Kerala
കണ്ണൂർ: ആഗോള അയ്യപ്പസംഗമത്തിലെ അഴിമതിയില്‍ ദേവസ്വം മന്ത്രിക്കും ദേവസ്വം ബോര്‍ഡിനും എതിരേ പണാപഹരണത്തിനും കൃത്രിമരേഖ സൃഷ്ടിക്കലിനും വിശ്വാസവഞ്ചനയ്ക്കും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ശബരിമലയിലെ സ്വര്‍ണക്കൊള്ള പോലെ ഗൗരവമേറിയതാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ മറവിൽ നടത്തിയ തട്ടിപ്പെന്നും സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യപ്പസംഗമത്തിന് ചെലവായ തുക സംബന്ധിച്ച ഓഡിറ്റ് കണക്കും ദേവസ്വം മന്ത്രിയും ബോര്‍ഡും വാദിക്കുന്ന കണക്കും രണ്ടാണ്. യഥാർഥ കണക്കുമായി ഇതുപൊരുത്തപ്പെടുന്നില്ല. സത്യസന്ധത ഉണ്ടെങ്കില്‍ ദേവസ്വം മന്ത്രി രാജിവയ്ക്കണം. ഉത്തരവാദിത്തം മറ്റാരുടെയെങ്കിലും തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാമെന്ന് മന്ത്രി കരുതുന്നുണ്ടെങ്കിൽ അദ്ദേഹത്തിനു തെറ്റിയെന്നും സണ്ണി ജോസഫ് പറഞ്ഞു.
നടക്കാത്ത ഭജന്‍സിന്റെ പേരില്‍ ലക്ഷങ്ങളാണ് തട്ടിയത്. ധൂർത്തിന്റെയും വകമാറ്റി തുക ചെലവാക്കിയതിന്റെയും തെളിവുകളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രിക്ക് ഒരു ദിവസം താമസിക്കാന്‍ ഒരു ലക്ഷം രൂപയുടെ കട്ടില് എന്നത് ധൂര്‍ത്തിന്റെ തെളിവ്. നേതാക്കളുടെ ഇത്തരം ആഢംബരം സിപിഎം അംഗീകരിക്കുന്നുണ്ടോയെന്നും സണ്ണി ജോസഫ് ചോദിച്ചു. ഊരാളുങ്കല്‍ സൊസൈറ്റിയുടെ മറവില്‍ സിപിഎം നേതാക്കളാണ് ഈ അഴിമതിക്കു നേതൃത്വം നല്‍കിയത്. ഇത് മനസിലാക്കിയിട്ടും സിപിഎം സെക്രട്ടറി മറുപടി പറയാതെ ഉരുണ്ടുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡിലെ ക്രമക്കേടിൽ മുഖ്യപ്രതി ക്ലർക്ക് സംഗീതിന്റെ സുഹൃത്തും കോൺട്രാക്ടറുമായ അനിൽകുമാറും അറസ്റ്റിൽ. ക്ഷേമനിധി പണം വീടുവയ്ക്കാനായി കോൺട്രാക്ടർ അനിലിന്റെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു.
തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതി ഭൂമി വാങ്ങികൂട്ടി. പ്രതിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ വിജിലൻസ് നടപടി തുടങ്ങി. ലോട്ടറി ക്ഷേമനിധി ബോർഡിൽ ഏജൻറുമാരും തൊഴിലാളികളും അടച്ച അംശാദായത്തിൽ നിന്നും 14 കോടി രൂപയാണ് തട്ടിയെടുത്തത്.
സ്പെഷ്യൽ ഓഡിറ്റിലാണ് വൻ ക്രമക്കേട് പുറത്തുവന്നത്. എൽഡി ക്ലർക്കായിരുന്ന സംഗീത് ഉന്നത ഉദ്യോഗസ്ഥരുടെതടക്കം വ്യാജരേഖകള്‍ നൽകിയാണ് പണം തട്ടിയെടുത്തത്. ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടപ്പോള്‍ സംഗീതിനെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
ഇന്ന് കേസന്വേഷിക്കുന്ന വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ്-രണ്ടിലെ ഇൻസ്പെക്ടർ അനൂപ് ചന്ദ്രനാണ് സംഗീതിനെ അറസ്റ്റ് ചെയ്തത്.
National
ന്യൂഡൽഹി: ലേലക്കുടിശിക വരുത്തിയവരിൽനിന്ന് അതു തിരിച്ചുപിടിക്കുന്നതിനുള്ള നടപടി സംബന്ധിച്ച വിവരം ഫയൽ ചെയ്യാൻ ദേവസ്വം ബോർഡുകളോടു നിർദേശിച്ച ഹൈക്കോടതി ഉത്തരവിനെതിരേ ഗുരുവായൂർ ദേവസ്വം ബോർഡ് സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നു ചൂണ്ടിക്കാട്ടിയാണു ഹർജി.
കുടിശിക വരുത്തിയവരിൽനിന്നു പലിശസഹിതം പണം തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് ആറു മാസത്തിലൊരിക്കൽ ഫയൽ ചെയ്യണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. എല്ലാ വർഷവും ജനുവരി, ജൂലൈ മാസങ്ങളിൽ റിപ്പോർട്ട് ഫയൽ ചെയ്യാനായിരുന്നു നിർദേശം.
എന്നാൽ, റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അത് എല്ലാ ആറു മാസവും കോടതിയെ അറിയിക്കുക അപ്രായോഗികമാണെന്നുമാണ് ഗുരുവായൂർ ദേവസ്വം ബോർഡിന്റെ വാദം.
കേരളത്തിലെ എല്ലാ ദേവസ്വം ബോർഡുകൾക്കും ഹൈക്കോടതി ഉത്തരവ് ബാധകമാണെങ്കിലും ഗുരുവായൂർ ദേവസ്വം ബോർഡ് മാത്രമാണു സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.