ഗുരുവായൂർ: ക്ഷേത്രത്തിന് ചുറ്റും 100 മീറ്റർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭൂമിയും സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവർ ആശങ്കയോടെയും ഭീതിയോടെയും ക്ഷേത്ര നഗരവികസന സമിതിയുടെ നേതൃത്വത്തിൽ ഒത്തുചേർന്നു.
ഗുരുവായൂർ ദേവസ്വം, മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ട് ഭൂമിയെടുപ്പ് മതിയെന്ന് യോഗം ആവശ്യപ്പെട്ടു. ഭൂമി ഏറ്റെടുക്കുന്നവർക്ക് ന്യായമായ നഷ്ടപരിഹാരം, പുനരധിവാസം, പുനഃസ്ഥാപനം, വ്യാപാരികൾക്ക് പുനരധിവാസം എന്നിവ നൽകണമെന്നും, ഒരാളുടെയും കണ്ണുനീർ വീഴ്ത്തിയാവരുത് ഭൂമി ഏറ്റെടുക്കൽ എന്ന് ദേവസ്വം ഭരണസമിതിയോട് ആവശ്യപ്പെട്ടു.
മുൻകാലങ്ങളിൽ വികസനത്തിന്റെ പേരിൽ ഏറ്റെടുത്തിരുന്ന ഭൂമി ഒരു വികസനവും നടത്താത്ത സ്ഥിതിയാണ് ഉള്ളതെന്ന് യോഗം വിലയിരുത്തി.ക്ഷേത്രമതിൽക്കെട്ടിൽ നിന്ന് 100 മീറ്റർ ചുറ്റളവിൽ 6.95 ഏക്കർ ഭൂമിയാണ് ദേവസ്വം ഏറ്റെടുക്കുന്നത്. ഭൂമി ഏറ്റെടുക്കലിനുള്ള 11/1 നോട്ടിഫിക്കേഷൻ ഇറങ്ങി തുടർനടപടിക്കായി സ്പെഷൽ തഹസിൽദാർ ഓഫീസ് ഗുരുവായൂരിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഈ ഘട്ടത്തിലാണ് ഗുരുവായൂരിലെ വിവിധ സംഘടനകൾ ഒത്തുചേർന്ന ക്ഷേത്ര നഗരവികസന സമിതിയുടെ നേതൃത്വത്തിൽ യോഗം ചേർന്നത്.
ജി.കെ.പ്രകാശൻ അധ്യക്ഷനായി. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.എൻ. മുരളി ആമുഖ പ്രഭാഷണം നടത്തി.കൗൺസിലർ ശോഭ ഹരിനാരായണൻ വിവിധ സംഘടനാ പ്രതിനിധികളായ പി.വി. മുഹമ്മദ് യാസിൻ, രമേഷ്കുമാർ പുതൂർ, സി. ബിജുലാൽ, രവിചങ്കത്ത്, ബാലൻ വാറണാട്ട്, ആർ.ജയകുമാർ, കല്ലൂർ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.