തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഭൗതിക സാഹചര്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടങ്ങളിൽ എല്ലാ ക്ലാസ് മുറികളിലും ഫാനും പ്രധാന മുറികളിൽ എസിയും നിർബന്ധമായും ഉൾപ്പെടുത്താൻ പൊതുമരാമത്ത് വകുപ്പിനോട് ആവശ്യപ്പെടുമെന്നു പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.
മൂന്നു നിലയിൽ കൂടുതലുള്ള കെട്ടിടങ്ങളിൽ ലിഫ്റ്റ് സൗകര്യവും ഭിന്നശേഷിയുള്ള കുട്ടികൾക്കായി റാമ്പും കെട്ടിടനിർമാണ പ്ലാനിൽ ഉൾപ്പെടുത്തും. നിലവിൽ സൗകര്യമുള്ള സ്കൂളുകളിലും ഇനി പണികഴിപ്പിക്കാൻ പോകുന്ന കെട്ടിടങ്ങളിലും ബാക്ബെഞ്ചർ സംവിധാനം ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കും. പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം.
ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്ന നടപടികൾ ഊർജിതമാക്കാനും പുതിയ ഫയലുകൾ സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രത്യേക കർമപദ്ധതി തയാറാക്കാനും യോഗം നിർദേശിച്ചു.
ഫയൽ തീർപ്പാക്കൽ നടപടികൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറും അഡീഷണൽ ഡയറക്ടറും (ജനറൽ) നേരിട്ട് നേതൃത്വം നൽകി തുടർപരിശോധനകൾ നടത്തുകയും റിപ്പോർട്ട് അപ്പപ്പോൾ തന്നെ സർക്കാരിന് കൈമാറുകയും വേണം.
ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനായി പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയ ഭരണഘടനാ ആമുഖം സ്കൂളുകളിലെ സ്പെഷൽ അസംബ്ലികളിൽ വായിക്കേണ്ടതാണെന്നും മന്ത്രി നിർദേശിച്ചു.
Tags : Minister K. Sivankutty Lifts AC new school buildings