പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹിയിലെ സംഗം വിഹാറിൽ ഭർത്താവിനെ കൊലപ്പെടുത്തിയ യുവതിയും സുഹൃത്തും അറസ്റ്റിൽ. മുന്ന ലാലി (55) നെയാണ് ഭാര്യ നാസിയ (45), കാമുകൻ ചമൻ (20) എന്നിവർ ചേർന്ന് കൊലപ്പെടുത്തിയത്.
വീട്ടിൽ മോഷണം നടന്നതായും മുന്ന ലാലിന് പരിക്കേറ്റതായും പോലീസിന് വിവരം ലഭിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തുമ്പോൾ ഗുരുതര പരിക്കുകളോടെ കിടന്നിരുന്ന മുന്ന ലാലിനെ ഉടൻ ആശുപത്രയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മുന്ന ലാൽ മുൻവശത്തെ മുറിയിലും താനും മക്കളും മറ്റൊരു മുറിയിലുമാണ് കിടന്നതെന്നും, രാവിലെ എഴുന്നേറ്റപ്പോൾ വീട് അടിച്ചു തകർക്കപ്പെട്ട നിലയിലും ഭർത്താവിനെ പരിക്കേറ്റു കിടക്കുന്നതുമാണ് കണ്ടതെന്നുമാണ് നാസിയ ആദ്യം പോലീസിനോട് പറഞ്ഞത്. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമെന്നാണ് ഇവർ വരുത്തിതീർത്തത്.
രക്തക്കറകൾ തുടച്ചുമാറ്റാൻ ശ്രമിച്ചതും വീട്ടുസാധനങ്ങൾ അലങ്കോലപ്പെടുത്തി വച്ചതും മോഷണശ്രമമല്ലെന്ന് പോലീസ് കണ്ടെത്തി. മുഖംമൂടി ധരിച്ച ഒരാൾ വീടിനുള്ളിൽ പ്രവേശിക്കുന്നതും രണ്ട് മണിക്കൂറിന് ശേഷം പുറത്തുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നാസിയ കുറ്റം സമ്മതിച്ചത്.
കഴിഞ്ഞ 22 വർഷമായി ഭർത്താവ് ശാരീരികമായി ഉപദ്രവിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് നാസിയ പോലീസിനോട് പറഞ്ഞു. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ചമനെ പരിചയപ്പെടുകയും പിന്നീട് ഇയാളുമായി അടുപ്പത്തിലാവുകയും ചെയ്തത്. മുന്നയെ കൊലപ്പെടുത്താൻ നാസിയ ഇയാൾക്ക് അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു.
സംഭവം നടക്കുന്ന ദിവസം മുന്ന ലാലിന് ഉറക്കഗുളിക നൽകി ബോധം കെടുത്തിയ ശേഷം നാസിയയും ചമനും ചേർന്ന് കഴുത്തുഞെരുച്ചു. തുടർന്ന് വൈദ്യുതാഘാതമേൽപിച്ച് വടിയുപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.