പി.വി. അൻവർ.
മലപ്പുറം: ബേപ്പൂർ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസ് നേതൃത്വത്തിനെ വീണ്ടും വിമർശിച്ച് പി.വി. അൻവർ. യുഡിഎഫ് ശക്തികേന്ദ്രങ്ങളായ രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റികളിൽ തനിക്ക് വോട്ട് കുറഞ്ഞെന്നും ഇടതുപക്ഷ ശക്തികേന്ദ്രങ്ങളിൽ നിന്ന് വോട്ട് ലഭിച്ചെന്നും അൻവർ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന, ജില്ലാ യുഡിഎഫ് നേതൃത്വത്തോട് താൻ പറഞ്ഞ കാര്യങ്ങളും അൻവർ കുറിപ്പിൽ ചൂണ്ടിക്കാട്ടി. മുഹമ്മദ് റിയാസിനെ പരാജയപ്പെടുത്താനുള്ള വോട്ട് താൻ സംഘടിപ്പിക്കുമെന്നും യുഡിഎഫിന് വിജയിക്കാനുള്ള വോട്ട് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് വിദഗ്ധരെ ഉപയോഗിച്ച് നടത്തിയ അവലോകനത്തിൽ തന്നെ പരാജയത്തിന്റെ സൂചനകൾ വ്യക്തമായിരുന്നു.
ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികൾ, ചെറുവണ്ണൂർ-നല്ലളം മേഖല എന്നിവിടങ്ങളിൽ നിന്ന് വോട്ട് ചോർച്ചയുണ്ടായതായി ഫോം 20 കൃത്യമായി പരിശോധിച്ചാൽ വ്യക്തമാകും. ഈ മേഖലകളിൽനിന്ന് ലഭിച്ച ഇടതുപക്ഷ വോട്ടുകളാണ് പരാജയത്തിന്റെ ആഘാതം കുറച്ചതെന്നും അൻവർ അവകാശപ്പെടുന്നു. ബേപ്പൂരിലും കടലുണ്ടിയിലും വോട്ട് ചോർന്നെങ്കിലും ഇടതുപക്ഷത്ത് നിന്നുള്ള വോട്ടുകൾ ലഭിച്ചതിനാൽ അത് പ്രകടമായി കാണാനായില്ല.
ഏറ്റവും കൂടുതൽ അപരന്മാർ ഉണ്ടായിരുന്നത് തനിക്കായിരുന്നു. നാലുപേർ ആകെ പിടിച്ചത് 1469 വോട്ടുകളാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിൽ പ്രചരണം നടത്താൻ തെരഞ്ഞെടുത്തതും ബേപ്പൂർ ആയിരുന്നു. ബിജെപിക്ക് വർധിച്ച വോട്ടുകളെല്ലാം കൂട്ടത്തോടെ എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിക്കുന്ന സാഹചര്യം ഉണ്ടായെന്നും അൻവർ പറഞ്ഞു.
Tags : P.V. Anvar criticizes Congress Beypore Beypore Election