Sports
കോട്ടയം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായി നാലു തവണ ചാമ്പ്യന്‍ സ്കൂളായ മലപ്പുറം കടകശേരി ഐഡിയല്‍ പുതിയ താരങ്ങളെ തെരഞ്ഞെടുക്കുന്നു. അത്ലറ്റിക്സില് കഴിവും അഭിരുചിയുമുള്ളവര്ക്കാണ് പ്രവേശനം.
നാളെ (ഫെബ്രുവരി ഏഴ്) രാവിലെ ഒമ്പതിനു കാസര്‍ഗോഡ് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില്വച്ചും എട്ടിന് രാവിലെ ഒമ്പതിന് തലശേരി മുന്‍സിപ്പര്‍ സ്റ്റേഡിയത്തില്വച്ചും ട്രയല്‍സ് നടക്കും.
ഏഴ് മുതല്‍ പ്ലസ് വണ്‍ വരെയുള്ള കുട്ടികള്‍ക്കാണ് അവസരം. വിവരങ്ങള്‍ക്ക്: 9995420708, 9746562589.
Sports
അഖിലേന്ത്യ അന്തര്‍സര്‍വകലാശാല അത്ലറ്റിക് മീറ്റിന്റെ നാലാംദിനമായ ഇന്നലെ മലയാളികളുടെ തകര്‍പ്പന്‍ പ്രകടനം. രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും മലയാളിതാരങ്ങള്‍ സ്വന്തമാക്കി.
പാലക്കാടുകാരിയായ കെ.എ. അനാമിക ഹെപ്റ്റാത്തലണില്‍ നേടിയ സ്വര്‍ണം ഹൈദരാബാദ് എസ്ആര്‍എം സര്‍വകലാശാലയുടെ അക്കൗണ്ടിലാണ് എത്തിയത്. എന്നാല്‍, വി.എസ്. അനുപ്രിയ ഷോട്ട്പുട്ടിലൂടെ കാലിക്കട്ട് സര്‍വകലാശാലയ്ക്കു സ്വര്‍ണം സമ്മാനിച്ചു. പുരുഷ വിഭാഗം 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ എസ്. ഷാഹുല്‍ വെള്ളിയും വനിതാ പോള്‍വോള്‍ട്ടില്‍ നേഘ എല്‍ദോ വെങ്കലവും കാലിക്കട്ടിന്റെ അക്കൗണ്ടിലെത്തിച്ചു.
ഷോട്ടില്‍ അനുപ്രിയ
വടക്കേ ഇന്ത്യന്‍ താരങ്ങളുടെ കുത്തക ഇനങ്ങളിലൊന്നായ ത്രോയില്‍ കേരളത്തിന്റെ അഭിമാനമായിരിക്കുകയാണ് കാലിക്കട്ട് സര്‍വകലാശാലയ്ക്കുവേണ്ടി ഷോട്ട്പുട്ടില്‍ സ്വര്‍ണം നേടിയ വി.എസ്. അനുപ്രിയ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ ബിഎ ഇക്കണോമിക്സ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി. കാസര്‍ഗോഡ് തൃക്കരിപ്പുര്‍ സ്വദേശിയായ അനുപ്രിയ കെസി ത്രോസില്‍ കെ.സി. ഗിരീഷിന്റെ ശിഷ്യയാണ്. ശശി-രജനി ദമ്പതികളുടെ മകളായ അനുപ്രിയ, 14.52 മീറ്റര്‍ ഷോട്ട് പായിച്ച് സ്വര്‍ണം സ്വന്തമാക്കി. യോഗ്യതാ റൗണ്ടിനേക്കാള്‍ (14.62) മികച്ച ദൂരം ഫൈനലില്‍ കണ്ടെത്താന്‍ സാധിക്കാത്തതിന്റെ സങ്കടവുമായാണ് അനുപ്രിയ ഫീല്‍ഡ് വിട്ടത്.
ഷാഹുല്‍, നേഘ
പുരുഷ വിഭാഗം 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ 14.20 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തായിരുന്നു എസ്. ഷാഹുലിന്റെ വെള്ളി നേട്ടം. കാലിക്കട്ടിന്റെ മറ്റൊരു ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന റഹില്‍ സക്കീര്‍ ഹര്ഡിലില്തട്ടി വീണത് വേദനയായി. മദ്രാസ് സര്‍വകലാശാലയുടെ എ. അരവിന്ദിനാണ് (14.10) സ്വര്‍ണം.
പാലക്കാട് മേപ്പറമ്പില്‍ ഹിബ മന്‍സില്‍ സയീദ് മുഹമ്മദിന്റെയും സുനീറയുടെയും മകനാണ് വിക്ടോറിയ കോളജിലെ ഒന്നാം വര്‍ഷ ബിഎസ് സി ഫിസിക്സ് വിദ്യാര്‍ഥിയായ ഷാഹുല്‍. ഒളിമ്പ്യന്‍ ഹരിദാസിന്റെ ഒളിമ്പിക് അക്കാഡമിയിലാണ് പരിശീലനം.
3.70 മീറ്റര്‍ ഉയരം കീഴടക്കിയാണ് വനിതാ പോള്‍വോള്‍ട്ടില്‍ കാലിക്കട്ടിന്റെ നേഘ എല്‍ദോ വെങ്കലം സ്വന്തമാക്കിയത്. സ്വര്‍ണം, വെള്ളി നേട്ടക്കാരും ക്ലിയര്‍ ചെയ്തത് ഇതേ ഉയരമായിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ അവസാനവര്‍ഷ എംഎസ്ഡബ്ല്യു വിദ്യാര്‍ഥിയാണ്. എറണാകുളം കിഴക്കമ്പലത്ത് എല്‍ദോ-എല്‍സി ദമ്പതികളുടെ മകളാണ്. സി.ആര്. മധുവാണ് പരിശീലകന്.
രണ്ടാം റിക്കാര്‍ഡ്
85-ാം അഖിലേന്ത്യ അന്തര്‍സര്‍വകലാശാല അത്ലറ്റിക്സ് മീറ്റിലെ രണ്ടാം റിക്കാര്‍ഡ് ഇന്നലെ പിറന്നു. പുരുഷ വിഭാഗം പോള്‍വോള്‍ട്ടില്‍ ഗ്വാളിയാര്‍ ഐടിഎം സര്‍വകലാശാലയുടെ കുല്‍ദീപ് യാദവാണ് റിക്കാര്‍ഡ് കുറിച്ചത്. 5.10 മീറ്റര്‍ കുല്‍ദീപ് ക്ലിയര്‍ ചെയ്തു. 5.15 മീറ്റര്വച്ചെങ്കിലും മൂന്നു ശ്രമത്തിലും ക്ലിയര്‍ ചെയ്യാന്‍ സാധിച്ചില്ല. 2024ല്‍ മദ്രാസിന്റെ കെ. ഗൗതം കുറിച്ച 5.00 മീറ്ററാണ് ഇന്നലെ തകര്‍ന്നത്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയ പെരിയാര്‍ സര്‍വകലാശാലയുടെ എസ്. കവിന്രാജും ഗുരുകാശിയുടെ രാം രത്തനും 5.10 മീറ്റര്‍ ക്ലിയര്‍ ചെയ്തു. എന്നാല്‍, ദേശീയ റിക്കാര്ഡുകാരനായ ദേവ്കുമാര്മീണ 5.01 മീറ്ററില്‍ നാലാമതായി.
റോബര്‍ട്ട് ബോബി ജോര്‍ജ് പരിശീലിപ്പിക്കുന്ന മുബസീന മുഹമ്മദിനാണ് വനിതാ വിഭാഗം ലോംഗ്ജംപില് സ്വര്‍ണം. 6.19 മീറ്ററാണ് ലക്ഷദ്വീപ് സ്വദേശിയായ മുബസീന ക്ലിയര്‍ ചെയ്തത്. ഹൈദരാബാദ് എസ്ആര്‍എം സര്‍വകലാശാലയില്‍ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിയാണ്.
സെഞ്ചുറി
ഓവറോള്‍ മെഡല്‍ ടേബിളില്‍ കിരീടത്തിലേക്ക് അടുത്ത് മദ്രാസ് സര്‍വകലാശാല. നാലാംദിനം അവസാനിച്ചപ്പോള്‍ 102 പോയിന്റാണ് മദ്രാസിനുള്ളത്. പോയിന്റ് നേട്ടത്തില്‍ ഇത്തവണ സെഞ്ചുറി കടക്കുന്ന ആദ്യ സര്‍വകലാശാലയായി മദ്രാസ്. നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ മാംഗളൂരു സര്‍വകലാശാല 79 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 41 പോയിന്റുമായി കാലിക്കട്ട് നാലാം സ്ഥാനത്താണ്.
പുരുഷ വിഭാഗത്തിലും മദ്രാസ് (59 പോയിന്റ്) സര്‍വകലാശാലയാണ് ഒന്നാമത്. വനിതാ വിഭാഗത്തില്‍ ഛണ്ഡിഗഡ് (45) സര്‍വകലാശാലയും.
Sports
മെഡല്‍ വരുമെന്ന ശുഭപ്രതീക്ഷയില്‍ കേരളത്തില്‍നിന്നുള്ള സര്‍വകലാശാല ടീമുകള്‍ ഇന്നലെ ശുഭരാത്രിനേര്‍ന്നു... 85-ാമത് ഓള് ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി അത്ലറ്റിക്സിന്റെ ആദ്യദിനം കേരളത്തിലെ സര്‍വകലാശാലകള്‍ക്കു മെഡല്‍ നേടാന്‍ സാധിച്ചില്ല. എന്നാല്‍, വിവിധ ഇനങ്ങളിലായി മികച്ച സമയവും ദൂരവും കുറിച്ച് മലയാളിതാരങ്ങള്‍ ഫൈനലില്‍ പ്രവേശിച്ചതിന്റെ സന്തോഷത്തിലാണ് ട്രാക്കും ഫീല്‍ഡും വിട്ടത്. ഇന്നു മീറ്റിലെ വേഗക്കാരെ നിര്‍ണായിക്കുന്ന 100 മീറ്റര്‍ പോരാട്ടത്തിലടക്കം കേരളത്തിലേക്ക് മെഡല്‍ പ്രതീക്ഷയുണ്ട്.
വനിതകളുടെ 100 മീറ്ററില്‍ എംജി കോട്ടയത്തിന്റെ എന്‍. ശ്രീന 11.87 സെക്കന്‍ഡില്‍ സെമി ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ എത്തിയതില്‍ ഏറ്റവും മികച്ച രണ്ടാമത്തെ സമയമാണ് ശ്രീനയുടേത്. അതേസമയം, പുരുഷ വിഭാഗത്തില്‍ മലയാളി താരങ്ങള്‍ക്ക് സെമിയിലേക്കു മുന്നേറാനായില്ല.
വനിതകളുടെ ട്രിപ്പിള്‍ജംപില്‍ എംജിയുടെ അലീന ടി. ഷാജി ഫൈനലില്‍ ഇടംനേടി. യോഗ്യതാ റൗണ്ടിലെ മികച്ച മൂന്നാമത്തെ ദൂരം (12.50 മീറ്റര്‍) കുറിച്ചാണ് അലീനയുടെ ഫൈനല്‍ പ്രവേശം. എംജിയുടെ ജാനിസ് ട്രീസ റെജിയും (12.10) ഫൈനല്‍ ടിക്കറ്റ് എടുത്തിട്ടുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞ് 3.30നാണ് ഫൈനല്‍.
പുരുഷ വിഭാഗം ഹൈജംപില്‍ കാലിക്കട്ടിന്റെ പാര്‍ഥിവ് വിനോദ് (2.05), ബി. ബിജോയ് (2.05), എംജിയുടെ കെ.എസ്. ഷാല്ബിന് (2.05) എന്നിവര്‍ ഫൈനലിലേക്കു മുന്നേറിയിട്ടുണ്ട്. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കലിക്കട്ടിന്റെ ഡെല്‍ന ഫിലിപ്പ്, വനിതാ ഡിസ്കസ് ത്രോയില്‍ അഖില രാജു എന്നിവരും മെഡല്‍ പ്രതീക്ഷയോടെ ഫൈനലില്‍ ഇറങ്ങും. യോഗ്യതാ റൗണ്ടിലെ മികച്ച മൂന്നാമത്തെ ദൂരം (48.03 മീറ്റര്‍) കുറിച്ചാണ് അഖില രാജു ഫൈനലിലേക്കു മുന്നേറിയത്. കലിക്കറ്റിന്റെ സി.പി. തൗഫീറയും ഫൈനലിലേക്കു മുന്നേറി. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇ ഹരീശ്വറും ഫൈനലിലെത്തി. 800 മീറ്ററില്‍ കേരളതാരങ്ങള്ക്കു നിരാശയായിരുന്നു ബാക്കിയായത്.
ഗൗരവ്, നിർമല
85-ാമത് അന്തര്‍ സര്‍വകലാശാല അത്ലറ്റിക്സ് മീറ്റിലെ ആദ്യ സ്വര്‍ണം ബറേലി മഹാത്മാ ജ്യോതിബ ഫൂലെ രോഹില്‍ഖണ്ഡ് സര്‍വകലാശാലയിലെ ഗൗരവ് (29:19.46 സെക്കന്‍ഡ്) സ്വന്തമാക്കി. മത്സരത്തില്‍ വ്യക്തമായ ആധിപത്യത്തോടെയായിരുന്നു ഗൗരവിന്റെ സുവര്ണഫിനിഷിംഗ്. റോത്തക്ക് മഹര്‍ഷി ദയാനന്ദ് സര്‍വകലാശാലയുടെ ആകാശ് (29:19.91) വെള്ളിയും റായ്ച്ചൂര്‍ എഎസ്എംവി സര്‍വകലാശാലയുടെ പ്രിന്സിറായ് യാദവ് (29:21.40) വെങ്കലവും സ്വന്തമാക്കി.
വനിതകളുടെ 10,000 മീറ്റര്‍ ഓട്ടത്തിലൂടെ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ മാംഗളൂര് യൂണിവേഴ്സിറ്റി ആദ്യ സ്വര്‍ണമണിഞ്ഞു.
34:47.20 സെക്കന്‍ഡില്‍ മാംഗളൂര് സര്‍വകലാശാലയുടെ നിര്‍മല ഒന്നാമതായി ഫിനിഷ് ചെയ്തു. അവസാന ലാപ്പിലെ ഉജ്വല കുതിപ്പിലൂടെയായിരുന്നു നിര്‍മലയുടെ സുവര്‍ണനേട്ടം. സാവിത്രിഭായ് ഫൂലെ സര്‍വകലാശാലയുടെ ഗയക്ക്വാദ് രവീണ വിജയ് വെള്ളിയും (34:48.07), ലവ്ലി പ്രൊഫഷണല്‍ സര്‍വകലാശാലയുടെ അഞ്ജലി ദേവി വെങ്കലവും (34:49.54) നേടി.
ഇന്ന് 12 ഫൈനല്‍
വര്‍ണാഭമായ ചടങ്ങുകളോടെ ഇന്നലെ വൈകുന്നേരം ഉദ്ഘാടനം നടന്നു. കര്‍ണാടകയുടെ കലാവിരുന്നൊരുക്കിയ പരിപാടികള്ക്കൊപ്പമായിരുന്നു മാര്‍ച്ച് പാസ്റ്റ്. 305 സര്‍വകലാശാലകളില്‍നിന്നുള്ള താരങ്ങള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നു.
മീറ്റിലെ അതിവേഗക്കാരെ നിര്‍ണയിക്കുന്ന പുരുഷ-വനിതാ വിഭാഗം 100 മീറ്റര്‍ അടക്കം 12 ഫൈനലുകള്‍ ഇന്നു നടക്കും. പുരുഷ-വനിതാ 400 മീറ്റര്‍, 800 മീറ്റര്‍, വനിതകളുടെ ട്രിപ്പിള്‍ജംപ്, ഡിസ്കസ്ത്രോ, പുരുഷന്മാരുടെ ഹൈജംപ്, ഷോട്ട്പുട്ട് തുടങ്ങിയ ഇനങ്ങളിലെ മെഡല്‍ ജേതാക്കളെയും ഇന്നറിയാം.
University News
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാലാ അന്തഃകലാലയ അത്ലറ്റിക്സ് 31 മുതല്‍ ജനുവരി രണ്ട് വരെ കുന്ദംകുളം ഗവ. മോഡല്‍ ബോയ്സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സിന്തറ്റിക് ട്രാക്കില്‍ നടക്കും.
24 ഇനങ്ങളിലായി 1600-ല്‍ പരം താരങ്ങളാണ് പങ്കെടുക്കുന്നത്. ബെഥാനിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് കുന്ദംകുളമാണ് ആതിഥേയത്വം വഹിക്കുന്നത്. 31-ന് വൈകീട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങില്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന് ഉദ്ഘാടനം ചെയ്യും. സിന്‍ഡിക്കേറ്റംഗങ്ങള്‍, രജിസ്ട്രാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
പരീക്ഷാഫലം
നാലാം സെമസ്റ്റര്‍ എല്‍എല്‍ബി യൂണിറ്ററി റഗുലര്‍ (2023 പ്രവേശനം), സപ്ലിമെന്ററി (2019 മുതല്‍ 22 വരെ പ്രവേശനം) ഏപ്രില്‍ 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പിജി സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2025 (2021 മുതല്‍ 24 വരെ പ്രവേശനം), നവംബര്‍ 2024 (2020 പ്രവേശനം മാത്രം) പരീക്ഷകള്‍ ജനുവരി ആറിന് തുടങ്ങും.
ഒന്നാം സെമസ്റ്റര്‍ ബിവോക് സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് നവംബര്‍ 2025 (2022 പ്രവേശനം മുതല്‍), നവംബര്‍ 2024 (2019 മുതല്‍ 21 വരെ പ്രവേശനം) പരീക്ഷകള്‍ ജനുവരി ആറിന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യു, എംഎ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷന്‍, എംടിടിഎം, എംബിഇ, എംടിഎച്ച്എം, എംഎച്ച്എം റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്, നവംബര്‍ 2025 പരീക്ഷകളും എംസിഎ റഗുലര്‍, സപ്ലിമെന്ററി, വിദൂരവിഭാഗം സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകളും എംഎസ്സി ഹെല്‍ത്ത് ആൻഡ് യോഗ തെറാപ്പി റഗുലര്‍, സപ്ലിമെന്ററി ഡിസംബര്‍ 2025 പരീക്ഷകളും ജനുവരി ഏഴിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
Sports
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്‍പട്ട പോരാട്ടത്തില്‍ തിരുവനന്തപുരത്തിന്റെ മുന്നേറ്റം. അത്ലറ്റിക്സില് പാലക്കാടിന്റെ ആധിപത്യം തുടരുമ്പോള്‍ ഓവറോള്‍ ചാമ്പ്യന്‍ പട്ടത്തിലേക്കുള്ള കുതിപ്പില്‍ തിരുവനന്തപുരത്തിന് ശക്തരായ എതിരാളികളില്ല. 165 സ്വര്‍ണവും 122 വെള്ളിയും 139 വെങ്കലവുമായി 1472 പോയിന്റുമായി ആതിഥേയര്‍ ശക്തമായ നിലയില്‍.
76 സ്വര്‍ണവും 38 വെള്ളിയും 79 വെങ്കലവുമായി 694 പോയിന്റോടെ തൃശൂര്‍ രണ്ടാമതും 47 സ്വര്‍ണവും 66 വെള്ളിയും 73 വെങ്കലവും ഉള്‍പ്പെടെ 615 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തുമുണ്ട്. അത്ലറ്റിക്സില് 16 സ്വര്‍ണവും 11 വെള്ളിയും ആറു വെങ്കലവും ഉള്‍പ്പെടെ 134 പോയിന്റോടെ പാലക്കാട് ഒന്നാം സ്ഥാനത്തുള്ളപ്പോള്‍ 10 സ്വര്‍ണവും 12 വെള്ളിയും 13 വെങ്കലവുമായി 106 പോയിന്റോടെ മലപ്പുറം രണ്ടാം സ്ഥാനത്തും എട്ടു സ്വര്‍ണവും എട്ടു വെള്ളിയും മൂന്നു വെങ്കലവുമായി 70 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനത്ത്.
സ്കൂൾ നില
വ്യക്തിഗത സ്കൂളുകുകളില്‍ പുല്ലൂരംപാറ സെന്റ് ജോസഫ്സ് എച്ച്എസ്എസ് 37 പോയിന്റുമായി ഒന്നാമതും 34 പോയിന്റുമായി മലപ്പുറം തിരുനാവായ നാവാമുകുന്ദയും പാലാക്കാട് മുണ്ടൂര്‍ സ്കൂളുകളും തൊട്ടു പിന്നിലുമുണ്ട്.
ട്രാക്കില്‍ ഇന്നലെ അഞ്ചു റിക്കാര്‍ഡുകള്‍ പിറന്നു. മലപ്പുറം നാവാമുകുന്ദയിലെ ആദിത്യ അജി ട്രിപ്പിള്‍ സ്വര്‍ണത്തിന് അവകാശിയായി.
ആലപ്പുഴ ചാരമംഗലം ഗവ. ഡി.വി.എച്ച്എസ്എസിലെ ടി.എം അതുല്‍ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സിലെ ദേവനന്ദ പാലക്കാട് ചിറ്റൂര്‍ ജിഎച്ച്എസ്എസിലെ ജെ. നിവേദ് കൃഷ്ണ എന്നിവര്‍ ഇരട്ട സ്വര്‍ണത്തിന് അവകാശിയായി.