Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മത്സരിക്കുമെന്ന കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ച് പി.വി. അൻവർ.
തനിക്ക് യുഡിഎഫിൽ നിന്ന് ഔദ്യോഗിക വിവരങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും മാധ്യമങ്ങളിൽ നിന്ന് വിവരമറിഞ്ഞു എന്നായിരുന്നു അൻവറിന്റെ ആദ്യപ്രതികരണം.
ബേപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി വിജയിക്കും. പിണറായിസത്തിനും മരുമോനിസത്തിനും എതിരെ ബേപ്പൂരിലെ ജനങ്ങൾ വിധിയെഴുതും. കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ തൊഴിലാളികളെ മറന്നവരാണ്. പരസ്യമായ സംവാദത്തിന് മന്ത്രി മന്ത്രി മുഹമ്മദ് റിയാസിനെ വെല്ലുവിളിക്കുന്നു. ബേപ്പൂർ അങ്ങാടിയിൽ രണ്ട് മേശകൾ ഇട്ട് പരസ്പരം സംവദിക്കാം. താൻ ഒറ്റയ്ക്ക് വരുമെന്നും പി.വി. അൻവർ വ്യക്തമാക്കി.
Kerala
മലപ്പുറം: പി.വി.അൻവർ ബേപ്പൂരിൽ മത്സരിക്കുകയാണെങ്കിൽ സ്ഥാനാർഥിയെ നിർത്തുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.ജി.ഉണ്ണി. പാർട്ടി നേതൃത്വവുമായി അൻവർ കൂടിയാലോചനകൾ നടത്തുന്നില്ല.
ദേശീയ നേതൃത്വവുമായി ആലോചിക്കാതെയും അനുമതിയില്ലാതെയുമാണ് അന്‍വര്‍ യുഡിഎഫ് അസോസിയേറ്റ് അംഗമായതെന്നും സി.ജി.ഉണ്ണി പറഞ്ഞു. ബേപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കാനാണ് അൻവറിന്റെ നീക്കം.
മന്ത്രി പി.എ.മുഹമ്മദ് റിയാസിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് അൻവർ ബേപ്പൂരിൽ സജീവമായിക്കഴിഞ്ഞു. മുസ്ലിം ലീഗിന്റെയും കോഴിക്കോട് ഡിസിസിയുടെയും പൂർണ പിന്തുണയും അൻവറിനുണ്ട്.
Kerala
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുമ്പെ ബേപ്പൂർ മണ്ഡലത്തിൽ സജീവമായി പി.വി.അൻവർ. എൽഡിഎഫിന് മുൻ തൂക്കമുള്ള മണ്ഡലത്തിൽ അട്ടിമറി വിജയം നേടുമെന്നാണ് അൻവർ ക്യാമ്പ് അവകാശപ്പെടുന്നത്.
താൻ മത്സരിക്കുന്നത് കുടുംബാധിപത്യത്തിന് എതിരെയാണെന്നും മരുമോനിസമാണ് മുഖ്യമന്ത്രിയെ തകർത്തതെന്നും അൻവർ പറഞ്ഞു. മരുമോൻ വന്ന ശേഷമാണ് സഖാവ് പിണറായി സഖാവ് പിണറായി അല്ലാതായി മാറിയത്.
മരുമോനെ കൊണ്ടുവന്നപ്പോൾ കോഴിക്കോട് ജില്ലയിലെ പല നേതാക്കളും അവഗണിക്കപ്പെട്ടു. അവരുടെയെല്ലാം പിന്തുണ തനിക്ക് കിട്ടുമെന്നും അൻവർ പറഞ്ഞു. അതേസമയം അൻവറിനായി പ്രവർത്തനം ആരംഭിച്ചെന്ന് മുസ്ലിം ലീഗ് നേതാക്കൾ പറഞ്ഞു.
District News
കോഴിക്കോട്: ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് സീസണ് അഞ്ച് സംഘാടക സമിതി രൂപീകരിച്ചു. ബേപ്പൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ കേരള ടൂറിസം ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (കെടിഐഎല്‍) ചെയര്‍പേഴ്സൺ എസ്.കെ. സജീഷ് പരിപാടി വിശദീകരിച്ചു.
ബേപ്പൂരില പ്രധാന വേദികളിലായി ഡിസംബർ അവസാന വാരമാണ് ഫെസ്റ്റ് സംഘടിപ്പിക്കുക. ഫെസ്റ്റിന്റെ ഭാഗമായി വിവിധ ജലകായിക മത്സരങ്ങളും പ്രദർശനങ്ങളും കലാപരിപാടികൾ, ഭക്ഷ്യമേള, കര-നാവിക സേനകളുടെ അഭ്യാസപ്രകടനങ്ങൾ, കൈറ്റ് ഫെസ്റ്റിവൽ തുടങ്ങിയവ നടക്കും. ചടങ്ങില്‍ കോർപറേഷൻ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.സി. രാജന് അധ്യക്ഷത വഹിച്ചു.
ഫറോക്ക് മുനിസിപ്പൽ ചെയർപേഴ്സൺ എൻ.സി. റസാക്ക്, കോർപറേഷൻ കൗണ്‍സിലര്‍മാരായ കെ. രാജീവ്, കെ. സുരേഷ്, വി. നവാസ്, ടി. രജനി, ഗിരിജ, പി.കെ. ഷമീന, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി. നിഖിൽ, സബ് കളക്ടര്‍ ഗൗതം രാജ്, സിറ്റി പോലീസ് കമ്മീഷ്ണർ അരുൺ കെ. പവിത്രൻ, എഡിഎം സി. മുഹമ്മദ് റഫീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യരക്ഷാധികാരിയും മന്ത്രി എ.കെ. ശശീന്ദ്രന്, മേയര്‍ ഡോ. ബീന ഫിലിപ്, എം.കെ. രാഘവന് എംപി, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്, അഹമ്മദ് ദേവര്‍കോവില്‍, പി.ടി.എ. റഹീം, മുൻ എംഎൽഎ വി.കെ.സി. മമ്മദ് കോയ എന്നിവര്‍ രക്ഷാധികാരികളായുമുള്ള 1001 അംഗ സംഘാടകസമിതിയാണ് രൂപീകരിച്ചത്. ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് ചെയര്‍മാനാകും. 20 സബ് കമ്മിറ്റികള്‍ക്കും രൂപം നല്കി.