ഒരു ഡിജെ വാഹനത്തിൽ പതിപ്പിച്ചിരുന്ന പെൺകുട്ടികളുടെ ചിത്രങ്ങളിൽ പ്രായമായ ഒരാൾ പരസ്യമായി അശ്ലീല പ്രകടനം നടത്തുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ കടുത്ത ജനരോഷത്തിന് കാരണമായിരിക്കുകയാണ്.
ഭയമോ ലജ്ജയോ ഇല്ലാതെ ചിത്രങ്ങളിലെ മുഖങ്ങളിൽ മാറിമാറി ഇയാൾ കാട്ടിക്കൂട്ടുന്ന മ്ലേച്ഛമായ പ്രവൃത്തികൾ വലിയ തോതിലുള്ള വിദ്വേഷമാണ് ഓൺലൈൻ ഇടങ്ങളിൽ ഉണ്ടാക്കുന്നത്. ഈ സംഭവത്തെ കൂടുതൽ ഗൗരവതരമാക്കുന്നത് അവിടെയുണ്ടായിരുന്ന കൊച്ചുകുട്ടികളുടെ സാന്നിധ്യമാണ്.
തങ്ങൾ കാണുന്നത് എത്രത്തോളം വൃത്തികെട്ട പ്രവൃത്തിയാണെന്ന് തിരിച്ചറിയാനാകാതെ വയോധികന്റെ കാട്ടിക്കൂട്ടലുകൾ കണ്ട് കുട്ടികൾ ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ചുറ്റും ആളുകൾ ഉണ്ടായിരുന്നിട്ടും ഈ പ്രവൃത്തിയെ ചോദ്യം ചെയ്യാനോ കുട്ടികളെ അവിടെനിന്ന് മാറ്റാനോ മുതിർന്നവരാരും തയ്യാറായില്ല എന്നത് സംഭവത്തിന്റെ ആഘാതം വർധിപ്പിക്കുന്നു.
രാജ്യത്തെ സ്ത്രീസുരക്ഷയെയും സാമൂഹിക വ്യവസ്ഥിതിയെയും കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങളാണ് ഈ സംഭവം ഉയർത്തുന്നത്. സ്ത്രീകളെ കേവലം ലൈംഗിക വസ്തുക്കളായി കാണുന്ന മനോഭാവമുള്ള ഇത്തരം വ്യക്തികളെ ഉടൻ തന്നെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കർശനമായ ശിക്ഷ ഉറപ്പാക്കണമെന്നും പൊതുസമൂഹം ആവശ്യപ്പെടുന്നു.
മുതിർന്നവരുടെ ഇത്തരം മ്ലേച്ഛമായ പെരുമാറ്റങ്ങൾ കുട്ടികളുടെ മുന്നിൽ വെച്ച് നടക്കുമ്പോൾ അത് വരുംതലമുറയുടെ മനസിലേക്ക് തെറ്റായ സന്ദേശമാണ് നൽകുന്നത്.
വെറുമൊരു വൈറൽ ദൃശ്യമായി ഇതിനെ തള്ളിക്കളയാനാകില്ലെന്നും, സമൂഹത്തിൽ പടരുന്ന സാംസ്കാരിക ശൂന്യതയിലേക്കും കുറ്റകരമായ നിശബ്ദതയിലേക്കും വിരൽ ചൂണ്ടുന്നതാണ് ഈ സംഭവമെന്നും വലിയ രീതിയിൽ വിമർശനങ്ങൾ ഉയരുന്നുണ്ട്.