National
ന്യൂഡൽഹി: തെരുവുനായയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് സുരക്ഷാ ജീവനക്കാരനെ മൃഗസ്നേഹിയായ യുവതി ആക്രമിച്ചു. ഡൽഹി കീർത്തി നഗർ പോലീസ് സ്റ്റേഷന് സമീപം വെള്ളിയാഴ്ച നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ജസ്മീത് കൗർ എന്ന മൃഗസ്നേഹിയാണ് സെക്യൂരിറ്റി ജീവനക്കാരനെ ചെരുപ്പൂരി മർദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പ്രദേശത്തെ തെരുവുനായ ചത്ത സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു.
സ്റ്റേഷന് പുറത്തിറങ്ങിയ ഇയാളെ യുവതി മർദിക്കുകയുമായിരുന്നു. സ്റ്റേഷന് തൊട്ടടുത്ത് വെച്ചാണ് മർദനം നടന്നതെങ്കിലും സംഭവത്തിൽ ഇതുവരെ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു. പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും അന്വേഷണം ആരംഭിച്ചെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Kerala
കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയായെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). കുറ്റപത്രം ഉടൻ നല്‍കും.
ലൈംഗീക അതിക്രമത്തിന് തെളിവുണ്ടെന്ന് എസ്ഐടി കണ്ടെത്തി. കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തില്ല. അതിജീവിതയെ രഞ്ജിത്ത് ഭീഷണിപ്പെടുത്തിയതായി വിവരമില്ല, കേസിന് മുൻപ് ചില ഒത്തുതീർപ്പ് ശ്രമങ്ങൾ നടന്നതായി വിവരമുണ്ട്.
അതിനിടെ രഞ്ജിത്ത് കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ജാമ്യം വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ടാണ് രഞ്ജിത്ത് കോടതിയെ സമീപിക്കുക. ജില്ല വിട്ട് പുറത്ത് പോകാൻ അനുമതി അടക്കം കോടതിയിൽ ഉന്നയിക്കും. ഹർജി നാളെ നൽകും.
ലൈംഗീകാതിക്രമ കേസിൽ ഉപാധികളോടെ ജാമ്യം ലഭിച്ചതോടെ സംവിധായകൻ രഞ്ജിത്ത് ജയിൽ മോചിതനായിരുന്നു. 10 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
രഞ്ജിത്തിന്റെ ആരോഗ്യ നില പരിഗണിച്ച ശേഷമാണ് ജാമ്യം അനുവദിച്ചത്. ഏത് അന്വേഷണത്തോടും സഹകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എപ്പോൾ വേണമെങ്കിലും ഹാജരാകാമെന്നും രഞ്ജിത്ത് കോടതിയെ അറിയിച്ചിരുന്നു.
Kerala
തിരുവനന്തപുരം: യുവതിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂർ സ്വദേശി അജിത് രാജ് (44), കോവളം സ്വദേശി അശോകൻ (54) എന്നിവരാണ് അറസ്റ്റിലായത്.
വിഴിഞ്ഞം – വെങ്ങാനൂർ റോഡിലെ കല്ലുവെട്ടാൻകുഴിയിൽ കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. തമ്പാനൂരിലേക്കു ബസ് കാത്ത് സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു യുവതി.
ഈ സമയം കാറിലെത്തിയ അജിത് രാജും അശോകനും ഷെയർ ടാക്സി ആണെന്നു പറഞ്ഞു യുവതിയെ ക്ഷണിച്ചു. വരുന്നില്ലെന്ന് അറിയിച്ചെങ്കിലും 200 രൂപ തന്നാൽ മതിയെന്ന് പറഞ്ഞു. യുവതിയെ കാറിന്റെ പിൻസീറ്റിൽ കയറ്റി.
അൽപദൂരം മുന്നോട്ടു പോയപ്പോൾ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. യുവതി ബഹളം വച്ചെങ്കിലും റോഡിൽ ആരും ഇല്ലാതിരുന്നതിനാൽ സഹായം ലഭിച്ചില്ല. തുടർന്ന് കാറിന്റെ വേഗം കുറഞ്ഞപ്പോൾ യുവതി കാറിന്റെ ഡോർ തുറന്നു പുറത്തേക്കു ചാടുകയായിരുന്നു.
ഇതോടെ കാറുമായി അജിത് രാജും അശോകനും കടന്നെങ്കിലും കാറിന്റെ ചിത്രം യുവതി പകർത്തിയിരുന്നു. തുടർന്ന് യുവതി തമ്പാനൂർ പോലീസിൽ പരാതി നൽകി. പകർത്തിയ ചിത്രത്തിൽനിന്ന് കാറിന്റെ റജിസ്ട്രേഷൻ നമ്പർ കണ്ടെത്തിയാണ് ഇരുവരെയും വിഴിഞ്ഞം പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
National
ചെന്നൈ: വ്യാസർപാടി മാർക്കറ്റ് ജംഗ്ഷനിൽ ട്രാഫിക് നിയമലംഘനം തടഞ്ഞ വനിതാ ട്രാഫിക് കോൺസ്റ്റബിളിനെ മർദിച്ച 17 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാസർപാടി ട്രാഫിക് എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ കോൺസ്റ്റബിളായ പൂമ ശ്രീ ആണ് മർദനത്തിനിരയായത്.
നമ്പർ പ്ലേറ്റില്ലാതെ തെറ്റായ ദിശയിൽ വന്ന സ്കൂട്ടർ പൂമ തടഞ്ഞു. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ കൗമാരക്കാരൻ മർദിക്കുകയായിരുന്നു. ആക്രമത്തിനിടെ തള്ളിവിഴ്ത്തിയതിനെത്തുടർന്ന് പൂമയുടെ കൈയ്ക്ക് പരിക്കേറ്റു. തുടർന്ന് ആശുപത്രിയിൽ ചികിത്സക്കായി പോവുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ കല്യാൺപുരം സ്വദേശിയായ കൗമാരക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മുമ്പും പല കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട്ടിലെ വല്ലൂരിൽ കോളജ് വിദ്യാർഥിനിയെ ആക്രമിച്ച നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു, ഒരാൾ ഒളിവിലാണ്. മുത്തമിഴ്സെൽവൻ (24), സിദ്ദിഖ് (19), ലോകേഷ് (22), ദില്ലി ബാബു എന്നിവരാണ് പിടിയിലായത്. രാത്രി 10 മണിക്ക് വീടിന്റെ ടെറസിൽ പഠിച്ചുകൊണ്ടിരുന്ന വിദ്യാർഥിനിയെയാണ് അഞ്ച് പേർ ചേർന്ന് ആക്രമിച്ചത്.
മദ്യലഹരിയിൽ എത്തിയ സംഘം വീട്ടിൽ നിന്ന് മോഷണം നടത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. വീടിന്റെ ടെറസിലെത്തിയ ഇവരെ കണ്ട പെൺകുട്ടി ബഹളം വയ്ക്കാൻ തുടങ്ങി. ഉടൻ തന്നെ മോഷ്ടാക്കൾ കൈവശമുള്ള ആയുധം ഉപയോഗിച്ച് പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിക്കുകയും ഓടി രക്ഷപ്പെടുകയും ചെയ്തു.
ഇതിനിതെ ടെറസിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച ദില്ലി ബാബുവിനെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പിന്നീട് പോലീസ് നടത്തിയ തിരച്ചിലിൽ മറ്റ് നാല് പേരെ കൂടി കണ്ടെത്തി അറസ്റ്റ് ചെയ്തു.
പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഒളിവിൽ കഴിയുന്ന പ്രതിക്കായുള്ള തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: പട്ടാപ്പകൽ ബസ് സ്റ്റാൻഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ബന്ധുവിനെ മർദിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടാം പ്രതിയും പിടിയിൽ.
കരിപ്പൂര്‍ വാണ്ട പനങ്ങോട്ടേല മേക്കിങ്ങകര വീട്ടിൽ ആർ. രാഹുൽരാജാണ് (27) നെടുമങ്ങാട് പോലീസിന്റെ പിടിയിലായത്. കേസിൽ ഒന്നാംപ്രതി വാണ്ട കുന്നുംപുറത്ത് വീട്ടിൽ എസ്. ശ്രീജിത്തിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ 19ന് വൈകിട്ട് 4.30ഓടെ കെഎസ്ആർടിസി നെടുമങ്ങാട് സ്റ്റാൻഡിലായിരുന്നു സംഭവം.
ബസ് കാത്തുനിന്ന പെൺകുട്ടിയെ ശ്രീജിത്ത് കടന്നുപിടിച്ചെന്നാണ് പരാതി. ഇയാളിൽനിന്നു രക്ഷപ്പെട്ട കുട്ടി കൂടെയുണ്ടായിരുന്ന ബന്ധുവിനോട് അതിക്രമം വിവരിക്കുമ്പോൾ ശ്രീജിത്തും രാഹുൽരാജയും ചേർന്ന്, ബന്ധുവിനെ ബസ് സ്റ്റാൻഡിലെ ബാത്റൂമിൽ കൊണ്ടു പോയി മർദിച്ചവശനാക്കി ഉപേക്ഷിച്ചു കടന്നുകളഞ്ഞു.
ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ തെരച്ചിലിൽ കരിപ്പൂരിൽനിന്നാണ് രാഹുൽ രാജ് പിടിയിലായത്. നെടുമങ്ങാട്, വലിയമല സ്റ്റേഷനുകളിൽ മോഷണം, കൂലിത്തല്ല്, കൊലപാതക ശ്രമം, നിരോധിത ലഹരി വില്പന, പോലീസിനെ ആക്രമിക്കൽ എന്നിങ്ങനെ 18 കേസുകളിൽ ഉൾപ്പെട്ട രാഹുൽ രാജ് കാപ്പ പ്രതിയുമാണ്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നെടുമങ്ങാട് എസ്എച്ച്ഒ മോഹിത് പി.കെ, എസ്ഐമാരായ അഭിജിത്ത്, ജ്യോതിഷ്, എഎസ്ഐമാരായ വിജയൻ, ആർ.ബിജു, രാജേഷ്, സിപിഒമാരായ ബിജു, ശ്രീലാൽ, അനന്തു,ജിഷ്ണു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
Kerala
കൊച്ചി: ആലുവയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കീഴ്മാട് സ്വദേശി അമീര്‍ നൗഷാദ് ആണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതി ഒളിവിലാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആലുവയില്‍ നിന്ന് അടൂരിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസിനിടെ യുവാക്കള്‍ ഡ്രൈവറെയും കണ്ടക്ടറെയും മര്‍ദിച്ചത്.
കണ്ടക്ടര്‍ ശാസ്താംകോട്ട സ്വദേശി പ്രവീണിന്റെ കണ്ണിന് ഉള്‍പ്പെടെ പരിക്കേറ്റിരുന്നു. കായംകുളം സ്വദേശിയായ ഡ്രൈവര്‍ ശ്യാംകുമാറിനും പരിക്കേറ്റിരുന്നു. സിസിടിവികളടക്കം പരിശോധിച്ചാണ് പോലീസ് പ്രതികളിലേക്ക് എത്തിയത്. ഒളിവിലുള്ള പ്രതിക്കായി അന്വേഷണം തുടരുകയാണ്.
ആലുവ കുട്ടമശേരിയില്‍ വച്ച് ബസ് കാറിനെ മറികടക്കുമ്പോള്‍ എതിരെ വന്ന ബൈക്കിന് തടസമുണ്ടാക്കിയതാണ് പ്രകോപനത്തിന് കാരണമായത്. ബസ് മഹിളാലയം കവല പിന്നിട്ടപ്പോള്‍, ഒരു കാറിനെ മറികടക്കാന്‍ ശ്രമിച്ചിരുന്നു. എതിരെ വന്ന ബൈക്കിന് മുന്നില്‍ കെഎസ്ആര്‍ടിസി പെട്ടെന്ന് ബ്രേക്കിട്ടു.
പിന്നാലെ ബസിനെ പിന്തുടര്‍ന്ന യുവാക്കള്‍ ഹെല്‍മറ്റ് കൊണ്ട് ഡ്രൈവറെ എറിഞ്ഞു. എന്നാല്‍, കമ്പിയില്‍ തട്ടിയതിനാല്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റില്ല. യുവാക്കള്‍ ബസിനെ പിന്തുടര്ന്ന് എത്തി ബൈക്ക് റോഡിന് കുറുകെ വച്ചാണ് ജീവനക്കാരെ മര്‍ദിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേ കാലോടെയാണ് സംഭവം നടന്നത്. ജീവനക്കാര്‍ നിലവില്‍ ചികിത്സയിലാണ്.
Kerala
തൃശൂർ: വോട്ടെടുപ്പുദിനത്തിൽ ബൂത്ത് സന്ദർശിക്കുകയായിരുന്ന മണലൂരിലെ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപനെ തടയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ബിജെപിയുടെ പോളിംഗ് ഏജന്റിനെ അറസ്റ്റ് ചെയ്തു.
കണ്ടശാംകടവ് സെന്റ് മേരീസ് കോണ്‍വെന്റ് ഗേൾസ് ഹൈസ്കൂളിലെ 205-ാം നമ്പർ ബൂത്തിലെ ഏജന്റായ മാങ്ങാട്ടുകര ചുള്ളിയിൽ വീട്ടിൽ ജയപ്രകാശനെ(62)യാണ് അറസ്റ്റ് ചെയ്തത്. അന്തിക്കാട് പോലീസാണു കേസെടുത്തത്. ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസർ നീബ ജോസ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണു നടപടി.
വ്യാഴാഴ്ച പതിനൊന്നരയോടെയാണ് വോട്ടെടുപ്പ് പുരോഗതി വിലയിരുത്താൻ ബൂത്തിനകത്തു ചെന്ന ടി.എൻ. പ്രതാപനും പ്രതിയും തമ്മിൽ സംഘർഷമുണ്ടായത്. ഇയാൾ ബഹളംവച്ച് പോളിംഗ് തടസപ്പെടുത്തിയെന്നും പോലീസ് എഫ്ഐആറിൽ വ്യക്തമാക്കുന്നു. പ്രിസൈഡിംഗ് ഓഫീസറുടെ പരാതി ലഭിച്ചതിനെത്തുടർന്ന് അന്തിക്കാട് ഇൻസ്പെക്ടർ വി.എം. കെഴ്സണ്‍ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
മദ്യലഹരിയിലായിരുന്ന പ്രതി ടി.എൻ. പ്രതാപനെ അസഭ്യം പറയുകയും ശാരീരികമായി കൈയേറ്റം ചെയ്യാൻ മുതിരുകയും ചെയ്തുവെന്നാണു പ്രതാപന്റെ ചീഫ് ഇലക്ഷൻ ഏജന്റ് സി.സി. ശ്രീകുമാർ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്കു നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്.
തെരഞ്ഞെടുപ്പ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് മദ്യപിച്ച ഒരാൾ ബൂത്തിനകത്ത് ഏജന്റായി ഇരുന്നതു ഗുരുതര വീഴ്ചയാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു കുറ്റക്കാർക്കെതിരേ നടപടി വേണമെന്നും യുഡിഎഫ് നേതൃത്വം ആവശ്യപ്പെട്ടു.
Kerala
കൊച്ചി: ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. നടിയെ ഉപദ്രവിച്ചെന്ന് കണ്ടെത്തിയ കാരവാനിൽ എത്തിച്ചാണ് തെളിവെടുക്കുക. ഷൂട്ടിംഗ് സെറ്റിൽ ഉണ്ടായിരുന്ന രണ്ട് കാരവാനുകളും പോലീസിന്റെ കസ്റ്റഡിയിലാണ് ഉള്ളത്.
അതേസമയം യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വിട്ടിരുന്നു. തിങ്കളാഴ്ച വരെയാണ് പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നായിരുന്നു പ്രോസിക്യൂട്ടറിന്റെ വാദം.
രഞ്ജിത്തിന്റെ ആരോഗ്യ സ്ഥിതി പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നട്ടെല്ലിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കരൾ മാറ്റിവയ്ക്കലിന് വിധേയനായ ആളാണെന്നുമായിരുന്നു രഞ്ജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം.
ജനുവരി ഒമ്പതിന് ഫോർട്ട് കൊച്ചിയിലെ സിനിമാ ലൊക്കേഷനിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി. രഞ്ജിത്തിനെ കാണാൻ കാരവാനിൽ കയറിയപ്പോൾ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതിയിൽ പറയുന്നു.
ഇടുക്കി എസ്പിയുടെ നിർദേശപ്രകാരം തൊടുപുഴയിൽ വച്ച് കാർ തടഞ്ഞാണ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. അതിക്രമത്തെ തുടർന്ന് വലിയ മാനസികാഘാതം നേരിട്ട താൻ കൗൺസിലിംഗിന് ശേഷമാണ് പരാതിയുമായി മുന്നോട്ട് വന്നതെന്നും നടി പറഞ്ഞു. നടിയുടെ രഹസ്യ മൊഴിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.
Kerala
തിരുവനന്തപുരം: തട്ടുകട നടത്തുന്ന യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച് പണം കവർന്ന കേസിലെ പ്രതികൾ അറസറ്റിൽ. നെടുമങ്ങാട് പഴകുറ്റിയിലാണ് സംഭവം.
വിതുര സ്വദേശികളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളുമായ ബോണക്കാട് സ്വദേശി വിജയ് (26), വിതുര സ്വദേശി ഗോകുൽ ഗോപി (21), തൊളിക്കോട് സ്വദേശി പ്രശാന്ത്(22) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ നാലാം തീയതി രാത്രി പത്തരയോടെയാണ് സംഭവം. പഴകുറ്റിയിൽ ശിവാസ് ഫാസ്റ്റ് ഫുഡ് എന്ന പേരിൽ ഉന്തുവണ്ടിയിൽ തട്ടുകട നടത്തുന്ന തമിഴ്നാട് സ്വദേശി ശിവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
കാറിലെത്തിയ സംഘം പൈസാ എടുക്കടാ എന്ന് ആക്രോശിച്ച് ശിവയെ അസഭ്യം വിളിക്കുകയായിരുന്നു. തന്റെ പെട്ടിയിലെ പണം എടുക്കുന്നത് തടയാൻ ശ്രമിച്ച ശിവയെ പ്രതികൾ കൈയിലുണ്ടായിരുന്ന സ്റ്റീൽ വള കൊണ്ട് നെഞ്ചിലിടിച്ച് മാരകമായി പരിക്കേൽപ്പിച്ചു.
5,000ത്തോളം രൂപയുമായി സംഘം കടന്നുകളയുകയായിരുന്നു.സംഭവത്തിന് പിന്നാലെ ശിവ നൽകിയ പരാതിയിൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസം തൊളിക്കോട് ഭാഗത്ത് വച്ചാണ് ഇവരെ പോലീസ് പിടികൂടിയത്.
Kerala
കഞ്ചിക്കോട്: പാലക്കാട് ഐഐടി ക്യാമ്പസിനുള്ളിൽ തിങ്കളാഴ്ച രാത്രി തമിഴ്നാട് സേലം സ്വദേശിയായ 21-കാരിക്ക് നേരെ ക്രൂരമായ ആക്രമണം. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ക്യാമ്പസിൽ വൻ പ്രക്ഷോഭം നടത്തി. തിങ്കളാഴ്ച രാത്രി 7.45-ഓടെയാണ് സംഭവം. കഞ്ചിക്കോട് ക്യാമ്പസിലെ എപിജെ ബ്ലോക്കിൽ നിന്ന് ഹോസ്റ്റലിലേക്ക് നടന്നുപോവുകയായിരുന്ന വിദ്യാർഥിനിയെ അലുമ്നി പാർക്കിന് സമീപം ഒരാൾ ആക്രമിക്കുകയായിരുന്നു.
മരത്തടി കൊണ്ട് തലയ്ക്കടിയേറ്റ വിദ്യാർഥിനിക്ക് നെറ്റിയിൽ ഗുരുതരമായി പരിക്കേറ്റു. നിലവിളി കേട്ടെത്തിയ മറ്റ് വിദ്യാർഥികളാണ് പെൺകുട്ടിയെ ആദ്യം പാലക്കാട്ടെ ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്.
പെൺകുട്ടി നിലവിൽ കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില അപകടനില തരണം ചെയ്തതായി ഐഐടി അധികൃതർ അറിയിച്ചു. കാമ്പസിനുള്ളിലെ സുരക്ഷാ വീഴ്ച ആരോപിച്ച് തിങ്കളാഴ്ച അർദ്ധരാത്രിയോടെ നൂറുകണക്കിന് വിദ്യാർഥികൾ ഐഐടിയുടെ മെയിൻ ഗേറ്റിൽ ഒത്തുകൂടി പ്രതിഷേധിച്ചു. ഐഐടി ഡയറക്ടറുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് കാമ്പസിലെ സുരക്ഷ കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
National
മുംബൈ: ബൈക്കിന്റെ നമ്പർ പ്ലേറ്റിന് കേടുപാട് വരുത്തിയെന്ന കാരണത്താൽ വിദ്യാർഥികളെയും സഹപ്രവർത്തകരെയും ക്രൂരമായി മർദിച്ച അധ്യാപകൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ ലാത്തൂരിലെ അഹമ്മദ്പുരിന് സമീപമുള്ള ക്രൈസ്റ്റ് ഇന്റർനാഷണൽ സ്കൂളിലാണ് സംഭവം.
അധ്യാപകന്റെ ആക്രമണത്തിൽ 30ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റു. അധ്യാപകൻ ഉജ്വൽ സോണി ആണ് അറസ്റ്റിലായത്.
ആക്രമണത്തിന് പിന്നാലെ ഇയാളെ സ്കൂൾ പ്രിൻസിപ്പൽ സെബ നാദർ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും പോലീസിനു കൈമാറുകയും ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.
Kerala
മലപ്പുറം: നേരത്തെ രജിസ്റ്റർ ചെയ്ത കേസുകളിലെ ജാമ്യ വ്യവസ്ഥയനുസരിച്ച് ഒപ്പിടാൻ സ്റ്റേഷനിലെത്താൻ കഴിയില്ലെന്ന് പറഞ്ഞ് പോലീസുകാരോട് തർക്കിക്കുകയും സ്റ്റേഷനിലെത്തി അതിക്രമം കാണിക്കുകയും ചെയ്ത യുവാവ് പിടിയിൽ. കാളികാവ് സ്വദേശിയായ വിഷ്ണുവിനെയാണ് വണ്ടൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.
ജാമ്യ വ്യവസ്ഥയുടെ ഭാഗമായി എല്ലാ മാസവും സ്റ്റേഷനിലെത്തി ഒപ്പിടേണ്ടതുണ്ട്. ഇത് നിർബന്ധമായും പാലിക്കണമെന്ന് കർശനമായി പോലീസ് പറഞ്ഞതോടെയാണ് ഫോണിലൂടെ ഇയാൾ അസഭ്യം പറഞ്ഞത്. ഫോൺ വിളിച്ചതിന് പിന്നാലെ മദ്യലഹരിയിലായിരുന്ന വിഷ്ണു പുലർച്ചെ വണ്ടൂർ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പോലീസുകാർക്ക് നേരെ തട്ടിക്കയറുകയും അസഭ്യവർഷം നടത്തുകയുമായിരുന്നു.
അതിക്രമത്തിന് ശേഷം കടന്നുകളഞ്ഞ ഇയാളെ വൈകുന്നേരത്തോടെയാണ് പോലീസ് പിടികൂടിയത്. നിലവിൽ വിവിധ സ്റ്റേഷനുകളിലായി പതിനൊന്നോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് വിഷ്ണു. ജാമ്യ വ്യവസ്ഥ ലംഘിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ ഇയാൾക്കെതിരെ പുതിയ കേസുകൾകൂടി രജിസ്റ്റർ ചെയ്യും.
National
ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ എംബിഎ വിദ്യാർഥിനി കൊല്ലപ്പെട്ടത് ക്രൂരമായ ശാരീരിക ലൈംഗിക പീഡനങ്ങൾക്കുശേഷം. സഹപാഠിയുടെ വാടക വീട്ടിൽ അഴുകിയ നിലയിലാണ് യുവതിയുടെ മൃതദേഹമുണ്ടായിരുന്നത്. സംഭവത്തിൽ 24കാരിയുടെ സഹപാഠി പിയൂഷ് ധംനോദിയയെ പോലീസ് മുംബൈയിൽനിന്ന് പിടികൂടി.
അടച്ചിട്ട മുറിയിൽനിന്ന് ദുർഗന്ധം വരുന്നതായി അയൽവാസി പരാതിപ്പെട്ടതോടെയാണ് പോലീസ് പിയൂഷിന്റെ വാടക ഫ്ലാറ്റിലെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽപോയ സഹപാഠിയെ പോലീസ് പിടികൂടുന്നത്. കോളജ് വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ 24കാരിയുടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത ശേഷമാണ് പിയൂഷ് ഒളിവിൽ പോയത്.
കഴിഞ്ഞ സെപ്റ്റംബർ മുതൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്നും യുവതിയുടെ ഫോണിൽ ഡേറ്റിംഗ് ആപ്പ് കണ്ടതാണ് ക്രൂരതയ്ക്ക് പിന്നിലെന്നുമാണ് യുവാവ് മൊഴി നൽകിയത്. യുവതി മറ്റാരുമായോ പ്രണയത്തിലാണെന്ന സംശയവും വിവാഹത്തേക്കുറിച്ചുള്ള സംസാരത്തിനിടെയുണ്ടായ വാക്കേറ്റവുമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഫ്ലാറ്റിൽ വച്ച് പിയൂഷ് ലൈംഗിക ബന്ധത്തിലേർപ്പെടാൻ യുവതിയെ നിർബന്ധിച്ചു. വിസമ്മതിച്ച യുവതിയെ ഇയാൾ ക്രൂരമായി പീഡിപ്പിച്ചു. ഈ ദൃശ്യങ്ങൾ യുവാവിന്റെ മുഖം മറച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്ക് പിയൂഷ് അയച്ചു. ഇതിനു ശേഷം പിയൂഷ് യുവതിയുടെ കാലുകൾ കെട്ടുകയും കണ്ണ് മൂടിക്കെട്ടുകയും യുവതി എതിര്‍ത്തപ്പോള്‍ വായില്‍ തുണി തിരുകി നെഞ്ചിൽ കയറി ഇരിക്കുകയുമായിരുന്നു. ശ്വാസംമുട്ടി പെണ്‍കുട്ടി മരിക്കുന്നതുവരെ ഇങ്ങനെ ഇരുന്നു. മരിച്ചുവെന്ന് ഉറപ്പായപ്പോള്‍ കത്തി കൊണ്ട് നെഞ്ചില്‍ കുത്തിയെന്നും പിയൂഷ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കൊലയ്ക്കു ശേഷം മൃതദേഹത്തിനടുത്തിരുന്ന് മദ്യപിച്ച ശേഷം മൃതദേഹത്തേയും ലൈംഗികമായി ഉപയോഗിച്ചു. തുടർന്ന് ഒളിവിൽപോയ യുവാവ് മുംബൈയിൽ പല ഹോട്ടലുകളിൽ താമസിച്ചുവരികയായിരുന്നു. കുറ്റബോധം തോന്നി ഇയാൾ യുവതിയുടെ ആത്മാവുമായി സംസാരിക്കാൻ ദുർമന്ത്രവാദത്തിൽ ഏർപ്പെട്ടതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഫെബ്രുവരി 10നാണ് യുവതിയെ കാണാതായത്. സുഹൃത്തിന്റെ പിറന്നാൾ ആഘോഷം കഴിഞ്ഞ് മടങ്ങിയെത്താമെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയതാണ് 24കാരിയായ യുവതി. പിന്നീട് നാല് ദിവസത്തിന് ശേഷം അഴുകിയ നിലയിലുള്ള മൃതദേഹം അച്ഛൻ തിരിച്ചറിഞ്ഞത് യുവതി ധരിച്ചിരുന്ന സോക്സ് കണ്ടതോടെയാണ്.
National
പനാജി: ഗോവയിലെ അഗോണ്ട ബീച്ചൽ വിദേശ വിനോദസഞ്ചാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ചു. ചെക് റിപബ്ലിക് വനിതയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
സംഭവത്തിൽ റോഹൻ വെലിപ്പ് (22) എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി ഒൻപതിന് അഗോണ്ട ക്ലിഫിന് സമീപം റോഹൻ, അക്രമിക്കപ്പെട്ട സ്ത്രീയുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് കല്ലുകളുപയോഗിച്ച് ഇവരെ മർദിക്കുകയും ചെയ്തു.
ആക്രമത്തിൽ ഗുരുതര പരിക്കേറ്റ യുവതി ഫെബ്രുവരി 10 ന് പോലീസിൽ പരാതിപ്പെട്ടു. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ പോലീസ് പിടികൂടി. പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
National
ചെന്നൈ: ചെന്നൈയിൽ മലയാളിയായ യുവനടിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ. നാഗപട്ടണം സ്വദേശി സയിദ് അഫ്രീദി (20) ആണ് അറസ്റ്റിലായത്. വിദ്യാർഥിയായ ഇയാൾ പാർട്ട് ടൈം ജീവനക്കാരനാണ്.
ശനിയാഴ്ച രാത്രി ടി നഗറിലെ ഹോട്ടലിലാണ് സംഭവം. മുറിയിലെ ഫോൺ നന്നാക്കാൻ എത്തിയപ്പോൾ ആദ്യം സെൽഫി ആവശ്യപ്പെട്ടു. പിന്നാലെ കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് നടിയുടെ പരാതി. നടി ബഹളം വച്ചതിനെ തുടർന്നു യുവാവ് മുറിയിൽ നിന്ന് ഇറങ്ങിയോടി.
പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ യുവാവ് ആരോപണം നിഷേധിച്ചു. കേസ് രജിസ്റ്റർ ചെയ്ത പോലീസ് കൂടുതൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.
Kerala
കൊച്ചി: എറണാകുളം തിരുവായൂരില്‍ യുവതിക്കു നേരെ സദാചാര ആക്രമണം. ഓഫീസില്‍നിന്നു പത്തു മണി ഷിഫ്റ്റ് കഴിഞ്ഞു മടങ്ങിയ കൊല്ലം സ്വദേശിനിയെയാണ് ഒരു സംഘം നാട്ടുകാര്‍ ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ ഒൻപതു പേര്‍ക്കെതിരെ പുത്തന്‍കുരിശ് പോലീസ് കേസ് എടുത്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോലി കഴിഞ്ഞു നടന്നു വരികയായിരുന്ന യുവതിയെയും ഒപ്പമുള്ള ആണ്‍സുഹൃത്തിനെയും ഒരു സംഘം ആക്രമിച്ചത്. യുവതിയെ മർദിക്കുകയും നിലത്തിട്ടു ചവിട്ടുകയും ചെയ്തു. ആണ്‍സുഹൃത്തിനെയും ക്രൂരമായി മർദിച്ചു. ഇരുവരും ചികിത്സയിലാണ്. അതേസമയം, യുവതിയും സുഹൃത്തും ചേര്‍ന്നു മര്‍ദിച്ചെന്ന പരാതി പ്രതികളും നല്‍കിയിട്ടുണ്ട്. ഈ പരാതിയിലും പോലീസ് കേസ് എടുത്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: നഗരൂർ എസ്ഐയെ ആക്രമിച്ച കേസിൽ സിപിഒയ്ക്ക് സസ്പെൻഷൻ. പള്ളിക്കൽ സ്റ്റേഷനിലെ ചന്തുവിനെതിരെയാണ് നടപടിയെടുത്തത്. വെള്ളല്ലൂർ ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സംഭവം.
ഗാനമേളയ്ക്കിടെ നാട്ടുകാർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇവരിൽ പള്ളിക്കൽ സ്റ്റേഷനിലെ സിപിഒ ചന്തുവും ഉൾപ്പെട്ടിരുന്നു. തുടർന്ന് നഗരൂർ എസ്ഐ അൻസാറും പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് പ്രശ്നമുണ്ടാക്കിയവരെ പിരിച്ചുവിട്ടത്.
ഗാനമേളയ്ക്ക് ശേഷം പോലീസുകാർ മടങ്ങിപോകുന്നതിനിടെ ചന്തുവും സഹോദരനും മറ്റ് ചിലരും ചേർന്ന് എസ്ഐയെ മർദിക്കുകയും ഓടയിലേക്ക് തള്ളിയിടുകയും ചെയ്തു. സംഭവസ്ഥലത്ത് നിന്നുതന്നെ ചന്തുവിനെയും സഹോദരനെയും മറ്റുചിലരെയും പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
റൂറൽ ജില്ലാ പോലീസ് മേധാവിയാണ് ചന്തുവിനെ സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിനായി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലയേൽപ്പിച്ചിട്ടുണ്ട്.
Kerala
കോട്ടയം: നടൻ കൃഷ്ണപ്രസാദിനും ബിജെപി കൗൺസിലറായ സഹോദരൻ കൃഷ്ണകുമാറിനുമെതിരെ കേസ്.
മലിനജലം പറമ്പിലേക്ക് ഒഴുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മർദിച്ചെന്ന അയൽവാസിയായ ഡോക്ടറുടെ പരാതിയിൽ ചങ്ങാനാശേരി പോലീസാണ് കേസെടുത്തത്. കോട്ടയം ഭാരത് ആശുപത്രിയിലെ ഡോ. ശ്രീകുമാറിനാണ് മർദനമേറ്റത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഡോക്ടർ ശ്രീകുമാര്‍ പുറത്തു വിട്ടു. അതേസമയം, മർദിച്ചിട്ടില്ലെന്നും നിയമലംഘനം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് നടൻ കൃഷ്ണപ്രസാദിന്റെ പ്രതികരണം.
Kerala
തിരുവനന്തപുരം: സംവിധായകനും മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ ചലച്ചിത്ര അക്കാദമിക്ക് പോലീസ് നോട്ടീസ് നൽകും. ജൂറിയുടെ വിശദാംശങ്ങൾ, ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ എന്നിവയും ആവശ്യപ്പെടും.
തനിക്കുണ്ടായ ദുരനുഭവം അക്കാദമി ഭാരവാഹികളെ അറിയിച്ചിരുന്നുവെന്ന് ചലച്ചിത്ര പ്രവർത്തക മൊഴി നൽകിയിട്ടുണ്ട്. ഐഎഫ്എഫ്കെയുടെ സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള ജൂറി അംഗങ്ങളായിരുന്നു പരാതിക്കാരിയും പി.ടി. കുഞ്ഞുമുഹമ്മദും. കഴിഞ്ഞ മാസം ആറിന് ഹോട്ടലിൽ വച്ച് കുഞ്ഞുമുഹമ്മദ് മുറിയിലേക്ക് വിളിച്ചു വരുത്തി മോശമായി പെരുമാറിയെന്നാണ് പരാതി നൽകിയത്.
ഇങ്ങിനെയൊരു പരാതി ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് അക്കാദമി ഉപാധ്യക്ഷയായ കുക്കു പരമേശ്വരൻ നേരത്തെ പറഞ്ഞിരുന്നു. എപ്പോഴാണ് എന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ മാസം ആറിന് ഐഎഫ്എഫ്കെ സിനിമാ സെലക്ഷന് വേണ്ടി എത്തിയ പരാതിക്കാരി, അക്കാദമി എടുത്തു നൽകിയ ഹോട്ടലിലാണ് താമസിച്ചത്. അന്ന് മറ്റ് ജൂറി അംഗങ്ങളും ഇതേ ഹോട്ടലിൽ താമസിച്ചിരുന്നു.
സിനിമാ സ്ക്രീനിംഗിന് ശേഷം ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് പരാതി. തുടർന്ന് അക്കാദമിയെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും പരാതിക്കാരി പോലീസിന് മോഴി കൊടുത്തു . എന്നിട്ട് അക്കാദമി എന്തുനടപടിയെടുത്തു എന്ന് വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് അക്കാദമിക്ക് പോലീസ് നോട്ടീസ് നൽകിയത്.
Editorial
ഉത്തരേന്ത്യയിലെ ആൾക്കൂട്ട ആക്രമണം കേരളത്തിൽ സർക്കാർ വകുപ്പുകൾ ഏറ്റെടുക്കുകയാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. തല്ലിക്കൊല്ലുന്നില്ലെങ്കിലും നിരപരാധികളെ സംശയത്തിന്റെ പേരിൽ ജയിലിലിട്ടു പീഡിപ്പിക്കുന്നത് പതിവായിട്ടുണ്ട്.
വ്യാജ എൽഎസ്ഡി സ്റ്റാന്പ്, കൽക്കണ്ട എംഡിഎംഎ, മ്ലാവ് ഇറച്ചി, പേരൂർക്കട വ്യാജമോഷണം തുടങ്ങിയ കേസുകളിലെല്ലാം ഇരകൾ ഭാഗ്യംകൊണ്ടു രക്ഷപ്പെട്ടു. പക്ഷേ, ആ നിരപരാധികളുടെ ജയിൽവാസത്തിനും സഹിച്ച അപമാനത്തിനും ഉത്തരവാദികൾ ഇല്ല! അക്രമത്തിനുശേഷം ആൾക്കൂട്ടം പിരിഞ്ഞുപോകുന്നതുപോലെ ഉത്തരവാദികൾ രക്ഷപ്പെടുകയാണ്. സർക്കാരും കണ്ണടയ്ക്കുന്നതോടെ സംഭവങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നു.
ഏറ്റവുമൊടുവിൽ നിരപരാധികളെ ജയിലിലടച്ചത്, വന്യജീവി ആക്രമണങ്ങൾ ചെറുക്കുന്നതിൽ പരാജയപ്പെട്ടും കള്ളക്കേസെടുത്തും കർഷകഭൂമിയിൽ അവകാശമുന്നയിച്ചുമൊക്കെ സമാന്തരഭരണം നടത്തുന്ന വനംവകുപ്പാണ്. തൃശൂർ ചാലക്കുടി പേരാന്പ്ര സ്വദേശി ജോബി, മേച്ചിറ സ്വദേശി സുജേഷ് എന്നിവർക്കെതിരേയാണ് കഴിഞ്ഞ സെപ്റ്റംബറിൽ കേസെടുത്തത്.
ഡാൻസാഫ് (മയക്കുമരുന്നു വിരുദ്ധ പ്രത്യേക സേന) ജോബിയുടെ വീട്ടിൽ പരിശോധന നടത്തിയതാണ് തുടക്കം. മയക്കുമരുന്ന് കിട്ടിയില്ലെങ്കിലും ഫ്രിഡ്ജിലിരുന്ന ഇറച്ചി കിട്ടി. ഡാൻസാഫ് അത് വനംവകുപ്പിനെ അറിയിക്കുകയും വനംവകുപ്പ് വീട്ടിലെത്തി ഇറച്ചി മ്ലാവിന്റേതാണെന്നു തീരുമാനിച്ചു കേസെടുക്കുകയും ചെയ്തു. ഇറച്ചി സുജേഷ് തന്നതാണെന്ന് ജോബി പറഞ്ഞെന്നു പറഞ്ഞ് സുജേഷിനെതിരേയും കേസെടുത്തു.
35 ദിവസത്തോളം ഇവർ റിമാൻഡിൽ ജയിലിലായിരുന്നു. തുടർന്ന് കോടതി ജാമ്യം കൊടുത്തു. വീണ്ടും ആറുമാസത്തിനുശേഷം മ്ലാവിറച്ചിയല്ല പോത്തിറച്ചിയാണെന്നു പരിശോധനാഫലം വന്നു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് തങ്ങൾ കേസെടുത്തതെന്നാണു വനംവകുപ്പ് പറയുന്നത്.
യുവാക്കളെ മർദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നെന്ന് അവരുടെ വക്കീൽ ആരോപിച്ചു. കുറ്റാരോപിതർ പറയുന്നതുപോലെ മർദിച്ചു പറയിപ്പിച്ചതാണെങ്കിൽ ആ ഉദ്യോഗസ്ഥർ സർവീസിൽ തുടരരുത്. ജയിലിൽ പോകാനുള്ള ആഗ്രഹംകൊണ്ട് വീട്ടിലിരുന്ന പോത്തിറച്ചി മ്ലാവിന്റേതാണെന്നു സമ്മതിച്ചതാണെങ്കിൽ ജോബിയുടെയും സുജേഷിന്റെയും മാനസികനില പരിശോധിക്കണം.
തങ്ങൾക്കു വീഴ്ച പറ്റിയിട്ടില്ലെന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞതുകൊണ്ടു കാര്യമില്ല. കോഴിക്കോട്ട് രണ്ടു യുവാക്കൾക്കെതിരേ ചുമത്തിയ വ്യാജ മയക്കുമരുന്നു കേസിൽ തങ്ങൾക്കു വീഴ്ചയില്ലെന്ന് പോലീസ് കണ്ടെത്തിയത് ഉദാഹരണം. കഴിഞ്ഞ നവംബറിലാണ് ഡാൻസാഫ് സംഘം കോഴിക്കോടുനിന്ന് ബിജു മാത്യു, മണികണ്ഠൻ എന്നീ യുവാക്കളെ എംഡിഎംഎ ആണെന്നു പറഞ്ഞു കൽക്കണ്ടവുമായി അറസ്റ്റ് ചെയ്തത്.
പിന്നീട് രാസപരിശോധനയിൽ അതു കൽക്കണ്ടമാണെന്നു തെളിയുകയും ഏപ്രിലിൽ യുവാക്കളെ കോടതി വെറുതെവിടുകയും ചെയ്തു. പക്ഷേ, 151 ദിവസം ജയിലിൽ കിടന്നു. മ്ലാവ് ഇറച്ചിക്കേസിൽ വനംവകുപ്പ് പറഞ്ഞതുപോലെ ഇവിടെയും പോലീസ് പറഞ്ഞത്, പ്രതികൾ കുറ്റം സമ്മതിച്ചെന്നാണ്.
വീട്ടിലേക്കു വാങ്ങിയ കൽക്കണ്ടമാണെന്ന് ആവർത്തിച്ചു പറഞ്ഞതാണെന്നു യുവാക്കളും പറഞ്ഞു. മുഖ്യമന്ത്രിക്കു പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക് സെൽ അസി. കമ്മീഷണർ നടത്തിയ അന്വേഷണത്തിലാണ് പോലീസിനു വീഴ്ചയില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. കൽക്കണ്ടമാണെന്നു യുവാക്കൾ പറഞ്ഞില്ലത്രേ. അവർ മ്ലാവിറച്ചിയാണെന്നു സമ്മതിച്ചതുപോലെ, ഇവർ കൽക്കണ്ടം എംഡിഎംഎയാണെന്നും സമ്മതിച്ചു! ഉദ്യോഗസ്ഥരൊക്കെ ഇപ്പോഴും സർവീസിലുണ്ട്.
2023 ഫെബ്രുവരിയിലാണു ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണി മയക്കുമരുന്നു കേസിൽ അറസ്റ്റിലായത്. മരുമകളുടെ സഹോദരി ലിവിയ ജോസ് എൽഎസ്ഡി സ്റ്റാന്പ് ഷീലയുടെ ബാഗിൽ വച്ച് കുടുക്കുകയായിരുന്നെന്നു പിന്നീട് തെളിഞ്ഞു. ഈ കേസിൽ അറസ്റ്റുണ്ടായി. തന്നെ കുടുക്കിയതിൽ പങ്കുണ്ടെന്ന് ഷീല ആരോപിച്ച എക്സൈസ് ഉദ്യോഗസ്ഥർക്ക് ഒന്നും സംഭവിച്ചില്ലെങ്കിലും ലിവിയ അറസ്റ്റിലായി.
കഴിഞ്ഞ മാസമാണ് തിരുവനന്തപുരം പേരൂർക്കടയിൽ മാല മോഷ്ടിച്ചെന്നു പറഞ്ഞ് ബിന്ദു എന്ന ദളിത് യുവതിയെ കുടിവെള്ളംപോലും കൊടുക്കാതെ 20 മണിക്കൂറോളം പോലീസ് സ്റ്റേഷനിൽ നിർത്തിയത്. ഒടുവിൽ പരാതിക്കാരിയുടെ, അതായത് യുവതി ജോലിക്കുനിന്ന, വീട്ടിൽനിന്നുതന്നെ മാല കണ്ടെടുത്തു. എന്നിട്ടും ബിന്ദുവിനെതിരേ എടുത്ത എഫ്ഐആർ റദ്ദാക്കാതിരുന്നതും വിവാദമായി. രണ്ടു പോലീസുകാരെ സസ്പെൻഡ് ചെയ്തു; അത്രതന്നെ. പാവങ്ങൾക്കും നിരപരാധികൾക്കും ഭീഷണിയായി ഇത്തരക്കാർ നാളെയും സർവീസിൽ ഉണ്ടായിരിക്കും എന്നതാണു ചരിത്രം.
ഇഡി റെയ്ഡുകളിൽ മാത്രമല്ല ഭരണകൂട ഭീകരത. സംസ്ഥാന വകുപ്പുകളുടെ ഇത്തരം ഉദ്യോഗസ്ഥക്കൂട്ട ആക്രമണങ്ങൾ കണ്ടില്ലെന്നു നടിക്കുന്നതും ഭരണകൂട ഭീകരതയാണ്. സംശയമുണ്ടെങ്കിൽ ഇത്തരം സംഭവങ്ങൾക്കു മുന്‍പും ശേഷവും മേൽപ്പറഞ്ഞ ഇരകളുടെ വ്യക്തിജീവിതവും അവരുടെ കുടുംബങ്ങളിലെ അവസ്ഥയും എന്താണെന്ന് അന്വേഷിച്ചാൽ മതി.
ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെടരുതെന്ന ആപ്തവാക്യം ചില അപരാധികൾ അട്ടിമറിക്കുന്നത് നീതിന്യായ സംവിധാനങ്ങളെങ്കിലും തിരിച്ചറിയണം. ‘അകത്താക്കുന്നവർ’ പുറത്തിങ്ങനെ വിലസരുത്.