Kerala
ആലപ്പുഴ: പ്ലസ് വൺ വിദ്യാർഥിനികളെ വീടുകൾക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചമ്പക്കുളം പഞ്ചായത്ത് 11-ാം വാർഡ് പുളിക്കത്ര വീട്ടിൽ ഡേവിഡിന്റെ മകൾ ആൻ മരിയ ഡേവിഡ്, കൈനകരി പഞ്ചായത്ത് 12-ാം വാർഡ് കയാറ്റിൽചിറ സാബുവിന്റെ മകൾ ഐറിൻ സാബു (18 ) എന്നിവരാണ് മരിച്ചത്.
രണ്ടുപേരെയും ബുധനാഴ്ച പുലർച്ചെയോടെ വീടിനുള്ളിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനു ശേഷം ഇരുവരുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകി.
സംഭാഷണത്തിന് ശേഷം സഹോദരങ്ങൾക്കൊപ്പം വീട്ടിലെ ഹാളിൽ ഉറങ്ങാൻ കിടന്ന ആൻമരിയ ഷാളുപയോഗിച്ച് തൂങ്ങിയനിലയിൽ പുലർച്ചെ നാലരയോടെ ഉറക്കമുണർന്ന സഹോദരനാണ് കാണുന്നത്. മാതാവ് ബിൻസി.
ഐറിന്റെ മാതാവ്: റോസമ്മ. സഹോദരങ്ങൾ ജെറിൻ , ഷെറി. മനോവിഷമമാണ് മരണ കാരണമെന്നാണ് എഫ്ഐആർ. നെടുമുടി പോലീസ് അന്വേഷണമാരംഭിച്ചു.
Kerala
ചാരുംമൂട് : കാട്ടുപന്നി ശല്യം രൂക്ഷമായ ആലപ്പുഴ നൂറനാട് ജനവാസ മേഖലയിൽ ഭീതി പരത്തി കാട്ടുപോത്തും നിരത്തിലിറങ്ങി. കെപി റോഡിൽ നൂറനാട് ലെപ്രസി സാനിട്ടോറിയം ഭാഗത്താണ് ഇന്നു പുലർച്ചെ
കാട്ടുപോത്തിനെ കണ്ടത്.
പറയംകുളത്തിനു കിഴക്ക് നൂറനാട് ലെപ്രസി സാനിട്ടോറിയത്തിന്‍റെ മതിൽ അവസാനിക്കുന്ന ഭാഗത്തു കെപി റോഡരികിൽ വലിയ കാട്ടുപോത്തിനെ കണ്ടതോടെ യാത്രക്കാരും ഭീതിയിലായി. വിഷയത്തിൽ എം.എസ്. അരുൺകുമാർ എംഎൽഎ വനം വകുപ്പിനെയും റാപ്പിഡ് റെസ്പോൺസ് ടീമിനെയും വിവരമറിയിച്ചു. ഇതേത്തുടർന്ന് ഇവർ സ്ഥലത്തു പരിശോധനകൾ നടത്തി.
കാട്ടുപന്നികൾ
വ്യാപകമായി കൃഷി നശിപ്പിക്കുന്നത് അറുതിയില്ലാതെ തുടരുന്നതിനിടയിൽ കാട്ടുപോത്തിനെ കൂടി കണ്ടെത്തിയതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. നൂറനാട്, ചാരുംമൂട്, താമരക്കുളം,വള്ളികുന്നം മേഖലകളിൽ കാട്ടുപന്നികൾ ലക്ഷക്കണക്കിനു രൂപയുടെ കൃഷിയാണ് ഇതിനോടകം നശിപ്പിച്ചിട്ടുള്ളത്. പാലമേൽ പഞ്ചായത്തിലെ പോലീസ് ഫയറിംഗ് ഗ്രൗണ്ടിലെ കാട്ടിൽ താവളമടിച്ച പന്നികൾ കൂട്ടത്തോടെ എത്തിയാണ് നൂറനാട് മേഖലകളിൽ കൃഷി നശിപ്പിക്കുന്നത്.
കനാലുകൾ വഴിയാണ് ഇവ പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്നത്. പന്നിശല്യത്തിനെതിരെ കൃഷി, വനംവകുപ്പ് ഉദ്യോഗസ്ഥർക്കു നിരന്തരമായി പരാതി നൽകിയിട്ടും നടപടിയില്ലാത്തതിന്‍റെ പ്രതിഷേധത്തിലാണ് കർഷകർ. വനമില്ലാത്ത ആലപ്പുഴ ജില്ലയിലേക്ക് കാട്ടുപോത്ത് എത്തിയത് എങ്ങനെയാണെന്നു വ്യക്തമല്ല. സമീപജില്ലയിൽനിന്നാവാം ഇവ എത്തിയതെന്നു കരുതുന്നു.
കാട്ടുപന്നി ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്കു ചികിത്സാ സഹായം നൽകുമെന്നു വനംവകുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും പരിക്കേറ്റ ഒരാൾക്കു പോലും ധനസഹായം ലഭിച്ചിട്ടില്ല. കാട്ടുപന്നി നശിപ്പിക്കുന്ന കാർഷിക വിളകൾക്കു കൃഷിവകുപ്പിൽനിന്നു സഹായം ലഭിക്കുന്നുമില്ല. കാട്ടുപന്നി കൃഷി നശിപ്പിച്ചാൽ വനംവകുപ്പാണ് നഷ്ടപരിഹാരം നൽകേണ്ടതെന്നാണ് കൃഷി വകുപ്പിൽനിന്നു പറയുന്നത്. നിലവിൽ ഇൻഷ്വർ ചെയ്ത കാർഷിക വിളകൾക്കു മാത്രമാണ് സഹായധനം ലഭിക്കുന്നത്.
Kerala
ആലപ്പുഴ: ഭക്തിയും കലയും കരുത്തും സംഗമിച്ച് ദൃശ്യവും ശ്രവ്യവും ആത്മീയവുമായ അനുഭൂതികൾ ഉണർത്തുന്ന ചെട്ടികുളങ്ങര കുംഭഭരണി മഹോത്സവത്തിനു സമാപനമായി. ശിവരാത്രി നാളിൽ ആരംഭിച്ച കുത്തിയോട്ട വഴിപാടുകൾ ഭഗവതിക്കു മുമ്പിൽ സമർപ്പിച്ചു.
അംബരചുംബികളായ കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലെ കാഴ്ചക്കണ്ടത്തിൽ അണിനിരന്നു. 16 കുത്തിയോട്ട വഴിപാടുകളായിരുന്നു ഇത്തവണ ഉണ്ടായിരുന്നത്. വഴിപാട് ഭവനങ്ങളില്‍നിന്നു രാവിലെ ആരംഭിച്ച കുത്തിയോട്ട ഘോഷയാത്ര ഉച്ചയ്‌ക്കു മുന്‍പായി ക്ഷേത്രത്തിലെത്തിച്ചേർന്നു.
രണ്ടരയോടെ കരകളില്‍നിന്നു കെട്ടുകാഴ്ച വരവ് ആരംഭിച്ചു, വൈകിട്ട് ആറോടെ ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങി.
പിന്നീട് കരക്രമത്തില്‍ ക്ഷേത്രത്തിനു മുന്‍പിലെ കാഴ്ചക്കണ്ടത്തില്‍ അണിനിരന്നു. ഈരേഴതെക്ക്, ഈരേഴവടക്ക്, കൈതതെക്ക്, കൈതവടക്ക്, പേള, നടയ്‌ക്കാവ് കരക്കാര്‍ കുതിരയെയും കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, കടവൂര്‍ ആഞ്ഞിലിപ്ര, മേനാമ്പള്ളി കരക്കാര്‍ തേരും, മറ്റം വടക്ക് ഭീമനെയും മറ്റം തെക്ക് പാഞ്ചാലീ സമേതനനായ ഹനുമാനെയുമാണ് ഒരുക്കുന്നത്.
ആദ്യം ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈത വടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂര്‍, ആഞ്ഞിലിപ്ര, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്‌കാവ് എന്നിങ്ങനെയാണ് കരകളുടെ ക്രമം.
പുലര്‍ച്ചെ മൂന്നിനു ജീവതയില്‍ എഴുന്നെള്ളിയ ഭഗവതി തെക്കേമുറ്റത്തെ വേലകളിയും കുളത്തില്‍ വേലകളിയും ദര്‍ശിച്ച് കരക്കാര്‍ സമര്‍പ്പിച്ച കെട്ടുകാഴ്ചകള്‍ക്കു മുന്‍പിലെത്തി. ക്രമപ്രകാരം കെട്ടുകാഴ്ചകള്‍ക്കു മുന്നിലെത്തി കരക്കാരെയും ഭക്തരെയും അനുഗ്രഹിച്ചു ക്ഷേത്രത്തിലേക്കു മടങ്ങിയതോടെ കുംഭഭരണി മഹോത്സവം സമാപിച്ചു.
National
ബംഗളൂരു: ഐഐഎം ബാംഗ്ലൂർ മുൻ ഡയറക്ടറും ഇന്ത്യയിലെ പ്രമുഖ മാനേജ്മെന്‍റ് വിദഗ്ധനുമായ ആലപ്പുഴ പുളിങ്കുന്ന് കാപ്പിൽ ഷെവലിയർ പ്രഫ.ജെ. ഫിലിപ്പ് (90) അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് ബംഗളൂരുവിൽ. ഐഐഎം ബാംഗ്ലൂർ ഡയറക്ടർ, ഒബ്റോയ് ഗ്രൂപ്പിന്‍റെ വൈസ് പ്രസിഡന്‍റ് തുടങ്ങിയ പദവികൾ വഹിച്ച ജെ.ഫിലിപ് ആറര പതിറ്റാണ്ടായി മാനേജ്മെന്‍റ് മേഖലയിൽ വിവിധ തലങ്ങളിൽ സജീവമായിരുന്നു.
ബെംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആൻഡ് എന്‍റർപ്രണർഷിപ് (XIME) മനേജ്മെന്‍റ് സ്കൂളുകൾ, എക്സ്ഐഎംഇ ഇന്‍റർനാഷണൽ സ്കൂൾ (കേരളം) എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനാണ്. ഇന്നു രാജ്യത്തെ മികച്ച ബിസിനസ് സ്‌കൂളുകളിൽ ഒന്നാണിത്. നിലവിൽ അദ്ദേഹം ബാംഗ്ലൂരിലെ XIME യുടെ ചെയർമാനാണ്.
ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നിൽ 1936ൽ ജനിച്ച അദ്ദേഹം എക്സ്എൽആർഐ (XLRI) ജംഷഡ്പൂരിലും തുടർന്നു ഹാർവാർഡ് ബിസിനസ് സ്കൂളിലും ഉന്നത വിദ്യാഭ്യാസം നേടി. രവി ജെ. മത്തായി നാഷനൽ ഫെലോ അവാർഡ് (1999), എക്സ്എൽആർഐ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ്(2009), ദ് ഹിന്ദു ഗ്രൂപ്പിന്‍റെ "ദ ഡോയൻസ് - ഗാർഡിയൻസ് ഓഫ് നോളജ്" അവാർഡ് (2017), ദീപിക ദിനപത്രത്തിന്‍റെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് (2024), ചങ്ങനാശേരി അതിരൂപതയുടെ ലൈഫ് ടൈം എക്സലൻസ് അവാർഡ് (2019), എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
ഭാര്യ: ലീലാമ്മ തോട്ടയ്ക്കാട് കൊണ്ടോടി കുടുംബാംഗം. മക്കൾ: ഡോ.ഷീബ ആന്‍റണി (യുഎസ്), അനിൻ ജെ. ഫിലിപ് (പ്രസിഡന്‍റ്, XIME ), പരേതയായ മരിയ ഫിലിപ്.
Kerala
ആലപ്പുഴ: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വീട്ടമ്മ വയറ്റില്‍ കത്രികയുമായി അഞ്ചു വർഷം വേദന തിന്നതിന് ആരു മറുപടി പറയുമെന്ന ചോദ്യം ബാക്കി. പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നാല്‍പ്പതില്‍ച്ചിറ ഉഷാ ജോസഫാ(59) ണ് ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ നരകയാതന അനുഭവിച്ചത്.
ഗര്‍ഭപാത്രം നീക്കം ചെയ്യാനായി 2021 മേയ് 10 നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷ ജോസഫിന്‍റെ ശസ്ത്രക്രിയ നടക്കുന്നത്. ഡോ. ലളിതാംബികയുടെ യൂണിറ്റിലായിരുന്നു ശസ്ത്രക്രിയ. ഡോ. ഷാഹിദയാണ് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയതെന്നാണ് റിപ്പോർട്ട്. ഡോ. ഷാഹിദ നിലവിൽ എസ്എടി ആശുപത്രിയിലെ ഗൈനക്കോളജി യൂണിറ്റ് ചീഫാണ്.
ശസ്ത്രക്രിയയ്ക്കു ശേഷം കടുത്ത വേദന അനുഭവപ്പെടുകയും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. വിവിധ ഡോക്ടര്‍മാരുടെ ചികിത്സ തേടിയെങ്കിലും രോഗം ഭേദമായില്ല, കാരണവും കണ്ടെത്താനായില്ല. വർഷങ്ങൾ വേദന തിന്ന് ആശുപത്രികളിൽ കയറിയിറങ്ങി നടക്കുകയായിരുന്നു ഉഷ.
തുടർന്നു കഴിഞ്ഞ ദിവസം ആലപ്പുഴയിലുള്ള യൂറോളജി വിഭാഗം ഡോക്ടറെ സമീപിച്ചു. എക്സ്റേ ഉള്‍പ്പെടെയുള്ള പരിശോധനയ്ക്കു കുറിച്ചു നല്‍കി. തുടര്‍ന്നാണ് വയറിനുള്ളില്‍ കത്രിക കുടുങ്ങിയത് കണ്ടെത്തിയത്. രോഗിയോട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിർദേശിക്കുകയായിരുന്നു.
അടുത്ത ദിവസം ശസ്ത്രക്രിയിലൂടെ കത്രിക നീക്കം ചെയ്യാമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞതായി ഉഷ ജോസഫ് പറയുന്നു. തുടർന്നു വീട്ടിലെത്തിയ ശേഷം സംഭവത്തിന്‍റെ തീവ്രത മനസിലാക്കിയ ബന്ധുക്കള്‍ വിവരം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവും പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്‍റ്മായ കെ.എഫ്.തോബിയാസിനെ വിവരമറിയിച്ചു.
തുടര്‍ന്ന് പുന്നപ്ര പൊലീസില്‍ പരാതിയും നൽകി. ഇതേത്തുടർന്ന് പ്രശ്നത്തിൽ ഇടപെട്ട കെ.സി.വേണുഗോപാൽ എംപി ഉഷയെ കൊച്ചി അമൃത ആശുപത്രിയിലേക്കു മാറ്റി. ഇതിനിടെ, ആലപ്പുഴ മെഡിക്കൽ കോളജിൽ യൂത്ത് കോൺഗ്രസ് അടക്കമുള്ളവരുടെ ശക്തമായ സമരം അരങ്ങേറി.
Kerala
ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം എൻ. സജീവൻ (66) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. മൃതദേഹം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് സിപിഎം ഹരിപ്പാട് ഏരിയ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും.
പിന്നീട് പത്തോടെ സിപിഎം കാർത്തികപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിലും ശേഷം 11ന് ആറാട്ടുപുഴ പഞ്ചായത്ത് ഓഫീസിലും പൊതുദർശനത്തിന് വയ്ക്കും. ഉച്ചയോടെ വീട്ടിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെ വലിയഴീക്കലിലെ വീട്ടുവളപ്പിൽ സംസ്കാരം നടത്തും.
ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്നു സജീവൻ. പ്രഥമ ആലപ്പുഴ ജില്ലാ കൗൺസിൽ അംഗമായിരുന്നു. സിപിഎം ആറാട്ടുപുഴ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായും പിന്നീട് ഹരിപ്പാട്, കാർത്തികപ്പള്ളി ഏരിയ കമ്മിറ്റികളുടെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ജില്ലാ സെക്രട്ടറിയേറ്റംഗമായും സിഐടിയു സംസ്ഥാന കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
മത്സ്യത്തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി, ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന വൈസ് പ്രസിഡന്‍റ്, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു. മത്സ്യഫെഡ് ഡയറക്ടർ, തീരദേശ വികസന കോർപ്പറേഷൻ ഡയറക്ടർ, വലിയഴീക്കൽ - ആറാട്ടുപുഴ മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡന്‍റ്, പെരുമ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. ഭാര്യ: വിമല. മക്കൾ: ഗായത്രി, രാജശേഖരൻ, നന്ദിനി. മരുമക്കൾ: അശ്വിൻ ശശി, ശ്വേത, വിജിത്ത്.
Kerala
ആലപ്പുഴ: പുറക്കാട് യുവാവ് കടലിൽ ചാടി മരിച്ചു. ചെങ്ങന്നൂർ വെണ്മണി സ്വദേശി ഉജ്വൽ (23) ആണ് മരിച്ചത്. യുവാവിന്‍റെ കൂടെയെത്തിയ പെൺകുട്ടിയെ കാണാനില്ല.
ഇന്നു രാവിലെയാണ് സംഭവം. 10.30 ഓടെ മത്സ്യത്തൊഴിലാളികളാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി. യുവാവിന്‍റെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജിലേക്കു മാറ്റി.
രാവിലെ 8.30 ഓടെ ഉജ്വലും ഒരു പെൺകുട്ടിയും കൂടി സ്ഥലത്തെത്തിയതായും സമീപത്തുള്ള കടയിൽ കയറി സാധനങ്ങൾ വാങ്ങുന്നത് കണ്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. സ്കൂട്ടറിലാണ് ഇരുവരും സ്ഥലത്തെത്തിയത്. സ്കൂട്ടറിൽനിന്ന് ഓഫാക്കിയ നിലയിൽ ഉജ്വലിന്റെ ഫോൺ കണ്ടെത്തി.
പെൺകൂട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പെൺകുട്ടിക്കായി കടലിലും തെരച്ചിൽ നടക്കുന്നുണ്ട്. സംഭവത്തിൽ വിശദമായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala
മാന്നാർ: ചെന്നിത്തലയിലെ ആളൊഴിഞ്ഞ വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ അന്വേഷണം തുടങ്ങി. 20 പവൻ സ്വർണം, 25 യുകെ പൗണ്ട്, പാസ്പോർട്ട്, ലാപ്ടോപ് എന്നിവയും വിലപിടിപ്പുള്ള ഉപകരണങ്ങളുമാണ് പ്രവാസിയുടെ വീട്ടിൽനിന്നു മോഷണം പോയത്. ചെന്നിത്തല പഞ്ചായത്ത് 5 ാം വാർഡിലെ വലിയ വീട്ടിൽ ഷാരോൺ വില്ലയിൽ ജോസിന്‍റെ വീട്ടിലാണ് വ്യാഴാഴ്‌ച രാത്രി മോഷണം നടന്നത്.
പ്രവാസിയായ ജോസും കുടുംബവും രണ്ടു മാസം മുൻപാണ് യുകെയിൽനിന്നു നാട്ടിലെത്തിയത്. വ്യാഴാഴ്ച ജോസും ഭാര്യ ഏലിയാമ്മയും ഏലിയാമ്മയുടെ തുമ്പമണിലെ വീട്ടിൽ പോയിരുന്നു. രാത്രി വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് മോഷണം നടന്നത്.
വീട് നോക്കാൻ ഏൽപിച്ചിരുന്നയാൾ ഇന്നലെ രാവിലെ ലൈറ്റുകൾ അണയ്ക്കാൻ എത്തിയപ്പോൾ ഗേറ്റും കതകും തുറന്നുകിടക്കുന്നതായി കണ്ട് അടുത്തുള്ള ബന്ധുവിനെ വിവരം അറിയിച്ചു. മോഷണം നടന്നതായി സൂചന ലഭിച്ചതോടെ മാന്നാർ പൊലീസിൽ വിവരമറിയിച്ചു. എസ്എച്ച്ഒ: ഡി. രജീഷ്കുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്‌ഥലത്തെത്തി പരിശോധന നടത്തി.
അലമാര കുത്തിപ്പൊളിച്ചു
വീടിനുള്ളിൽ കടന്ന മോഷ്ടാക്കൾ അലമാര കുത്തിപ്പൊളിച്ച ശേഷം അതിനുള്ളിലെ ലോക്കർ തകർത്താണ് സ്വർണം കവർന്നത്. കൂടാതെ ലാപ്ടോപ് അടക്കം വിലപ്പെട്ട രേഖകൾ സൂക്ഷിച്ചിരുന്ന ബാഗ്, 30,000 രൂപ മൂല്യം വരുന്ന 25 യുകെ പൗണ്ട് എന്നിവയും മോഷണം പോയതായി ജോസ് പോലീസിനു മൊഴി നൽകി. വീടിനുള്ളിലെ അലമാരകൾ എല്ലാം തുറന്നു സാധനങ്ങൾ മുറിയിൽ വാരി വലിച്ചിട്ട നിലയിൽ കിടക്കുകയായിരുന്നു.
ആലപ്പുഴയിൽനിന്നു ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും എത്തി പരിശോധന നടത്തി. വീടിനുളളിൽനിന്നു മണം പിടിച്ചിറങ്ങിയ പോലീസ് നായ റോഡിലിറങ്ങി ഒരു കിലോമീറ്ററോളം ഓടി മാന്നാർ മാവേലിക്കര സംസ്ഥാന പാതയിലെത്തി നിന്നു. വിരലടയാള വിദഗ്‌ധരും പരിശോധന നടത്തി. മാന്നാർ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.
District News
അമ്പലപ്പുഴ: അവധി ദിവസങ്ങളിൽ മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമുള്ള സ്വകാര്യ സ്കാനിംഗ് സെന്‍ററുകളും അടച്ചിടുന്നത് രോഗികൾക്കു വിനയാകുന്നു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമുള്ള സ്കാനിംഗ് സെന്‍ററുകളാണ് ഞായറാഴ്ചകളിൽ പ്രവർത്തിക്കാത്തത്. ഞായറാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയെത്തുന്ന രോഗികൾക്കു സ്കാനിംഗ് നിർദേശിച്ചാൽ സ്കാനിംഗ് സെന്‍റർ തേടി നെട്ടോട്ടമോടേണ്ട അവസ്ഥയിലാണ് രോഗികളും ബന്ധുക്കളും.
ആലപ്പുഴ വരെ എത്തിയാണ് ഞായറാഴ്ചകളിൽ പലരും സ്കാനിംഗ് നടത്തുന്നത്. മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമുള്ള സ്കാനിംഗ് സെന്‍ററുകളിൽ ഒരെണ്ണമെങ്കിലും ഞായറാഴ്ചകളിലും അവധി ദിനങ്ങളിലും തുറന്നു പ്രവർത്തിക്കാൻ ആരോഗ്യവകുപ്പ് ഇടപെടണമെന്നാണ് രോഗികളുടെ ആവശ്യം.
Kerala
അമ്പലപ്പുഴ: മില്‍മ പാല്‍വിതരണ വാഹനത്തിന്‍റെ ഡോര്‍ തുറന്നു റോഡിൽ
തെറിച്ചു വീണു പരിക്കേറ്റ തൊഴിലാളി മരിച്ചു. അമ്പലപ്പുഴ വടക്ക് 17 ആം വാര്‍ഡില്‍ വളഞ്ഞവഴി പടിഞ്ഞാറ് കാക്കാഴം വെള്ളംതെങ്ങ് പുഷ്പരാജ് -പ്രിയംവദ ഭമ്പതികളുടെ മകന്‍ ഉഷസ്(30) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 11 ഓടെ കാക്കാഴം മേല്‍പ്പാലത്തിലായിരുന്നു അപകടം. മേല്‍പ്പാലത്തിനു മുമ്പുള്ള കടയില്‍ പാലിറക്കിയ ശേഷം വാഹനത്തിന്‍റെ മുന്‍സീറ്റില്‍ കയറി തെക്ക് ഭാഗത്തേക്കു പോകുന്നതിനിടെ പാലത്തിലെ കുഴിയില്‍പെട്ട് വാതില്‍ പെട്ടെന്നു തുറന്നുപോയതോടെ ഉഷസ് റോഡിലേക്കു തെറിച്ചു വീഴുകയായിരുന്നു.
തലയ്ക്കും വയറിനും ഗുരുതര പരിക്കേറ്റ ഉഷസിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരിച്ചു. അവിവാഹിതനാണ്. സഹോദരങ്ങൾ: പരേതനായ ഉല്ലാസ്, ഉണ്ണി. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
Kerala
അമ്പലപ്പുഴ: യുവാവിന്‍റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ച ശേഷം നിരവധി ഇഎംഐ അടയ്ക്കാനുണ്ടെന്നും ഉടൻ നൽകണമെന്നും പറഞ്ഞ് ഭീഷണി. പണം അടച്ചുതീർത്തില്ലെങ്കിൽ വാണ്ടഡ് പോസ്റ്റർ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് തെക്കേമുണ്ടക്കൽ അനൂപിനാണ് അജ്ഞാതരുടെ ഭീഷണി ലഭിച്ചത്. ഈ മാസം രണ്ടിനു യുവാവിന്‍റെ കനറാ ബാങ്ക് അക്കൗണ്ടിൽ 2100 രൂപ വീതം എത്തിയതായി കാണിച്ചു മൂന്നു മെസേജുകൾ ഫോണിൽ വന്നു.
അക്കൗണ്ട് പരിശോധിച്ച അനൂപ് തനിക്ക് ഇങ്ങനെ പണം ലഭിക്കേണ്ട സാഹചര്യമില്ലെന്നു മനസിലാക്കിയതിനെത്തുടർന്ന് ബാങ്കിലും അമ്പലപ്പുഴ പോലീസിലും പരാതി നൽകി.
പഞ്ചാബ്, ചണ്ഡിഗഡ് എന്നിവിടങ്ങളിൽനിന്നാണ് പണം അക്കൗണ്ടിൽ വന്നതെന്നു പരിശോധനയിൽ വ്യക്തമായി. കഴിഞ്ഞ ദിവസം യുവാവിന്‍റെ വാട്സ് ആപ്പിലും തുടർന്ന് ഫോൺ ചെയ്തും നിരവധി ഇഎംഐയുടെ പണം അടയ്ക്കാനുണ്ടെന്നും പണമടച്ചില്ലെങ്കിൽ അനൂപിന്‍റെ ചിത്രം വച്ചു തയാറാക്കിയ വാണ്ടഡ് എന്ന പോസ്റ്റർ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
പിന്നാലെ ഈ ചിത്രവും അയച്ചു നൽകി. പോലീസ് തയാറാക്കുന്ന തരത്തിലാണ് വാണ്ടഡ് പോസ്റ്റർ തയാറാക്കിയത്. പണമടച്ചില്ലെങ്കിൽ ഇതു നിരവധി പേർക്കും ഗ്രൂപ്പുകളിലും അയച്ചു നൽകുമെന്നും ഭീഷണിപ്പെടുത്തി. അനൂപ് ഇതു സംബന്ധിച്ച് വീണ്ടും അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.
Kerala
ആലപ്പുഴ: നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വോട്ടെടുപ്പിൽ എസ്ഡിപിഐ ഇടതുമുന്നണിയെ പിന്തുണച്ചു.
ചെയർപേഴ്സൺ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പുകളിൽനിന്ന് വിട്ടുനിന്ന എസ്ഡിപിഐ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വോട്ടെടുപ്പിൽ എൽഡിഎഫിനൊപ്പം നിലയുറപ്പിച്ചു. സ്വതന്ത്ര കൗൺസിലറുടെ പിന്തുണയോടു കൂടിയാണ് യുഡിഎഫ് ആലപ്പുഴ മുൻസിപ്പാലിറ്റിയിൽ അധികാരത്തിൽ എത്തിയത്.
Kerala
ആലപ്പുഴ: ഹരിപ്പാട്ട് പാപ്പാനെ കുത്തിക്കൊന്ന ആനയുടെ സമീപം ആറുമാസം പ്രായമുള്ള കുഞ്ഞുമായി പാപ്പാന്റെ സാഹസം. കഴിഞ്ഞ ഞായറാഴ്ച ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് നടുക്കുന്ന സംഭവമുണ്ടായത്.
ആനയുടെ താത്കാലിക പാപ്പാൻ അഭിലാഷിന്റെ കുട്ടിയാണിത്. ഇതിനിടെ കുട്ടി അഭിലാഷിന്റെ കൈയിൽ നിന്നും ആനയുടെ കാൽ ചുവട്ടിലേക്ക് വീഴുകയും ചെയ്തു.
ചോറൂണിന് വേണ്ടിയാണ് കുഞ്ഞിനെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന്, ഹരിപ്പാട് സ്കന്ദന് എന്ന ആനയുടെ മുന്നിലേക്ക് എത്തിക്കുകയായിരുന്നു. കുട്ടിയെ ആനയുടെ തുമ്പി കൈയുടെ അടിയിലൂടെ കൊണ്ട് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.
ആനയുടെ കാലുകള്‍ക്കിടയിലൂടെയും കുഞ്ഞുമായി പോയി. തുടര്‍ന്ന് തുമ്പിക്കൈയില്‍ ഇരുത്താന്‍ ശ്രമിക്കുമ്പോഴാണ് അഭിലാഷിന്റെ കൈയില്‍ നിന്ന് കുട്ടി മറിഞ്ഞ് ആനയുടെ കാല് ചുവട്ടിലേക്ക് വീണത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് ഹരിപ്പാട് സ്കന്ദന് എന്ന ഈ ആന പുറത്തിരുന്ന രണ്ട് പേരെ വലിച്ച് താഴെയിടുകയും ഒന്നാം പാപ്പാനെ ചവിട്ടിയും കുത്തിയും കൊലപ്പെടുത്തുകയും ചെയ്തത്. തുടര്‍ന്ന് കൊല്ലത്ത് നിന്ന് മറ്റൊരു പാപ്പാനെത്തി ആനയെ തളയ്ക്കാന്‍ ശ്രമിച്ചു. ഇയാളെയും ആന ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.
സംഭവം പുറത്തുവന്നതോടെ താത്കാലിക പാപ്പാൻ അഭിലാഷിനെ ജോലിയിൽ നിന്നും മാറ്റി നിര്‍ത്തി. കുട്ടിയുടെ പേടി മാറാനാണ് ആനയുടെ അടിയിലൂടെ പോയതെന്ന് ഇയാൾ ക്ഷേത്രം ഭാരവാഹികളോടു പറഞ്ഞു.
Kerala
ആലപ്പുഴ: ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് ജാവദേക്കർ വെള്ളാപ്പള്ളിയെ കണ്ടത്.
രാഷ്ട്രീയ വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടെയാണ് കൂടിക്കാഴ്ചയ്ക്കായി ജാവദേക്കർ എത്തിയത്. ഉച്ചവരെ വെള്ളാപ്പള്ളി നടേശനൊപ്പം ജാവദേക്കര്‍ കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. സന്ദീപ് വാചസ്പതിയടക്കമുള്ള ബിജെപി സംസ്ഥാന-ജില്ലാ നേതാക്കളും ജാവദേക്കറിനൊപ്പമുണ്ടായിരുന്നു.
മലപ്പുറവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗിനെതിരെ വെള്ളാപ്പള്ളി നിരന്തരം നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനം ഉയരുന്നതിനിടെയാണ് വെള്ളാപ്പള്ളിയെ കൂടെ കൂട്ടാനുള്ള ബിജെപിയുടെ നീക്കം. എന്നാൽ കൂടിക്കാഴ്ച സംബന്ധിച്ച് നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Kerala
ആലപ്പുഴ: യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ തൂക്കുകുളം സ്വദേശി അഡ്വ. അഞ്ജിത ബി. പിള്ള (23) യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം ആറിന് ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിലയിൽ കണ്ടെത്തിയത്. പുന്നപ്ര പൊലീസ് സ്‌ഥലത്തെത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തുറവൂർ: വിദേശത്തുള്ള മകന്‍റെ സുഹൃത്താണെന്നു അവകാശപ്പെട്ടെത്തിയ മധ്യവയസ്കൻ വീട്ടുകാരെ കബളിപ്പിച്ച് 700 രൂപ വാങ്ങുകയും വീട്ടിലെ മൊബൈൽ ഫോൺ മോഷണമായി കടന്നെന്നും പരാതി.
കോടംതുരുത്ത് ധന്യായിൽ ശ്രീദേവിയുടെ വീട്ടിൽ ഇന്നലെ ഉച്ചയോടെ എത്തിയ ആളാണ് കബളിപ്പിച്ചത്. മസ്‌കറ്റിൽ ജോലിയുള്ള മകന്‍റെ സുഹൃത്താണെന്നു പരിചയം നടിച്ചെത്തി ഇയാൾ മരട് സ്റ്റേഷനിലെ എഎസ്ഐയാണെന്നാണ് വീട്ടുകാരെ ധരിപ്പിച്ചത്.
വിരമിക്കാൻ ആറു മാസം മാത്രമേയുള്ളെന്നും കാൻസർ രോഗിയാണെന്നും പറഞ്ഞു. 1,800 രൂപ സഹായം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, അത്രയും പണം കൈയിൽ ഇല്ലാതിരുന്നതിനാൽ 700 രൂപ ഉണ്ടായിരുന്നത് വീട്ടുകാർ കൊടുത്തു.
ഇതിനിടെ, വീട്ടിലുണ്ടായിരുന്ന മൊബൈൽ ഫോൺ ഇയാൾ കവർന്നു. ഇയാൾ പോയതിനു ശേഷമാണ് മൊബൈൽ ഫോൺ നഷ്ടമായതു ശ്രദ്ധയിൽപ്പെട്ടത്. പരാതിയെത്തുടർന്നു കുത്തിയതോട് പോലീസ് അന്വേഷണം തുടങ്ങി.
Kerala
എടത്വ: ആലപ്പുഴ എടത്വയിൽ ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ചെറുതന പഞ്ചായത്ത് രണ്ടാം വാര്‍ഡ് പോച്ച തുണ്ടത്തില്‍ മണിക്കുട്ടന് (മനു - 29), പതിമൂന്നിൽചിറ സുബീഷ് (27) എന്നിവരാണ് മരിച്ചത്. ഇരുവരും സഹോദരങ്ങളുടെ മക്കളാണ്.
എടത്വ-തകഴി റോഡില്‍ പച്ച ജംഗ്ഷന് സമീപം ബുധനാഴ്ച രാത്രി 8.15 ഓയോടെയായിരുന്നു അപകടം. തകഴി ഭാഗത്ത് നിന്ന് വന്ന യുവാക്കള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറും എടത്വ ഭാഗത്ത് നിന്ന് വന്ന ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
Kerala
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി.കോഴി,താറാവ്,കാട എന്നിവയുടെ മാംസം,മുട്ട എന്നിവ വിൽക്കാൻ അനുമതി നൽകി.
ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ വിൽക്കാനുള്ള നിയന്ത്രണവും നീക്കി. ആലപ്പുഴ ജില്ലയിലെ 32 പഞ്ചായത്തുകളിലും ആലപ്പുഴ,ഹരിപ്പാട് നഗരസഭകളിലുമായിരുന്നു നിയന്ത്രണം.
ജില്ലയിൽ പുതുതായി പക്ഷിപ്പനി കേസുകൾ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം സംശയമുള്ള മൂന്ന് സാമ്പിളുകൾ ഭോപ്പാലിൽ പരിശോധനയ്ക്ക് അയച്ചു.
Kerala
ആലപ്പുഴ: ജില്ലയിൽ ആറ് പഞ്ചായത്തുകൾ ഭരിക്കാനൊരുങ്ങി ബിജെപി. ആലാ, ബുധനൂർ, കാർത്തികപ്പള്ളി, തിരുവൻവണ്ടൂർ, പാണ്ടനാട്, ചെന്നിത്തല തൃപെരുന്തുറ എന്നി പഞ്ചായത്തുകളിലാണ് ബിജെപിക്ക് ഭരണം ലഭിച്ചത്.
ആലാ പഞ്ചായത്ത് പ്രസിഡന്റായി അനീഷാ ബിജുവും, ബുധനൂർ പ്രസിഡന്റായി പ്രമോദ് കുമാറും കാർത്തികപ്പള്ളി പ്രസിഡന്റായി പി. ഉല്ലാസനും തിരുവൻവണ്ടൂർ പ്രസിഡന്റായി സ്മിതാ രാജേഷും പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റായി ജിജി കുഞ്ഞുകുഞ്ഞും ചെന്നിത്തല പ്രസിഡന്റായി ബിനുരാജും തെരഞ്ഞെടുക്കപ്പെട്ടു.
ജില്ലയിൽ 2020ലെ തെരഞ്ഞെടുപ്പിൽ രണ്ടു പഞ്ചായത്തുകളിൽ മാത്രം ഭരണം ലഭിച്ച ബിജെപിക്ക് ഇത്തവണ നേട്ടമാണ്. കഴിഞ്ഞ തവണ തിരുവൻ വണ്ടൂർ പഞ്ചായത്ത് സ്വതന്ത്രന്റെ പിന്തുണയിൽ എൽഡിഎഫ് ആയിരുന്നു ഭരിച്ചിരുന്നത്. ആലയും ബുധനൂരും എൽഡിഎഫും പാണ്ടനാട് യുഡിഎഫുമായിരുന്നു ഭരിച്ചത്.
Kerala
ആലപ്പുഴ: പ്രശസ്ത വചന പ്രഘോഷകനും പുന്നപ്ര ഐഎംഎസ് ധ്യാനഭവന്‍ ഡയറക്ടറുമായ ഫാ. പ്രശാന്ത് ഐഎംഎസ് (70) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം 23ന് വൈകുന്നേരം മൂന്നിന് ഐഎംഎസ് ധ്യാനഭവനിൽ നടക്കും.
ധ്യാനഭവനൊപ്പം പുന്നപ്രയില്‍ 1988, 1999 കളില്‍ സ്ഥാപിച്ച മരിയധാം, മരിയഭവന്, മരിയാലയം പള്ളിത്തോട്ടിലെ മരിയ സദന് എന്നീ നാല് അനാഥാലയങ്ങളും മാനസിക പരിമിതിയുള്ളവര്‍ക്കായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തുടങ്ങി. 400 ഓളം മാനസിക പരിമിതിയുള്ളവരെ ഇവിടെ സംരക്ഷിക്കുന്നു.
പള്ളിത്തോട് അറുകുലശേരി വീട്ടില്‍ ഉമ്മച്ചന്റെയും എര്ണമ്മയുടെയും മകനായി 1955 ഏപ്രില്‍ 11 ജനിച്ച ഫാ. പ്രശാന്ത്, 1981 ഡിസംബര്‍ 28ന് ആലപ്പുഴ രൂപതാധ്യക്ഷന്‍ ഡോ. മൈക്കിള്‍ ആറാട്ടുകുളത്തില്‍ നിന്നാണ് തിരുപ്പട്ടം സ്വീകരിച്ചത്. 1967-ല് യുപി സ്‌കൂള്‍ പഠനത്തിനു ശേഷം ഇന്ത്യന്‍ മിഷണറി സൊസൈറ്റിയിലെ വൈദീക വിദ്യാര്‍ഥിയായി.
1966-ല് ആലപ്പുഴയിലെ പറവൂരില്‍ ഭാരതറാണി പ്രേഷിത്ഭവന് എന്ന പേരിലാണ് ഇന്നത്തെ ഐഎംഎസ് ധ്യാനഭവന്‍ തുടങ്ങുന്നത്. ഇവിടത്തെ അപ്പോസ്തോലിക് സ്കൂളിലെ രണ്ടാം ബാച്ചുകാരനായി വൈദിക പഠനത്തിലേക്കു പ്രവേശിച്ചു.
ഉത്തര്‍പ്രദേശിലെ വാരണാസിയിലുള്ള ക്രൈസ്റ്റ് നഗറിലെ മൈനര്‍ സെമിനാരിയിലായിരുന്നു വൈദിക പഠനത്തിന്റെ തുടക്കം. ഇവിടെ പോസ്റ്റുലന്‍സി പൂര്‍ത്തിയാക്കിയ ശേഷം നൊവിഷ്യേറ്റും, അലഹബാദില്‍ ഫിലോസഫി പഠനവും പൂര്‍ത്തിയാക്കി. 1974 ല് അലഹബാദ് റീജണല്‍ സെമിനാരിയിലായിരുന്നു വ്രതവാഗ്ദാനം.
1975 മുതല്‍ 76 വരെ വാരാണസിയിലെ ക്രൈസ്റ്റ് നഗറില്‍ ഫിലോസഫിയും 1977 മുതല്‍ ഹരിയാനയിലെ കര്ണ്ണാക്കിലും മണിപ്പൂരിലെ താന്ലോണിലും റിജന്സിയും പൂര്‍ത്തിയാക്കി. 1978 മുതല്‍ ബിഹാര്‍ റാഞ്ചിയിലെ സെന്റ് ആല്‍ബര്‍ട്സ് കോളജില്‍ ദൈവശാസ്ത്രം പഠിച്ചു. 1982 ല് മണിപ്പൂരിലെ പള്ളിയിലായിരുന്നു ആദ്യ നിയമനം.
1982 മുതല്‍ 89 വരെ ആദിവാസികളുടെ ഇടയിലെ പ്രേഷിത പ്രവര്‍ത്തനത്തിനു ശേഷമാണ് ആലപ്പുഴ ഐഎംഎസ് ധ്യാനഭവന്റെ സുപ്പീരിയറായി സ്ഥാനമേല്‍ക്കുന്നത്. പിന്നീട് ഡയറക്ടറുമായി. പ്ലാസിഡ് എന്ന പേരാണ് വ്രതവാഗ്ദാന സമയത്ത് ഫാ. പ്രശാന്ത് സ്വീകരിച്ചത്. ഇതിന്റെ മലയാള അര്‍ഥമായ "പ്രശാന്തം' എന്നതില്‍ നിന്നാണ് ഫാ. പ്രശാന്ത് എന്ന മലയാളം പേര് സ്വീകരിച്ചത്.
Kerala
ആലപ്പുഴ: കൈനകരിയിൽ ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തി കായലിൽ തള്ളിയ കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ. നിലമ്പൂർ സ്വദേശിയായ പ്രബീഷിനാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. പുന്നപ്ര തെക്കേമഠം വീട്ടിൽ അനിത ശശിധരനെയാണ് (32) കാമുകനും വനിതാ സുഹൃത്തും ചേർന്നു കൊലപ്പെടുത്തിയത്.
മലപ്പുറം നിലമ്പൂർ മുതുകോട് പൂക്കോടൻ വീട്ടിൽ പ്രബീഷാണ് (37) കേസിലെ ഒന്നാം പ്രതി. കൈനകരി പഞ്ചായത്ത് പത്താം വാർഡിൽ തോട്ടുവാത്തല പടിഞ്ഞാറു പതിശ്ശേരി വീട്ടിൽ രജനിയാണ് (38) രണ്ടാം പ്രതി. യുവാവിനും വനിതാ സുഹൃത്തിനുമുള്ള ശിക്ഷയാണ് കോടതി വിധിച്ചത്. ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി മൂന്നാണ് ( സ്പെഷ്യൽ കോടതി ) പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.ആസൂത്രിത കൊലപാതകം
വിവാഹിതനായ പ്രബീഷ് വിവാഹിതരായ അനിതയുമായും രജനിയുമായും ഒരേസമയം അടുപ്പത്തിലായിരുന്നു. അനിത ഗർഭിണിയായതിന് പിന്നാലെ ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തുടർന്ന് പാലക്കാട് ആലത്തൂരിലെ ഒരു ഫാമിൽ ജോലി ചെയ്യുകയായിരുന്ന അനിതയെ 2021 ജൂലൈ ഒൻപതിന് ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ അനിതയെ ഓട്ടോയിൽ രജനിയുടെ കൈനകരിയിലെ വീട്ടിലെത്തിച്ചു. തുടർന്ന് അനിതയെ പ്രബീഷ് കഴുത്തിൽ കത്തി വച്ച് ഭീഷണിപ്പെടുത്തി.നിലവിളി പുറത്തേക്ക് കേൾക്കാതിരിക്കാൻ രജനി വായും മൂക്കും അമർത്തിപ്പിടിച്ചു. ബോധരഹിതയായ അനിത കൊല്ലപ്പെട്ടെന്ന് കരുതി ഇരുവരും ചേർന്നു പൂക്കൈത ആറ്റിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. പള്ളാത്തുരുത്തിക്ക് സമീപം ആറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവമാണ് അന്വേഷണത്തിൽ അരുംകൊലയാണെന്ന് തെളിഞ്ഞത്. നെടുമുടി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
അന്വേഷണവും വിചാരണയും
വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ അനിതയെ പ്രബീഷും രജനിയും ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. കേസ് വേഗത്തിൽ അന്വേഷിച്ച് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചു. വിചാരണ വേളയിൽ 82 സാക്ഷികളെ വിസ്തരിച്ചു. രജനിയുടെ അമ്മയും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത് കേസിൽ നിർണായകമായി. മയക്കുമരുന്നു കേസിൽ ഒഡിഷയിൽ ജയിലുള്ള രജനിയെ നേരിട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രബീഷ് തവനൂർ സെൻട്രൽ ജയിലിലാണ്. അഡീഷണൽ ഗവൺമെന്‍റ് പ്ലീഡർ എൻ ബി ഷാരിയാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.
Kerala
കൊച്ചി: എറണാകുളം വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ വിവാഹിതയായ ആവണിക്കും കുടുംബത്തിനും ആശ്വാസമേകി ആശുപത്രി ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലിലിൽ. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആവണിയുടെ ശസ്ത്രക്രിയയും ചികിത്സയും സൗജന്യമായി നടത്താൻ ഡോ. ഷംഷീർ നിർദേശിച്ചു. വിവാഹ ദിവസം ഉണ്ടായ അപകടത്തെത്തുടർന്ന് അത്യാഹിത വിഭാഗത്തിലായ ആവണിയുടെ താലികെട്ട് ആശുപത്രിയിൽ നടന്നതറിഞ്ഞു വിപിഎസ് ലേക്‌ഷോര്‍ എം.ഡി എസ്.കെ. അബ്ദുള്ള മുഖേനയാണ് ചെലവുകളെല്ലാം ആശുപത്രി വഹിക്കുമെന്നു ഡോ. ഷംഷീർ കുടുംബത്തെ അറിയിച്ചത്.
ആശുപത്രി വിവാഹത്തിന് വേദിയാകുന്നത് അപൂർവ അനുഭവമാണെന്നും, എല്ലാ പ്രതിബന്ധങ്ങളും മറികടന്ന് നിശ്ചയിച്ചതു പോലെ വിവാഹിതരാകാനുള്ള ഇരുവരുടെയും തീരുമാനം ഹൃദയസ്പർശിയാണെന്നും ഡോ. ഷംഷീർ പറഞ്ഞു. വിപിഎസ് ലേക്‌ഷോറിലെ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും മാനേജ്‌മെന്‍റും കുടുംബത്തെ പോലെ ഇരുവർക്കും ഒപ്പമുണ്ട്. വിദഗ്ധ ചികിത്സയിലൂടെ ആവണിക്ക് എത്രയും വേഗം സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാൻ ആകട്ടെ. ആവണിയുടെ ഭര്‍ത്താവ് ഷാരോണ്‍, മാതാപിതാക്കളായ ജഗദീഷ്, ജ്യോതി, സഹോദരന്‍ അതുല്‍ എന്നിവരെ നേരിട്ട് കണ്ട് എസ്.കെ. അബ്ദുള്ള എല്ലാ പിന്തുണയും അറിയിച്ചു. വിവാഹത്തിനും ചികിത്സയ്ക്കും ഒപ്പം നിന്ന വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിക്കും ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലിലിനും കുടുംബം നന്ദി പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയ്ക്കു 12.15നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ആലപ്പുഴ കൊമ്മാടി മുത്തലശ്ശേരി വീട്ടില്‍ എം. ജഗദീഷ്- ജ്യോതി ദമ്പതികളുടെ മകളും ചേര്‍ത്തല ബിഷപ് മൂര്‍ സ്‌കൂള്‍ അധ്യാപികയുമായ ജെ. ആവണിയുടെയും തുമ്പോളി വളപ്പില്‍ വീട്ടില്‍ മനുമോന്‍- രശ്മി ദമ്പതികളുടെ മകനും ചേര്‍ത്തല കെ.വി.എം കോളജ് ഓഫ് എൻജിനിയറിങ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ അസി. പ്രഫസറുമായ വി.എം. ഷാരോണും തമ്മിലുള്ള വിവാഹം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ നടന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കു തുമ്പോളിയിലായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. മേയ്ക്കപ്പ് ഒരുക്കങ്ങള്‍ക്കായി പോകുന്നതിനിടെ പുലര്‍ച്ചെ മൂന്നിന് ആവണി സഞ്ചരിച്ച കാര്‍ കുമരകത്ത് അപകടത്തില്‍പെടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആവണിയെ വിദഗ്ധ ചികിത്സക്കായി വിപിഎസ് ലേക്‌ഷോറിൽ എത്തിച്ചപ്പോഴായിരുന്നു കുടുംബത്തിന്‍റെ ആഗ്രഹപ്രകാരം മുന്‍നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍തന്നെ വിവാഹം നടന്നത്.
Movies
അമ്പതു വർഷം മുമ്പത്തെ ഒരു പത്രവാർത്തയുടെ കട്ടിംഗ് കണ്ടപ്പോൾ നടൻ കുഞ്ചാക്കോ ബോബന് വിസ്മയം. എങ്ങനെ വിസ്മയിക്കാതിരിക്കും പിതാവ് ബോബന്റെയും അമ്മ മോളിയുടെയും വിവാഹ വാർത്തയുടെ പത്ര കട്ടിംഗ് ആണത്. ദീപികയിൽ 1975 ഒക്ടോബർ 25ന് പ്രസിദ്ധീകരിച്ച വാർത്തയുടെ കട്ടിംഗ് ആണ് ദീപികയുടെ ലൈബ്രറിയിൽനിന്നു ചാക്കോച്ചനു വാട്ട്സ് ആപ്പിൽ ലഭിച്ചത്. അപ്രതീക്ഷിതമായ ആ വാർത്തയുടെ കട്ടിംഗ് കണ്ടതും ചാക്കോച്ചൻ വിസ്മയത്തോടെയും കൗതുകത്തോടെയും പ്രതികരിച്ചു. പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്ത ഇങ്ങനെ: ഫിലിം പ്രൊഡ്യൂസർ, ഡയറക്ടർ, സ്റ്റുഡിയോ ഒാണർ ശ്രീ എം. കുഞ്ചാക്കോയുടെ പുത്രനും എക്സൽ ഗ്ലാസിന്റെ മാനേജിംഗ് ഡയറക്ടറുമായ ശ്രീ ബോബൻ കുഞ്ചാക്കോയും ചാലക്കുടി മാളിയേക്കൽ ശ്രീ ഇട്ടൂപ്പിന്റെ മകൾ മോളിയുമായുള്ള വിവാഹം നവംബർ 5-ാം തീയതി ഉച്ചകഴിഞ്ഞ് ആലപ്പുഴയിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. വിവാഹചടങ്ങുകളോടനുബന്ധിച്ച് ശ്രീ യേശുദാസൻ, അന്പിളി, സുജാത, എം.എസ്. വിശ്വനാഥൻ മുതലായവരുടെ പാട്ടുകച്ചേരിയും ഉഷാ കുമാരി, ജയഭാരതി എന്നിവരുടെ ഡാൻസ് പ്രോഗ്രാമുകളും ഉണ്ടായിരിക്കും. പരിപാടികൾ പൊതുജനങ്ങൾക്ക് പാസ് കൂടാതെ കാണാനുള്ള പ്രത്യേക സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഈ വാർത്തയോടൊപ്പം ബോബന്റെയും മോളിയുടെയും ഫോട്ടോയും ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.