ഫിഷറീസ് ഓഫീസിനു മുന്നിൽ സ്ഥാപിച്ചിട്ടുള്ള ബോർഡ്.
മംഗലംഡാം: ഇവിടെ മാലിന്യം തള്ളരുത്, നിക്ഷേപിക്കരുത് എന്നൊക്കെ പലയിടത്തും മുന്നറിയിപ്പ് ബോർഡുകൾ കണ്ടിട്ടുണ്ടാകും. എന്നാൽ ഇവിടെയിരുന്നു മദ്യപിക്കരുതെന്ന് ഒരു സർക്കാർ സ്ഥാപനത്തിന്റെ കോമ്പൗണ്ടിൽ ബോർഡ് സ്ഥാപിക്കുന്നത് അപൂർവമാകും.
മംഗലംഡാം വിനോദസഞ്ചാര കേന്ദ്രത്തിന്റെ പ്രവേശനത്തിനടുത്താണ് ഈ ബോർഡ്. ഫിഷറീസ് സഹകരണ സംഘം ഓഫീസ് കെട്ടിടത്തോട് ചേർന്നാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. ഓഫീസ് പരിസരത്ത് മദ്യപിക്കുന്നത് ശിക്ഷാർഹമാണ് എന്നാണ് ഫിഷറീസ് വകുപ്പിന്റെ മുന്നറിയിപ്പ് ബോർഡിലുള്ളത്.
ഇതു സ്ഥാപിച്ചതിനുശേഷം കുറെ ആശ്വാസമുണ്ടെന്ന് അധികൃതർ പറഞ്ഞു. മദ്യപരെ ഉപദേശിച്ചും താക്കീത് ചെയ്തും ശല്യം തീരാതായപ്പോഴാണ് ഇങ്ങനെയൊരു ബോർഡ് സ്ഥാപിക്കാൻ അധികൃതർ നിർബന്ധിതരായിട്ടുള്ളത്.
റോഡിൽനിന്നും ഓഫീസിലേക്ക് ഇറങ്ങിവരുമ്പോൾ ആദ്യം കണ്ണിൽപ്പെടുക ഈ മഞ്ഞ നിറത്തിലുള്ള ബോർഡാണ്. അതൊരു കുറച്ചിലാണെന്ന് അധികൃതർക്കും തോന്നലുണ്ട്.
എന്നാൽ മറ്റു വഴികളില്ലെന്നാണ് അവരുടെ ആത്മഗതം. ഓഫീസ് കെട്ടിടത്തിനുചുറ്റും മതിലോ വേലിയോ ഇല്ല. ആർക്കും കടന്നു വരാവുന്ന സ്ഥിതിയാണ്. മഴക്കാലമായതോടെയാണ് മദ്യപസംഘത്തിന്റെ ഉപദ്രവം കൂടിയത്. മഴയുള്ള സമയം ഓഫീസ് കെട്ടിടത്തിന്റെ ഏതെങ്കിലും മറവിലിരുന്നു ഒത്തുകൂടാനും സൗകര്യമുണ്ട്.
നാഥനില്ലാത്ത വിധമാണ് സമീപപ്രദേശത്തെ ഇറിഗേഷൻ സ്ഥലങ്ങളും. പൊന്തക്കാടായിട്ടുള്ള ഉദ്യാനത്തിൽ മദ്യപസംഘങ്ങളും ലഹരിവില്പനക്കാരും സാമൂഹ്യ വിരുദ്ധരും സ്കൂൾ, കോളജ് വിദ്യാർഥികളായ കമിതാക്കളുടെയും വിഹാരകേന്ദ്രമാണ്. കുടംബസമേതം ഉദ്യാനം ചുറ്റിക്കാണാൻ പറ്റാത്ത അവസ്ഥയിലാണ് വിനോദസഞ്ചാരികൾ.
Tags : Nattuvishesham DistrictNews DeepikaNews board