Kerala
കൊച്ചി: വിദേശ ജോലി വാഗ്ദാനം ചെയ്ത് 41 പേരില്‍നിന്നായി 33,80,000 രൂപ തട്ടിയെടുത്ത കേസില്‍ സ്ഥാപന ഉടമ അറസ്റ്റില്‍. ഇടപ്പള്ളി നോര്‍ത്ത് ചങ്ങമ്പുഴ പാര്‍ക്കിനു സമീപം പ്രവര്‍ത്തിക്കുന്ന ഫ്ളോറെന്‍സോ ഗ്ലോബല്‍ പ്രൈവറ്റ് ലിമിറ്റഡ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനത്തിന്റെ ഉടമ നിസാമുദീനെ(50)യാണ് എളമക്കര പോലീസ് ഇന്‍സ്പെക്ടര്‍ കെ.ബി. ഹരികൃഷ്ണന്റെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂട്ടാളിയായ യുവതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു.
എളമക്കര പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ മൂന്നു കേസുകളാണ് എടുത്തിട്ടുള്ളത്.
ഓസ്ട്രയയിലെ വെയര്‍ ഹൗസില്‍ ജോലി വാങ്ങിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ചു പാലക്കാട് സ്വദേശിയില്‍നിന്നും സഹോദരനില്‍നിന്നും 2023 ജൂണ്‍ 10 മുതല്‍ 2025 സെപ്റ്റംബര്‍ ആറു വരെയുള്ള കാലയളവില്‍ നിസാമുദീന്‍ നേരിട്ടും ഗൂഗിള്‍ പേ വഴിയും 2,25,000 രൂപ തട്ടിയെടുത്തതിനാണ് ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്.
യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് എറണാകുളം സ്വദേശിയില്‍നിന്ന് 2025 മാര്‍ച്ച് 19 മുതല്‍ 22 വരെയുളള കാലയളവില്‍ ബാങ്ക് അക്കൗണ്ട് വഴിയും ഗൂഗിള്‍ പേയിലൂടെയും ഒരു ലക്ഷം രൂപ വാങ്ങിയെടുത്തെങ്കിലും ജോലി ലഭിക്കാതായതോടെ ഇദ്ദേഹം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മകനു കിംസ് ആശുപത്രിയില്‍ നഴ്സിംഗ് അഡ്മിഷന് തരപ്പെടുത്തിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയില്‍നിന്ന് 1,40,000 രൂപ പണമായും പരാതിക്കാരന്റെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടില്‍നിന്നും ഗൂഗിള്‍ പേയിലൂടെയും 1,60,000 രൂപയും തട്ടിയെടുത്തു.
അഡ്മിഷന് ലഭിക്കാതെ വന്നതിനെത്തുടർന്നു പണം തിരികെ കൊടുക്കാതായതോടെയാണ് ഇദ്ദേഹവും പരാതി നല്‍കിയത്. തട്ടിപ്പിന് ഇരയായവര്‍ ഇനിയും പരാതിയുമായി എത്തുമെന്നാണ് പോലീസ് കരുതുന്നത്. പ്രതിയെ ഇന്ന് ഉച്ചയ്ക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
Kerala
പാലക്കാട്: ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഒളിവിൽ തുടരുന്നു. രാഹുലിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥർ വിവിധ സംഘളായി തിരിഞ്ഞ് പരിശോധന തുടരുകയാണ്.
കോയമ്പത്തൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ അന്വേഷണം നടക്കുകയാണ്. രാഹുൽ പാലക്കാട് നിന്ന് മുങ്ങാൻ ഉപയോഗിച്ചെന്ന് കരുതുന്ന ചുവന്ന പോളോ കാറിന്റെ ഉടമയെ പൊലീസ് ചോദ്യം ചെയ്യും.
ഏത് സാഹചര്യത്തിലാണ് കാർ രാഹുലിന് കൈമാറിയതെന്ന് പരിശോധിക്കും. പാലക്കാട് നിന്ന് പോകും മുമ്പ് രാഹുൽ ഫോണിൽ ബന്ധപ്പെട്ടവരെയും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം പരാതിക്കാരിയായ യുവതിയുടെ സഹപ്രവർത്തകരിൽ നിന്ന് മൊഴി എടുത്തിരുന്നു.
Kerala
പാലക്കാട്: കേസെടുത്തതിനു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് വിട്ടത് സിനിമാ താരത്തിന്റെ വാഹനത്തിലെന്ന് സംശയം. ഇതേത്തുടർന്ന് ചുവന്ന ഫോക്സ്വാഗൺ പോളോ കാര്‍ കേന്ദ്രീകരിച്ച് എസ്ഐടി അന്വേഷണം വ്യാപിപിച്ചു.
രാഹുലിന്റെ പേഴ്സണൽ സ്റ്റാഫ്, ഡ്രൈവർ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് എസ്ഐടി സംഘത്തിന് നിർണായക വിവരം ലഭിച്ചത്. ബുധനാഴ്ച മുതൽ കാർ പാലക്കാട് ഉണ്ടായിരുന്നുവെന്നാണ് വിവരം. കാർ സഞ്ചരിച്ച വഴി കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
അതേസമയം, ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ കൂടുതൽ സംഘം രൂപീകരിക്കും. എല്ലാ ജില്ലകളിലും ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിൽ സംഘങ്ങൾ രൂപീകരിക്കാൻ എഡിജിപി നിർദേശം നൽകി.
രാഹുലിനായി കേരളത്തിന് പുറത്തും അന്വേഷണം നടത്തുന്നുണ്ട്. എംഎൽഎ തമിഴ്നാട്ടിലേക്ക് കടന്നതായുള്ള സംശയത്തിന് പിന്നാലെ എസ്ഐടി സംഘം തമിഴ്നാട്ടിലെത്തിയിരുന്നു.
Kerala
തിരുവനന്തപുരം: ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ അറസ്റ്റ് ചെയ്യാൻ എല്ലാ ജില്ലകളിലും അന്വേഷണം നടത്താൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശം. രാഹുൽ മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചിരിക്കുന്നത് അറസ്റ്റിനു തടസമല്ലെന്നാണ് പോലീസിന്റെ വാദം. രാഹുൽ മാങ്കൂട്ടത്തിൽ തലസ്ഥാനത്തെത്തി വക്കാലത്തിൽ ഒപ്പിട്ടുവെന്ന പ്രചാരണം രാഹുലിനെ കണ്ടെത്താനുള്ള നീക്കം വഴിത്തെറ്റിക്കാനുള്ള ശ്രമമായാണ് പോലീസ് കാണുന്നത്.
രാഹുൽ വിദേശത്തേക്ക് കടക്കാതിരിക്കാൻ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. പീഡനം നടന്ന ഫ്ലാറ്റിൽ പരാതിക്കാരിയുമായെത്തി പോലീസ് മഹസർ രേഖപ്പെടുത്തി. കൂടുതൽ സാക്ഷികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. സീൽഡ് കവറിലായി ഒമ്പത് തെളിവുകളാണ് പരാതികാരിക്ക് എതിരെ രാഹുൽ കോടതിയിൽ നൽകിയത്. ബാഹ്യപ്രേരണകൊണ്ടാണ് യുവതി രാഹുലിനെതിരെ പരാതി നൽകിതെന്നും ഗര്‍ഭച്ഛിദ്രം യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് നടത്തിയതെന്നുമടക്കം സ്ഥാപിക്കുന്നതിനുള്ള തെളിവുകളും രേഖകളുമാണ് നൽകിയത്.
ബലാത്സംഗം നടന്നെന്ന് പറയുന്ന കാലത്ത് ഭര്‍ത്താവിനൊപ്പമാണ് യുവതി കഴിഞ്ഞിരുന്നതിനുള്ള തെളിവുകളും രാഹുൽ നൽകിയ രേഖകളിലുണ്ടെന്നാണ് വിവരം. വിവാഹ ബന്ധം ഒഴിഞ്ഞപ്പോൾ രാഹുൽ ആശ്വസിപ്പിക്കാനെത്തിയെന്നാണ് യുവതിയുടെ മൊഴി. ഒരുമിച്ചു ജീവിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ക്രൂരമായി ബലാത്സംഗം ചെയ്തെന്നാണ് മൊഴി. നഗ്ന ദൃശ്യങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി വരുതിയിലാക്കിയെന്നും യുവതി പോലീസിനെ അറിയിച്ചു.