ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ വിപണിയിൽ വീണ്ടും വിലക്കയറ്റം.
സംഘര്‍ഷം മൂലം ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിര്‍മാണത്തിന് ആവശ്യമായ പോളിപ്രൊപ്പലിന്‍, പോളിസ്റ്റൈറിന്‍, ഗ്യാസ് എന്നിവയുടെ ലഭ്യതയില്‍ കുറവുണ്ടായതും രൂപയുടെ വിനിമയ നിരക്കിക്കിലുണ്ടായ വന്‍ ഇടിവുമാണ് കന്പനികൾ വിലകൂട്ടാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ നാലു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് കന്പനികൾ ഉത്പന്നങ്ങൾക്കു വില ഉയർത്തുന്നത്.
സ്മാർട്ട് ടിവികൾക്ക് അഞ്ചുമുതൽ ഏഴുശതമാനം വരെയും സ്മാർട്ട് ഫോണുകൾക്ക് 10 മുതൽ 15 ശതമാനം വരെയും ലാപ്ടോപ്പുകൾക്ക് എട്ടു മുതൽ10 ശതമാനം വരെയും വില വർധിച്ചതായി റീട്ടെയിൽ വ്യാപാരികൾ അറിയിച്ചു.
എയർ കണ്ടീഷണറുകൾക്കും വില വർധിച്ചിട്ടുണ്ട്. കനത്ത ചൂടിനെത്തുടർന്ന് എസി വില്പന കൂടി നില്ക്കുന്ന പശ്ചാത്തലത്തിൽ വില വർധിച്ചത് ഉപയോക്താക്കളെ ചില്ലറയൊന്നുമല്ല വലയ്ക്കുന്നത്.
പ്രമുഖ എസി ബ്രാൻഡുകളായ ബ്ലൂ സ്റ്റാർ ആറു ശതമാനവും ഹയർ നാലു മുതൽ ഏഴു ശതമാനംവരെയും വില ഉയർത്തിക്കഴിഞ്ഞു. എസി കംപ്രസറിന്റെ നിർമാണത്തിനുപയോഗിക്കുന്ന ചെന്പ് അടക്കമുള്ള അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും വില വർധനയുമാണ് എസി കന്പനികളെ വലയ്ക്കുന്നത്.
മെമ്മറി ചിപ്പുകളുടെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്ലിക്കേഷനുകളുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും ക്ഷാമമാണ് മൊബൈൽ ഫോണുകളുടെയും ലാപ്ടോപ്പുകളുടെയും വില വർധിക്കാൻ കാരണം. കൂടാതെ വിവിധ കംപോണന്റുകളുടെ ക്ഷാമവും ഈ മേഖലയിൽ നിലനിൽക്കുന്നുണ്ട്.