Kerala
മലപ്പുറം: ബേപ്പൂരില്‍ തോറ്റാല്‍ മൊട്ടയടിച്ച് കാതില്‍ കമ്മലിട്ട് മാനാഞ്ചിറ റോഡ് വഴി നടക്കുമെന്ന് യുഡിഎഫ് സ്ഥാനാർഥി പി.വി.അന്‍വര്‍. മറിച്ചുസംഭവിച്ചാൽ റിയാസ് കമ്മലിടണ്ട മൊട്ടയടിച്ചാല്‍ മതി. ഈ വെല്ലുവിളി ഏറ്റെടുക്കാൻ റിയാസ് തയാറാണോയെന്നും അന്‍വര്‍ ചോദിച്ചു.
65000 ത്തിന് മുകളിൽ റിയാസിന് വോട്ട് കിട്ടില്ല. തനിക്ക് 25000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കും. ന്യൂനപക്ഷ ഏകീകരണമല്ല നടന്നത്. പിണറായിക്ക് എതിരായ ജനങ്ങളുടെ ഏകീകരണമാണ് നടന്നത്. മതേതര വിശ്വാസികളെല്ലാം യുഡിഎഫിന് വോട്ട് ചെയ്തു. അതിൽ ഇടത് വോട്ടുകളുമുണ്ട്.
ഓരോ മണ്ഡലത്തിലും 10000 പിണറായി വിരുദ്ധവോട്ടുകളുണ്ട്. അതെല്ലാം യുഡിഎഫിനു ലഭിച്ചു. കോഴിക്കോട് ജില്ലയിലെ എൽഡിഎഫിന്റെ തോൽവിക്ക് കാരണം റിയാസാണ്. സിപിഎം പ്രവർത്തകർ ബേപ്പൂരിൽ പ്രചാരണത്തിൽ നിന്ന് വിട്ടുനിന്നു.
ഇപ്പോഴും വ്യക്തിഹത്യ നടത്തി എന്നാണ് റിയാസ് പറയുന്നത്. പൊതുമരാമത്ത് വകുപ്പിലടക്കം അഴിമതി നടന്നുവെന്ന് ബിജു പ്രഭാകർ പറഞ്ഞു. എന്താണ് റിയാസ് മറുപടി പറയാത്തതെന്നും അൻവർ ചോദിച്ചു.
Kerala
കോഴിക്കോട്: ബേപ്പൂരിൽ സർവകാല റിക്കാർഡ് തിരുത്തുന്ന വോട്ട് നേടുമെന്ന് എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് റിയാസ്. സംസ്ഥാനത്ത് ഭരണത്തുടർച്ച ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞു കൊണ്ടാണ് മുഹമ്മദ് റിയാസ് വോട്ടെടുപ്പ് ദിനം മാധ്യമങ്ങളോട് പ്രതികരിച്ചത്.
പുതിയ കുട്ടികൾക്ക് പവർകട്ട് എന്താണെന്ന് പോലും അറിയില്ല, അങ്ങനെയായിരുന്നു കഴിഞ്ഞ പത്ത് വർഷത്തെ ഭരണം. സർക്കാർ ആശുപത്രികൾ അടച്ചു പൂട്ടുന്നില്ല, സർക്കാർ സ്കൂളുകളില്‍ കുട്ടികളുടെ എണ്ണം വർധിക്കുന്നു, ഈ പത്ത് വർഷത്തില്‍ സർക്കാർ സ്കൂളുകൾ മാറി. യുഡിഎഫ് ഭരിക്കുമ്പോൾ അതല്ലായിരുന്നു അവസ്ഥയെന്നും റിയാസ് പറഞ്ഞു.
ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി പി.വി. അൻവർ കള്ളം പറയുകയും തുടർച്ചയായി ചട്ട ലംഘനം നടത്തുകയുമാണെന്നും റിയാസ് ആരോപിച്ചു.
Kerala
കോഴിക്കോട്: എന്നും കടും ചുവപ്പണിയാറുള്ള ബേപ്പൂര്‍ മണ്ഡലത്തില്‍ ഇത്തവണ സംസ്ഥാനത്തെതന്നെ ഏറ്റവും വിലിയ ഗ്ലാമര്‍ പോരാട്ടമാണ് നടക്കുന്നത്. മന്ത്രി പി.എ. മുഹമ്മദ് റിയാസ് വീണ്ടും കളത്തിലിറങ്ങുമ്പോള്‍ രണ്ട് തവണ എൽഡിഎഫ് പിന്തുണയിൽ നിലമ്പൂരിൽനിന്നു നിയമസഭയിലെത്തിയ പി.വി. അൻവറാണ് യുഡിഎഫ് ടിക്കറ്റില്‍ എതിരാളിയായി എത്തുന്നത്.
യുവമോർച്ച മുൻ സംസ്ഥാന പ്രസിഡന്റും ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ കെ.പി. പ്രകാശ്ബാബുവാണ് എന്‍ഡിഎയ്ക്കായി പട നയിക്കുന്നത്. രണ്ടാം പിണറായി സർക്കാറിന് ഭരണത്തുടർച്ച കിട്ടിയപ്പോൾ പുതുമുഖ മന്ത്രിമാരിൽ റിയാസിന് അവസരം കിട്ടുകയും പൊതുമരാമത്ത്-ടൂറിസം മന്ത്രിയായി പ്രധാന വകുപ്പ് തന്നെ കിട്ടിയതും ബേപ്പൂര്‍ മണ്ഡലത്തിന് വലിയപ്രതീക്ഷയുണ്ടാക്കി. മന്ത്രിയെന്ന നിലയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് വീണ്ടും ജനവിധി തേടാൻ റിയാസ് ഇറങ്ങിയത്.
എന്നാൽ പഴയ ചരിത്രത്തിനും കണക്കിനും കാര്യമില്ലെന്നും ഊതിവീർപ്പിച്ച വികസനത്തിൽ ജനങ്ങൾ വിശ്വസിക്കില്ലെന്നും ഇടതിന് എതിരായ ഒരു അടിയൊഴുക്ക് മണ്ഡലത്തിലാകെ ഉണ്ടെന്നും അത് അനുകൂലമാണെന്നും യുഡിഎഫ് നേതൃത്വവും അൻവറും ചൂണ്ടിക്കാട്ടുന്നു. ചുവപ്പ് കോട്ട നിലനിർത്താൻ റിയാസും എന്തു വില കൊടുത്തും റിയാസിനെ പരാജയപ്പെടുത്തുമെന്ന വാശിയിൽ അൻവറും പടക്കളത്തിലിറങ്ങുമ്പോൾ ബേപ്പൂരിന്റെ തെരഞ്ഞെടുപ്പ് ഗോദയിൽ അത് തീപാറും പോരാട്ടമായി മാറിയിരിക്കുകയാണ്.
സിപിഎമ്മിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ബേപ്പൂരിൽ അവസാനമായി യുഡിഎഫ് ജയിച്ചത് 1977ൽ ആണ്. അന്നു ജയിച്ച കോൺഗ്രസ് നേതാവ് എൻ.പി. മൊയ്തീൻ 1980ലും വിജയം ആവർത്തിച്ചെങ്കിലും ഇടതുപക്ഷത്തിന്റെ ഭാഗമായ കോൺഗ്രസ്-യു സ്ഥാനാർഥിയായാണു മത്സരിച്ചത്. 1982 മുതൽ തുടർച്ചയായി സിപിഎം സ്ഥാനാർഥികളാണു ജയിക്കുന്നത്.
2021ൽ റിയാസിന്റെ ഭൂരിപക്ഷം 28,747 വോട്ടായിരുന്നെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുപ്രകാരം മണ്ഡലത്തിൽ എൽഡിഎഫിനുള്ള മേൽക്കൈ 1,340 വോട്ടാണ്. ഇത്തവണ വോട്ടുവിഹിതത്തില്‍ കാര്യമായി മുന്നേറ്റമുണ്ടാകുമെന്നും എന്‍ഡിഎ സ്ഥാനാര്‍ഥി പ്രകാശ്ബാബു പറയുന്നു.
തദ്ദേശതെരഞ്ഞെടുപ്പില്‍ കോഴിക്കോട് കോര്‍പറേഷനില്‍ ഉണ്ടായ മുന്നേറ്റം ബേപ്പൂരിലേക്കും വ്യാപിക്കുമെന്ന പ്രതീക്ഷയാണ് പ്രകാശ് ബാബുവിനുള്ളത്.കോഴിക്കോട് കോർപറേഷന്റെ 41 മുതൽ 54 വരെ വാർഡുകളും ഫറോക്ക്, രാമനാട്ടുകര നഗരസഭകളും കടലുണ്ടി പഞ്ചായത്തും ഉൾപ്പെടുന്നതാണ് ബേപ്പൂർ മണ്ഡലം.
2021 വോട്ട് നില:
പി.എ. മുഹമ്മദ് റിയാസ് സിപിഎം)- 82,165
പി.എം. നിയാസ് ( കോണ്‍ഗ്രസ്)- 53418
കെ.പി. പ്രകാശ്ബാബു (ബിജെപി)- 26,267
ഭൂരിപക്ഷം: 28,747
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മത്സരിക്കുമെന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ച് പി.വി. അൻവർ.
തനിക്ക് യുഡിഎഫിൽ നിന്ന് ഔദ്യോഗിക വിവരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും മാധ്യമങ്ങളിൽ നിന്ന് വിവരമറിഞ്ഞു എന്നായിരുന്നു അൻവറിന്റെ ആദ്യപ്രതികരണം.
ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി വിജയിക്കും. പിണറായിസത്തിനും മരുമോനിസത്തിനും എതിരെ ബേപ്പൂരിലെ ജനങ്ങൾ വിധിയെഴുതും. കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ തൊഴിലാളികളെ മറന്നവരാണ്. പരസ്യമായ സംവാദത്തിന് മന്ത്രി മന്ത്രി മുഹമ്മദ് റിയാസിനെ വെല്ലുവിളിക്കുന്നു. ബേപ്പൂർ അങ്ങാടിയിൽ രണ്ട് മേശകൾ ഇട്ട് പരസ്പരം സംവദിക്കാം. താൻ ഒറ്റയ്ക്ക് വരുമെന്നും പി.വി. അൻവർ വ്യക്തമാക്കി.
Kerala
മലപ്പുറം: പി.വി.അൻവർ ബേപ്പൂരിൽ മത്സരിക്കുകയാണെങ്കിൽ സ്ഥാനാർഥിയെ നിർത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.ജി.ഉണ്ണി. പാർട്ടി നേതൃത്വവുമായി അൻവർ കൂടിയാലോചനകൾ നടത്തുന്നില്ല.
ദേശീയ നേതൃത്വവുമായി ആലോചിക്കാതെയും അനുമതിയില്ലാതെയുമാണ് അന്‍വര്‍ യുഡിഎഫ് അസോസിയേറ്റ് അംഗമായതെന്നും സി.ജി.ഉണ്ണി പറഞ്ഞു. ബേപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനാണ് അൻവറിന്റെ നീക്കം.
മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് അൻവർ ബേപ്പൂരിൽ സജീവമായിക്കഴിഞ്ഞു. മുസ്ലിം ലീഗിന്റെയും കോഴിക്കോട് ഡിസിസിയുടെയും പൂർണ പിന്തുണയും അൻവറിനുണ്ട്.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പെ ബേപ്പൂർ മണ്ഡലത്തിൽ സജീവമായി പി.വി.അൻവർ. എൽഡിഎഫിന് മുൻ തൂക്കമുള്ള മണ്ഡലത്തിൽ അട്ടിമറി വിജയം നേടുമെന്നാണ് അൻവർ ക്യാമ്പ് അവകാശപ്പെടുന്നത്.
താൻ മത്സരിക്കുന്നത് കുടുംബാധിപത്യത്തിന് എതിരെയാണെന്നും മരുമോനിസമാണ് മുഖ്യമന്ത്രിയെ തകർത്തതെന്നും അൻവർ പറഞ്ഞു. മരുമോൻ വന്ന ശേഷമാണ് സഖാവ് പിണറായി സഖാവ് പിണറായി അല്ലാതായി മാറിയത്.
മരുമോനെ കൊണ്ടുവന്നപ്പോൾ കോഴിക്കോട് ജില്ലയിലെ പല നേതാക്കളും അവഗണിക്കപ്പെട്ടു. അവരുടെയെല്ലാം പിന്തുണ തനിക്ക് കിട്ടുമെന്നും അൻവർ പറഞ്ഞു. അതേസമയം അൻവറിനായി പ്രവർത്തനം ആരംഭിച്ചെന്ന് മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു.
District News
കോഴിക്കോട്: ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് സീസണ് അഞ്ച് സംഘാടക സമിതി രൂപീകരിച്ചു. ബേപ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ കേരള ടൂറിസം ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (കെടിഐഎല്‍) ചെയര്‍പേഴ്സൺ എസ്.കെ. സജീഷ് പരിപാടി വിശദീകരിച്ചു.
ബേപ്പൂരില പ്രധാന വേദികളിലായി ഡിസംബർ അവസാന വാരമാണ് ഫെസ്റ്റ് സംഘടിപ്പിക്കുക. ഫെസ്റ്റിന്റെ ഭാഗമായി വിവിധ ജലകായിക മത്സരങ്ങളും പ്രദർശനങ്ങളും കലാപരിപാടികൾ, ഭക്ഷ്യമേള, കര-നാവിക സേനകളുടെ അഭ്യാസപ്രകടനങ്ങൾ, കൈറ്റ് ഫെസ്റ്റിവൽ തുടങ്ങിയവ നടക്കും. ചടങ്ങില്‍ കോർപറേഷൻ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.സി. രാജന് അധ്യക്ഷത വഹിച്ചു.
ഫറോക്ക് മുനിസിപ്പൽ ചെയർപേഴ്സൺ എൻ.സി. റസാക്ക്, കോർപറേഷൻ കൗണ്‍സിലര്‍മാരായ കെ. രാജീവ്, കെ. സുരേഷ്, വി. നവാസ്, ടി. രജനി, ഗിരിജ, പി.കെ. ഷമീന, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി. നിഖിൽ, സബ് കളക്ടര്‍ ഗൗതം രാജ്, സിറ്റി പോലീസ് കമ്മീഷ്ണർ അരുൺ കെ. പവിത്രൻ, എഡിഎം സി. മുഹമ്മദ് റഫീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യരക്ഷാധികാരിയും മന്ത്രി എ.കെ. ശശീന്ദ്രന്, മേയര്‍ ഡോ. ബീന ഫിലിപ്, എം.കെ. രാഘവന് എംപി, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍, പി.ടി.എ. റഹീം, മുൻ എംഎൽഎ വി.കെ.സി. മമ്മദ് കോയ എന്നിവര്‍ രക്ഷാധികാരികളായുമുള്ള 1001 അംഗ സംഘാടകസമിതിയാണ് രൂപീകരിച്ചത്. ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ചെയര്‍മാനാകും. 20 സബ് കമ്മിറ്റികള്‍ക്കും രൂപം നല്കി.