തിരുവനന്തപുരം: വിഴിഞ്ഞം ട്രാൻസിറ്റ്മെന്റ് ടെർമിനലിനെ രാജ്യത്തെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ഗതാഗത ബന്ധം മെച്ചപ്പെടുത്തുന്നതിനുമായി ബാലരാമപുരം-വിഴിഞ്ഞം ഭൂഗർഭ റെയിൽ, വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ് പദ്ധതികൾക്കായുള്ള സ്ഥലമേറ്റെടുക്കലും നിർമാണ പ്രവർത്തനങ്ങളും വേഗത്തിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.
വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾക്ക് ചുറ്റം നിർമാണ മേഖലകൾ, സ്റ്റഫിംഗ് സെന്ററുകൾ, ഡ്രൈ പോർട്ട് എന്നിവ ആരംഭിക്കും. ആഗോള ഷിപ്പിംഗ് വ്യവസായം ഹരിത ഇന്ധനങ്ങളിലേക്ക് മാറിയ അവസരം പ്രയോജനപ്പെടുത്തി ഗ്രീൻ ബങ്കറിംഗ് സേവനം നൽകുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞം തുറമുഖത്തെ ഉയർത്തും.
മദർഷിപ്പ് നിർമാണം, അവയുടെ അറ്റകുറ്റപ്പണികൾ എന്നിവ ലക്ഷ്യമാക്കി കപ്പൽ നിർമാണകേന്ദ്രം നിർമിക്കും. ഇതിനായി ആവശ്യമുള്ള സ്ഥലം ഏറ്റെടുത്ത് അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കും. ഇത്തരത്തിലുണ്ടാകുന്ന തൊഴിലവസരങ്ങളിൽ തീരദേശമേഖലയിലുള്ള സാധാരണക്കാർക്ക് സംവരണം നൽകും.
സംസ്ഥാനത്തെ നോൺ മേജർ തുറമുഖങ്ങളായ കൊല്ലം, ബേപ്പൂർ, അഴീക്കൽ എന്നിവയുടെ വികസനത്തിനായും മറ്റ് തുറമുഖ അധിഷ്ടിത വ്യവസായങ്ങൾക്കും ലോജിസ്റ്റിക്സ് മറ്റ് കപ്പൽ അനുബന്ധ പ്രവർത്തനങ്ങൾക്കും മറ്റ് 13 നോൺ മേജർ തുറമുഖങ്ങളിലെ തുറമുഖ ഭൂമി, കെട്ടിടങ്ങൾ മറ്റ് ആസ്ഥി പ്രയോജനപ്പെടുത്തി സ്വകാര്യ പങ്കാളിത്തത്തോടെ മാരിടൈം ടൂറിസം, ലോജിസ്റ്റിക്സ്, മാരിടൈം വ്യവസായം, മാരിടൈം നിയമവിദ്യാഭ്യാസം, മാരിടൈം മ്യൂസിയം എന്നിവ ഉൾപ്പെടുന്ന മാരിടൈം പോളിസി രൂപീകരിക്കും.
വൻകിട, ചെറുകിട തുറമുഖങ്ങളെ ബന്ധിപ്പിച്ച് ഘട്ടം ഘട്ടമായി ജലഗതാഗതം വികസിപ്പിക്കും. ആദ്യഘട്ടത്തിൽ കാര്യക്ഷമമായ ചരക്ക് ഗതാഗതം, യാത്രാസേവനങ്ങളും അവസാനഘട്ടത്തിൽ ജലാശയങ്ങളെ ബന്ധിപ്പിച്ച് ഏകീകൃത നെറ്റ്വർക്ക് സ്ഥാപിക്കും. പോർട്ട്സിറ്റി ഉൾപ്പെടുന്ന മിഷൻ സമുദ്രയ്ക്കായി 400 കോടി രൂപ വകയിരുത്തി.
പുരാതന തുറമുഖമായ മുസരീസ് മുതൽ ബേപ്പൂർ ഉരുനിർമാതാക്കൾ വരെയും കൊല്ലം ട്രൈഡ് റൂട്ട് മുതൽ വിഴിഞ്ഞം ആഴക്കടൽ വരെയും സംരക്ഷിക്കുന്നതിനും ജനങ്ങൾക്ക് ഇതേക്കുറിച്ച് അറിവ് നൽകുന്നതിനുമായി കേരളത്തിന്റെ സമുദ്രയാത്രാ ചരിത്രം, കപ്പൽനിർമാണ പാരമ്പര്യം, വാണിജ്യ പൈതൃകം, കടൽമേഖല ജീവിത സംസ്കാരം എന്നിവ ഒരുമിപ്പിക്കുന്നതിനായി അന്തർദേശിയ മാരിടൈം മ്യൂസിയം നിർമിക്കും. ഇത് കേരള ടൂറിസത്തിന്റെ അടിത്തറയാക്കും. ഇതിനായി 50 കോടി രൂപ പ്രഖ്യാപിച്ചു.
Tags : kerala budget 2026