നീ രാജ്യങ്ങളും ഒപെക്കിൽ അംഗങ്ങളല്ല.
രാജ്യതാത്പര്യം മുൻനിർത്തി കൂടുതൽ സ്വതന്ത്രമായ ഉത്പാദനം ലക്ഷ്യമിട്ടാണു നിർണായകമായ തീരുമാനത്തിലെത്തിയതെന്നാണ് യുഎഇയുടെ ഔദ്യോഗിക വിശദീകരണം. എണ്ണവിപണിയിലെ ആവശ്യങ്ങൾ നിറവേറ്റാൻ സ്വതന്ത്രമായ ഉത്പാദനവും വിതരണവും അനിവാര്യമാണെന്നാണ് യുഎഇയുടെ വിലയിരുത്തൽ.
ഹോർമുസിലും അറേബ്യൻ ഗൾഫിലും എണ്ണവിതരണം തടസപ്പെടുന്ന സാഹചര്യത്തിൽ എണ്ണയുത്പാദന മേഖലയുടെ സുസ്ഥിരത ഉറപ്പാക്കാനാണ് ഒപെക് വിടുന്നതെന്ന് യുഎഇ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
എണ്ണയുത്പാദന മേഖലയെ ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ച രാജ്യം എന്നനിലയിൽ കൂടുതൽ സ്വതന്ത്രമായ ഉത്പാദനവും കയറ്റുമതിയും ആവശ്യമാണെന്ന് യുഎഇ വിലയിരുത്തുന്നു.
ഇറാൻ ഉൾപ്പെടുന്ന കൂട്ടായ്മകൂടിയാണ് ഒപെക്. ഇറാക്ക്, സൗദി അറേബ്യ, കുവൈറ്റ്, വെനസ്വേല തുടങ്ങി 13 രാജ്യങ്ങളാണു കൂട്ടായ്മയിലുണ്ടായിരുന്നത്. എണ്ണയുത്പാദനത്തിന്റെ 80 ശതമാനം കൈയാളുന്ന കൂട്ടായ്മയിൽനിന്ന് രണ്ടു വർഷം മുമ്പ് അങ്കോള പുറത്തുപോയിരുന്നു.
യുഎഇകൂടി പടിയിറങ്ങുന്നതോടെ അംഗരാജ്യങ്ങളുടെ എണ്ണം 11 ആയി ചുരുങ്ങും. ആഗോളതലത്തിൽ എണ്ണവിലയെയും ഉത്പാദനത്തെയും നിയന്ത്രിക്കാനുള്ള ഒപെകിന്റെ നിർണായക സ്വാധീനത്തെ യുഎഇയുടെ പിന്മാറ്റം ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
ഒപെകിൽനിന്ന് പുറത്തുപോയാലും എണ്ണയുത്പാദന മേഖലയുടെ സ്ഥിരത ഉറപ്പാക്കാൻ സഹകരിക്കുമെന്ന് യുഎഇ അറിയിച്ചിട്ടുണ്ട്.
Tags : UAE OPEC membership withdrawal announces