Kerala
ആലപ്പുഴ: അരൂരിൽ അരക്കിലോയോളം എംഡിഎംഎയുമായി കോഴിക്കോട് ഫറൂക്ക് സ്വദേശി പിടിയിലായി. ഫറൂഖ് സ്വദേശിയായ ശ്രീമോനാണ് പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും അരുർ പോലീസും ചേർന്ന് അരൂരിലെ ഇയാളുടെ വാടക വീട്ടിൽനിന്നാണ് പിടികൂടിയത്. ജില്ലയിലെ ഏറ്റവും വലിയ സിന്തറ്റിക് മയക്കുമരുന്ന് വേട്ടയാണിതെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ഒരുമാസമായി ഇയാൾ അരൂരിൽ ഭാര്യയ്ക്കൊപ്പം വാടക വീട്ടിൽ താമസിച്ച് ലഹരിവിൽപ്പന നടത്തുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി ശ്രീമോൻ പോലീസ് നിരീക്ഷണത്തിലായിരുന്നു. തുടർന്നാണ് ബുധനാഴ്ച പുലർച്ചെ വീട്ടിൽ എത്തി പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.
പിടിയിലായ ശ്രീമോൻ സോഫ്റ്റ്വെയർ എൻജിനീയറാണ്. ഇയാൾ മുമ്പ് ലഹരിക്കേസുകളിലും പോക്സോ കേസിലും അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
Kerala
ആലപ്പുഴ: പിക്കപ് വാനിന് മുകളിലേക്ക് ഗർഡർ വീണ് ഡ്രൈവർ മരിച്ചു. അരൂർ - തുറവൂർ ഉയരപ്പാത നിർമാണ മേഖലയിൽ ഗർഡറുകൾ സ്ഥാപിക്കുന്നതിനിടെയാണ് ഇവ വീണത്.
ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. പുലർച്ചെ രണ്ടരയോടെ ചന്തിരൂരിലാണ് അപകടം ഉണ്ടായത്. രണ്ട് ഗർഡറുകളാണ് വീണത്. ഗർഡറിന് അടിയിലാണ് പിക്കപ് വാൻ കിടക്കുന്നത്. മുട്ട കൊണ്ടു പോകുന്ന പിക്കപ് വാൻ ആയിരുന്നു അപകടത്തിൽപ്പെട്ടത്.
രണ്ട് ഗർഡറുകൾ വീണതിൽ ഒന്ന് പൂർണമായും മറ്റൊന്ന് ഭാഗികമായുമാണ് പതിച്ചത്. ഗർഡർ മാറ്റിയാൽ മാത്രമേ ഡ്രൈവറിനെ പുറത്ത് എടുക്കാന് കഴിയൂ.
District News
ഫോർട്ടുകൊച്ചി: ആലപ്പുഴ-എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന കുമ്പളങ്ങി ജനതാ -അരൂർ അമ്മനേഴം ഫെറി ബോട്ട് സർവീസ് ഇന്നു പുനരാരംഭിക്കും. ഫെറിയും റോഡും ശോചനീയാവസ്ഥയിലായതോടെ വർഷങ്ങളായി സർവീസ് നിർത്തിവച്ചിരുന്ന ജനതാ ഫെറി കുന്പളങ്ങി - അരൂർ കെൽട്രോൺ പാലം നിർമാണ ജോലി ആരംഭിച്ചതോടെയാണ് അറ്റകുറ്റപ്പണി നടത്തി ഇന്നുമുതൽ സർവീസ് ആരംഭിക്കുന്നത്.
ഇന്നു രാവിലെ ആറിന് ഇരുപഞ്ചായത്ത് അധികൃതരുടെയും സാന്നിധ്യത്തിൽ ആദ്യ സർവീസ് ആരംഭിക്കും. 6.30 മുതൽ രാത്രി എട്ടു വരെയാണ് സർവീസ് സമയം. കെൽട്രോൺ ഫെറിയിൽ നിന്നു ബോട്ടും ചങ്ങാടവും നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായി. കുമ്പളങ്ങി ജനത ഫെറിയും ഫെറിയിലേക്കുള്ള റോഡും പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫും വാർഡ് മെമ്പർമാരായ ലീജാ തോമസ്, ബെയ്സിൽ എന്നിവരും സന്ദർശിച്ചു.
ബോട്ട് അടുപ്പിക്കുന്നതിനു ഇരുഫെറികളുടെയും തീരം ആഴംകൂട്ടുന്ന ജോലികളും പൂർത്തിയായി. പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടു രണ്ടാഴ്ച മുന്പ് കെൽട്രോൺ ഫെറിയിൽ സർവീസ് നടത്തിയിരുന്ന ബോട്ടിന്റെ ചങ്ങാടം ഒഴിവാക്കിയിരുന്നു.
ഇതുമൂലം, വാഹനയാത്രികർക്ക്എഴുപുന്നയിലൂടെയും ഇടക്കൊച്ചിയിലൂടെയും സഞ്ചരിച്ചു ഹൈവേയിൽ എത്തേണ്ട അവസ്ഥയായിരുന്നു. ജനതാ ഫെറി ചങ്ങാടം സർവിസ് തുടങ്ങുന്നതോടെ ഈപ്രശ്നത്തിന് പരിഹാരമാകും. എന്നാൽ അരൂർ കരയിൽ ജെട്ടിയുടെ പ്ലാറ്റ്ഫോം ഉയർത്താനുള്ള പ്രവൃത്തികൾ ഇതുവരെയും നടത്തിയിട്ടില്ല. നിലവിൽ റെയിലുകൾ നീട്ടി സർവീസ് തുടങ്ങാനാണ് കരാറുകാരുടെ ശ്രമം.