Kerala
കണ്ണൂർ: റിയാസിനെതിരേ വ്യക്തിപരമായ അധിക്ഷേപമില്ലെന്നും പ്രവർത്തകരുടെ ആത്മവിശ്വാസം ഉയർത്താനാണ് ബെറ്റ് പ്രസ്താവനയെന്നും പി.വി. അൻവർ പറഞ്ഞു.
ബെറ്റിൽനിന്ന് യു ടേൺ ഇല്ല. തെരഞ്ഞെടുപ്പിൽ പിണറായിസം വലിയ ചർച്ചയായി. കണ്ണൂരിൽ ഭരണവിരുദ്ധ വികാരമല്ല, സുനാമിയായിരിക്കും സംഭവിക്കുകയെന്നും അൻവർ പറഞ്ഞു.
Kerala
തലശേരി: സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തെത്തിയ പോലീസ് സംഘത്തെ തടഞ്ഞ് കൈയേറ്റശ്രമം നടത്തുകയും പോലീസ് ജീപ്പ് അടിച്ചുതകർക്കുകയും ചെയ്ത കേസിൽ മൂന്നു സിപിഎം പ്രവർത്തകർക്കു തടവും പിഴയും.
കൂത്തുപറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ ആമ്പിലാട്ടെ സങ്കീർത്തനത്തിൽ പി. ബാബു (49), മാങ്ങാട്ടിടത്തെ കലശപറമ്പത്ത് കെ. പദ്മനാഭൻ (57), കൈതേരിയിലെ കെ. നിജിൽ (42) എന്നിവരെയാണ് വിവിധ വകുപ്പുകൾ പ്രകാരം അഞ്ചരവർഷം തടവിനും 25000 രൂപ വീതം പിഴ അടയ്ക്കാനും രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ടിറ്റി ജോർജ് ശിക്ഷിച്ചത്.
2015 നവംബർ 15ന് രാത്രി ഒമ്പതരയോടെ മാങ്ങാട്ടിടം കിണറ്റിന്റവിടയാണ് കേസിനാസ്പദമായ സംഭവം. സിഐ പ്രേം സദനും സംഘവും സ്ഥലത്തെത്തിയപ്പോൾ ആയുധങ്ങളുമായി സംഘടിച്ച് നിൽക്കുന്ന പ്രവർത്തകർ പോലീസിനെ അപായപ്പെടുത്താൻ ശ്രമിച്ച് പോലീസ് ജീപ്പിനു നേരേ അതിക്രമം നടത്തിയെന്നാണ് കേസ്.
പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ ജില്ലാ ഗവ. പ്ലീഡർ അഡ്വ. വി.എസ്. ജയശ്രീയാണ് ഹാജരായത്. അന്നത്തെ തലശേരി കോസ്റ്റൽ പോലീസ് സ്റ്റേഷൻ സിഐയും റിട്ട. എസിപിയുമായ ടി.കെ. രത്നകുമാറാണു കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
District News
പത്തനംതിട്ട: കേരള അസോസിയേഷന് ഓഫ് പ്രഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സ് പത്തനംതിട്ട ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ലോക സാമൂഹിക പ്രവര്‍ത്തക ദിനാചരണവും സെമിനാറും പത്തനംതിട്ട മാര്‍ യൗസേബിയസ് ഹാളില്‍ സംഘടിപ്പിച്ചു.
ചാപ്റ്റര്‍ പ്രസിഡന്റ് ഷാന്‍ രമേശ് ഗപന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം പത്തനംതിട്ട ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് ഡോ. ജോണ്‍ വര്‍ഗീസ് ഉദ്ഘാടനം നിര്‍വഹിച്ചു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എൽ. അനിതാ കുമാരി, വനിതാ ശിശു ജില്ലാ ഓഫീസര്‍ കെ.വി. ആശാ മോൾ, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഫെബ്ന റെഹീം, ജില്ലാ ആശുപത്രി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. പി.റ്റി. സന്ദീഷ, ആന്റി ട്രാഫിക്കിംഗ് ക്ലബ് സ്റ്റേറ്റ് കോഓര്‍ഡിനേറ്റര്‍ റെനി കെ.ജേക്കബ്, ക്യാപ്സ് ജില്ലാ സെക്രട്ടറി അജിന് വര്‍ഗീസ്, ട്രഷറാര്‍ ഷിജു എം. സാംസൺ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പ്രിന്‍സ് ഫിലിപ്പ്, ബിനി മറിയം ജേക്കബ്, സുകന്യാ ചിന്തുരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Kerala
ന്യൂഡൽഹി: ലൗ ജിഹാദിന്റെ ഇരകളെന്ന് അവകാശപ്പെടുന്ന 37 ഉത്തരേന്ത്യക്കാർക്കൊപ്പം സിനിമാ പ്രമോഷനെത്തി "കേരള സ്റ്റോറി 2' യുടെ അണിയറ പ്രവർത്തകർ.
കേരളത്തിലെ കഥയെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും കേരളത്തിൽ നിന്നുള്ള ഇരകളാരും പരിപാടിയിലുണ്ടായിരുന്നില്ല. ഒരാഴ്ചമുന്പ് സിനിമയുടെ ട്രെയ്ലർ ഇറങ്ങിയപ്പോൾ വലിയ തോതിലുള്ള പ്രതിഷേധവും ട്രോളുകളും ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് ഇരകളെന്ന് അവകാശം ഉന്നയിച്ചവരുമായി സിനിമയുടെ പ്രമോഷന് അണിയറപ്രവർത്തകർ എത്തിയത്.
കേരളവുമായി എന്തു ബന്ധമാണ് സിനിമയ്ക്കുള്ളത് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നിർമാതാവ് വിപുൽ അമൃത്ലാൽ ഷായ്ക്ക് ഉണ്ടായിരുന്നില്ല. സത്യം അംഗീകരിക്കാൻ തയാറാകുന്നില്ല എന്ന മറുപടിയിൽ മാത്രം ഉത്തരം ഒതുക്കി.
കേരളത്തിൽനിന്ന് ലൗ ജിഹാദ് എങ്ങനെ രാജ്യവ്യാപകമായി പടർന്നു എന്നാണു ചിത്രം വിശദീകരിക്കുന്നതെന്നാണ് സംവിധായകൻ കാമാഖ്യ നാരായണ്‍ സിംഗിന്റെ അവകാശവാദം. എന്നാൽ കേരളത്തിലെ ഇരകളെക്കുറിച്ച് വ്യക്തമായ മറുപടി സംവിധായകന് ഉണ്ടായിരുന്നില്ല.
Kerala
പാലക്കാട്: എൻഡിഎയിൽ ചേരാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ ട്വന്റി 20യിലും കൂട്ടരാജി. മുതലമടയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കല്പനാദേവിയടക്കം അൻപതോളംപേർ പാർട്ടിവിട്ടു.
നെൻമാറ, നെല്ലിയാന്പതി മേഖലകളിലും പ്രവർത്തകർ കൂട്ടത്തോടെ രാജിവച്ചു. ജനകീയ വികസനസമിതിയായി പ്രവർത്തിക്കാനാണു പാർട്ടിവിട്ടവരുടെ തീരുമാനം. മുതലമടയിൽ ചേർന്ന യോഗത്തിനുശേഷമാണ് പ്രവർത്തകർ രാജി പ്രഖ്യാപിച്ചത്.
പാർട്ടിയിൽ വിശദമായ കൂടിയാലോചന നടത്താതെയാണ് സാബു എം. ജേക്കബ് ട്വന്റി 20യെ എൻഡിഎ ഘടകകക്ഷിയാക്കാൻ തീരുമാനിച്ചതെന്നു നേതാക്കൾ കുറ്റപ്പെടുത്തി.
International
ദുബായ്: ഇറാനിലെ ജനകീയ പ്രക്ഷോഭത്തിൽ മരിച്ചത് 3090 പേരാണെന്ന് ഇറാനിലെ മനുഷ്യാവകാശ കാര്യങ്ങൾ നിരീക്ഷിക്കുന്ന അമേരിക്കൻ സംഘടന ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ഇൻ ഇറാൻ അറിയിച്ചു. ഇതിൽ 2885 പേർ പ്രതിഷേധക്കാരാണ്.
ഇറേനിയൻ ഭരണകൂടം ഉരുക്കുമുഷ്ടി ഉപയോഗിച്ച് പ്രക്ഷോഭത്തെ അടിച്ചമർത്തിയെന്നും സംഘടന ചൂണ്ടിക്കാട്ടി. കുറച്ചു ദിവസങ്ങളായി രാജ്യത്ത് പ്രകടനങ്ങൾ ഇല്ല. തലസ്ഥാനമായ ടെഹ്റാൻ നാലു ദിവസമായി ശാന്തമാണെന്ന് ഇന്നലെ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, പ്രതിഷേധത്തിൽ നുഴഞ്ഞുകയറിയ സായുധ കലാപകാരികളാണ് അക്രമം അഴിച്ചുവിട്ടതെന്ന് ഇറേനിയൻ ഭരണകൂടം അവകാശപ്പെട്ടു. അമേരിക്കയും ഇസ്രയേലുമാണ് ഈ തീവ്രവാദികൾക്കു പിന്തുണ നല്‍കിയതെന്നും കൂട്ടിച്ചേർത്തു.
എട്ടു ദിവസത്തിനുശേഷം ഇറാന്റെ പല ഭാഗങ്ങളിലും ഇന്റർനെറ്റ് ലഭ്യമായിത്തുടങ്ങി. പ്രക്ഷോഭത്തെ നേരിടാനായി ഭരണകൂടം ഇന്റർനെറ്റ് നിരോധിച്ചിരിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ ടെഹ്റാനിലടക്കം പരിമിതമായ തോതിൽ ഇന്റർനെറ്റ് ലഭ്യമായി. വിദേശത്തുള്ള ഇറേനിയൻ വംശജർക്ക് സോഷ്യൽ മീഡിയയിലൂടെ നാട്ടിലുള്ളവരെ ബന്ധപ്പെടാൻ കഴിഞ്ഞു.
സാന്പത്തിക തകർച്ചയ്ക്കെതിരേ ഡിസംബർ 28ന് ടെഹ്റാനിൽ ആരംഭിച്ച പ്രകടനം രാജ്യമൊട്ടാകെ ഭരണകൂടവിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു.
Kerala
തൃശൂർ: ജീവകാരുണ്യപ്രവർത്തകർ ചമഞ്ഞ് ഫേസ്ബുക്കിൽ വിദേശികളുടെ സൈബർ തട്ടിപ്പ്. മലയാളികളുടെ പ്രൊഫൈൽ കണ്ടെത്തി പരിചയം സ്ഥാപിച്ചാണു തട്ടിപ്പുസംഘങ്ങൾ പണം തട്ടിയെടുക്കുന്നത്.
അഗതികൾ, കറുത്ത വർഗക്കാരായ നിർധനകുടുംബങ്ങളിലെ കുട്ടികൾ, രോഗികളായ കുട്ടികൾ എന്നിവരെ സഹായിക്കുന്ന വിധത്തിലുള്ള നിരവധി ചിത്രങ്ങൾ, പുരസ്കാരദാന ചടങ്ങുകൾ, കിടപ്പുരോഗികളെ ദയാപൂർവം ശുശ്രൂഷിക്കുന്ന ചിത്രങ്ങൾ, വീഡിയോകൾ എന്നിവ തട്ടിപ്പുകാരുടെ പ്രൊഫൈലിൽ പോസ്റ്റു ചെയ്തിട്ടുണ്ടാകും. ഇതുകാണിച്ച് ഇരകളെ വിശ്വസിപ്പിക്കുകയാണു പ്രാരംഭരീതി. തുടർന്ന് ഇരകളുടെ നന്പർ വാങ്ങി സംഭാഷണം വാട്സാപ്പിലെത്തിക്കും.
താൻ ജീവകാരുണ്യമേഖലയിൽ അറിയപ്പെടുന്ന ആളാണെന്നും നിരവധി പുരസ്കാരങ്ങൾ തനിക്കു ലഭിക്കാറുണ്ടെന്നും അവകാശപ്പെട്ടാണ് സൗഹൃദം വളർത്തുക. ജീവകാരുണ്യപ്രവർത്തനങ്ങൾക്കു ബഹുമതിയായി ലക്ഷക്കണക്കിനു രൂപയും സ്വർണമെഡലുകളും മറ്റുമാണ് തനിക്കു ലഭിക്കാറുള്ളതെന്നു വ്യക്തമാക്കും. ഈ പണവും സ്വർണവും തന്റെ ഏറ്റവും പ്രിയപ്പെട്ട ഇന്ത്യൻ സുഹൃത്തിന് അയച്ച് സുഹൃദ്ബന്ധം കൂടുതൽ ശക്തമാക്കാൻ താൻ ആഗ്രഹിക്കുന്നതായി വിശ്വസിപ്പിച്ചാണ് തട്ടിപ്പിനു തുടക്കമിടുന്നത്.
ഇരയുടെ അഡ്രസ് വാങ്ങി സമ്മാനങ്ങളടങ്ങുന്ന പെട്ടി തയാറാക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും അയച്ചുനൽകുകയാണ് അടുത്തപടി. ഏതാനും ദിവസങ്ങൾക്കുശേഷം ഡൽഹി കസ്റ്റംസിൽനിന്ന് ഇവ എത്തിയതായി അറിയിപ്പെത്തും.
സർവീസ് ചാർജ് ഇനത്തിൽ കസ്റ്റംസിന് ഒരു തുക അയയ്ക്കാനായി അറിയിച്ചതിനുശേഷം ഒരു ഇന്ത്യൻ നന്പർ കൈമാറുകയാണ് പതിവ്. സർവീസ് ചാർജ് ലഭിച്ചാൽമാത്രമേ വിദേശി അയച്ച സമ്മാനം ലഭിക്കൂ എന്ന സമ്മർദത്തിലാണ് ഇരകൾ വീഴുന്നത്. പണം ഒരുതവണ അയച്ചാൽ വീണ്ടും ഓരോ കാരണങ്ങൾ പറഞ്ഞ് ആവശ്യപ്പെട്ടുകൊണ്ടിരിക്കും.
ഇത്തരം തട്ടിപ്പുകൾക്കും ഫേസ്ബുക്ക് അക്കൗണ്ടുകൾക്കുമെതിരേ ജാഗ്രത വേണമെന്നു പോലീസ് മുന്നറിയിപ്പ് നൽകി. തട്ടിപ്പിനിരയായാൽ ഉടനെ സൈബർ പോലീസ് ഹെൽപ്ലൈൻ നന്പറായ 1930ൽ വിളിക്കണം.