അമ്പലപ്പുഴ: യുവാവിന്‍റെ അക്കൗണ്ടിൽ പണം നിക്ഷേപിച്ച ശേഷം നിരവധി ഇഎംഐ അടയ്ക്കാനുണ്ടെന്നും ഉടൻ നൽകണമെന്നും പറഞ്ഞ് ഭീഷണി. പണം അടച്ചുതീർത്തില്ലെങ്കിൽ വാണ്ടഡ് പോസ്റ്റർ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് തെക്കേമുണ്ടക്കൽ അനൂപിനാണ് അജ്ഞാതരുടെ ഭീഷണി ലഭിച്ചത്. ഈ മാസം രണ്ടിനു യുവാവിന്‍റെ കനറാ ബാങ്ക് അക്കൗണ്ടിൽ 2100 രൂപ വീതം എത്തിയതായി കാണിച്ചു മൂന്നു മെസേജുകൾ ഫോണിൽ വന്നു.
അക്കൗണ്ട് പരിശോധിച്ച അനൂപ് തനിക്ക് ഇങ്ങനെ പണം ലഭിക്കേണ്ട സാഹചര്യമില്ലെന്നു മനസിലാക്കിയതിനെത്തുടർന്ന് ബാങ്കിലും അമ്പലപ്പുഴ പോലീസിലും പരാതി നൽകി.
പഞ്ചാബ്, ചണ്ഡിഗഡ് എന്നിവിടങ്ങളിൽനിന്നാണ് പണം അക്കൗണ്ടിൽ വന്നതെന്നു പരിശോധനയിൽ വ്യക്തമായി. കഴിഞ്ഞ ദിവസം യുവാവിന്‍റെ വാട്സ് ആപ്പിലും തുടർന്ന് ഫോൺ ചെയ്തും നിരവധി ഇഎംഐയുടെ പണം അടയ്ക്കാനുണ്ടെന്നും പണമടച്ചില്ലെങ്കിൽ അനൂപിന്‍റെ ചിത്രം വച്ചു തയാറാക്കിയ വാണ്ടഡ് എന്ന പോസ്റ്റർ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
പിന്നാലെ ഈ ചിത്രവും അയച്ചു നൽകി. പോലീസ് തയാറാക്കുന്ന തരത്തിലാണ് വാണ്ടഡ് പോസ്റ്റർ തയാറാക്കിയത്. പണമടച്ചില്ലെങ്കിൽ ഇതു നിരവധി പേർക്കും ഗ്രൂപ്പുകളിലും അയച്ചു നൽകുമെന്നും ഭീഷണിപ്പെടുത്തി. അനൂപ് ഇതു സംബന്ധിച്ച് വീണ്ടും അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്.
Tags : money fraud scams investments police case alapuzha