പരവൂർ: സ്വകാര്യ കൊറിയർ, ലോജിസ്റ്റിക്സ് കമ്പനികളെ വെല്ലുന്ന വേഗതയിൽ രേഖകൾ കൈമാറാൻ തപാൽ വകുപ്പ് സജ്ജമായി. രേഖകളും പാഴ്സലുകളും അതിവേഗം ലക്ഷ്യസ്ഥാനത്തെത്തിക്കാൻ പ്രീമിയം ‘24 സ്പീഡ് പോസ്റ്റ് ’, ‘48 സ്പീഡ് പോസ്റ്റ് ’ സേവനങ്ങൾക്ക് ഇന്ത്യ പോസ്റ്റ് തുടക്കമിടുന്നു. പുതിയ സേവനങ്ങൾ ഇന്നു പ്രാബല്യത്തിൽവരും.
ആദ്യഘട്ടത്തിൽ ഡൽഹി, മുംബൈ, ചെന്നൈ, കോൽക്കത്ത, ബംഗളൂരു, ഹൈദരാബാദ് എന്നീ മെട്രോ നഗരങ്ങൾക്കിടയിലാണ് ഈ സേവനം ലഭ്യമാകുക. സമീപഭാവിയിൽ തന്നെ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ‘24 സ്പീഡ് പോസ്റ്റ് ’ വഴി ബുക്കിംഗ് നടത്തുമ്പോൾ തൊട്ടടുത്ത ദിവസംതന്നെ ഡെലിവറി ഉറപ്പാക്കും.
‘48 സ്പീഡ് പോസ്റ്റ് ’ വഴിയുള്ള ബുക്കിംഗ് രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ കൈമാറും. ഇതിനു പുറമെ അഞ്ച് കിലോഗ്രാം വരെയുള്ള പാഴ്സലുകൾക്കായി ‘24 സ്പീഡ് പോസ്റ്റ് പാഴ്സൽ’ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. പാഴ്സലുകൾ അതിവേഗം എത്തിക്കാൻ പ്രധാനമായും ആഭ്യന്തര വിമാന സർവീസുകളെയാകും ആശ്രയിക്കുക.
സുരക്ഷയുടെ ഭാഗമായി ‘24 സ്പീഡ് പോസ്റ്റ് പാഴ്സൽ’ സേവനത്തിന് ഒടിപി അധിഷ്ഠിത ഡെലിവറി സംവിധാനം അധിക നിരക്കുകളില്ലാതെ ലഭ്യമാക്കും. റീട്ടെയിൽ ഉപഭോക്താക്കൾക്കും കോർപറേറ്റ് സ്ഥാപനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് താരിഫ് ഘടന നിശ്ചയിച്ചിരിക്കുന്നത്.
പിക്ക്-അപ്പ് സൗകര്യം, ഇൻഷ്വറൻസ്, ഡെലിവറി തെളിവ് തുടങ്ങിയ സ്പീഡ് പോസ്റ്റിലെ നിലവിലുള്ള എല്ലാ മൂല്യവർധിത സേവനങ്ങളും പുതിയ പ്രീമിയം വിഭാഗത്തിലും ലഭിക്കും. ഓരോ ബുക്കിംഗിനും നിശ്ചിത രജിസ്ട്രേഷൻ ഫീസിന് പുറമെ ജിഎസ്ടിയും ബാധകമായിരിക്കും.
സേവനം ലഭ്യമാകുന്ന പോസ്റ്റ് ഓഫീസുകളെ നിശ്ചയിക്കാൻ സർക്കിൾ മേധാവികൾക്ക് അധികാരം നൽകിയിട്ടുണ്ട്.