National
കോൽക്കത്ത: ബംഗാളിൽ സിപിഎം നേതൃത്വം നല്കുന്ന ഇടതുമുന്നണി 192 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. രാജ്യസഭാംഗമായിരുന്ന ബികാഷ് ഭട്ടാചാര്യ, സിപിഎം കേന്ദ്ര കമ്മിറ്റിയംഗം മീനാക്ഷി മുഖർജി എന്നിവർ സ്ഥാനാർഥികളാണ്.
ജാദവ്പുരിലാണ് ഭട്ടാചാര്യ മത്സരിക്കുക. സിപിഎമ്മിന്റെ യുവമുഖമായ മീനാക്ഷി മുഖർജി ഹൂഗ്ലിയിലെ ഉത്തർപാറയിൽ ജനവിധി തേടും. 2021 നന്ദിഗ്രാമിൽ മീനാക്ഷി മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തായി.
ബിജെപിയിലെ സുവേന്ദു അധികാരിയാണു വിജയിച്ചത്. മമത ബാനർജി രണ്ടാം സ്ഥാനത്തായി.
കഴിഞ്ഞ വർഷം ജൂണിൽ തൃണമൂൽ കോൺഗ്രസ് വിജയറാലിക്കിടെ നാടൻ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ട ആറു വയസുകാരി തമന്നയുടെ അമ്മ സബീന യാസ്മിൻ കാളിഗഞ്ചിൽ സിപിഎം സ്ഥാനാർഥിയാണ്.
മറ്റു സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് ഇടതുമുന്നണി ചെയർമാൻ ബിമൻ ബോസ് അറിയിച്ചു.
National
ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തെലങ്കാന, ഹരിയാന, തമിഴ്നാട്, ഛത്തീസ്ഗഢ്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെ സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്.
തെലങ്കാനയിൽ നിന്ന് മുതിർന്ന നേതാവ് അഭിഷേക് മനു സിംഗ്വിയും, വേം നരേന്ദർ റെഡ്ഢിയും മത്സരിക്കും. ഛത്തീസ്ഗഡിൽ നിന്ന് ഫൂലോ ദേവി നേതം, ഹരിയാനയിൽ നിന്ന് കരംവീർ സിംഗ് ബൗദ്, ഹിമാചൽ പ്രദേശിൽ നിന്ന് അനുരാഗ് ശർമ്മ, തമിഴ്നാടിൽ നിന്ന് ക്രിസ്റ്റഫർ തിലക് എന്നിവർ മത്സരിക്കും.
ബിഹാർ, അസം, ഛത്തിസ്ഗഢ്, ഹരിയാന, ഒഡീഷ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്ക് ബിജെപി സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.