Leader Page
അനേകം മലയാളികൾക്കൊപ്പം എന്റെ ഹൃദയവും നിമിഷപ്രിയയുടെ ദുരവസ്ഥയിൽ വേദനിക്കുന്നു. നമ്മുടെ മണ്ണിന്റെ മകളായ ഈ യുവതി, യെമനിൽ ഏറ്റവും ഗുരുതരവും ആപത്കരവുമായ നിയമക്കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ്. മുന്നിൽ വധശിക്ഷയുടെ ഭീകരമായ സാധ്യത.
കേവലം നിയമത്തെ മാത്രം മറികടക്കേണ്ട ദുരവസ്ഥയല്ല ഇത്. മറിച്ച്, ആഴത്തിലുള്ള മാനുഷിക ദുരന്തമാണ്. വിശേഷിച്ചും, മാതാപിതാക്കളും ഭർത്താവും കുഞ്ഞും ഉൾപ്പെട്ട അവളുടെ കുടുംബത്തിന്. പ്രിയപ്പെട്ട ഒരാളെ തങ്ങളുടെ നിയന്ത്രണത്തിനതീതമായ സാഹചര്യത്തിൽ നഷ്ടപ്പെടുന്ന സാർവത്രിക ഭയമാണിവിടെ പ്രതിഫലിക്കുന്നത്.
വിദേശത്തു ജോലി തേടുന്ന നിരവധി മലയാളികളുടെ പ്രതീക്ഷകളുടെയും അവർക്കു നേരിടേണ്ടി വരാവുന്ന അപകടങ്ങളുടെയും സംഗ്രഹമാണ് ദൗർഭാഗ്യവശാൽ നിമിഷയുടെ കഥ. തനിക്കും കേരളത്തിലുള്ള കുടുംബത്തിനും നല്ലൊരു ഭാവിയെന്ന സ്വപ്നവുമായാണ് അവൾ യെമനിലേക്കു പോയത്. എന്നിട്ടും, ഇതെല്ലാം ഒരു പേടിസ്വപ്നമായി മാറുകയും, തലാൽ അബ്ദോ മഹ്ദിയെന്ന യെമനി പൗരന്റെ മരണത്തിൽ കലാശിക്കുകയും ചെയ്തു.
അവളുടെ തൊഴിൽ ദാതാവും തൊഴിൽ പങ്കാളിയുമായിരുന്ന ഇയാൾ, അവളെ ഉപദ്രവിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തിരുന്നെന്നു തോന്നുന്നു. ഇത് അയാളുടെ കൊലപാതകത്തിലേക്കു നയിച്ചു. എങ്കിലും തുടർന്നുള്ള കൊലക്കുറ്റം വിധിക്കലും വധശിക്ഷയും പറഞ്ഞറിയിക്കാനാകാത്ത ദുരന്തമായി. ശരിയത്ത് നിയമത്തെ അടിസ്ഥാനമാക്കിയുള്ള യെമനിലെ സങ്കീർണമായ നിയമവ്യവസ്ഥ നമ്മുടേതിൽനിന്ന് തീർത്തും വ്യത്യസ്തമാണ്. എങ്കിലും, അടിയന്തരമായ ഈ മാനുഷിക പ്രതിസന്ധിക്കു നമ്മുടെ പരമാവധി ശ്രദ്ധയും സഹാനുഭൂതിയും ആവശ്യമാണ്.
നിമിഷപ്രിയയുടെ അപകടകരമായ സാഹചര്യത്തിന്റെ കാതൽ ‘ബ്ലഡ് മണി’ അല്ലെങ്കിൽ “ദിയാധനം’’ എന്ന ആശയമാണ്. ശരിയത്ത് നിയമപ്രകാരം അംഗീകരിക്കപ്പെട്ട മോചനമാർഗമാണിത്. ഇതിലൂടെ ഇരയുടെ കുടുംബത്തിനു വധശിക്ഷയ്ക്കു പകരമായി സാന്പത്തിക നഷ്ടപരിഹാരം സ്വീകരിക്കാൻ സാധിക്കും. സർക്കാർ തലത്തിലും മറ്റു വ്യക്തികളുടെ ഇടപെടലുകളിലൂടെയും ഇന്ത്യൻ സമൂഹത്തിന്റെ കൂട്ടായ, അക്ഷീണമായ പ്രവർത്തനം ഈ വഴിക്കാണ്.
വധശിക്ഷ താത്കാലികമായി മാറ്റിവച്ചത് പ്രതീക്ഷയുടെ തിരിനാളമാകുന്നുണ്ട്. വിലപ്പെട്ട അവസരത്തിന്റെ ജാലകമാണ് തുറന്നിരിക്കുന്നത്. സർവശക്തിയുമെടുത്ത് ആ അവസരം നാം ഉപയോഗപ്പെടുത്തണം. അവളെ രക്ഷിക്കാനുള്ള വഴി ദുർഘടമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ.
നമ്മുടെ വിദേശകാര്യ മന്ത്രാലയം കഴിയുന്നതുപോലെ ശ്രമിക്കുന്നുണ്ട്. എന്നാൽ, യെമനിലെ ആഭ്യന്തരയുദ്ധവും നിമിഷപ്രിയയെ തടവിലാക്കിയിരിക്കുന്ന അധികാരികളുടെ സ്ഥിരതയില്ലാത്ത അവസ്ഥയും കാര്യങ്ങൾ സങ്കീർണമാക്കി. കൂടാതെ, മോശമായ രാഷ്ട്രീയ, സുരക്ഷാ കാരണങ്ങളാൽ 2015 ഏപ്രിൽ മുതൽ ഇന്ത്യൻ എംബസി രാജ്യത്തിനു പുറത്തു വടക്കൻ ആഫ്രിക്കയിലെ ജിബൂട്ടിയിലെ ക്യാന്പ് ഓഫീസിൽനിന്നാണു പ്രവർത്തിക്കുന്നത്. അടിയന്തര സാഹചര്യങ്ങളാൽ സംഭവിച്ചതാണെങ്കിലും, പ്രവർത്തനപരമായ ഈ പരിമിതികൾ ദൗർഭാഗ്യവശാൽ നമ്മുടെ നയതന്ത്ര ഇടപെടലുകളുടെ ഫലപ്രാപ്തിയെ ഇതുവരെ തടസപ്പെടുത്തിയിട്ടുണ്ട്.
ഈ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലാണ് ഒരു പുതിയ, ജീവസുറ്റ, പ്രതീക്ഷയുടെ വെളിച്ചം തെളിഞ്ഞിരിക്കുന്നത്. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയും ജാമിയ മർക്കസിന്റെ ചാൻസലറുമായ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ഉസ്താദ് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, യെമനിലെ സൂഫി ഇസ്ലാമിക പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമർ ബിൻ ഹാഫിസുമായുള്ള തന്റെ ദീർഘകാല സൗഹൃദം വഴി നടത്തിയ ഇടപെടൽ ഒരു നേർത്ത പ്രതീക്ഷയോ ശുഭാപ്തിവിശ്വാസമോ പോലും നൽകുന്നുണ്ട്. അദ്ദേഹത്തിന്റെ നിർണായകമായ ശ്രമങ്ങളുടെ വിജയത്തിനായി കേരളം ഒന്നടങ്കം ഇപ്പോൾ തീവ്രമായി പ്രാർഥിക്കുന്നു.
മതത്തിന്റെയും സമുദായത്തിന്റെയും പേരിൽ ആളുകളെ ഭിന്നിപ്പിക്കാനും വിദ്വേഷവും ശത്രുതയും വളർത്താനുമുള്ള ശ്രമങ്ങൾ വർധിച്ചുവരുന്ന ഈ കാലത്ത്, ആദരണീയനായ കാന്തപുരം ഉസ്താദ് ശക്തവും കാലോചിതവുമായ ഒരു സന്ദേശം നൽകിയിരിക്കുന്നു. ഒരു അടിസ്ഥാനപരമായ സത്യത്തിന് അടിവരയിടുന്നതാണ് അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ ഈ മുൻകൈ. അതായത്, എല്ലാ വിഭാഗീയതയ്ക്കും അതീതമാണു മനുഷ്യത്വം. ഏറ്റവും സങ്കീർണമായ പ്രതിസന്ധികളെപ്പോലും നേരിടാൻ കാരുണ്യത്തിന്റെ തളരാത്ത ശക്തിക്കും സംസ്കാരങ്ങൾക്കിടയിലെ പരസ്പരധാരണയ്ക്കും കഴിയുമെന്നതിന്റെ തെളിവുമാണിത്.
ആരോപിക്കപ്പെടുന്ന തെറ്റിനെ അംഗീകരിക്കുന്നതിനെക്കുറിച്ചല്ല പറയുന്നത്. മറിച്ച്, ജീവിക്കാനുള്ള അടിസ്ഥാനപരമായ മനുഷ്യാവകാശം ഉയർത്തിപ്പിടിക്കുന്നതിനെക്കുറിച്ചാണ്; നിമിഷപ്രിയയുടെ മോചനം ഉറപ്പാക്കാൻ സാധ്യമായ, എല്ലാ നയതന്ത്ര, മാനുഷിക വഴികളും തേടുന്നതിനെക്കുറിച്ചാണ്.
വിദേശത്തെ, രാഷ്ട്രീയ അസ്ഥിരതയും വ്യത്യസ്ത നിയമവ്യവസ്ഥകളും നിറഞ്ഞ പ്രദേശങ്ങളിൽ ഭാഗ്യം തേടിപ്പോകുന്ന നമ്മുടെ പൗരന്മാരുടെ ജീവിതത്തിലുണ്ടാകുന്ന സങ്കീർണതകളുടെ കഠിനമായ ഓർമ്മപ്പെടുത്തലാണിത്. നമ്മുടെ പ്രവാസികളുടെ താത്്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ശക്തമായ നയതന്ത്ര പിന്തുണയുടെയും സജീവമായ ഇടപെടലിന്റെയും അനിവാര്യതയെക്കുറിച്ച് ചിന്തിക്കാൻ നമ്മെ നിർബന്ധിക്കുന്നതാണ് നിമിഷപ്രിയയുടെ കേസ്.
“സാധ്യമായതെല്ലാം ചെയ്യും’’ എന്ന് നമ്മുടെ സർക്കാർ സ്തുത്യർഹമായി പറഞ്ഞിട്ടുണ്ട്. തീർച്ചയായും, ആദരണീയനായ മതനേതാവിന്റെ ഏറ്റവും പുതിയ ഇടപെടൽ വിലമതിക്കാനാകാത്ത സമയം നമുക്ക് നേടിത്തന്നിട്ടുണ്ട്.
നിമിഷപ്രിയയുടെ സംസ്ഥാനത്തെ ഒരു ജനപ്രതിനിധി എന്ന നിലയിൽ, എന്റെ അഭ്യർഥന കേവലം ഉദ്യോഗസ്ഥ ഇടപെടലിനുവേണ്ടിയല്ല, മറിച്ച് ഒരു ഏകോപിതവും അനുകമ്പ നിറഞ്ഞതും അക്ഷീണവുമായ നയതന്ത്ര നീക്കത്തിനുവേണ്ടിയാണ്. ഇരയുടെ കുടുംബവുമായി ബന്ധപ്പെടാനും, അവരുടെ സഹിഷ്ണുതാ മനോഭാവത്തോട് അഭ്യർഥിക്കാനും, യെമനിലെ നിയമപരവും ആചാരപരവുമായ വഴികളിലൂടെയുള്ള ഏത് ഒത്തുതീർപ്പും സുഗമമാക്കാനും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നു നമ്മൾ ഉറപ്പാക്കണം.
ഇന്ത്യൻ നയതന്ത്രത്തിന്റെയും മാനുഷിക ഇടപെടലിന്റെയും ഔന്നത്യം ആവശ്യപ്പെടുന്ന നിമിഷമാണിത്. നാട്ടിലെത്തിക്കാനോ, ഏറ്റവും ചുരുങ്ങിയത് ജീവൻ രക്ഷിക്കാനോ ഉള്ള എല്ലാ വഴികളും ഉപയോഗിക്കാൻ നിമിഷപ്രിയയോടു മാത്രമല്ല, വിദേശത്തുള്ള ഓരോ ഇന്ത്യൻ പൗരനോടും നമുക്കു കടപ്പാടുണ്ട്. കാരണം, ഒരു ജീവൻ രക്ഷിക്കുന്നതിലൂടെ നമ്മൾ നമ്മുടെ കൂട്ടായ മനുഷ്യത്വത്തെ വീണ്ടും ഉറപ്പിക്കുകയാണ്; ലോകത്ത് എവിടെയായിരുന്നാലും, ദുരിതത്തിലുള്ള എല്ലാ ഇന്ത്യക്കാരോടുമുള്ള നമ്മുടെ ഐക്യദാർഢ്യം.
Kerala
ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും. കോടതി നടപടികൾ ആരംഭിക്കുന്ന ഉടൻ അറ്റോർണി ജനറൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ചർച്ചകളുണ്ടായെന്നും വധശിക്ഷ നീട്ടിവെച്ചതായും സുപ്രീംകോടതിയിൽ അറിയിക്കും.
അതിനിടെ, മധ്യസ്ഥ സംഘത്തെ ചർച്ചകൾക്കായി നിയോഗിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെടും. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തി സംഘത്തെ നിയോഗിക്കണമെന്നാണ് ആവശ്യം. ഇതിൽ കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല.
Kerala
ന്യൂഡൽഹി: യെമനിൽ വധശിക്ഷ കാത്തു കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്ക്ക് പുതിയ പ്രതിസന്ധി. നിമിഷപ്രിയക്ക് മാപ്പ് നൽകില്ലെന്ന കടുത്ത നിലപാടിലാണ് കൊല്ലപ്പെട്ട തലാലിന്റെ സഹോദരനെന്നാണ് റിപ്പോർട്ടുകൾ. ഒരു ഒത്തുതീർപ്പിനുമില്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്റെ സഹോദരൻ പറഞ്ഞതായാണ് വിവരം.
അതേസമയം, വിഷയത്തിൽ തലാലിന്റെ ബന്ധുക്കൾക്കിടയിൽ അഭിപ്രായ ഐക്യം ആയിട്ടില്ല. കുടുംബത്തിലെ ചിലർ നിമിഷ പ്രിയക്ക് മാപ്പ് നൽകണമെന്ന നിലപാടിലാണെന്നും റിപ്പോർട്ടുകളുണ്ട്. ഈ സാഹചര്യത്തിൽ ചർച്ചകൾ വീണ്ടും തുടരുമെന്നാണ് സൂചന. ചർച്ചകൾ ചിലപ്പോൾ നീണ്ടേക്കാമെന്നും മധ്യസ്ഥ സംഘത്തിലെ പ്രതിനിധികള് അറിയിച്ചു.
ശിക്ഷ നീട്ടിവെച്ചതിനാൽ വീണ്ടും ഇടപെടലിനായി കേന്ദ്ര സര്ക്കാര് നീക്കം നടത്തുന്നുണ്ട്. പരസ്യപ്രതികരണം ഒഴിവാക്കണമെന്നും യെമനിൽ ഇത് ക്രമസമാധാനപ്രശ്നങ്ങൾക്ക് ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. തിങ്കളാഴ്ച തന്നെ യെമൻ പ്രസിഡന്റ് വിഷയത്തിൽ ഇടപെട്ടിരുന്നു എന്നും കേന്ദ്രം സൂചന നൽകിയിട്ടുണ്ട്.
ഇതിനിടെ, നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് യെമനിൽ ഒരു വിഭാഗം പ്രചാരണം നടത്തുന്നുണ്ടെന്നാണ് മധ്യസ്ഥ ശ്രമം നടത്തുന്നവര് അറിയിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വധശിക്ഷ നടപ്പാക്കാൻ ആവശ്യപ്പെട്ടുള്ള പ്രചാരണം. ഇത് പ്രതിസന്ധിയുണ്ടാക്കുന്നതായും മധ്യസ്ഥ സംഘം അറിയിക്കുന്നത്.
നിമിഷ പ്രിയയുടെ കാര്യത്തിൽ തുടർന്നും ഇടപെടൽ നടത്തും എന്ന് കാന്തപുരം വ്യക്തമാക്കിയിട്ടുണ്ട്. തലാലിന്റെ സഹോദരനുമായി സംസാരിക്കാൻ കഴിഞ്ഞതിൽ പ്രതീക്ഷയുണ്ടെന്നും ചർച്ച തുടരുകയാണെന്നും കാന്തപുരം വിഭാഗം അറിയിച്ചു.
NRI
ന്യൂഡൽഹി: യെമനിൽ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് നയതന്ത്രതലത്തിൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്തെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
ഈ വിഷയത്തിൽ കേന്ദ്രസർക്കാരിന് സ്വീകരിക്കാൻ കഴിയുന്ന നീക്കത്തിന് ഒരു പരിധിയുണ്ട്.ആ ഘട്ടത്തിലെത്തിയെന്നും അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. ഇന്ത്യയ്ക്കു ചർച്ച ചെയ്യാൻ സാധ്യമായ ഏതൊരു രാജ്യത്തെയുംപോലെയല്ല യെമന്റെ കാര്യം. ഇന്ത്യയ്ക്ക് ഈ രാജ്യത്ത് ഒരു എംബസിയില്ല.
നിമിഷപ്രിയയെ നിലവിൽ പാർപ്പിച്ചിരിക്കുന്ന ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനായ്ക്കു പകരം മറ്റെവിടെയെങ്കിലും ആയിരുന്നെങ്കിൽ സ്ഥിതി വ്യത്യസ്തമാകുമായിരുന്നുവെന്നും ജസ്റ്റീസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ച് മുന്പാകെ സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
നിമിഷപ്രിയയുടെ മോചനത്തിനായി "സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗണ്സിൽ’എന്ന സംഘടനയാണു കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ടു സുപ്രീംകോടതിയെ സമീപിച്ചത്.
ബ്ലഡ് മണി സംബന്ധിച്ച കാര്യം ഇരയുടെ കുടുംബവുമായി സംസാരിക്കുന്നുണ്ടെന്നും അവർ അത് അംഗീകരിച്ചാൽ മോചനം സാധ്യമാകുമെന്നും ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ രഗെന്ത് ബസന്ത് ബെഞ്ചിനെ അറിയിച്ചു.
എന്നാൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് സാമ്പത്തികസഹായം ഹർജിക്കാർ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം നിമിഷപ്രിയയെ രക്ഷിക്കാൻ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് പരമാവധി ശ്രമങ്ങൾ നടന്നുവരികയാണെന്ന് ആർ. വെങ്കിട്ടരമണി അറിയിച്ചു.
വധശിക്ഷ താത്കാലികമായി നിർത്തിവയ്ക്കാൻ കഴിയുമോയെന്നു കണ്ടെത്താൻ സർക്കാർ ബന്ധപ്പെട്ട യമൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് കത്തെഴുതിയതായും അദ്ദേഹം ബെഞ്ചിനെ അറിയിച്ചു. നിലവിലെ പരിധിക്കപ്പുറം എന്തെങ്കിലും ചെയ്യാൻ കഴിയില്ലെന്നും കേന്ദ്രം അറിയിച്ചു.
സംഭവിക്കുന്നത് വളരെ നിർഭാഗ്യകരമാണെന്നും യുവതിക്കു ജീവൻ നഷ്ടപ്പെട്ടാൽ ദുഃഖകരമാണെന്നും ഹർജി പരിഗണിക്കുന്നതിനിടയിൽ ബെഞ്ച് അഭിപ്രായപ്പെട്ടു. എന്നാൽ വധശിക്ഷ നിർത്തിവയ്ക്കാൻ പറയുന്ന തരത്തിൽ ഒരു ഉത്തരവ് കോടതിക്കു പുറപ്പെടുവിക്കാൻ സാധിക്കില്ല.
അങ്ങനെയൊരു ഉത്തരവ് പുറപ്പെടുവിച്ചാൽ ആരാണത് അനുസരിക്കുകയെന്നും കോടതി ചോദിച്ചു. വിഷയത്തിൽ കേന്ദ്രത്തിന് ഇടപെടാൻ പരിമിതമായ സാഹചര്യമാണെന്നു ബോധ്യമായ കോടതി പുതിയ സ്ഥിതിഗതികൾ വ്യക്തമാക്കുന്നതിന് കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
NRI
ന്യൂഡൽഹി: യെമൻ പൗരനെ കൊലപ്പെടുത്തിയെന്ന കേസിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ശ്രമങ്ങളുമായി ഇന്ത്യ.
വധശിക്ഷ നടപ്പാക്കാനുള്ള ഉത്തരവ് നൽകിയതിനു പിന്നാലെയുള്ള സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും യെമൻ അധികാരികളുമായി തുടർച്ചയായി ബന്ധപ്പെട്ടുവരികയാണെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യെമൻ പൗരൻ തലാൽ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന് നടക്കുമെന്ന് കഴിഞ്ഞ ദിവസമാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.
വധശിക്ഷ ഒഴിവാക്കാനായി വരുംദിവസങ്ങളിൽ ശ്രമിക്കുമെന്ന് നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന സേവ് നിമിഷപ്രിയ ആക്ഷൻ കൗണ്സിൽ വ്യക്തമാക്കിയിരുന്നു.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിനു ദയാധനം നൽകി (ബ്ലഡ് മണി) നിമിഷയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്കാണ് ഇപ്പോൾ ഊന്നൽ നൽകുന്നത്.
വിഷയത്തിൽ കേന്ദ്രസർക്കാരിന് നേരിട്ട് ഇടപെടുന്നതിൽ നയതന്ത്ര പരിമിതികളുണ്ട്. കുറ്റകൃത്യം നടന്നതും നിമിഷ ഇപ്പോൾ കഴിയുന്ന ജയിൽ സ്ഥിതി ചെയ്യുന്നതും ഹൂതി നിയന്ത്രണമുള്ള യെമനിലാണ്.
ഹൂതികളുടെ പ്രവിശ്യയിൽ നടന്ന കുറ്റകൃത്യമായതിനാൽ ഹൂതികളുടെ ഭരണകൂടമായ സുപ്രീം പൊളിറ്റിക്കൽ കൗണ്സിലാണ് വധശിക്ഷയിൽ ഇളവ് തീരുമാനിക്കേണ്ടതെന്ന് യെമൻ എംബസി മുന്പ് വ്യക്തമാക്കിയിരുന്നു.
എന്നാൽ യെമനിൽ അന്താരാഷ്ട്രതലത്തിൽ അംഗീകാരം ലഭിച്ച ഭരണകൂടമായ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗണ്സിലുമായാണ് ഇന്ത്യക്ക് നയതന്ത്ര ബന്ധമുള്ളത്. എന്നിരുന്നാലും ഹൂതികളെ പിന്തുണയ്ക്കുന്ന ഇറാൻ ഭരണകൂടവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് ചർച്ചകൾ നടത്താനുള്ള വാതിലുണ്ട്.
അതേസമയം, നിമിഷപ്രിയയുടെ മോചനത്തിനായി കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് എംപിമാരായ ജോൺ ബ്രിട്ടാസും കെ. രാധാകൃഷ്ണനും പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്ത് നൽകി.
നിമിഷപ്രിയ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നും വധശിക്ഷ ഒഴിവാക്കാനുള്ള നടപടികളെടുക്കണമെന്നും കോൺഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.
NRI
വൈപ്പിൻ: എളങ്കുന്നപ്പുഴ വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ യമനിൽനിന്നുള്ള രണ്ട് വിദ്യാർഥികൾ കടലിന്റെ കാണാക്കയങ്ങളിലേക്ക് മറഞ്ഞിട്ട് ഇന്നേക്ക് ഒരു മാസം. തെരച്ചിലുകൾ ഏറെ നടത്തിയെങ്കിലും ഇരുവരെയും ഇതുവരെ കണ്ടെത്താനായില്ല.
കഴിഞ്ഞമാസം രണ്ടിനാണ് കോയമ്പത്തൂർ രത്തിനം കോളജിലെ ഐടി വിദ്യാർഥികളായ ജുബ്രാൻ ഖലീൽ (21), അബ്ദുൾ സലാം അവാദ് (22) എന്നിവർ സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായത്.
ഒമ്പതംഗ വിദേശ വിദ്യാർഥി സംഘം കോയമ്പത്തൂരിൽ നിന്ന് കാർ വാടകയ്ക്കെടുത്ത് എറണാകുളത്ത് വിനോദയാത്ര വന്നതാണ്. കടലിൽ കുളിക്കാൻ ഇറങ്ങിയ സംഘത്തെ മത്സ്യത്തൊഴിലാളികൾ വിലക്കിയെങ്കിലും ഭാഷ ഇവർക്ക് മനസിലായില്ല. ഇതാണ് വിനയായത്.
വിവരമറിഞ്ഞ് കാണാതായവരുടെ ബന്ധുക്കൾ സ്ഥലത്ത് എത്തിയിരുന്നു. കോസ്റ്റ് ഗാർഡും നേവിയും കോസ്റ്റൽ പോലീസും ഒക്കെ ഒരാഴ്ചയോളം നടത്തിയ തെരച്ചിൽ വിഫലമായതിനെ തുടർന്ന് പ്രതീക്ഷയറ്റ ബന്ധുക്കൾ ഒടുവിൽ നിരാശയോടെ നാട്ടിലേക്ക് വിമാനം കയറി.